Tuesday, September 2, 2008

ചെങ്ങറയില്‍ നന്ദിഗ്രാം മോഡല്‍ ഓപ്പറേഷന്‌ സി.പി.എം തയ്യാറെടുക്കുന്നു

പരതന്നൂരിലെ പായി അമ്മക്ക്‌ വയസ്സ്‌ എണ്‍പതായി. അസുഖംമൂലം ശരിക്ക്‌ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥ. മരുന്നു വാങ്ങാനായി ചെങ്ങറയില്‍നിന്ന്‌ പുറത്തിറങ്ങിയ അവര്‍ക്ക്‌ ഇതുവരെ അകത്തേക്കു കടക്കാനായിട്ടില്ല. ചെങ്ങറയില്‍ ഭൂസമരം നടത്തുന്നവര്‍ക്കു നേരെ ഉപരോധത്തിന്റെ ഇരുമ്പുമറ തീര്‍ത്ത്‌ സി.പി.എം. നേതൃത്വത്തിലുള്ള ഗുണ്ടകള്‍ നടത്തുന്ന ആക്രമണങ്ങള്‍ പുറംലോകമറിയുന്നുമില്ല. ജനാധിപത്യപരമായ രീതിയില്‍ കൃഷിഭൂമി നല്‍കണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന പതിനായിരത്തോളം പട്ടിണിപ്പാവങ്ങളെ ഒഴിപ്പിക്കാനായി സപ്‌തംബര്‍ മൂന്നിന്‌ നന്ദിഗ്രാം മോഡല്‍ ഓപ്പറേഷന്‍ നടത്താന്‍ സി.പി.എം. പിന്നണി ഒരുക്കങ്ങള്‍ തുടങ്ങിയതോടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുന്നവര്‍ അങ്കലാപ്പിലാണ്‌.
'`ഞങ്ങള്‍ പാവങ്ങളാണ്‌ കിടക്കാന്‍ ഒരിടത്തിനുവേണ്ടിയാണ്‌ സമരം ചെയ്യുന്നത്‌. കുറെ നാള്‍ പട്ടിണിയായിരുന്നു. അരി വാങ്ങാന്‍ വേണ്ടി തോട്ടമിറങ്ങി വന്നതാണ്‌. ഇപ്പോള്‍ ഭാര്യയും കുട്ടികളും പട്ടിണിയാവും. നാലു ദിവസമായി തിരിച്ചു കയറാന്‍ ശ്രമിച്ചിട്ടും നടന്നില്ല.'' പറയുന്നത്‌ കൊല്ലം ജില്ലയിലെ കുളത്തുപുഴ പഞ്ചായത്തില്‍ റോസ്‌മലയിലെ ഈട്ടിവിള രാജന്‍. ഇദ്ദേഹത്തിന്റെ ഭാര്യ മാലതിയും മക്കളായ സ്‌മൃതിയും രാജേഷും അരി വാങ്ങാന്‍ പോയ അച്ഛന്‌ എന്തു സംഭവിച്ചു എന്നു പോലും അറിയാനാവാതെ ആശങ്കയിലാണ്‌. മരുന്നിനും ഭക്ഷണത്തിനുമായി തോട്ടമിറങ്ങി വന്നവര്‍ പറയുന്ന ദുരിത കഥകള്‍ വിവരണാതീതമാണ്‌. കുറച്ചു നാള്‍ മാറിനില്‍ക്കണമെന്നു പറഞ്ഞ സി.പി.എമ്മുകാരെ വിശ്വസിച്ചാണ്‌ പലരും. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി തോട്ടമിറങ്ങിയത്‌. എന്നാല്‍ കിലോമീറ്ററുകളോളം നടന്ന്‌ തിരിച്ച്‌ കുടിലുകളിലേക്ക്‌ കയറാനൊരുങ്ങിയ ഇവരെ സി.പി.എമ്മുകാര്‍ തടയുകയായിരുന്നു. ചെങ്ങറയിലേക്ക്‌ ഭക്ഷണവും വസ്‌ത്രവും മരുന്നുമായി എത്തിയ മുസ്‌ലിം യൂത്ത്‌ലീഗടക്കമുള്ള സന്നദ്ധ സംഘങ്ങളെ പോലീസിന്റെ ഒത്താശയോടെ തിരിച്ചയക്കുകയാണ്‌ ചെയ്യുന്നത്‌. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ കൃഷിഭൂമിക്കു വേണ്ടി സമരം ചെയ്‌തവര്‍ക്കെതിരെ സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നയം തന്നെ കേരളത്തിലും ആവര്‍ത്തിക്കാനാണ്‌ സി.പി.എം. തയ്യാറെടുക്കുന്നത്‌. മര്‍ദ്ദനങ്ങളിലൂടെയും ഭീഷണിയിലൂടെയും സമരം അവസാനിപ്പിക്കാന്‍ ആദിവാസികള്‍ തയ്യാറാകാതിരുന്നതിനാല്‍ ഇപ്പോള്‍ ഇവര്‍ക്കെതിരെ കടുത്ത ഉപരോധമാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. നന്ദിഗ്രാമിനു സമാനമായ ഉപരോധം തന്നെയാണ്‌ ചെങ്ങറയിലും. ആദിവാസികള്‍ക്കായി പുറത്തു നിന്നെത്തുന്ന ഒരു സഹായവും അവരില്‍ എത്താതിരിക്കാന്‍ ആസൂത്രിത ശ്രമമാണ്‌ നടക്കുന്നത്‌. സമരക്കാതെ പട്ടിണിക്കിട്ട്‌ പുറത്തു ചാടിക്കാനാണ്‌ സി.പി.എം. ശ്രമം.
``നന്ദിഗ്രാമിനേക്കാള്‍ ഗൗരവമുള്ള സംഗതികളാണ്‌ ചെങ്ങറയില്‍ നടക്കുന്നത്‌. അരി വാങ്ങാന്‍ പോയവര്‍ തിരിച്ചുവരുന്നതും കാത്ത്‌ തോട്ടത്തിനു ചുറ്റും റോന്ത്‌ ചുറ്റുകയാണ്‌ സി.പി.എമ്മുകാര്‍. കട്ടച്ചിറ, തണ്ണിത്തോട്‌, മണിയാര്‍ തുടങ്ങിയ പരിസര പ്രദേശങ്ങളിലേക്ക്‌ അവശ്യസാധനങ്ങള്‍ വാങ്ങാനെത്തിയവരെ ഇപ്പോഴും തിരിച്ചു കയറ്റിയിട്ടില്ല. വാര്‍ത്തകള്‍ യഥാര്‍ത്ഥത്തില്‍ പുറത്തെത്തിക്കാന്‍ മാധ്യമങ്ങള്‍ക്കും സാധിക്കുന്നില്ല.'' ചെങ്ങറ സമര നേതാവും സാധുജന വിമോചന സംയുക്ത വേദിയുടെ സംസ്ഥാന പ്രസിഡണ്ടുമായ ളാഹ ഗോപാലന്‍ പറയുന്നു.
``ഒരു നേരത്തെ കഞ്ഞിയായിരുന്നു ഞങ്ങളുടെ ഭക്ഷണം. ഇപ്പോള്‍ ഉപരോധത്തിനെത്തിയ സി.പി.എമ്മുകാര്‍ സ്‌ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചു തുടങ്ങിയിരിക്കുന്നു.'' കൊട്ടാരക്കര സ്വദേശിനിയായ ഓമന പറയുന്നു. കുഞ്ഞു മകന്‍ സജിക്ക്‌ പനിയായതിനാല്‍ ഡോക്‌ടറെ കാണിക്കാനായി പുറത്തിറങ്ങിയതാണ്‌ ഇവര്‍. 41 ദിവസം പ്രായമുള്ള പിഞ്ചുകുട്ടിയടക്കം നിരവധി രോഗികളും വൃദ്ധന്മാരുമുള്ള ചെങ്ങറ സമരക്കാര്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും ഭയപ്പെട്ടു കഴിയുകയാണ്‌. ജീവനോടെ എത്ര കാലമുണ്ടാകുമെന്നു പോലും ഉറപ്പില്ലാത്ത ഇവര്‍ ആറ്റിലെ വെള്ളം കുടിച്ചാണ്‌ ഇപ്പോള്‍ പശിയടക്കുന്നത്‌. ഫോണ്‍ സംവിധാനങ്ങളടക്കം പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ വാതിലുകളും അടച്ച്‌ നന്ദിഗ്രാം മോഡല്‍ ഓപ്പറേഷനാണ്‌ സി.പി.എം. നടത്താനൊരുങ്ങുന്നത്‌. ഭരണകൂട ഭീകരതയുടെ അങ്ങേ അറ്റത്തുനിന്നു കൊണ്ടല്ലാതെ സി.പി.എമ്മിന്‌ ചെങ്ങറയിലെ ഒരാളെയും ബലമായി ഒഴിപ്പിക്കാനാവില്ലെന്നാണ്‌ സമര സമിതി നല്‍കുന്ന സൂചന.

1 comment:

Shihab said...

Thanks for your Blog,
I wonder that you could write your article through Blogs and Malayalies around the world could read it.
It is so expressive.
I wish you further success in your future.
Shihab
Berlin, Germany
www.chayam.com