Wednesday, September 10, 2008

കമ്യൂണിസ്റ്റ്‌ ഫാഷിസത്തിന്റെ ഇരുമ്പു മറ


മഴ തോര്‍ന്നു. സമയം എട്ടുമണിയായി. പതിവു പ്രാര്‍ത്ഥനക്കായി കൗണ്ടറിലേക്ക്‌ ആളുകള്‍ എത്തിത്തുടങ്ങി. ദുരിതക്കയത്തില്‍ മുങ്ങിനിവരാനാവാതെ പിടയുമ്പോഴും തങ്ങള്‍ക്ക്‌ ആകെയുള്ള ആശ്വാസം ഈ പ്രാര്‍ത്ഥനയാണെന്ന്‌ ഗൗരിക്കുട്ടി പറയുന്നു. അംബേദ്‌കറുടെയും അയ്യങ്കാളിയുടെയും ശ്രീബുദ്ധന്റെയും ചിത്രങ്ങള്‍ക്കു മുന്നില്‍ നിലവിളക്ക്‌ കൊളുത്തി. എല്ലാവരും ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥനാഗീതങ്ങള്‍ ആലപിച്ചു. ആദിയും അന്തവും നീ തന്നെയല്ലയോഈ ഭൂവിലാശ്രയം മറ്റില്ല ദൈവമേ...കാലവും കാവലും നീ തന്നെയല്ലയോകാലത്തിന്‍ മാറ്റവും നീ തന്നെയല്ലയോ...കൈകള്‍ കൂപ്പി ഉള്ളില്‍ തട്ടിയാണ്‌ ഓരോരുത്തരും പ്രാര്‍ത്ഥനക്ക്‌ അണി നിരന്നത്‌. സെലീന പ്രക്കാനവും രാജേഷുമാണ്‌ ഈ പ്രാര്‍ത്ഥനാഗീതം രചിച്ചത്‌. ചാരുകേശി രാഗത്തില്‍ സമരഭൂമിയിലെ മനുവാണ്‌ സംഗീതമൊരുക്കിയത്‌. പ്രാര്‍ത്ഥന കഴിഞ്ഞ്‌ നാലാം കൗണ്ടറിലേക്ക്‌ പോകാനൊരുങ്ങുമ്പോഴാണ്‌ ഒരിടത്ത്‌ പുരുഷന്മാര്‍ കൂടി നില്‍ക്കുന്നത്‌ കണ്ടത്‌. ഒരു കടുവാ ചിലന്തിയെ ജീവനോടെ പിടികൂടി ചൂടിക്കയറില്‍ കെട്ടിയിട്ട്‌ കളിപ്പിക്കുകയാണ്‌ ചിലര്‍. ഉഗ്രവിഷമുള്ള ജീവിയാണ്‌ കടുവാചിലന്തിയെന്ന്‌ അവിടെയുള്ളവര്‍ പറയുന്നു. ഭയരഹിതമായി കിടന്നുറങ്ങാനാവാത്ത വിധം ഇത്തരം ജീവികള്‍ ഇവിടെ നിരവധിയാണ്‌. അട്ട കടിച്ച കാലിലെ ചോര ഇല കൊണ്ട്‌ തുടച്ചുകളഞ്ഞ്‌ ഒരാള്‍ ഞങ്ങള്‍ക്കടുത്ത്‌ വന്ന്‌ അട്ടയെ കാണിച്ചു. പിന്നെ കണ്ടത്‌ കുറെ കാലുകളായിരുന്നു. നിറയെ അട്ട കടിച്ച കാലുകളുമായി കുറേ പേര്‍. കുടിക്കാന്‍ ചോരയില്ലാഞ്ഞിട്ട്‌ അട്ടകള്‍ പോലും തങ്ങളെ പ്രാകുന്നുണ്ടാകുമെന്ന്‌ ഒരാള്‍ തമാശ പറഞ്ഞു. സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടന്നിട്ടും ഇവരെന്താണ്‌ ഒട്ടും കൂസലില്ലാതെ നില്‍ക്കുന്നതെന്ന ഞങ്ങളുടെ സംശയത്തിന്‌ വിജയന്റെ വാക്കുകള്‍ മറുപടിയായി. "ഞങ്ങളുടേത്‌ ദ്രാവിഡ രക്തമാണ്‌്‌. ആര്യന്മാരുടെ അധിനിവേശകാലത്ത്‌ വിവിധ ദ്രാവിഡ ജനതകള്‍ സഹിച്ച ത്യാഗത്തിന്റെ ചരിത്രമൊന്നും ഞങ്ങളെ തിന്നാനൊരുങ്ങുന്ന പോലീസിനും ഗുണ്ടകള്‍ക്കും അറിയില്ല. പച്ച ജീവനോടെ ഞങ്ങളെ പാടവരമ്പുകളില്‍ ഇട്ട്‌ അതിന്റെ മുകളില്‍ ചേറു വെച്ച്‌ മടയടയ്‌ക്കുന്ന കാലമുണ്ടായിരുന്നു. ചിത്രവധമെന്ന പേരില്‍ അതിക്രൂരമായ ശിക്ഷകളാണ്‌ ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ ഏറ്റുവാങ്ങിയത്‌. അഞ്ചാണ്ട്‌ മാത്രം ആയുസ്സുള്ള മുഖ്യമന്ത്രിക്കോ പോലീസിനോ സി.പി.എം ഗുണ്ടകള്‍ക്കോ സവര്‍ണമേധാവികള്‍ അന്നു ഞങ്ങളുടെ കാരണവന്മാരെ ശിക്ഷിച്ചതിന്റെ നൂറിലോന്ന്‌ ശിക്ഷ നല്‍കാനാവില്ല. ആ ഞങ്ങളെയാണ്‌ വിദേശബന്ധം, മോഷണക്കൂട്ടങ്ങളെ മണ്ണെണ്ണയൊഴിച്ചു കത്തിക്കും എന്നൊക്കെ പറഞ്ഞ്‌ വിരട്ടാന്‍ നോക്കുന്നത്‌." അദ്ദേഹം രോഷാകുലനായി. കൊടിയ മര്‍ദ്ദനങ്ങളെയും നീതിനിഷേധത്തെയും സഹനത്തിലൂടെ നേരിടാനാണ്‌ സമരസമിതിയുടെ തീരുമാനം. പുറത്ത്‌ ഉപരോധമേര്‍പ്പെടുത്തിയവരേക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ അകത്തുണ്ടായിട്ടും ഇവര്‍ പ്രകോപിതരായിട്ടില്ല. സമരക്കാരെന്നു തോന്നിക്കുന്ന കറുത്ത തൊലിയുള്ളവരെല്ലാം കോന്നി മുതല്‍ സമരഭൂമി വരെയുള്ള വഴികളില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക്‌ ഇരയായവരാണ്‌. ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട്‌ കെണിയിലകപ്പെടുത്തിയിരിക്കുകയാണ്‌ ഇവരെ. പട്ടിണി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്‌ എന്നറിയാത്തവരാണ്‌ പട്ടിണിക്കിട്ടാലെങ്കിലും സമരക്കാര്‍ പുറത്തുവരുമെന്ന മൂഢസ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നതെന്ന്‌ ഇവര്‍ പറയുന്നു. പാപപങ്കിലമായ പണമുണ്ടെങ്കില്‍ ആരെയും വിലക്കെടുക്കാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ചെങ്ങറ ചരിത്രത്തില്‍ എഴുതപ്പെട്ടു കഴിഞ്ഞു എന്നാണ്‌ സമര ഭൂമിയിലെ കവിയായ രവികുമാര്‍ പറയുന്നത്‌. ഒരിക്കല്‍, പുറത്തു പോയ സമരഭടന്മാരെ കോന്നി ടൗണില്‍ ജീപ്പില്‍ വന്ന ഗുണ്ടകള്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ വെച്ച്‌ മര്‍ദ്ദിച്ചതായും കുളിക്കാന്‍ പോയ നാലു സ്‌ത്രീകളെ പോലീസ്‌ വേഷത്തില്‍ വന്ന ഗുണ്ടകള്‍ പിടിച്ചുകൊണ്ടു പോയി ഒരു ദിവസം തടവില്‍ വെച്ച്‌ ക്രൂരമായി പീഢിപ്പിച്ചതായും പറയപ്പെടുന്നു. ഉത്തരേന്ത്യയില്‍ സവര്‍ണ ഫാഷിസ്റ്റുകള്‍ കയ്യടക്കിവെച്ച ചില ഗ്രാമങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നതായി കേള്‍ക്കാറുണ്ട്‌. എന്നാല്‍ ഒരു കാലത്ത്‌ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന്‌ വിശേഷിപ്പിക്കുകയും പിന്നീട്‌ സാധുജന വിമോചനവും സാമൂഹ്യ നവോത്ഥാനവും നടന്നു എന്ന്‌ നമ്മള്‍ അഭിമാനിക്കുകയും ചെയ്യുന്ന കേരളത്തില്‍ എന്തിന്റെ പേരിലായാലും ശരി; ഇത്തരം സംഭവങ്ങള്‍ നടന്നു എന്നത്‌ അപമാനമാണ്‌. എന്നിട്ടും ജാള്യതയില്ലാതെ മലയാളിയുടെ സാംസ്‌കാരിക നായകന്മാര്‍ ഞെളിഞ്ഞു നടക്കുന്നുണ്ട്‌ എന്നതും അപഹാസ്യം. ഇത്രയധികം പ്രകോപനമുണ്ടായിട്ടും തങ്ങള്‍ അക്രമത്തിന്റെ പാത സ്വീകരിക്കാത്തത്‌ സമരഭൂമിയിലെ സഹനജീവിതം നല്‍കിയ മനക്കരുത്ത്‌ കൊണ്ടാണെന്ന്‌ ഇവര്‍ പറയുന്നു. കാറ്റിനെയും മഞ്ഞിനെയും വെയിലിനെയും മഴയെയും ചെറുത്ത്‌ നില്‍ക്കുന്ന പ്ലാസ്റ്റിക്‌ കൂരകളുടെ നനഞ്ഞ മണ്‍തറകളില്‍ നിന്നാണ്‌ സമരത്തിന്റെ ഊര്‍ജ്ജം ഉല്‍പാദിപ്പിച്ചത്‌. ഗുജറാത്തിലും ഒറീസ്സയിലും ഹൈന്ദവ ഫാഷിസ്റ്റുകള്‍ ചെയ്‌തതെന്തോ അതേ രീതിശാസ്‌ത്രമാണ്‌ ചെങ്ങറയില്‍ കമ്യൂണിസ്‌റ്റ്‌ ഫാഷിസം പ്രയോഗിക്കുന്നത്‌. വികലധാരണകള്‍ സൃഷ്ടിച്ച്‌ ദരിദ്രരെ ദരിദ്രര്‍ക്കു നേരെ തിരിച്ചു വിടുക എന്നത്‌ ഫാഷിസം എക്കാലത്തും പ്രയോഗിക്കുന്ന തന്ത്രമാണ്‌. മുതലാളിമാര്‍ക്കു വേണ്ടി കമ്യൂണിസ്റ്റുകാര്‍ തന്നെ തൊഴിലാളികളെ ഉപയോഗിച്ച്‌ നവ പ്രത്യയശാസ്‌ത്ര ദാസ്യത്തിന്റെ വേരു പടര്‍ത്തുകയാണ്‌ ചെങ്ങറയില്‍. മൗനം കൊണ്ട്‌ കേരളത്തിലെ സാംസ്‌കാരിക ശക്തികളില്‍ പലതും അതിനു കൂട്ടു നില്‍ക്കുന്നു. മൗനം ഫാഷിസത്തിന്റെ ലക്ഷണമാണ്‌. ഫാഷിസം സര്‍വ്വനാശത്തിന്റെ വിത്തും. സ്റ്റാലിനിസ്റ്റ്‌ റഷ്യയുടെ മാതൃകയിലുള്ള ഇരുമ്പ്‌ മറ തീര്‍ത്ത്‌ കമ്യൂണിസ്റ്റ്‌ ഫാഷിസം ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറം ലോകമറിയാതിരിക്കാനുള്ള നിതാന്തജാഗ്രതയിലാണിപ്പോള്‍. മുഖ്യാധാരാ മാധ്യമങ്ങളും ഈ മൗനത്തില്‍ പങ്കുചേരുന്നതോടെ ചിത്രം പൂര്‍ണമാകുന്നു. നാലാം കൗണ്ടറിലാണ്‌ ഏറ്റവുമധികം ആദിവാസികള്‍ താമസിക്കുന്നത്‌. അവിടെയെത്തിയപ്പോള്‍ വിവിധ കുടിലുകളില്‍ നിന്നായി ആളുകള്‍ ഇറങ്ങി വന്ന്‌ ഞങ്ങള്‍ക്ക്‌ ചുറ്റും കൂടി. സമരഭൂമിയിലെ കവിയായ രവി സ്വന്തം രചനയായ നാടന്‍പാട്ട്‌ ഞങ്ങള്‍ക്കായി പാടി. തന്താനേ താനേ തന തന്താനം താന തന്താനേ താനേ തന തന്താനം താനകാഹളമൂതുക പൈങ്കിളിയേ നല്ലവീരചരിതം പാടുക നീളാഹ നയിക്കുന്ന ഭൂസമരത്തിന്റെ കീര്‍ത്തനം ചൊല്ലുക പൈങ്കിളിയേ.. ....തെക്കു തെക്കേ ഒരു ദേശമുണ്ടേ വെങ്ങാനൂരെന്ന ദേശമുണ്ടേആ കരയില്‍ നിന്നുയര്‍ന്നേ അയ്യങ്കാളി എന്ന നാഥന്‍....സ്‌ത്രീകളടക്കമുള്ള ജനക്കൂട്ടം പതുക്കെ കൂടിവരുകയും കൈകളില്‍ താളമിട്ട്‌ രവിയുടെ പാട്ട്‌ ഏറ്റുചൊല്ലുകയും ചെയ്‌തു. കുട്ടികള്‍ വളരെ ഉച്ചത്തിലാണ്‌ പാട്ടുപാടിയത്‌. ഭക്തിഗാനങ്ങള്‍ എഴുതിയിരുന്ന രവി സമരഭൂമിയിലെത്തിയ ശേഷം സമരഗീതങ്ങള്‍ എഴുതി മറ്റുള്ളവര്‍ക്ക്‌ പാടിക്കേള്‍പ്പിക്കുന്ന തിരക്കിലായി. ചങ്ങനാശ്ശേരിക്കാരനായ ഇദ്ദേഹം തോട്ടക്കാട്‌ ഗവ. ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ്സുവരെ പഠിച്ചതാണ്‌. സാധുജനത്തിന്റെ രോദനം കേള്‍ക്കാത്തരാക്ഷസര്‍ വാണിടും കേരളത്തില്‍ദ്രാവിഡവര്‍ഗ്ഗത്തിന്റെ ജന്മമൊടുക്കുവാന്‍ ആവില്ല നിങ്ങള്‍ക്ക്‌ ജന്മികളേ...സമ്പന്ന വര്‍ഗ്ഗത്തിന്‍ വായ്‌മൊഴി കേട്ടിനി വേണ്ടേ വേണ്ടിനി സംവരണം...... ഹാരിസണ്‍ കൈവശം വൊച്ചൊരു ഭൂമിയില്‍ ധീരരായ്‌ കേറി കൊടിയുയര്‍ത്തിആ കൊടിക്കൂറയ്‌ക്ക്‌ ചുറ്റും മുഴങ്ങുന്നുഎസ്‌.വി.എസ്‌.വി സിന്ദാബാദ്‌...സമരഭൂമിയിലുള്ളവര്‍ക്ക്‌ ആവേശം പകരുന്ന രചനകളാണ്‌ രവിയുടേത്‌. ഇടവേളകളില്‍ എല്ലാവരും കൂടിയിരുന്ന്‌ ഇത്തരം പാട്ടുകള്‍ പാടും. വിശപ്പിനും ദുരിതങ്ങള്‍ക്കുമിടയില്‍ സമരക്കാര്‍ക്ക്‌ അല്‍പ്പം ആശ്വാസം പകരുന്നത്‌ ഈ നിമിഷങ്ങളാണ്‌.

No comments: