Thursday, January 8, 2009

കട്ടച്ചോരയുടെ തെരുവില്‍

മരണം 700 കവിഞ്ഞിരിക്കുന്നു. തെരുവുകളില്‍ കറുത്ത പുകയും വെടിയൊച്ചയും. പോരാട്ടത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ മുറിവേറ്റവരും അനാഥകളുമായ ഇളം പൈതങ്ങളുടെ കരച്ചില്‍ മുങ്ങിപ്പോകുന്നു. യത്തീമുകളായ ചില കുട്ടികള്‍ ഇതുവരെ വേലിക്കെട്ടിന്‌ അകലെ നിന്നു മാത്രം കണ്ടിരുന്ന ജൂത ഭീകരരെ ഒളിഞ്ഞു നിന്ന്‌ കല്ലെറിയുന്നു. വെടിയുണ്ടകളേക്കാള്‍ പ്രഹരശേഷിയുണ്ടായിരിക്കാം ആ കല്ലുകള്‍ക്ക്‌. അവരില്‍ മിക്കവരും ഭൂപടത്തിലെ അതിര്‍ത്തിരേഖകളുടെ രാഷ്ട്രീയമറിയാത്ത പിഞ്ചുകുഞ്ഞുങ്ങളാണ്‌. ഒന്നു മാത്രമറിയാം. പട്ടാളക്കോപ്പുകളുമായി മുന്നിലെത്തിയത്‌ ശത്രുവാണ്‌. അവര്‍ കൊല്ലുന്നത്‌ ഉപ്പയെയാണ്‌. ഉമ്മയെയാണ്‌. സഹോദരനെയാണ്‌. ഗാസ കരയുന്നു. ചുട്ടു പൊള്ളുന്ന കണ്ണീരൊലിക്കുന്ന കവിളിലും പോരാട്ടവീര്യത്തിന്റെ തുടിപ്പ്‌ കാണാമെന്നത്‌ ഒരുപക്ഷേ ഗാസയുടെ മാത്രം സവിശേഷതയാവാം. ശിഫാ ആസ്‌പത്രിയുടെ പടവുകളില്‍പോലും ചോരയും മാംസവും ഉണങ്ങിയിരിക്കുന്നു. വിശ്വാസത്തിന്റെ ദൃഢതയില്‍ വിശുദ്ധീകരിക്കപ്പെട്ട ആ കടും ചോരയുടെ കറുപ്പ്‌ ഒലിവ്‌ ഇലകളിലേക്ക്‌ തെറിച്ചിരിക്കുന്നു. സമാധാനത്തിന്റെ അരുമത്തണുപ്പുള്ള ഇലകളില്‍ ഇപ്പോള്‍ കണ്ണീരിന്റെയും ചോരയുടെയും മടുപ്പിക്കുന്ന ഗന്ധമാണ്‌. പിറന്ന മണ്ണിനു വേണ്ടിയുള്ള പോരാട്ട ചരിത്രത്തില്‍ ഫലസ്‌തീനികളുടെയും ലോകത്തിന്റെയും ഞരമ്പുകളിലേക്ക്‌ പ്രതിരോധ പാഠങ്ങളുടെ ചോര പകര്‍ന്ന ഹമാസും ഗാസയും ഇസ്രാഈലിന്റെ നരവേട്ടക്കിടെ ലോകത്തോട്‌ ചില ഉത്തരങ്ങള്‍ തേടുകയുകയാണ്‌. ദാരിദ്ര്യവും വേദനയും തളംകെട്ടിയ ഗാസയുടെ തെരുവുകളിലേക്കു നോക്കി നിസ്സഹായതയുടെ നെറുകത്ത്‌ നില്‍ക്കുന്ന ലോകത്തോട്‌. മനുഷ്യ രക്തമൊഴുകുന്ന തെരുവുകളിലേക്ക്‌ നോക്കി നിസ്സംഗതയുടെ ഷണ്ഡത്വം പ്രഘോഷിക്കുന്ന അറബ്‌ ലോകത്തോട്‌. മാനവികതാവാദങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പേരില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്ന ലോകത്തോട്‌. അമേരിക്കയുടെ ബുദ്ധിയും ആയുധവുമായിട്ടാണ്‌ തെമ്മാടി രാഷ്ട്രമായ ഇസ്രാഈലിന്റെ കൈകള്‍ ഗാസയില്‍ മനുഷ്യരക്തം കുടിക്കുന്നതെന്ന കാര്യം ലോകത്തെ ഏതു ചെറിയ കുട്ടിക്കുമറിയാവുന്ന സത്യമാണ്‌. പ്രസിഡണ്ട്‌ സ്ഥാനത്തു നിന്ന്‌ ഇറങ്ങിക്കൊടുക്കുന്നതിനു മുമ്പ്‌ ജൂതത്തലവന്മാരോട്‌ ഏറ്റിരുന്ന വാക്ക്‌ പാലിക്കാമെന്നാണ്‌ ബുഷിന്റെ കണക്കുകൂട്ടല്‍. തത്വത്തില്‍ പശ്ചിമേഷ്യന്‍ സമാധാനത്തിനായി ലോകത്ത്‌ ഏറ്റവുമധികം വിയര്‍പ്പൊഴുക്കുന്നത്‌ അമേരിക്കയാണ്‌. എന്നാല്‍ പ്രയോഗത്തില്‍ അതേ തത്വത്തെ പരിഹസിക്കുകയും ഒരു മതസമൂഹത്തെയും ജനതയെയും അപമാനിക്കുകയുമാണ്‌ അമേരിക്ക. ജൂതലോബി നല്‍കിയ തെരഞ്ഞെടുപ്പ്‌ ഫണ്ടിനോടുള്ള കടപ്പാടു കൊണ്ട്‌ സമാധാനത്തിനു വേണ്ടി സംസാരിക്കുമെന്ന്‌ ലോകം പ്രതീക്ഷിക്കുന്ന നിയുക്ത പ്രസിഡണ്ട്‌ ബരാക്‌ ഒബാമ മിണ്ടാതിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക്‌ കൂപ്പു കുത്തിയ അമേരിക്കയെ രക്ഷിക്കാന്‍ ജൂത മുതലാളിമാര്‍ക്കു മാത്രമേ സാധിക്കൂ എന്ന വിശ്വാസത്തിലാണ്‌ ഒബാമയും. രാഷ്ട്രീയത്തിലും വിദേശനയത്തിലും മുമ്പേ നടന്ന പ്രസിഡണ്ടുമാരില്‍ നിന്ന്‌ ഒരടി പോലും മാറി ചിന്തിക്കാനോ, പ്രവര്‍ത്തിക്കാനോ ഒബാമക്ക്‌ സാധിക്കില്ലെന്നാണ്‌ പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്‌. ഗാസയിലെ ഇസ്രാഈല്‍ അതിക്രമങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴും ഒബാമ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇസ്രാഈല്‍ ടാങ്കുകള്‍ അമേരിക്കയുടെ അനുമതി കാത്ത്‌ ഗാസയിലേക്ക്‌ കടക്കാനൊരുങ്ങുമ്പോഴും കടന്നപ്പോഴും അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാനുള്ള സൂത്രവാക്യങ്ങളെപ്പറ്റിയാണ്‌ ഒബാമ സംസാരിച്ചു കൊണ്ടിരുന്നത്‌. ഒരു ജനതയൊന്നാകെ ഏകപക്ഷീയമായ യുദ്ധത്തിന്റെ കെടുതി പേറുമ്പോഴും ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന ഓഹരിക്കച്ചവടത്തെപ്പറ്റിയും നികുതിവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റിയുമാണ്‌ ഒബാമ ചിന്തിക്കുന്നത്‌. അമേരിക്കന്‍ ജനത ഉയര്‍ത്തിയ മാറ്റത്തിന്റെ മുദ്രാവാക്യങ്ങള്‍ക്ക്‌ തരിമ്പും അര്‍ത്ഥമില്ലെന്നാണ്‌ അദ്ദേഹത്തിന്റെ സമീപനം തെളിയിക്കുന്നത്‌. യുദ്ധമര്യാദകളുടെ നിയതരേഖകളെയെല്ലാം കാറ്റില്‍ പറത്തി ഭീരുക്കളെപ്പോലെ ഇരുട്ടിന്റെ മറപറ്റിയാണ്‌ ഇസ്രാഈല്‍ ഗാസാ അധിനിവേശം ആരംഭിച്ചത്‌. വൈദ്യുതിയില്ലാത്ത നഗരത്തിന്റെ ഇരുട്ടിലേക്ക്‌ ഭീകരതയുടെ ശബ്ദങ്ങളുമായി കടന്നു ചെല്ലുകയായിരുന്നു ഇസ്രാഈല്‍ സൈനികര്‍. ചരിത്രവും വര്‍ത്തമാനവുമറിയാതെ ഓടിച്ചാടി നടക്കേണ്ട പിഞ്ചുകുഞ്ഞുങ്ങളുടെ നേര്‍ക്ക്‌ നിറയൊഴിക്കുമ്പോള്‍ ഇസ്രാഈല്‍ സൈനികരുടെ കൈകള്‍ ഇത്തിരി പോലും വിറച്ചില്ല. 500 ടണ്ണിലധികം വരുന്ന സ്‌ഫോടക വസ്‌തുക്കളുടെ ശേഖരമാണ്‌ ഇസ്രാഈല്‍ ഗാസയിലെത്തിച്ചിരിക്കുന്നത്‌. 1967ല്‍ നടന്ന അധിനിവേശ ശ്രമങ്ങളേക്കാള്‍ പതിന്മടങ്ങ്‌ ആള്‍ക്കരുത്തും ആയുധബലവും സേനക്കുണ്ട്‌. പിടിച്ചുനില്‍ക്കാനായി ഹമാസ്‌ നടത്തുന്ന ശ്രമങ്ങളെല്ലാം നൂതന യുദ്ധോപകരണങ്ങളുടെ സഹായത്തോടെ ഇസ്രാഈല്‍ അടിച്ചമര്‍ത്തുന്നു. എഫ്‌-16 പോര്‍വിമാനങ്ങള്‍ ബോംബ്‌ വര്‍ഷിക്കുന്നതോടൊപ്പം സേനാ മുന്നേറ്റവും നടത്തുക എന്നതായിരുന്നു തുടക്കത്തില്‍ ഇസ്രാഈല്‍ സ്വീകരിച്ച ശൈലി. മസ്‌ജിദുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കുമ്പോള്‍ ഇസ്രാഈല്‍ സൈനികര്‍ക്ക്‌ വര്‍ദ്ധിത വീര്യമാണുള്ളതെന്ന്‌ ഗാസയില്‍ നിന്നുളള ദൃക്‌സാക്ഷികള്‍ വിവരിക്കുന്നു. കഴിഞ്ഞ നവംബര്‍ 5 മുതല്‍ ആരംഭിച്ച ഉപരോധത്തിന്റെ കെടുതികളില്‍ നിന്ന്‌ മോചിതരാവാനുള്ള സാവകാശം പോലും അവര്‍ക്കു നല്‍കപ്പെട്ടില്ല. സഹായവുമായി എത്തിയ കപ്പലുകളെയെല്ലാം ഇസ്രാഈല്‍ തിരിച്ചയച്ചു. ദാരിദ്ര്യം കൊണ്ട്‌്‌്‌ പൊറുതിമുട്ടി കാട്ടുചെടികളും പുല്ലും ഭക്ഷിച്ചായിരുന്നു ഗാസയിലെ പല കുടുംബങ്ങളും ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. കൊടും പട്ടിണിയുടെ കണ്ണു നിറയുന്ന വേദനകള്‍ക്കിടയിലും കീഴടങ്ങാന്‍ മനസ്സില്ലാത്തവരായി നിലകൊണ്ടു എന്നതാണ്‌ ചരിത്രത്തില്‍ ഗാസയെ അവിസ്‌മരണീയമാക്കുക. വിശക്കുന്ന വയറുമായി ആകാശത്തേക്ക്‌ കണ്ണയച്ചവര്‍ക്കു നേരെയത്തിയത്‌ ബോംബുകളായിരുന്നു. മരണമായിരുന്നു. ജിന്ദിയ അബൂ അംറയെ ഓര്‍ക്കാതെ വയ്യ. ദിവസവും തെരുവിലെത്തി പുല്ലുകള്‍ വേവിച്ച്‌ കഴിച്ചാണ്‌ ഈ വീട്ടമ്മയും പന്ത്രണ്ടുകാരിയായ മകളും ഗാസയില്‍ വിശപ്പടക്കിയിരുന്നത്‌. കഴിക്കാന്‍ ഇത്തിരി റൊട്ടിയെങ്കിലും കിട്ടുമെന്നു കരുതിയാണ്‌ പട്ടണത്തിലെത്തിയത്‌. എല്ലാ ബേക്കറി കടകളും അടച്ചിട്ടിരിക്കുന്നു. വീട്ടിലാണെങ്കില്‍ ഭക്ഷണത്തിനാവശ്യമായ സാധനങ്ങളൊന്നുമില്ല. ഉമ്മയും ഭാര്യയും കുട്ടികളും കരയുന്നത്‌ കണ്ടു നില്‍ക്കാനാവുന്നില്ല. ഈ പട്ടിണിയേക്കാള്‍ ഭേതമാണ്‌ ഇസ്രാഈലി സേനയുടെ വെടിയുണ്ടകളെന്ന്‌ ഞങ്ങള്‍ കരുതുന്നു- പറയുന്നത്‌ ഘാന്‍ യൂനിസിലെ ഫഹ്മി ഷുറാബിന്റേതാണ്‌ ഈ വാക്കുകള്‍. ഗാസയിലെ ഒട്ടുമിക്ക കുടുംബങ്ങളുടെയും അവസ്ഥ ഇതു തന്നെ. ജനവാസം കൊണ്ട്‌ വീര്‍പ്പു മുട്ടുന്ന കിഴക്കന്‍ ഗാസയിലെ ഘാന്‍ യൂനിസിലേക്ക്‌ ഇസ്രാഈല്‍ സേന ഇരച്ചു കയറിയപ്പോള്‍ കൊല്ലപ്പെട്ടത്‌ നിഷ്‌കളങ്കരായ പാവങ്ങള്‍. ആക്രമണം രൂക്ഷമായതിനാല്‍ അന്താരാഷ്ട്ര സഹായവുമായെത്തിയവരെല്ലാം സാധനങ്ങള്‍ വിതരണം ചെയ്യാനാവാത്ത അവസ്ഥയിലാണ്‌. യുദ്ധമേഖലകളിലേക്ക്‌ ഇവരെ കടത്തി വിടുന്നുമില്ല. ഇടവിടാതെ ഇവിടങ്ങളില്‍ ഷെല്ലാക്രമണവും നടക്കുന്നു. വിശപ്പിന്റെ കൊടുമുടി കയറ്റത്തിനിടെ പൊട്ടിത്തെറിക്കുന്ന ബോംബുകളിലാണ്‌ പലരുടെയും പ്രതീക്ഷ. ഫലസ്‌തീനു വേണ്ടി അനുഭവിക്കുന്ന ഈ കൊടിയ യാതനകള്‍ മരണത്തോടെയെങ്കിലും അവസാനിക്കുമെന്ന്‌ ഇവര്‍ കരുതുന്നു. ഉറക്കെയൊന്നു കരയാന്‍ പോലുമാവാത്ത നിസ്സഹായതയില്‍ ഒരു ജനതയുടെ മാനാഭിമാനങ്ങള്‍ പിച്ചിച്ചീന്തപ്പെടുമ്പോള്‍, അപലപനീയമെന്ന പതിവു പല്ലവികള്‍ ആവര്‍ത്തിക്കുന്നതല്ലാതെ ലോകരാജ്യങ്ങള്‍ കാര്യമായ പ്രതികരണങ്ങള്‍ക്ക്‌ മുതിര്‍ന്നിട്ടില്ല. അമേരിക്കന്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള തരിശുനിലമായി ലോകം മാറിയിരിക്കുന്നു എന്ന സത്യത്തിനു മുന്നില്‍ ആധുനിക മനുഷ്യന്‌ ലജ്ജിച്ചു തല താഴ്‌ത്താം. ഗാസയുടെ നിലവിളിക്കൊപ്പം നിന്ന്‌ നിലവിളിക്കാനല്ല; ഭൂമിയില്‍ മനുഷ്യകുലത്തിന്‌ വംശനാശം സംഭവിച്ചിട്ടില്ലെന്ന്‌ അമേരിക്കയെ പഠിപ്പിക്കാനാണ്‌ ഇനി ലോകം ശ്രമിക്കേണ്ടത്‌.

1 comment:

‍ശരീഫ് സാഗര്‍ said...

ഉറക്കെയൊന്നു കരയാന്‍ പോലുമാവാത്ത നിസ്സഹായതയില്‍ ഒരു ജനതയുടെ മാനാഭിമാനങ്ങള്‍ പിച്ചിച്ചീന്തപ്പെടുമ്പോള്‍, അപലപനീയമെന്ന പതിവു പല്ലവികള്‍ ആവര്‍ത്തിക്കുന്നതല്ലാതെ ലോകരാജ്യങ്ങള്‍ കാര്യമായ പ്രതികരണങ്ങള്‍ക്ക്‌ മുതിര്‍ന്നിട്ടില്ല. അമേരിക്കന്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള തരിശുനിലമായി ലോകം മാറിയിരിക്കുന്നു എന്ന സത്യത്തിനു മുന്നില്‍ ആധുനിക മനുഷ്യന്‌ ലജ്ജിച്ചു തല താഴ്‌ത്താം. ഗാസയുടെ നിലവിളിക്കൊപ്പം നിന്ന്‌ നിലവിളിക്കാനല്ല; ഭൂമിയില്‍ മനുഷ്യകുലത്തിന്‌ വംശനാശം സംഭവിച്ചിട്ടില്ലെന്ന്‌ അമേരിക്കയെ പഠിപ്പിക്കാനാണ്‌ ഇനി ലോകം ശ്രമിക്കേണ്ടത്‌.