പൗരനിസ്സഹകരണം, നിസ്സഹകരണപ്രസ്ഥാനം, സത്യഗ്രഹം എന്നിവ നാം ഉപേക്ഷിക്കണം. സ്വേച്ഛാ ഭരണത്തില്‍ അവയ്‌ക്ക് കുറച്ചൊക്കെ ന്യായീകരണം ഉണ്ടായിരിക്കാം. പക്ഷേ, ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിന് ഭരണഘടനാനുസൃതമായ മാര്‍ഗങ്ങളുള്ള സ്ഥിതിയില്‍ സത്യഗ്രഹവും മറ്റും അരാജകത്വത്തിന്റെ വ്യാകരണമാണ്. എത്രവേഗം അവ ഉപേക്ഷിക്കുന്നുവോ അത്രയും നമുക്ക് നല്ലത്. പൗരന്മാര്‍ മഹാനായ ഒരു മനുഷ്യന്റെ കാല്‍ക്കല്‍പോലും സ്വാതന്ത്ര്യം അടിയറ വെക്കരുത്. തങ്ങളുടെ സ്ഥാപനങ്ങളെ അട്ടിമറക്കാന്‍ അയാളെ സഹായിച്ചേക്കാവുന്ന തരത്തില്‍ വിശ്വസിച്ച് അംഗീകാരങ്ങള്‍ നല്‍കിക്കളയരുത്. (കോണ്‍സ്‌റ്റിറ്റിയുവന്റ് അസംബ്ലി പിരിയുന്നതിന്റെ തലേന്ന് 1949 നവംബര്‍ 25ന് ബി.ആര്‍. അംബേദ്‌കര്‍ നടത്തിയ പ്രസംഗം)
എഴുപത്തിനാലുകാരനായ ഒരു വൃദ്ധനെ മുന്നില്‍നിര്‍ത്തി പതാക പറത്തിക്കളിക്കുന്ന കുറെ കുട്ടികളുടെ ചിത്രം വെച്ച് ഇന്ത്യയിലും മുല്ലപ്പൂ മൊട്ടിട്ടുവെന്നാണ് വിദേശമാധ്യമങ്ങളില്‍ പലതും പ്രചരിപ്പിച്ചത്. ജനാധിപത്യത്തിന്റെ ഉദയത്തിനുവേണ്ടി വിപ്ലവങ്ങള്‍ അരങ്ങേറുന്ന കാലത്താണ് ദേശീയ പതാകയുമേന്തി അരാഷ്ട്രീയ യൗവനം ജനാധിപത്യത്തെ മുള്‍മുനയില്‍ നിര്‍ത്തുമെന്ന് കുറെ നാളുകളായി ഭീഷണിപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം അഭിമുഖീകരിക്കുന്ന അരാഷ്ട്രീയ അര്‍ബുദത്തിന്റെ നേര്‍ക്കാഴ്‌ച. വ്യവസ്ഥയെ അട്ടിമറിക്കാനുള്ള രക്തരഹിത സന്ദേശവുമായി ഒരു സ്വാതന്ത്ര്യദിനം തന്നെയാണ് അന്നാ ഹസാരെ തെരഞ്ഞെടുത്തത്. ബ്രിട്ടീഷ് രാജിന്റെ നുകത്തില്‍നിന്ന് തോളെടുത്ത് മാറ്റി ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് രാജ്യം നടന്നടുത്ത ഓര്‍മ്മദിവസം. കേവലം യാദൃശ്ചികമാണിതെന്ന് ജനാധിപത്യവാദികള്‍ വിശ്വസിക്കുന്നില്ല. ആഗോളീകരണത്തിന്റെ ഉച്‌ഛിഷ്ടങ്ങളില്‍ അഭിരമിക്കുന്ന മൂന്നാം ലോകരാജ്യത്തെ യൗവ്വനം അരാഷ്ട്രീയമായ ഒരു ഉത്സവം കിട്ടിയതിന്റെ ആഘോഷത്തിലുമായിരുന്നു.
ആരാണ് ഹസാരെ എന്നതിനെപ്പറ്റി ആഴത്തിലുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചിരിക്കുന്നു എന്നതാണ് ആകെയുള്ള ആശ്വാസം. അതൊരു വ്യക്തി മാത്രമല്ലെന്ന് തീര്‍ച്ചയായിരിക്കുന്നു. പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തക അരുന്ധതി റോയിയുടെ അഭിപ്രായപ്രകടനങ്ങള്‍കൂടി വന്നതോടെ ഹസാരെയെ സംബന്ധിച്ച ചര്‍ച്ചകള്‍ ദേശീയ രാഷ്ട്രീയത്തില്‍ ചൂടുപിടിച്ചിരിക്കുകയാണ്. മുപ്പത്തിഏഴില്‍ ജനിച്ചു. ഏഴാം ക്ലാസ്സുവരെ പഠിച്ചു. സൈന്യത്തില്‍ ചേര്‍ന്നു. അവിടെ നിന്ന് പോന്ന ശേഷം ഗ്രാമത്തിലെ ക്ഷേത്രം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി. മദ്യപസംഘങ്ങളെ ഹസാരെ തന്നെ ക്രൂരമായി മര്‍ദ്ദിച്ച് നിയമം കൈയിലെടുത്തു. അന്നാ കുടിവെള്ളപദ്ധതി, ധാന്യ ബാങ്ക് തുടങ്ങി ഗ്രാമത്തെ സ്വയം പര്യാപ്‌തമാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പത്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നല്‍കി ബി.ജെ.പി സര്‍ക്കാര്‍ ആദരിച്ചു. റലേഗാന്‍ സിദ്ധി-ഗ്രാമത്തിന്റെ ആത്മകഥ (മേരാ ഗാവ് മേരാ തീര്‍ത്ഥ്) എന്ന പുസ്‌തകമെഴുതി. രാഷ്ട്രീയക്കാരെ ഗ്രാമത്തില്‍നിന്ന് അകറ്റിയ കഥ കൂടിയാണിത്. രാഷ്ട്രീയത്തേക്കാള്‍ മികച്ചത് ഏകാധിപത്യമാണെന്ന സന്ദേശം നല്‍കുന്ന കഥ. അരാഷ്ട്രീയവാദത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പുസ്‌തകം.
25 വര്‍ഷമായി അന്നായുടെ സ്വന്തം ഗ്രാമത്തില്‍ സഹകരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പോ ഗ്രാമസഭയോ നടക്കുന്നില്ല എന്നതും ഹസാരെയുടെ മറ്റൊരു മുഖത്തെ വ്യക്തമാക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ 2ജി സ്‌പെക്ട്രം കേസ് ദേശീയരാഷ്ട്രീയത്തില്‍ കലങ്ങിത്തുടങ്ങുന്ന നേരത്താണ് അന്നാ ഹസാരെ അഴിമതിക്കെതിരായ പോരാട്ടവുമായി രംഗത്തെത്തുന്നത്. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്തവും പുറത്തുവന്ന പശ്ചാത്തലമായിരുന്നു ഇത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് തങ്ങളുടെ കൈകള്‍ പരിശുദ്ധമാണെന്ന് വിളിച്ചുപറയാനുള്ള അവസരം കൂടിയായി അന്നാ ഹസാരെയുടെ സമരം. അഴിമതിക്കെതിരായ ഹസാരെ സമരത്തിന് അതിശയോക്തി കലര്‍ന്ന പ്രാധാന്യമാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കിയത്. പലപ്പോഴും ആള്‍ദൈവങ്ങളുടെ സ്‌പോണ്‍സേഡ് പരിപാടി അവതരിപ്പിക്കുന്നതുപോലെ വാര്‍ത്താചാനലുകളില്‍ ഇതേ ദൃശ്യങ്ങള്‍ മാത്രമായി. ഹസാരെയുടെ ഗാന്ധി തൊപ്പി സമരത്തിന് ദേശീയവികാരത്തിന്റെ ഉന്ത് നല്‍കി. തൊപ്പിവില്‍പ്പനക്കാരും കൊടിവില്‍പ്പനക്കാരും ലാഭം കൊയ്‌തു. ഈ തരംഗത്തിന്റെ ചുഴിയില്‍ സര്‍ക്കാര്‍ പ്രതിനിധികളും വീണുപോയി. ലോക്‌പാല്‍ ബില്‍ നിയമമാക്കാമെന്ന് ഉറപ്പ് കിട്ടിയതോടെ തുടക്കത്തില്‍ ഹസാരെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഭാരതത്തിലും മുല്ലപ്പൂ വിപ്ലവമെന്ന് മാധ്യമങ്ങള്‍ ആഘോഷിച്ചു. പൗരപ്രതിനിധികള്‍ (മന്ത്രിമാര്‍ ആരുടെ പ്രതിനിധികളാണ് എന്ന ചോദ്യം വെറുതെ) നിര്‍ദേശിച്ച കാര്യങ്ങള്‍ നിര്‍ബന്ധമായും ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹസാരെ ടീം വാശി പിടിച്ചത്. ലോക്‌പാല്‍ ചര്‍ച്ചകള്‍ പല തവണ അലസിപ്പിരിഞ്ഞു. താന്‍ ഡ്രാഫ്‌റ്റ് ചെയ്‌ത ബില്ല് തന്നെ അവതരിപ്പിക്കണമെന്ന ഭീഷണിയുമായി രണ്ടാമങ്കം തുടങ്ങി. കേന്ദ്രം കുലുങ്ങി. സമരത്തിന് വീട്ടില്‍നിന്ന് ഇറങ്ങുംമുമ്പേ അറസ്റ്റ്. മാധ്യമങ്ങളും പ്രതിപക്ഷവും അതില്‍പ്പിടിച്ച് ആഘോഷം പെരുപ്പിച്ചു. വീണുകിട്ടിയ അറസ്റ്റില്‍ ഹസാരെ ടീമും ആഹ്ലാദിച്ചു. സമരം വീണ്ടും തുടങ്ങിയതോടെ മാധ്യമപ്രവര്‍ത്തകര്‍ പൊടിപ്പും ഞൊറികളുമായി അവതരണം ഭംഗിയാക്കി. ക്യാമറ കാണുമ്പോഴേക്കും അന്നാ ആരാധകര്‍ ഇരമ്പിയെത്തുന്നതെല്ലാം ആവേശത്തിന്റെ കണക്കില്‍പ്പെടുത്തി. ബി.ജെ.പി കേന്ദ്രങ്ങളില്‍നിന്ന് ലോറികളില്‍ ആളെ ഇറക്കുമതി ചെയ്യുന്നതും ദിവസം കഴിയുന്തോറും സമരത്തിന് പിന്തുണ കുറയുന്നതും വാര്‍ത്തയായില്ല. നരേന്ദ്ര മോഡിയുടെ പിന്തുണയും ഫാഷിസ്റ്റുകളുടെ ആശീര്‍വാദവും ചര്‍ച്ചയായില്ല. ആയിരങ്ങളെ ചാനലുകള്‍ ലക്ഷങ്ങളാക്കി അവതരിപ്പിക്കുന്നതിന്റെ രാസവിദ്യയും ഇന്ത്യ കണ്ടു. മുഴങ്ങിക്കേട്ടത് വന്ദേമാതരവും, ഭാരത് മാതാ കീ ജയ് വിളികളും മാത്രം. സമരപ്പന്തലില്‍ റംസാന്‍ വ്രതത്തിന്റെ പുണ്യദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന യാതൊന്നും ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ക്കായില്ല. ഒരു പെണ്‍കുട്ടിയെ നോമ്പുതുറപ്പിച്ച് ആഘോഷിച്ചതൊഴികെ. സമരത്തിന് ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ടിംഗിനെപ്പറ്റി ആരും മിണ്ടിയില്ല. പണം മുടക്കിയ കോടീശ്വരന്മാരുടെ താല്‍പര്യമെന്തായിരുന്നുവെന്നും അന്വേഷണമുണ്ടായില്ല.
ഹസാരെ അപഹരിച്ചത് ഇന്ത്യയുടെ പൊതുബോധത്തെയായിരുന്നു. രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ ഏര്‍പ്പെടേണ്ട യൗവനത്തെയായിരുന്നു. ലോകത്തെ ഏറ്റവും ദീര്‍ഘവും സൂക്ഷ്‌മവുമായ ഭരണഘടനയുടെ അസ്‌തിത്വത്തെയായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ആയിരുന്നു. രാഷ്ട്രത്തിന്റെ സുസ്ഥിരതയെ ആയിരുന്നു. രാഷ്ട്രീയക്കാരെല്ലാം കള്ളന്മാരാണെന്ന പൊതുബോധം സൃഷ്ടിച്ച് അരാഷ്ട്രീയതയെ അരക്കിട്ടുറപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
അരാഷ്ട്രീയതയുടെ തണുത്ത മണ്ണില്‍ വേരോട്ടം കിട്ടുന്നത് ഫാഷിസത്തിനാണ്. ഹസാരെയുടെ പിന്നില്‍ ചരടുവലി നടത്തുന്നവര്‍ ആഗ്രഹിക്കുന്നതും രാജ്യത്തെ ഈയൊരു അന്തരീക്ഷത്തിലേക്ക് വലിച്ചടുപ്പിക്കാനാണ്. കറയില്ലാത്ത സംഘ്‌പരിവാര്‍ അനുഭാവവും ഗാന്ധിത്തൊപ്പിയും. ചുരുങ്ങിയ അര്‍ത്ഥത്തില്‍ ഹസാരെയുടെ വിചിത്രരൂപം ഇതാണ്. ഫാഷിസം ഗാന്ധിയെ വെടിവെച്ചാണ് കൊന്നതെങ്കില്‍ അഭിനവ ഫാഷിസ്റ്റുകള്‍ ഗാന്ധിയായി വേഷമിട്ട് ഗാന്ധിസത്തെ കശാപ്പ് ചെയ്യുകയാണ്.
എല്ലാ രാഷ്ട്രീയക്കാരെയും പടിക്കുപുറത്താക്കി അധികാരവും ചെങ്കോലും ആരെ ഏല്‍പ്പിക്കണമെന്നാണ് ഈ അരാഷ്ട്രീയ ബുദ്ധിജീവികള്‍ പറയുന്നത്. അഴിമതിയുടെ ചെളിക്കുണ്ടില്‍നിന്ന് രാഷ്ട്രീയ വ്യവസ്ഥിതിയെ മോചിപ്പിക്കാന്‍ കച്ചകെട്ടേണ്ടത് ഈ വിധമാണോ...? ഗ്യാലറിയിലിരുന്ന് അടിക്കെടാ ഒഴിയെടാ എന്നു പറയുന്നവന്റെ ആവേശത്തിലാണ് നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളും. ഇറങ്ങിക്കളിക്കാന്‍ ആര്‍ജ്ജവമില്ലാത്തവന്റെ അനാവശ്യ ജല്‍പനങ്ങള്‍ ജനാധിപത്യത്തിന് എക്കാലത്തും ഭീഷണിയാണെന്ന് രാഷ്ട്രബോധമുള്ളവര്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. മണിപ്പൂരിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ 10 വര്‍ഷമായി നിരാഹാരമിരിക്കുന്ന ഇറോം ശര്‍മ്മിളയുടെ സവിധത്തിലേക്ക് ജനങ്ങളും മാധ്യമങ്ങളും ഇരച്ചു ചെല്ലാത്തതെന്താണെന്നുകൂടി ഈ സാഹചര്യത്തില്‍ ചിന്തിക്കാവുന്നതാണ്. കോര്‍പ്പറേറ്റുകളെയും സ്‌പോണ്‍സര്‍മാരെയും അവര്‍ക്ക് പരിചയമില്ല. അറിയുന്നത് കൊല്ലാനടുക്കുന്ന പട്ടാളക്കാരെ. ഞങ്ങളെയും ബലാത്സംഗം ചെയ്യൂ എന്ന് വിളിച്ചുപറഞ്ഞ് പട്ടാളനിയമത്തിനെതിരെ സമരം ചെയ്‌ത വീട്ടമ്മമാരെ.
രാജ്യം നേരിടുന്ന ഭീഷണികളില്‍ ഏറെ പ്രാധാന്യമുള്ള അഴിമതിയെ തുടച്ചുനീക്കാന്‍ ലോക്‌പാല്‍ ബില്‍ അപര്യാപ്‌തമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതൊരു ശാശ്വത പരിഹാരമല്ലെന്നും. എന്നാല്‍ ഹസാരെയെ എതിര്‍ക്കുന്നവരെല്ലാം കള്ളന്മാരാണെന്ന രീതിയിലാണ് ആരവങ്ങള്‍. ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ അഴിമതിക്കാരനുണ്ട്. നികുതി അടയ്‌ക്കുമ്പോള്‍ സര്‍ക്കാരിനെ പറ്റിക്കുന്നതാണ് ഇതിന്റെ ഏറ്റവും ചെറിയ രൂപം. വീട്ടുകരം, വെള്ളക്കരം, ആഢംബരനികുതി, ആധാരത്തിലെ വിലകുറച്ച് കാണിക്കല്‍, കച്ചവടസ്ഥാപനങ്ങളിലെ രണ്ടുതരം ബില്ല് തുടങ്ങി നൂറായിരം പ്രത്യക്ഷ നികുതിയിനങ്ങളില്‍ അറിഞ്ഞും അറിയാതെയും സര്‍ക്കാരിനെ പറ്റിക്കുന്നവരാണ് അഴിമതിക്കെതിരെ വീരസ്യം പറയുന്നവര്‍. കാര്യം നേടാന്‍ വില്ലേജ് ഓഫീസിലെ ക്ലര്‍ക്കിനും പോലീസുകാരനും ഉളുപ്പില്ലാതെ കൈക്കൂലി കൊടുക്കുന്നവനും അറിഞ്ഞു തരുന്നതിനെ കൈക്കൂലിയെന്ന് വിളിക്കാനാവില്ലെന്ന് ന്യായം പറയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്ള നാട്ടില്‍ വിപ്ലവത്തിന്റെ കൊലവിളി തുടങ്ങേണ്ടത് സ്വന്തം മനസ്സാക്ഷിയില്‍നിന്നാണ്. നാം ശീലിച്ച അഴുക്കുകളില്‍നിന്നാണ്. മേല്‍തട്ടില്‍നിന്നല്ല. നേതൃശൂന്യതയില്‍ നെട്ടോട്ടമോടുന്ന ബി.ജെ.പിക്ക് കിട്ടിയ കച്ചിത്തുരുമ്പാണ് ഹസാരെ. പ്രധാനമന്ത്രിയായി പോലും അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടാന്‍ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. ഹസാരെ അപഹരിച്ച ഇന്ത്യ അരാഷ്ട്രീയതയുടെ ഉണ്ണാക്കന്മാരുടേതായിരുന്നെങ്കില്‍ ഹസാരെയെ തോല്‍പ്പിച്ച ഇന്ത്യയാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ യശസ്സിനെ ഉയര്‍ത്തിക്കാട്ടുന്നത്. അത് ഹസാരെയെ ഭയപ്പെട്ട ഭരണകൂടമല്ല. ഹസാരെയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് തുറന്നു പ്രഖ്യാപിച്ച വിഭാഗങ്ങളായിരുന്നു. ഒന്നാം സമരത്തിന് തുടക്കത്തില്‍ പിന്തുണ നല്‍കിയ പലരെയും പിന്നീട് കാണാതിരുന്നതിന്റെ കാരണവും ഈ ജനാധിപത്യബോധമായിരുന്നു. ആത്മാഭിമാനമുള്ളതുകൊണ്ട് പിന്മാറുകയാണെന്നും പാര്‍ലമെന്റിന്റെ അഭ്യര്‍ത്ഥന മാനിക്കാത്ത സമരത്തെ പിന്തുണക്കില്ലെന്നും സ്വാമി അഗ്നിവേശ് തുറന്നുപറഞ്ഞു. സന്തോഷ് ഹെഗ്‌ഡെയും ദളിത്, ക്രിസ്‌ത്യന്‍ നേതാക്കളും സമരത്തിനെതിരെ രംഗത്തെത്തി. എല്ലാ സമൂഹങ്ങളെയും സമരത്തില്‍ ഉള്‍പ്പെടുത്താത്തത് സംശയം ജനിപ്പിക്കുന്നതായും വര്‍ഗീയതക്കെതിരെ ഹസാരെ ഒന്നും ഉരിയാടാത്തതും ദല്‍ഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി തുറന്നടിച്ചു. അഴിമതിക്കെതിരെ ഇന്ത്യ കാമ്പയിനിലെ പ്രമുഖ അഗങ്ങളെല്ലാം സമരം ബഹിഷ്‌കരിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ മറികടക്കാനുള്ള നീക്കം ക്രിസ്‌ത്യന്‍ സമുദായം അനുവദിക്കില്ലെന്ന് ദല്‍ഹി ആര്‍ച്ച് ബിഷപ്പ് വിന്‍സെന്റ് കോണ്‍സെസാവോ വ്യക്തമാക്കി. ഓള്‍ ഇന്ത്യ മുസ്‌്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍, ദാറുല്‍ ഉലൂം ദയൂബന്ദ് തുടങ്ങിയ സംഘടനകളും ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചു. 24 മണിക്കൂറും ലൈവ് നല്‍കിയ ഇന്ത്യയിലെ കോര്‍പ്പറേറ്റ് മാധ്യമങ്ങളൊഴിച്ചുള്ള മഹാഭൂരിപക്ഷം ഈ ജനാധിപത്യവിരുദ്ധ സമരത്തിലെ കാപട്യത്തെ തിരിച്ചറിഞ്ഞു. ഇതായിരുന്നു ഹസാരെയെ തോല്‍പ്പിച്ച ഇന്ത്യ.
Tuesday, September 6, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment