Monday, December 15, 2008

ചരിത്രത്തിലേക്കൊരു ചെരുപ്പേറ്‌

"ഇത്‌ ഇറാഖീ ജനതയുടെ വിടവാങ്ങല്‍ ചുംബനമാണ്‌ പട്ടീ" എന്ന അഭിസംബോധനയോടെ രണ്ടു ചെരുപ്പുകള്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ ജോര്‍ജ്ജ്‌ ബുഷിന്റെ മുഖം ലക്ഷ്യമാക്കി പറന്നെത്തിയപ്പോള്‍ ചരിത്രത്തിന്റെ മഹാപ്രവാഹങ്ങളും പോരാട്ടങ്ങളും പതനങ്ങളും നെഞ്ചേറ്റിയ ബാഗ്‌ദാദ്‌ ഒന്നു പിടഞ്ഞിട്ടുണ്ടാകും. കഴിഞ്ഞ അഞ്ചു വര്‍ഷമായി അമേരിക്കന്‍ അധിനിവേശ സേനയുടെ ആട്ടും തുപ്പുമേറ്റ്‌ ആത്മാഭിമാനം അടര്‍ന്നു പോയ ആ ചരിത്രനഗരി ആഹ്ലാദം കൊണ്ടു തന്നെയാവും പിടഞ്ഞിരിക്കുക. ടൈഗ്രീസിനും യൂഫ്രട്ടീസിനും ഇനി പുളഞ്ഞൊഴുകാം. കര്‍ബലയുടെ കനല്‍വഴികള്‍ക്ക്‌ ചരിത്രത്തോട്‌ ചിരിക്കാം. തന്റെ മണ്ണില്‍ ആണ്‍കുട്ടികളുടെ വംശത്തെ പൂര്‍ണമായും കൊന്നൊടുക്കാന്‍ ബുഷിന്റെ ക്രൗര്യമോഹങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ ബാഗ്‌ദാദ്‌ വിളിച്ചുപറയുകയായിരുന്നു അപ്പോള്‍. മുന്‍തദര്‍ അല്‍ സെയ്‌ദിയാണ്‌ ആ ഭാഗ്യവാന്‍. ബുഷ്‌ ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കില്‍ അല്‍ ബാഗ്‌ദാദിയ ചാനലിന്റെ റിപ്പോര്‍ട്ടറായ ഇദ്ദേഹത്തിന്റെ ഉന്നം പിഴക്കുമായിരുന്നില്ല. 'ഇറാഖ്‌ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും വിധവകള്‍ക്കും അനാഥകള്‍ക്കും വേണ്ടി' എന്നു പറഞ്ഞാണ്‌ മുന്‍തദറിന്റെ രണ്ടാമത്തെ ചെരുപ്പ്‌ ബുഷിനെ ലക്ഷ്യമാക്കി പാഞ്ഞത്‌. അറബികള്‍ക്കിടയില്‍ ചെരുപ്പു കൊണ്ടെറിയുക എന്നത്‌ ഏറ്റവും നിന്ദ്യമായ ഏര്‍പ്പാടാണ്‌. അതിനീചന്മാര്‍ക്കെതിരെ അവരെ അപമാനിക്കാനായി ഉപയോഗിക്കുന്ന ആയുധം. യുദ്ധം അവസാനിച്ചിട്ടില്ലെന്ന്‌ ബുഷ്‌ പറഞ്ഞ നിമിഷത്തില്‍ തന്നെയായിരുന്നു ഇറാഖീ ജനതയുടെ മനസ്സിന്റെ പ്രതീകമെന്നോണം ആ ചെരുപ്പുകള്‍ പറന്നു ചെന്നത്‌. പ്രധാനമന്ത്രി നൂരി അല്‍ മാലികിയുടെ സ്വകാര്യ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ബുഷ്‌. അമേരിക്കയുടെ കല്‍പ്പനകള്‍ക്കു കാതോര്‍ത്ത്‌ റാന്‍ മൂളാനായി മേല്‍മുണ്ട്‌ കൈയില്‍ പൊത്തിപ്പിടിച്ച്‌ നട്ടെല്ല്‌ വളച്ചു നില്‍ക്കുന്ന പാവ സര്‍ക്കാരിന്റെ പ്രധാനമന്ത്രി സംഭവത്തിനു സാക്ഷിയായി എന്നത്‌ ആകസ്‌മികമെങ്കിലും ചരിത്രത്തിന്റെ പകവീട്ടല്‍ പോലെ ലോകം ആസ്വദിച്ച രംഗമായിരുന്നു. ഇറാഖില്‍ കുടികിടപ്പായ യു.എസ്‌ സേനക്ക്‌ നന്ദി പറയാനും അമേരിക്ക തയ്യാറാക്കിയ സ്‌കെച്ച്‌ പ്രകാരം പാര്‍ലമെന്റ്‌ ഈയിടെ അംഗീകരിച്ച സുരക്ഷാകരാറില്‍ ഒപ്പിട്ടതിന്റെ സന്തോഷം പ്രകടിപ്പിക്കാനുമാണ്‌ ബുഷ്‌ വാര്‍ത്താസമ്മേളനം നടത്തിയത്‌. 2011 അവസാനം വരെ യു.എസ്‌ സേന ഇറാഖില്‍ തുടരുമെന്നാണ്‌ കരാറിന്റെ ഉള്ളടക്കം. ആധുനിക അധിനിവേശ ഭ്രാന്തിന്റെ മൂര്‍ത്ത രൂപം പൂണ്ട ബുഷിന്റെ ഇറാഖിലേക്കുള്ള ഒടുക്കത്തെ ഔദ്യോഗിക സന്ദര്‍ശനം മറക്കാനാവാത്ത അനുഭവമാക്കിയതിന്‌ ലോകം മുന്‍തദറിനോടു നന്ദി പറയുന്നുണ്ടാകും. എന്തെന്നാല്‍ അമേരിക്കയുടെ സാമ്രാജ്യത്വ അതിമോഹങ്ങളോട്‌ അകത്തും പുറത്തും രോഷം പ്രകടിപ്പിക്കുന്ന ലോകത്തിലെ കോടാനുകോടി മനുഷ്യരുടെ കാലുകളിലെ ചെരുപ്പുകളുടെ പ്രതിനിധികളായിരുന്നു ആ പത്തിഞ്ച്‌ നീളം വരുന്ന ചെരുപ്പുകള്‍. ആഴ്‌ചകള്‍ക്കകം ബരക്‌ ഒബാമക്കു വേണ്ടി കസേര ഒഴിഞ്ഞു കൊടുക്കാനൊരുങ്ങുന്ന അമേരിക്കന്‍ പ്രസിഡണ്ടിന്റെ അപ്രതീക്ഷിത സന്ദര്‍ശനം പോലെതന്നെയായിരുന്ന ഈ ചെരിപ്പേറും. തികച്ചും അപ്രതീക്ഷിതം. ചങ്കുറപ്പുള്ള പത്രപ്രവര്‍ത്തകര്‍ ഇറാഖില്‍ അവശേഷിക്കുന്നുണ്ടെന്ന്‌ മുന്‍തദര്‍ തെളിയിച്ചു. അര്‍ഹിച്ച യാത്രയയപ്പാണ്‌ ബുഷിനു ലഭിച്ചതെന്ന്‌ അഭിപ്രായപ്പെട്ട അല്‍ ബാഗ്‌ദാദിയ ചാനല്‍, സുരക്ഷാ ഭടന്മാര്‍ പിടികൂടിയ തങ്ങളുടെ റിപ്പോര്‍ട്ടറെ വിട്ടു കിട്ടാന്‍ അന്താരാഷ്ട്ര മാധ്യമസമൂഹം ശബ്ദിക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്‌. ഈജിപ്‌തിലെ കെയ്‌റോ ആണ്‌ അല്‍ ബാഗ്‌ദാദിയയുടെ ആസ്ഥാനം. മുന്‍തദറിനെ നിലത്തിട്ട്‌ വലിച്ചിഴച്ചു കൊണ്ടു പോയ സുരക്ഷാ ഭടന്മാരുടെ നടപടിക്കെതിരെ ബാഗ്‌ദാദില്‍ പടുകൂറ്റന്‍ പ്രകടനമാണ്‌ നടന്നത്‌. 'മുന്‍തദര്‍ ഞങ്ങളുടെ നായകന്‍' എന്ന മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തു. " ആരാണ്‌ അയാളെ ഇങ്ങോട്ട്‌ ക്ഷണിച്ചത്‌..?. രണ്ടല്ല; പതിനായിരം ഷൂസുകള്‍ അയാളുടെ മുഖത്തേക്കെറിയേണ്ടതാണ്‌." ബുഷിന്റെ സന്ദര്‍ശനത്തോട്‌ പ്രതികരിച്ച ബാഗ്‌ദാദിലെ ഒരു സാധാരണക്കാരേെന്റതാണ്‌ ഈ വാക്കുകള്‍. അധിനിവേശത്തോട്‌ ഇറാഖികള്‍ക്കുള്ള സമീപനം വ്യക്തമാക്കുന്നതാണ്‌ ഈ വാക്കുകള്‍. ഈ ചെരുപ്പേറ്‌ ഇറാഖിലെ മാധ്യമപ്രവര്‍ത്തകരുടെ പ്രതികാരം കൂടിയാണ്‌. സദ്ദാമിനെതിരായ സഖ്യസേനയുടെ യുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്ത്‌ ജനവികാരം തങ്ങള്‍ക്കെതിരാകാതിരിക്കാന്‍ അധിനിവേശ സേന വാര്‍ത്താ മാധ്യമങ്ങളുടെ പ്രക്ഷേപണം നിര്‍ത്തി വെച്ചിരുന്നു. മാത്രവുമല്ല, വാര്‍ത്തകള്‍ക്കു വേണ്ടി ടെലിവിഷനു മുന്നില്‍ ആര്‍ത്തിയോടെ ഇരുന്ന ജനങ്ങള്‍ക്കായി അമേരിക്കയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പ്രദര്‍ശിപ്പിച്ചത്‌ അശ്ലീല ദൃശ്യങ്ങള്‍ മാത്രമായിരുന്നു. ഇറാഖികളെ ഒന്നാകെ അപമാനിക്കുന്നതോടൊപ്പം യുവാക്കളെ മാംസ ഭ്രമത്തില്‍ കുടുക്കിയിട്ട്‌ പ്രതിരോധശേഷി നശിപ്പിക്കുക എന്ന തന്ത്രം കൂടി ഈ നീക്കത്തിനു പിന്നിലുണ്ടായിരുന്നു. ഇത്തരമൊരു അതിക്രമത്തിന്‌ ഇറാഖിലെ മാധ്യമലോകം അമേരിക്കയോടു ചെയ്‌ത പ്രതികാര നടപടി കൂടിയായി ഇതിനെ വിലയിരുത്താവുന്നതാണ്‌. സാമ്രാജ്യത്വത്തിന്‌ ഓശാന പാടാനും കുത്തകകളുടെ പരസ്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനുമായി പത്രക്കടലാസുകളെ ഉപയോഗിക്കുന്ന മാധ്യമ ഭീമന്മാര്‍ക്കു കൂടിയാണ്‌ ഈ ചെരുപ്പേറ്‌ കൊള്ളേണ്ടത്‌. അസ്വസ്ഥതയുടെയും അസ്ഥിരതയുടെയും അരക്ഷിതത്വത്തിന്റെയും ചതുപ്പുകളിലേക്ക്‌ ഒരു രാജ്യത്തെ വലിച്ചിഴച്ച സാമ്രാജ്യത്വത്തിന്റെ എല്ലാതരം എഴുത്തുകുത്തുകള്‍ക്കുമുള്ള മറുകുറിപ്പാണിത്‌. കട്ടച്ചോരയുടെ കറുപ്പ്‌ ഉറഞ്ഞു പോയ ബാഗ്‌ദാദിന്റെ തെരുവുകള്‍ തന്നെ ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷിയായി എന്നത്‌ യാദൃശ്ചികം. തീര്‍ച്ചയായും ആ ചെരുപ്പേറ്‌ ചരിത്രത്തിലേക്കായിരുന്നു. മെസോപ്പെട്ടോമിയന്‍ സംസ്‌കാരം മുതല്‍ ലോകത്തിന്റെ ഉള്ളുണര്‍ത്തിയ മഹത്തായ ഒരു സംസ്‌കൃതിയെ, അടയാളങ്ങള്‍ പോലും അവശേഷിപ്പിക്കാതെ തകര്‍ത്തെറിഞ്ഞവനു നേരെ ആ പരമ്പരയുടെ പിന്മുറക്കാര്‍ പ്രകടിപ്പിച്ച സ്വാഭാവിക രോഷം. ഒട്ടും വൈകാരികമല്ലാത്ത, തികച്ചും വൈചാരികമായ ഒരു ചെരുപ്പേറ്‌.

Friday, December 12, 2008

അച്യുതാനന്ദന്റെ അസംബന്ധ മൗനം


ചിലരൊക്കെ പറഞ്ഞിരുന്നു. സഖാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ആളൊത്ത ആദര്‍ശവാദിയാണെന്ന്‌. തെറ്റു ചെയ്യുന്നവന്റെ മോന്തായം നോക്കാതെ നടപടിയെടുക്കുന്ന, സമരവീര്യം കുടികെട്ടിയ ചോരയാണ്‌ ആ ശരീരത്തിലൂടെ ഓടുന്നതെന്ന്‌. പാവം പൊതുജനം ഇതൊക്കെ കേട്ട്‌ വിശ്വസിച്ചുവെന്നു മാത്രമല്ല പാര്‍ട്ടി കൊടുക്കാത്ത സീറ്റ്‌ കൊടുത്ത്‌ ജയിപ്പിച്ച്‌ മുഖ്യമന്ത്രിയാക്കുകയും ചെയ്‌തു. നേരത്തെ തന്നെ ജനങ്ങളുടെ സകല പ്രതീക്ഷകളെയും ഊതിയൂതിക്കെടുത്തിയ അച്യുതാനന്ദന്‍ ഈയിടെ ആ പ്രതീക്ഷകള്‍ക്കു മേല്‍ തലകുത്തി നി
ന്ന്‌ ഇളിഭ്യച്ചിരിയോടെ അവരെ പരിഹസിക്കുക കൂടി ചെയ്‌തിരിക്കുന്നു. പട്ടി വിവാദത്തിലൂടെ തുടങ്ങി കിളിരൂരിലെത്തി നില്‍ക്കുന്ന 'നവലിബറല്‍' പ്രതിസന്ധിയില്‍ അത്ഭുതമെന്നു പറയാം, കേരളത്തിലെ വി.എസ്‌ അനുകൂല തരംഗസൃഷ്ടിപ്പിന്റെ മൊത്തവിതരണക്കാര്‍ മാളങ്ങളില്‍ തന്നെയാണ്‌. മുമ്പുണ്ടായ നാണംകെട്ട വിവാദങ്ങളില്‍ നിന്ന്‌ പലവട്ടം മുഖ്യമന്ത്രിയുടെ തടിയൂരിയ ഒറ്റയെണ്ണവും വെളിച്ചത്തിലേക്ക്‌ തലപൊക്കി അച്യുതാനന്ദന്റെ രക്ഷകരാകാന്‍ ഈ വിഷയത്തില്‍ ഈ നിമിഷം വരെ അവതരിച്ചിട്ടില്ല. വൈകിയാണെങ്കിലും അച്യുതാനന്ദന്‍ വേലിക്കകത്തു തന്നെയാണെന്ന്‌ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സി.പി.എം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി ഉപചാപക വൃന്ദത്തിന്റെ പിടിയിലാണെന്ന്‌ പ്രൈവറ്റ്‌ സെക്രട്ടറി എസ്‌. രാജേന്ദ്രന്‍ പറയുന്നതോടെയാണ്‌ കള്ളികള്‍ ഓരോന്നായി വെളിച്ചത്താകുന്നത്‌. മൂന്നാര്‍ മുതല്‍ പട്ടി വിവാദം വരെ ഇത്രയധികം വഷളാക്കിയത്‌ ക്ലിഫ്‌ ഹൗസ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ കുറുമുന്നണിയാണെന്നായിരുന്നു രാജേന്ദ്രന്റെ കണ്ടെത്തല്‍.
എന്നാല്‍ തുടക്കത്തില്‍ ടൈംസ്‌ നൗ എന്ന ഇംഗ്ലീഷ്‌ ചാനല്‍ മാത്രം പ്രാധാന്യത്തോടെ കാണിച്ച പട്ടി പ്രയോഗത്തെപ്പറ്റി വിശദീകരണം ആരാഞ്ഞ്‌ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ വിളിച്ച മലയാള മാധ്യമപ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നു മാധ്യമങ്ങളോട്‌ പറഞ്ഞത്‌ ഇതേ പ്രൈവറ്റ്‌ സെക്രട്ടറിയാണെന്ന്‌ ഒരു കാലത്ത്‌ വി.എസ്സിനും (ഇപ്പോഴും..?) പാര്‍ട്ടിക്കും പ്രിയങ്കരനായിരുന്ന ഐ.എ.എസ്‌ ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാര്‍ വെളിപ്പെടുത്തുന്നു. കൊണവതിയാരം കൊണ്ട്‌ സംഭവിച്ച നാടന്‍ വായ്‌മൊഴി വഴക്കമാണെന്ന്‌ പറഞ്ഞ്‌ (അസഭ്യങ്ങളുടെ സി.പി.എം തര്‍ജ്ജമ ഇ
ങ്ങനെയത്രേ) ആ നിമിഷം മാപ്പ്‌ ചോദിച്ചാല്‍ തീരാവുന്ന പ്രശ്‌നം ഇത്രത്തോളം വഷളായതിനു പിന്നില്‍ ഈ ഉറച്ചു നില്‍പ്പായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഉപജാപക സംഘം എന്ന്‌ രാജേന്ദ്രന്‍ ഉദ്ദേശിച്ചത്‌ ആരെയാണെന്ന്‌ മനസ്സിലാക്കാന്‍ ഐ.എ.എസിനു പഠിച്ച സുരേഷ്‌കുമാറിന്‌ അധികസമയം വേണ്ടി വന്നില്ല. പിറ്റേന്ന്‌ ചട്ടവും വകുപ്പും നോക്കാതെയാണ്‌ ഇദ്ദേഹം രഹസ്യങ്ങളുടെ പത്തായങ്ങള്‍ വെട്ടിത്തുറന്നത്‌. മുഖ്യമന്ത്രിയെ നാണം കെടുത്താമെന്ന്‌ ആരോടോ വാക്കു പറഞ്ഞ്‌ വന്നവരെ പോലെയാണ്‌ ഓഫീസിലുള്ളവരുടെ പെരുമാറ്റമെന്നാണ്‌ സുരേഷ്‌ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. മന്ത്രിസഭാ തീരുമാനപ്രകാരം തയ്യാറാക്കിയ സ്‌മാര്‍ട്ട്‌ സിറ്റി, കിളിരൂര്‍ ഫയലുകള്‍ മന:പ്പൂര്‍വ്വം വൈകിപ്പിക്കുന്നതിലും പൂഴ്‌ത്തി വെക്കുന്നതിലും മുഖ്യമന്ത്രിയുടെ ഓഫീസ്‌ പ്രത്യേകം വൈദഗ്‌ധ്യം പ്രകടിപ്പിച്ചു എന്ന വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ്‌ കേരളം ശ്രവിച്ചത്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കേരളത്തില്‍ ഭരണമില്ല എന്നാണ്‌ അര്‍ത്ഥം വെക്കേണ്ടത്‌. കിളിരൂര്‍ പെണ്‍വാണിഭ കേസ്‌ സി.ബി.ഐക്ക്‌ വിടണമെന്നത്‌ പൊതുജനങ്ങളുടെ ശക്തമായ സമ്മര്‍ദ്ദം മൂലം മന്ത്രിസഭ തീരുമാനിച്ച സംഗതിയായിരുന്നു. ഈ തീരുമാനം വശിദീകരിക്കുന്ന കത്തും പിന്നീടു തയ്യാറാക്കിയ ഓര്‍മ്മപ്പെടുത്തല്‍ കത്തും താമസിപ്പിക്കുവാനോ പൂഴ്‌ത്തിവെക്കാനോ മുക്യമന്ത്രിയുടെ ഓഫീസ്‌ ശ്രമിച്ചു എന്നാണ്‌ സുരേഷ്‌കുമാര്‍ ആരോപിച്ചത്‌. ഗുരുതരമായ ഈ ആരോപണം ഉന്നയിക്കപ്പെട്ട്‌ രാപ്പകലുകള്‍ കഴിഞ്ഞിട്ടും പാര്‍ട്ടിയുടെ ഭാഗത്തു നിന്ന്‌ വിശദീകരണമോ നിഷേധക്കുറിപ്പോ ഉണ്ടായില്ല എന്നത്‌ സുരേഷ്‌കുമാറിനെ ശരിവെക്കുന്നതിനു തുല്യമായിരുന്നു. സംസ്ഥാനത്ത്‌ ഭരണസംവിധാനം കുത്തഴിഞ്ഞ്‌ കിടപ്പാണെന്നും ഭരണഘടനാ പ്രതിസന്ധിയാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. അതിനിടെ സുരേഷ്‌ കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കെതന്നെ അദ്ദേഹത്തെ സസ്‌പെന്റ്‌ ചെയ്യാനാണ്‌ ഭരണകൂടം തിടുക്കപ്പെട്ടത്‌. അപ്രിയസത്യം പറഞ്ഞതിന്റെ പേരില്‍ പുറത്തിരുത്തിയ ഈ ഐ.എ. എസ്‌ ഉദ്യോഗസ്ഥനെ മലയാളത്തില്‍ കിട്ടാവുന്ന എല്ലാ വാക്കുകളും ഉപയോഗിച്ച്‌ പുകഴ്‌ത്തിയവര്‍ തന്നെ നാറിയ ഐ.എ.എസുകാരന്‍ എന്നു വിളിച്ച സാഹചര്യം ഏതാണെന്ന്‌ കേരളീയരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട വിഷയമാണ്‌. മന്ത്രിസഭ കൂടി സത്യം പറഞ്ഞവനെ പുറത്താക്കാന്‍ കാണിച്ച ആവേശം അദ്ദേഹം പറഞ്ഞ കാര്യങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ഉണ്ടായില്ല എന്നതാണ്‌ വാസ്‌തവം. മന്ത്രിസഭാ തീരുമാനത്തിനെതിരെ സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രെബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്‌ സുരേഷ്‌കുമാര്‍. തന്റെ മകനെ പട്ടിയെ പോലെ ഓടിച്ച്‌ തല്ലുന്നത്‌ ദളിതനായതു കൊണ്ടാണെന്ന സുരേഷിന്റെ അച്ഛന്റെ വാദത്തിലും ചര്‍ച്ചയാകാവുന്നതാണ്‌. പാര്‍ട്ടി നേതൃത്വം ഏറെക്കുറെ കയ്യൊഴിഞ്ഞ മുഖ്യമന്ത്രിയെ സഹായിക്കുകയായിരുന്നു സുരേഷ്‌ കുമാര്‍ എന്നു വിചാരിച്ചവര്‍ക്ക്‌ തെറ്റി. കിളിരൂര്‍ വീണ്ടും പൊടി തട്ടിയെടുക്കുമ്പോള്‍ ഈ കേസിലൂടെയാണ്‌ കാലം ഒരുപക്ഷേ അച്യുതാനന്ദന്റെ കപട രാഷ്ട്രീയ നാടകങ്ങളെ വിലയിരുത്തുക. കിളിരൂര്‍ ചെറിയ കാര്യമല്ല. പീഡനത്തിനിരയായി ആശുപത്രിയില്‍ കഴിയവെ ഒരു വി.ഐ.പിയുടെ സന്ദര്‍ശനത്തിനു ശേഷം മരണത്തിനു കീഴടങ്ങിയ ശാരി.എസ്‌.നായരുടെ മുഖം കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല. സംഭവത്തിനു പിന്നില്‍ ഇടതു രാഷ്ട്രീയത്തിലെ നാറിയ അടിയുടുപ്പുകളുണ്ട്‌ എന്നത്‌ നേരത്തെ പരസ്യമായ രഹസ്യമാണ്‌. മൂന്നാംകിട സിനിമാകഥകളെ വെല്ലുന്ന ഉപകഥകളും ഉപജാപങ്ങളും കിളിരൂര്‍ വിഷയത്തില്‍ സംഭവിച്ചു എന്ന കാര്യത്തില്‍ വി.എസ്‌ അച്യുതാനന്ദനു പോലും സംശയമില്ല. ഒരു വി.ഐ.പിയുടെ സന്ദര്‍ശനത്തോടെയാണ്‌ പെണ്‍കുട്ടിയുടെ നില വഷളായതെന്ന്‌ പറഞ്ഞ വി.എസ്‌ ആ വി.ഐ.പി ആരാണെന്നു വെളിപ്പെടുത്താന്‍ അന്നു തയ്യാറായില്ല. പി.കെ ശ്രീമതിയാണ്‌ ആ വി.ഐ.പിയെന്ന അഭ്യൂഹം പരന്നതോടെ വി.എസ്സ്‌ തടി തപ്പിയെങ്കിലും ജനങ്ങളുടെ മനസ്സില്‍ ആ ചോദ്യം മായാതെ നിലനിന്നു. പിന്നീട്‌ സത്യം വെളിപ്പെടുത്താമെന്നു പറഞ്ഞ ആദര്‍ശധീരനായ മുഖ്യമന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച ജനം ആ വെളിപാടിനായി കാത്തിരുന്നത്‌ മിച്ചം. വി.ഐ.പി ശ്രീമതി തന്നെയാണെന്ന്‌ ഒരു സ്വകാര്യ ചാനലില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തുറന്ന്‌ പറഞ്ഞതോടെ വീണ്ടും വിഷയം പൊന്തി വന്നപ്പോള്‍ അത്‌ ശ്രീമതിയല്ലെന്ന്‌ അച്യുതാനന്ദന്‌ തറപ്പിച്ചു പറയേണ്ടി വന്നു. ശ്രീമതിയല്ലെങ്കില്‍ പിന്നെ ആര്‌ എന്ന ചോദ്യത്തിന്‌ കപട രാഷ്ട്രീയക്കാരന്റെ അടവു നയമായ മൗനമായിരുന്നു ഉത്തരം. കിളിരൂര്‍ കേസ്‌ അട്ടിമറിക്കാനും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഫയല്‍ പൂഴ്‌ത്താനും ഗൂഢാലോചന നടത്തിയതിന്‌ ആരോഗ്യമന്ത്രി പി.കെ ശ്രീമതി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തു കഴിഞ്ഞിരിക്കുകയാണ്‌. ശ്രീമതിയോടൊപ്പം ചെറു മത്സ്യങ്ങളല്ല എന്നതും ശ്രദ്ധേയം. രണ്ട്‌ മന്ത്രിപുത്രന്മാര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി എസ്‌. രാജേന്ദ്രന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍ ബാല ഗോപോല്‍, കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ നായര്‍ എന്നിവര്‍ക്കെതിരെയാണ്‌ കന്റോണ്‍മെന്റ്‌ പോലീസ്‌ കേസെടുത്തത്‌. ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍, മോഷണം, സംഘം ചേരല്‍ എന്നിവയാണ്‌ കുറ്റം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സുരേഷ്‌ കുമാര്‍ തയ്യാറാക്കിയ ഫയല്‍ മുങ്ങിപ്പോകണമെങ്കില്‍ ചെറിയ കളിയല്ല നടന്നത്‌ എന്ന കാര്യം വ്യക്തം. ശാരിയുടെ പിതാവ്‌ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ച അപേക്ഷയും അതോടൊപ്പം കള്ളന്‍ കൊണ്ടു പോവുകയോ കാണാതാവുകയോ ചെയ്‌തു. സംഗതിവശാല്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ഉന്നയിച്ച കെ.എം മാണിയെ അഭയ കേസില്‍ കുരുക്കി വിഷയം വഴിതിരിച്ചു വിടാന്‍ ശ്രമം നടത്തിയ വി.എസ്‌ നിയമസഭയില്‍ ചിരിമരുന്നായി. മുന്നനുഭവത്തിന്റെ പേരില്‍ ഉടനെ മാപ്പു പറയാനും അദ്ദേഹം മറന്നില്ല. വി.എസ്‌ വി.ഐ.പി എന്നു പ്രയോഗിച്ചത്‌ സി.പി.എമ്മിലെ ആരെയും ഉദ്ദേശിച്ചല്ല എന്നാണ്‌ ഇപ്പഴത്തെ വിശദീകരണം. അത്‌ സി.പി.എമ്മിലെ ആരെങ്കിലും അല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഉണ്ടാകാനിടയുണ്ടായിരുന്ന പുകിലുകളെക്കുറിച്ച്‌ എല്ലാവരും ചുമ്മാ ഒന്ന്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും.ലാവ്‌ലിന്‍ കേസില്‍ സുരേഷ്‌കുമാര്‍ അമിത താല്‍പര്യമെടുത്തു എന്നാണ്‌ പി. ജയരാജന്റെ ആക്ഷേപം. ഈ കേസില്‍ ജയരാജന്റെ താല്‍പര്യമെന്ത്‌ എന്നും അന്വേഷിക്കാവുന്നതാണ്‌. സി.പി.എമ്മിലെ ആരും ഉള്‍പ്പെടാത്ത കേസാണെങ്കില്‍ സത്യം വേഗം തെളിയട്ടെ എന്നാണ്‌ ജയരാജനും പാര്‍ട്ടിയും ആശിക്കേണ്ടത്‌. ഏതാനും ദിവസങ്ങള്‍ക്കകം പാര്‍ട്ടിയിലെ സമുന്നതനെ ലാവ്‌ലിന്‍ കേസില്‍ പ്രതിചേര്‍ക്കുമെന്നറിഞ്ഞതിന്റെ വെപ്രാളമാണ്‌ ജയരാജന്‍ കാണിച്ചതെന്ന്‌ വ്യക്തം. ഒക്കെ സഹിക്കാം. സ്‌മാര്‍ട്ട്‌ സിറ്റി കരാറില്‍ അഴിമതി കാട്ടിയെന്നാരോപിച്ച്‌ ഉമ്മന്‍ചാണ്ടിയെ ജയിലിലടക്കുമെന്നു പറഞ്ഞ വി.എസ്‌, പെണ്‍വാണിഭക്കാരെ കയ്യാമം വെച്ച്‌ നടുറോഡിലൂടെ നടത്തുമെന്നു പറഞ്ഞ വി.എസ്‌, വൈദേശിക മൂലധനത്തിനു വേണ്ടി ഓശാന പാടുന്ന ഉദ്യോഗസ്ഥരെ പിരടിക്ക്‌ പിടിച്ച്‌ പുറത്താക്കുമെന്നു പറഞ്ഞ വി.എസ്‌. അതേ വി.എസിന്റെ ഓഫീസില്‍ നിന്നാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിയുടെയും കിളിരൂര്‍ സ്‌ത്രീപീഢനകേസിന്റെയും ഫയലുകള്‍ കാണാതായതെന്ന്‌ ജനങ്ങള്‍ അറിയുന്നതിന്റെ നാണക്കേട്‌ പാര്‍ട്ടിക്കില്ലെങ്കില്‍ പിന്നെ ആര്‍ക്കാണുണ്ടാവേണ്ടത്‌?. സ്‌ത്രീപീഡനവുമായി ബന്ധപ്പെട്ട്‌ കേസന്വേഷണം നേരിടുന്ന ഒരു മന്ത്രിയെ കൂടെയിരുത്തി ഭരിക്കാന്‍ മാത്രം കരളുറപ്പ്‌ വി.എസ്സിനുണ്ടെങ്കില്‍ അതിനെയായിരിക്കാം രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടി എന്ന്‌ പറയുന്നത്‌. പെണ്ണൊരുത്തിയാണ്‌ പെണ്‍വാണിഭക്കേസില്‍ അകപ്പെട്ടിരിക്കുന്നത്‌ എന്നതിനാല്‍ ആത്മരോഷം കച്ചവടമാക്കിയ എന്‍.ജി.ഒകളെയോ സ്‌ത്രീ വിമോചന പ്രസ്ഥാനക്കാരെയോ ഈ വഴിക്കൊന്നും തിരിയിട്ടു നോക്കിയിട്ടും കാണാനില്ല. മൗനം അച്യുതാനന്ദന്‌ ഭൂഷണമായിരിക്കാം. എന്നാല്‍ സ്‌ത്രീകളുടെ മാനാഭിമാനം സംരക്ഷിക്കാനെന്ന പേരില്‍ പ്രവര്‍ത്തിക്കുകയും ബ്ലാക്‌ മെയില്‍ രാഷ്ട്രീയത്തിലൂടെ മാന്യന്മാര്‍ക്കെതിരെ കുതിര കയറുകയും ചെയ്യുന്ന സംഘടനകള്‍ക്കെല്ലാം ഇക്കാര്യത്തില്‍ മിണ്ടാട്ടം മുട്ടിയത്‌ ഞെട്ടലോടെയല്ലാതെ കാണാനാവില്ല. ചൂലും മുറവുമായി നാട്‌ ശുദ്ധിയാക്കാന്‍ നടക്കുന്ന ഈ മഹിളാമണികള്‍ മന്ത്രി ശ്രീമതിയുടെ ഭവനത്തിലേക്ക്‌ തൂക്കാന്‍ പോകുന്നതെന്നാണാവോ..? സ്‌ത്രീപക്ഷമെന്നാല്‍ ശ്രീമതി പക്ഷമെന്നാണ്‌ സി.പി.എം നിയന്ത്രണത്തിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി കെ.കെ ശൈലജ കരുതി വെച്ചിരിക്കുന്നത്‌. സ്‌ത്രീകളുടെ അവകാശസമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന മന്ത്രിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ കേസെന്ന്‌ അവര്‍ പ്രതികരിച്ചിരിക്കുന്നു. പ്രതിയാകാന്‍ നിന്നു തരുന്ന കാലത്തോളം ബഹുമാന്യയായ പി.കെ ശ്രീമതിയെ അപരാധിയാക്കണമെന്ന്‌ കേരളത്തിലെ ഒരാള്‍ക്കും നിര്‍ബന്ധമില്ല. അവര്‍ നിരപരാധിയാണെങ്കില്‍ ഏത്‌ അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്‌ എന്ന്‌ ചങ്കൂറ്റത്തോടെ പറയേണ്ട ശൈലജയാണ്‌ 'അയ്യോ വ്യക്തിഹത്യ നടത്തല്ലേ' എന്ന്‌ വിലപിച്ചിരിക്കുന്നത്‌. കാര്യങ്ങള്‍ കൂട്ടി വായിക്കാനറിയാത്തവരല്ല കേരളത്തിലെ ജനങ്ങളെന്ന്‌ മനസ്സിലാക്കാന്‍ അടുത്ത തെരഞ്ഞെടുപ്പ്‌ വരെ കാത്തിരിക്കണമെന്നില്ല. മന്ത്രിപുത്രന്മാരുടെ ലീലാവിലാസങ്ങള്‍ മറച്ചുപിടിക്കാന്‍ അറിഞ്ഞോ അറിയാതെയോ ഭരണത്തിന്റെ അച്ചുതണ്ടുകളെ ഉപയോഗിക്കുന്ന അച്യുതാനന്ദന്‍ കാര്യങ്ങള്‍ ഏറെക്കുറെ വെളിപ്പെട്ട സ്ഥിതിക്ക്‌ ദയവായി ആ വി.ഐ.പി ആരാണെന്ന്‌ ഇനി പറയാതിരിക്കുന്നതാണ്‌ നല്ലത്‌. എല്ലാ സത്യങ്ങളും എക്കാലത്തും ജനങ്ങളുടെ കണ്ണില്‍ നിന്ന്‌ മൂടിവെക്കാനാവില്ലെന്ന്‌ അഭയ കേസ്‌ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേരളത്തെ പഠിപ്പിച്ചു തരുന്നുണ്ട്‌. ഒരു ജനതയെ മുഴുവന്‍ പാര്‍ട്ടി അടിമത്തത്തിന്റെ പേരില്‍ വിഡ്‌ഢികളാക്കുമ്പോള്‍ ആദര്‍ശവും അഭിമാനവുമുള്ള മലയാളികള്‍ അവശേഷിക്കുന്നുണ്ടെന്നും അവര്‍ എണ്ണിയെണ്ണി കണക്കു ചോദിക്കുന്ന ദിവസം വരുമെന്നും മറക്കാതിരിക്കുക. ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. ഈ അസംബന്ധ മൗനം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ വീരപരിവേശങ്ങളുടെ പടങ്ങള്‍ ഊരിപ്പോവുകയോ സ്വയം ഊരിക്കളയുകയോ ചെയ്‌ത അച്യുതാനന്ദനാകും ചരിത്രത്തില്‍ അടയാളപ്പെടുന്നത്‌.

Wednesday, December 3, 2008

സംശുദ്ധ രാഷ്ട്രീയത്തിന്റെ അപരനാമം



മുന്‍പ്രധാനമന്ത്രി വി.പി സിംഗ്‌ അന്തരിച്ചതോടെ സംശുദ്ധിയുടെ പ്രവര്‍ത്തനശൈലി കൊണ്ട്‌ അനുഗ്രഹീതരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളെ കൂടി രാജ്യത്തിന്‌ നഷ്ടമാകുന്നു. രാഷ്ട്രീയ നന്മയുടെയും സത്യസന്ധതയുടെയും പ്രതീകവും അപരനാമവുമായിട്ടാണ്‌ ചരിത്രത്തില്‍ വി.പി സിംഗ്‌ നിര്‍ണയിക്കപ്പെടുന്നത്‌. നേതൃവിശുദ്ധിയുടെ പര്യായങ്ങള്‍ എങ്ങനെ നിര്‍വ്വചിക്കപ്പെടുകയും നിര്‍വ്വഹിക്കപ്പെടുകയും ചെയ്യണമെന്ന്‌ രാഷ്ട്രം പഠിക്കുന്നത്‌ വി.പി സിംഗിനെ പോലുള്ള നേതാക്കളിലൂടെയായിരുന്നു. 1931 ജൂണ്‍ 25ന്‌ വടക്കേ ഇന്ത്യന്‍ നഗരമായ അലഹബാദില്‍ ജനിച്ച വിശ്വനാഥ്‌ പ്രതാപ്‌സിംഗ്‌ അലഹബാദ്‌, പൂനൈ സര്‍വ്വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അലഹബാദ്‌ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ്‌ പ്രസിഡണ്ടായാണ്‌ രാഷ്ട്രീയപ്രവേശം നടത്തുന്നത്‌. പിന്നീട്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം 1969ല്‍ ഉത്തര്‍പ്രദേശ്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1974ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ വാണിജ്യ സഹമന്ത്രിയായും രണ്ടു വര്‍ഷത്തിനു ശേഷം വാണിജ്യമന്ത്രിയായും സേവനമനുഷ്‌ഠിച്ചു. രാജീവ്‌ ഗാന്ധി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു (1984-87). 1989ല്‍ കോണ്‍ഗ്രസുമായുണ്ടായ അഭിപ്രായഭിന്നതകളെതുടര്‍ന്ന്‌ ജനതാദള്‍ രൂപീകരിച്ച്‌ ദേശീയ മുന്നണിക്ക്‌ രൂപം നല്‍കി. 1989 ഡിസംബര്‍ 2ന്‌ ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായി വി.പി. സിംഗ്‌ അധികാരത്തിലേറുമ്പോള്‍ രാജ്യത്തിന്‌ അതൊരു അവിശ്വസനീയമായ വാര്‍ത്തയായിരുന്നു. 1990ല്‍ വിസ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട്‌ അദ്ദേഹം രാജി വെച്ചു. എക്കാലത്തും അവസരസമത്വത്തിനു വേണ്ടി വാദിച്ച നേതാവായിരുന്നു വി.പി. സിംഗ്‌. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയതിലൂടെ അവസര സമത്വമെന്ന ന്യൂനപക്ഷത്തിന്റെ സ്വപ്‌നങ്ങള്‍ക്ക്‌ ചിറക്‌ നല്‍കുകയായിരുന്നു വി.പി സിംഗ്‌. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്നതിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വെക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പ്രധാനമന്ത്രിയായിരുന്ന സമയത്തും അല്ലാത്തപ്പോഴും അധ:സ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനുള്ള കര്‍മ്മ പദ്ധതികളില്‍ സജീവ പങ്കാളിയും തേരാളിയുമായി. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ സഹായകമാകുന്ന പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യ മുന്നോട്ടു പോയാല്‍ രാജ്യത്തിന്റെ പുരോഗതിക്ക്‌ അത്‌ വലിയ മുതല്‍ക്കൂട്ടാകുമെന്ന്‌ അദ്ദേഹം വിശ്വസിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്‌തു. ചരിത്രപരമായ കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക്‌ സംവരണത്തിലൂടെ ഔന്നത്യത്തിലേക്കുള്ള വഴിതുറക്കണമെന്നായിരുന്നു വി.പി. സിംഗിന്റെ നിലപാട്‌. രാഷ്ട്രത്തിന്റെ സമഗ്രപുരോഗതിക്ക്‌ ന്യൂനപക്ഷങ്ങളുടെ പങ്ക്‌ നിര്‍ണായകമാണെന്ന്‌ അദ്ദേഹം മനസ്സിലാക്കി. അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും അവസരസമത്വത്തിനു വേണ്ടി വാദിക്കുകയും എല്ലാ തരത്തിലുള്ള വിവേചനങ്ങള്‍ക്കുമെതിരെ ധീരമായി ശബ്‌ദമുയര്‍ത്തുകയും ചെയ്‌തു. സംവരണവിഷയത്തില്‍ എല്ലാ ജാതി മതസ്ഥരുടെയും താല്‍പര്യങ്ങള്‍ക്ക്‌ പരിഗണന നല്‍കണമെന്നതായിരുന്നു വി.പി സിംഗിന്റെ പ്രധാന ആവശ്യം. പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും അദ്ദേഹം വാദിച്ചു. പിന്നോക്ക സംവരണത്തിനെതിരെ 2006ല്‍ ഡല്‍ഹിയില്‍ ഒരു വിഭാഗം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിനെതിരെ ശക്തമായ ഭാഷയിലാണ്‌ അദ്ദേഹം പ്രതികരിച്ചത്‌. ജനാധിപത്യ രാജ്യത്ത്‌ അഭിപ്രായങ്ങള്‍ പറയുന്നതിലും ചില അന്തസ്സുകള്‍ പാലിക്കാനുണ്ടെന്നാണ്‌ വികാരഭരിതമായി വി.പി. സിംഗ്‌ പ്രതികരിച്ചത്‌. ദാരിദ്ര്യ നിര്‍മാര്‍ജ്ജനമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സ്വപ്‌നം. രാജീവ്‌ഗാന്ധി മന്ത്രിസഭ പാസ്സാക്കിയ രൂപം നല്‍കിയ രാജ്യം നേരിടുന്ന ദാരിദ്ര്യം ഇല്ലായ്‌മ ചെയ്യാനുള്ള കര്‍മ്മരേഖകളില്‍ വി.പി. സിംഗിന്റെ കയ്യൊപ്പുണ്ടായിരുന്നു. 1950കളില്‍ ആരംഭിച്ച ഭൂദാന്‍ പ്രസ്ഥാനത്തോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു സിംഗ്‌ എന്നത്‌ പാവങ്ങളോട്‌ അദ്ദേഹത്തിനുണ്ടായിരുന്ന അനുകമ്പ വെളിപ്പെടുത്തുന്നതാണ്‌. വന്‍കിട മുതലാളിമാര്‍ ഭൂമിയുടെ മേല്‍ പരിധിയില്ലാതെ കുത്തക അവകാശപ്പെടുന്നതിനെ അദ്ദേഹം ചോദ്യം ചെയ്‌തു. 1957ല്‍ അദ്ദേഹം തന്നെ തന്റെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ വലിയൊരു ഭാഗം പാവങ്ങള്‍ക്ക്‌ ദാനം ചെയ്‌ത്‌ മാതൃക കാണിച്ചു. കോണ്‍ഗ്രസില്‍ നിന്ന്‌ രാജി വെച്ച ശേഷം സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച്‌ ചെറുകക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രി പദത്തിലെത്തി എന്നതു തന്നെ വി.പി സിംഗിന്റെ നേതൃ പാടവത്തിന്റെ കരുത്ത്‌ വിളിച്ചറിയിക്കുന്നു. 80കളുടെ അവസാനത്തില്‍ രാജ്യത്ത്‌ ഉടലെടുത്ത വര്‍ഗ്ഗീയമായ അസ്വാസ്ഥ്യങ്ങള്‍ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. കാശ്‌മീരിലും പഞ്ചാബിലുമുണ്ടായ ഹിന്ദു-മുസ്‌്‌ലിം സംഘട്ടനങ്ങളും പാക്കിസ്‌താനില്‍ നിന്നുള്ള അനാവശ്യമായ ഇടപെടലുകളും ശക്തമായി നേരിടാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു എങ്കിലും വ്യക്തമായ പിന്തുണയുടെ അഭാവത്തില്‍ അതിനു സാധിച്ചില്ല. വശ്യമായ പെരുമാറ്റരീതിയും ജീവിത വിശുദ്ധിയും രാഷ്ട്രീയക്കാര്‍ക്കിടയിലെ അപൂര്‍വ്വ വ്യക്തിത്വത്തിനുടമയായി അദ്ദേഹത്തെ മാറ്റി. എതിരാളികള്‍ പോലും ആദരിക്കുന്ന അപൂര്‍വ്വം രഷ്ട്രീയവ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സിംഗ്‌. വടംവലിയുടെയും കുതിരക്കച്ചവടത്തിന്റെയും രാഷ്ട്രീയ ഇടനാഴികളിലെ മനം മടുപ്പിക്കുന്ന ദുര്‍ഗന്ധങ്ങളില്‍ നിന്ന്‌ ഉള്‍വലിയുന്നതിനു പകരം തന്റെ വ്യക്തി ശുദ്ധി കൊണ്ട്‌ അവയെ ചെറുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളാന്‍ അധികാരം ആവശ്യമില്ലെന്ന്‌ സ്വന്തം നിലക്ക്‌ അദ്ദേഹം ചെയ്‌ത നിരവധി സേവന പ്രവര്‍ത്തികള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വാഭാവികമായും ശത്രുക്കള്‍ ഏറെയുണ്ടാകേണ്ടിയിരുന്ന രാഷ്ട്രീയ നിലപാട്‌ സ്വീകരിച്ചിട്ടും തന്റെ സുരക്ഷാകാര്യത്തില്‍ അദ്ദേഹം വ്യാകുലനായിരുന്നില്ല. മുന്‍ പ്രധാനമന്ത്രിക്ക്‌ രാജ്യം നിര്‍ബന്ധമായു നല്‍കിവരുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ പോലും തനിക്ക്‌ ആവശ്യമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. തനിക്ക്‌ സുരക്ഷ ഒരുക്കുന്ന പണം കൊണ്ട്‌ അത്രയും പാവങ്ങളെ സഹായിക്കണമെന്ന സിംഗിന്റെ അഭ്യര്‍ത്ഥന മുന്‍പ്രധാനമന്ത്രിയായിരുന്ന എച്ച്‌.ഡി. ദേവഗൗയെ പോലും വിസ്‌മയിപ്പിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ 1997ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന്‌ പിന്‍വലിയുന്നതായി പ്രഖ്യാപിക്കുന്നതുവരെ രാഷ്ട്രീയത്തിലെ വ്യത്യസ്‌തയുടെ ശബ്ദമായിരുന്നു വി.പി സിംഗിന്റേത്‌. തികഞ്ഞ ശുഭാപ്‌തി വിശ്വാസവും കൂടിയാലോചന നടത്തി കാര്യങ്ങള്‍ തീരുമാനിക്കാനുള്ള കഴിവും ഉറച്ച നിലപാടെടുക്കാനുള്ള ആര്‍ജ്ജവവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. രാഷ്ട്രീയം മാന്യന്മാരുടെ ഏര്‍പ്പാടായിരുന്ന കാലത്തു നിന്ന്‌ തെമ്മാടികളുടെ അവസാനത്തെ അഭയ കേന്ദ്രമാകുന്നതിലേക്ക്‌ വഴിമാറുമ്പോള്‍ വി.പി സിംഗിനെ വരുംതലമുറ സ്‌മരിക്കുന്നത്‌ രാഷ്ട്രീയത്തില്‍ വിശുദ്ധിയെന്ന അദ്ധ്യായവുമുണ്ടായിരുന്നു എന്ന ചരിത്രസത്യത്തിലൂടെയായിരിക്കും. വിപണിയുടെ രാഷ്ട്രീയം പിടിമുറുക്കുന്ന കാലത്ത്‌ ഇങ്ങനെയും ചില നക്ഷത്രവെളിച്ചങ്ങള്‍ ഉണ്ടായിരുന്നു എന്ന്‌ നമുക്ക്‌ അഭിമാനിക്കാം.

Thursday, September 18, 2008

സമരജ; സമരച്ചൂളയില്‍ അവള്‍ ജനിച്ചു

പാറയിടുക്കില്‍ നിന്ന്‌ കിനിഞ്ഞ്‌ വരുന്ന വെള്ളം ഒരു കുഴിയില്‍ ശേഖരിച്ച്‌ ഉപയോഗിക്കുന്നതാണ്‌ നാലാം കൗണ്ടറിലെ ആളുകളുടെ കുടിവെള്ളം. പാചകത്തിനും മറ്റുമായി ഉപയോഗിക്കുന്നതും ഇതുതന്നെ. കുടിലുകളില്‍ നിന്ന്‌ തേയില വെള്ളം കുടിച്ചിട്ട്‌ പോകാമെന്ന ക്ഷണമുണ്ടായി. തേയില വെള്ളവും ബീഡിയുമാണ്‌ വിശപ്പകറ്റാനുള്ള മരുന്നുകളായി ഇവര്‍ ഉപയോഗിക്കുന്നത്‌. " വല്ലാതെ വിശക്കുമ്പോള്‍ ദേ, ഇതൊരെണ്ണം പിടിച്ച്‌ ഇങ്ങനെ ആഞ്ഞു വലിക്കും. പിന്നെ വിശപ്പൊക്കെ പമ്പ കടക്കും". ബീഡിപ്പുക വലിച്ചെടുത്ത്‌ സൈനുദ്ദീന്‍ പറഞ്ഞു. വാര്‍ദ്ധക്യം ബാധിച്ചവരും ചെറുപ്പക്കാരില്‍ ചിലരും ബീഡി വലിക്കുന്നവരാണ്‌. വിശപ്പിന്റെ വിളി വയറെരിക്കുമ്പോള്‍ അവര്‍ ബിഡിപ്പുകയില്‍ അഭയം തേടുന്നു. തൊഴിലാളി മാര്‍ച്ചിനോടനുബന്ധിച്ച്‌ ഉപരോധം ശക്തമാക്കിയതിനാല്‍ ഇനി ഈ ആശ്വാസവും നഷ്ടമാകുമോ എന്ന ആശങ്കയിലാണിവര്‍. സമരഭൂമിയിലെത്തുന്നതിനു മുമ്പ്‌ വിവിധ രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്നവരാണ്‌ സമരഭൂമിയിലെ മിക്കവരും. ആ സംഘടനകളുടെ പോസ്‌റ്ററൊട്ടിക്കാനും അവര്‍ക്കു വേണ്ടി വോട്ട്‌ പിടിക്കാനും വോട്ട്‌ ചെയ്യാനും ഇവര്‍ പോയിരുന്നു. എന്നാല്‍ സമരഭൂമിയിലെത്തിയതിനു ശേഷമാണ്‌ ഇത്തരം രാഷ്ട്രീയ കക്ഷികള്‍ തങ്ങളോടു ചെയ്‌തു വന്ന ചതിയുടെ ആഴം ഇവര്‍ മനസ്സിലാക്കിയത്‌. ഭൂ ജന്മിമാരെയും സമ്പന്ന വര്‍ഗ്ഗത്തെയും തൃപ്‌തിപ്പെടുത്തി പ്രവര്‍ത്തന ഫണ്ട്‌ കൈപ്പറ്റാനായി പണിയെടുക്കുന്നവരാണ്‌ കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളുമെന്ന്‌ തിരിച്ചറിഞ്ഞു കഴിഞ്ഞതായി ഇവര്‍ പറയുന്നു. ഇപ്പോള്‍ ഏതാണ്‌ നിങ്ങളുടെ രാഷ്ട്രീയ വീക്ഷണമെന്ന ചോദ്യത്തിന്‌ സെലീന മറുപടി പറഞ്ഞു: ഈ ദുരിതകാലത്ത്‌ ഞങ്ങളെ സഹായിക്കുന്നവരാരോ അവരുടെ രാഷ്ട്രീയം തന്നെയാണ്‌ ഇനി മുതല്‍ ഞങ്ങളുടേതും.ഉപരിപ്ലവമായ മുതലെടുപ്പ്‌ ഗിമ്മിക്കുകള്‍ നടത്തി ഒരു വലിയ ജനവിഭാഗത്തെ വഞ്ചിക്കാമെന്ന ധാരണയില്‍ കഴിയുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണിത്‌. സമരനായകന്‍ ളാഹ ഗോപാലന്‍ ഇങ്ങനെ പറയുന്നു: ഇത്‌ ഞാന്‍ തുടങ്ങിയ സമരമല്ല. നൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മഹാത്മാ അയ്യങ്കാളി തുടങ്ങിവെച്ച സമരമാണ്‌. മനുഷ്യോചിതമായ ഒരു ജീവിതം സൃഷ്ടിച്ചെടുക്കാനാവാതെ തലമുറകളായി കേരളീയ ജീവിതത്തിന്റെ ഓരങ്ങളില്‍ വീര്‍പ്പടക്കിക്കഴിയുന്നവന്റെ രണ്ടും കല്‍പ്പിച്ചുള്ള കുതിപ്പ്‌. ഇവിടെ തളര്‍ച്ചയോ കീഴടങ്ങലോ ഇല്ല. പരാജയം അസാദ്ധ്യം. ഈ സമരത്തില്‍ വീണു മരിച്ചാലും അത്‌ വിജയമാണ്‌. പട്ടികജാതിക്കാരന്റെ ഇന്നത്തെ ജീവിതത്തേക്കാള്‍ എന്തുകൊണ്ടും ശ്രേഷ്‌ഠമാണത്‌. ഇത്തിരി വെള്ളത്തില്‍ ഒത്തിരി പാത്രങ്ങള്‍ കഴുകുന്ന സ്‌ത്രീ ഞങ്ങളെ നോക്കി ചിരിച്ചു. അഞ്ചാം കൗണ്ടറിലേക്ക്‌ നടക്കുകയായിരുന്നു ഞങ്ങള്‍. അവിടെ ഒരു അക്ഷരക്കളരിയുണ്ട്‌. കുമാരഗുരു നഗര്‍ എന്നു പേരിട്ടിരിക്കുന്ന ഇവിടെ കുട്ടികളെ പഠിപ്പിച്ചിരുന്നത്‌ സമരാംഗങ്ങള്‍ തന്നെയായിരുന്നു. ഉപരോധം തുടങ്ങിയതില്‍പ്പിന്നെ ഓരോ ദിവസവും ഭീതി മുറ്റിയ ദിവസങ്ങളായതിനാല്‍ ഇവിടെ പഠനം നിര്‍ത്തി വെച്ചിരിക്കുകയാണ്‌. അടുത്ത ദിവസം എന്തു സംഭവിക്കുമെന്നറിയാതെ അരക്ഷിതാവസ്ഥയില്‍ കഴിയുന്നവര്‍ എങ്ങനെയാണ്‌ കുട്ടികളെ പഠിപ്പിക്കുക..?. നിരവധി കുട്ടികളാണ്‌ ഇവിടെ അക്ഷരമധുരം നുണയാനെത്തിയിരുന്നത്‌ എന്ന്‌ സെലീന പറഞ്ഞു. ഇപ്പോള്‍ അവരെല്ലാം പട്ടിണിയിലും പേടിയിലുമാണ്‌. ഓരോ ദിവസവും കേള്‍ക്കുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. കുട്ടികളുടെ കലപിലയില്ലാതെ വിജനമായ ആ പാഠശാല കണ്ടപ്പോള്‍ സങ്കടം തോന്നി. ലോകത്തെ ഏറ്റവും മുന്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്‌ ലക്ഷങ്ങള്‍ മുടക്കി മക്കളെ പറഞ്ഞയക്കുന്ന നേതാക്കളുടെ പാര്‍ട്ടി കുട്ടികളുടെ മൗലികാവകാശമായ പഠനം ഇല്ലാതാക്കിയ കാപാലികരെപ്പറ്റി അറിയുന്നില്ല.റബ്ബര്‍ മരങ്ങളില്‍ തൂക്കുകയറുകള്‍ ആടിക്കിടക്കുന്നു. പോലീസോ ഗുണ്ടകളോ ആക്രമിക്കാന്‍ സമരഭൂമിയിലേക്ക്‌ പ്രവേശിച്ചാല്‍ ആത്മഹത്യ ചെയ്യാനായി ഇവിടെ ഓരോരുത്തരും മത്സരമാണെന്ന്‌ സെലീന പറഞ്ഞു. പകരം വെക്കാനില്ലാത്ത ഈ ആത്മധൈര്യത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുമെന്നു തന്നെയാണ്‌ സമരക്കാരുടെ വിശ്വാസം. കഴിഞ്ഞ ഒരു വര്‍ഷത്തെ ജീവിതത്തിനിടയില്‍ 4 സ്വാഭാവിക മരണങ്ങളും ഒരു ജനനവും സമരഭൂമിയില്‍ നടന്നു. പത്തനാപുരം സ്വദേശിനിയായ രമയാണ്‌ സമരഭൂമിയില്‍ പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. പുറത്ത്‌ പ്രതിസമരക്കാര്‍ തിളച്ചുമറിയുന്ന സമരച്ചൂളയിലേക്കായിരുന്നു അവളുടെ ജന്മം. വാര്‍ഷികാചരണവേദിയില്‍ വെച്ച്‌ ഡോ.ഡി. സുരേന്ദ്രനാഥ്‌ കുഞ്ഞിന്‌ സമരജ ദ്രാവിഡ്‌ എന്നു പേരിട്ടു. ഞങ്ങള്‍ രമയുടെ കുടിലിലെത്തുമ്പോള്‍ ഭര്‍ത്താവ്‌ സുരേഷും മൂത്ത കുഞ്ഞും കൂടെയുണ്ടായിരുന്നു. ഈ മണ്‍തറയില്‍ പൊടിക്കുഞ്ഞുമായി രമ എങ്ങനെ കഴിയുന്നുവെന്നത്‌ അത്ഭുതമാണ്‌. സമരഭൂമിയിലെ വീരോചിതമായ ജീവിതത്തിന്‌ രമയെ അഭിനന്ദിക്കാതെ വയ്യ. നേരത്തെ പ്രധാനകവാടത്തിനടുത്ത്‌ ഇവര്‍ക്കൊരു വായനാപ്പന്തലുണ്ടായിരുന്നു. ഉപരോധം തുടങ്ങിയ ശേഷം പുറത്തെ വിവരങ്ങലറിയാന്‍ പത്രങ്ങള്‍ പോലും ലഭിക്കാത്ത സ്ഥിതിയാണുള്ളത്‌. ചുറ്റും ക്ഷോഭിക്കുന്ന കടലുള്ള ഒറ്റപ്പെട്ട ദ്വീപില്‍ അകപ്പെട്ടവരുടെ അവസ്ഥയാണ്‌ സമരഭൂമിയിലുള്ളവര്‍ക്കെന്ന്‌ ഞങ്ങളോടൊപ്പം വന്ന രവി പറയുന്നു. അടുത്ത കുടിലിലെ ആളോട്‌ കൂട്ടത്തിലൊരാള്‍ കഞ്ഞിയുണ്ടോ എന്നന്വേഷിച്ചു. ഇല്ലെന്നായിരുന്നു മറുപടി. " ഓഗസ്‌റ്റ്‌ മൂന്ന്‌ വരെ ചോറുണ്ടോ എന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നത്‌. ഇപ്പോള്‍ കഞ്ഞിയായി. ഇനി ആ പറച്ചിലും നില്‍ക്കാനാണു സാധ്യത." ചിരിച്ചു കൊണ്ടാണെങ്കിലും വേദനയോടെയാണ്‌ രവി പറഞ്ഞത്‌. ളാഹ ഗോപാലനും സംഘത്തിനും വിദേശപ്പണം ലഭിക്കുന്നുണ്ടെന്ന്‌ ആരോപിക്കുന്നവര്‍ ചെങ്ങറ കാണാത്തവരാണ്‌. പത്തനം തിട്ടയിലെ സാധുജന വിമോചന സമിതിയുടെ ഓഫീസ്‌ കാണാത്തവരാണ്‌. സമരഭൂമിയിലേക്ക്‌ വരുന്നതിനു മുമ്പ്‌ അവിടെ ഞങ്ങള്‍ പോയിരുന്നു. ഷീറ്റ്‌ മേഞ്ഞ വാടക മുറി. അംബേദ്‌കറുടെയും അയ്യങ്കാളിയുടെയും വലിയ ചിത്രങ്ങള്‍. ഇളകുന്ന കട്ടില്‍. പഴയ അലമാരയില്‍ നിറയെ കേസുകളുടെ ഫയലുകള്‍. പൊട്ടിപ്പൊളിഞ്ഞ നിലം. 31-10-2001നും 18-05-2005നും 23 ഇന ആവശ്യങ്ങളുമായി സാധുജനവിമോചന സംയുക്തവേദി സര്‍ക്കാറിനു സമര്‍പ്പിച്ച അവകാശപത്രിക എഴുതി വെച്ച ബോര്‍ഡ്‌. പിന്നെ മേശമേല്‍ ആരോ പാതി കുടിച്ചു വെച്ച കഞ്ഞി. ഇത്രയും സൗകര്യങ്ങളുള്ള ഒരു ഓഫീസിലിരുന്ന്‌ ഇത്രയധികം ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കുന്നത്‌ തന്നെ സംഘടനയുടെ ആത്മബലത്തിന്റെ തെളിവാണ്‌. വിദേശപ്പണം വാരുന്നയാളാണ്‌ ളാഹയെങ്കില്‍ അദ്ദേഹത്തിന്‌ നല്ലൊരു ഓഫീസെങ്കിലും ഉണ്ടാക്കാമായിരുന്നു.

Wednesday, September 10, 2008

പട്ടിണിപ്പാവങ്ങളോട്‌ ഭരണകൂടത്തിന്റെ കൊലച്ചതി


ഒരു രാത്രി മുഴുവന്‍ കൊടുങ്കാട്ടില്‍ കഴിച്ചുകൂട്ടേണ്ടി വന്ന ദുരവസ്ഥ വിവരിക്കുകയായിരുന്നു തങ്കപ്പന്‍. ആനകളും പന്നികളും വിഹരിക്കുന്ന കാട്ടിലേക്ക്‌ സി.പി.എമ്മുകാര്‍ ഇദ്ദേഹത്തെ ഓടിച്ചു കയറ്റുകയായിരുന്നു. പുറത്തേക്കിറങ്ങിയാല്‍ അവര്‍ തന്നെ കൊന്നുകളയുമെന്ന ഭീതിയില്‍ പുലര്‍ച്ചെ മൂന്നു മണി വരെ അയാള്‍ കാട്ടില്‍ തന്നെ കഴിഞ്ഞു. തിരിച്ച്‌ സമരഭൂമിയിലെത്തിയപ്പോള്‍ മാത്രമാണ്‌ തന്റെ ശ്വാസം നേരെ വീണതെന്ന്‌ ഇയാള്‍ പറയുന്നു. സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചിട്ടും അക്രമത്തിന്റെ അനക്കം പോലും സമരാംഗങ്ങളുടെ ഭാഗത്തു നിന്ന്‌ ഇതുവരെ ഉണ്ടായിട്ടില്ല. ഭരണകൂടവും രാഷ്ട്രീയക്കാരും പലതവണ ചതിച്ചിട്ടും പ്രതീക്ഷ കൈവിടാതെയുള്ള സമരമാണിതെന്ന്‌ അവര്‍ പറയുന്നു. മോഹന വാഗ്‌ദാനങ്ങളുടെ തണുപ്പില്‍ മയങ്ങിക്കിടക്കാന്‍ ഇനി തങ്ങളെ കിട്ടില്ലെന്ന്‌ പ്രഖ്യാപിക്കുക കൂടിയാണ്‌ സാധുജനസംയുക്ത വേദിയുടെ സമരം. പദ്ധതികളും പരിപാടികളും ഒരുപാടു സംഭവിച്ചിട്ടും പട്ടിണിപ്പാവങ്ങള്‍ അതേ അവസ്ഥയില്‍ നില്‍ക്കുന്നതിന്റെ കാരണമെന്താണെന്നു പഠിക്കാന്‍ ഇന്നേ വരെ കാര്യമായ ശ്രമങ്ങളൊന്നും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടില്ല. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സാധുജന സംയുക്തവേദിക്ക്‌ 2007 ഓഗസ്‌റ്റ്‌ 21ന്‌ നല്‍കിയ ഉറപ്പിന്റെ കോപ്പി അവര്‍ ഞങ്ങളെ കാണിച്ചു. സാധുജന വിമോചന സംയുക്തവേദിയുടെ കൊടുമണ്‍ ചന്ദനപ്പള്ളി എസ്റ്റേറ്റ്‌ കയ്യേറ്റം സംബന്ധിച്ച്‌ എന്ന്‌ വിഷയവും 15.07.2007ലെ നിവേദനമെന്ന സൂചകവും നല്‍കി ഇനിപ്പറയുന്ന രീതിയിലാണ്‌ സര്‍ക്കാര്‍ ഇവര്‍ക്ക്‌ ഭൂമിക്കു മേല്‍ ഉറപ്പ്‌ നല്‍കിയത്‌: സൂചനയിലേക്ക്‌ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. റാന്നി താലൂക്കില്‍ കൊല്ലമുള വില്ലേജില്‍ സര്‍വ്വേ നമ്പര്‍. 780/1ല്‍ 256.13 ഏക്കര്‍ ഭൂമി പതിച്ച്‌ നല്‍കുന്നതിന്‌ പത്തനംതിട്ട ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കുന്നതാണെന്നുള്ള വിവരം അറിയിക്കുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി ജോയിന്റ്‌ സെക്രട്ടറി കെ.കെ ശശിധരന്‍ നായരാണ്‌ സര്‍ക്കാറിന്റെ ഈ ഉറപ്പ്‌ സമരക്കാര്‍ക്ക്‌ നല്‍കിയത്‌. എന്നാല്‍ ഈ വാഗ്‌ദാനത്തിന്റെ നഗ്നമായ ലംഘനമാണ്‌ സര്‍ക്കാര്‍ പിന്നീടു നടത്തിയത്‌. ഭൂസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയോ അല്ലെങ്കില്‍ മോഹനവാഗ്‌ദാനങ്ങള്‍ നല്‍കി വ്യാമോഹിപ്പിച്ച്‌ തളര്‍ത്തുകയോ ചെയ്യുന്ന രീതിയാണ്‌ കാലങ്ങളായി ഭരണകൂടങ്ങള്‍ പിന്തുടരുന്നത്‌. ചെങ്ങറ ഭൂസമരത്തെ അടിച്ചമര്‍ത്താന്‍ ഈ രണ്ടു രീതിയിലും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌ എന്നുവേണം കരുതാന്‍. സര്‍ക്കാറിന്റെ ഉറപ്പ്‌ പ്രതീക്ഷിച്ച്‌ ഭൂമി ലഭിക്കുമെന്ന മിഥ്യാധാരണയില്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ സമരം എപ്പോഴോ പരാജയപ്പെട്ടു പോകുമായിരുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ ഇത്തരം മാജിക്കുകള്‍ തങ്ങള്‍ ഏറെ കണ്ടവരാണെന്നും അതില്‍ കഴമ്പില്ലെന്ന്‌ കാലം തെളിയിച്ചിട്ടുണ്ടെന്നുമുള്ള ഭാവത്തിലാണ്‌ ചെങ്ങറ ഭൂസമരം പുതിയ തലങ്ങളിലേക്ക്‌ ഉയിര്‍ത്തു വന്നത്‌. 1940കളില്‍ ഒരുപക്ഷേ ഇന്ത്യയാകെ വ്യാപിക്കുമായിരുന്ന തെലുങ്കാന സമരം അടക്കമുള്ള ഭൂസമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തിയതോടൊപ്പം ഇന്ത്യയിലെ ഭൂസമരങ്ങളെ നിര്‍വീര്യമാക്കാന്‍ മുതലാളിത്ത- ഭരണ വര്‍ഗ്ഗത്തിന്റെ വ്യാപകമായ ശ്രമങ്ങളുണ്ടായിരുന്നു. വിനോബ ഭാവെയുടെ ഭൂദാനപ്രസ്ഥാനം മോഹനവാഗ്‌ദാനത്തിലൂടെ സമരങ്ങളെ നിര്‍വീര്യമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്നാണ്‌ ചെങ്ങറ ഭൂസമരസമിതി വിശ്വസിക്കുന്നത്‌. തിരുവിതാംകൂര്‍ മഹാരാജാവ്‌ കരമൊഴിവായി മഠത്തിനു നല്‍കിയ ഭൂമി പാട്ടത്തിനെടുത്ത എച്ച്‌ ആന്റ്‌ സി കമ്പനി പിന്നീട്‌ ഹാരിസണ്‍സ്‌ മലയാളമായി (എച്ച്‌.എം.എല്‍) ആര്‍.പി ഗോയങ്കയുടെ ഉടമസ്ഥതയിലെത്തി എന്നതാണ്‌ ചരിത്രമെന്നും പാട്ടത്തുക പോലും അടയ്‌ക്കാത്ത ഈ ഭൂമി ഏറ്റെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ വീതിച്ചു നല്‍കാനുള്ള ആര്‍ജ്ജവം അച്യുതാനന്ദന്‍ സര്‍ക്കാര്‍ കാണിക്കണമെന്നുമാണ്‌ സമരസമിതി ഉന്നയിക്കുന്ന ആവശ്യം. ഹാരിസണ്‍സ്‌ 500 കോടിയിലധികം പാട്ടത്തുക കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും അനധികൃതമായി ഒട്ടേറെ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. മാത്രവുമല്ല ഇപ്പോള്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നത്‌ പാട്ടക്കാലാവധി കഴിഞ്ഞ്‌ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട സ്ഥലങ്ങളിലാണെന്നും ഇവര്‍ പറയുന്നു. ഹാരിസണ്‍സ്‌ അനധികൃതമായി വനഭൂമി കയ്യേറി തോട്ടമുണ്ടാക്കിയ സ്ഥലത്താണ്‌ തങ്ങളും കിടപ്പാടം വേണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്നതെന്നാണ്‌ സമരസമിതിയുടെ ന്യായം. ചെങ്ങറ ഭൂസമരം നടത്തുന്നവര്‍ക്ക്‌ ഹാരിസണ്‍സിന്റെ തോട്ടത്തില്‍ തന്നെ ഭൂമി വേണമെന്ന്‌ നിര്‍ബന്ധമില്ല. കേരളത്തില്‍ എവിടെ ഭൂമി നല്‍കിയാലും ഇവര്‍ സ്വീകരിക്കാന്‍ തയ്യാറാണ്‌. 1957ലെ കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്‌ കൊണ്ടുവന്നതും ഏറെ മാറ്റങ്ങളോടെ 70കളില്‍ അച്യുതമോനോന്‍ സര്‍ക്കാര്‍ പാസ്സാക്കിയതുമായ ഭൂപരിഷ്‌കരണനിയമങ്ങള്‍ അടിസ്ഥാനവര്‍ഗ്ഗത്തെ സഹായിച്ചിട്ടില്ല എന്നാണ്‌ ചെങ്ങറ നല്‍കുന്ന സൂചന. ബ്രിട്ടീഷുകാരന്റെ കാലത്ത്‌ രൂപപ്പെടുത്തിയ ഭൂമി ഏറ്റെടുക്കല്‍ നിയമം (1894) തന്നെയാണ്‌ ഭേദഗതികളില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നത്‌ എന്ന കാര്യം മാത്രം മതി വിവിധ സര്‍ക്കാറുകള്‍ ഇക്കാര്യത്തോട്‌ സ്വീകരിച്ച സമീപനത്തിന്റെ ആഴമളക്കാന്‍. വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ദയ, കാരുണ്യം തുടങ്ങിയ വികാരങ്ങള്‍ക്ക്‌ സ്ഥാനമില്ലെന്ന്‌ മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കല്‍ കേരളീയനെ പഠിപ്പിച്ചതാണ്‌. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്‌ കണക്ടിവിറ്റിക്കായി കുടിയിറക്കപ്പെട്ട മൂലമ്പള്ളി നിവാസികള്‍ക്ക്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും വാസയോഗ്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാറിനായില്ല എന്നത്‌ നമ്മുടെ പുനരധിവാസ പദ്ധതികളുടെ പരിഹാസ്യതയെ വിളിച്ചോതുന്നു. ചെങ്ങറ സമരഭൂമിയിലുള്ളവരെ പട്ടിണിക്കിട്ട്‌ തോല്‍പ്പിക്കാനാവില്ലെന്ന്‌ തിരിച്ചറിഞ്ഞ ഭരണകൂടം ചില എന്‍.ജി.ഒകളെ ഇടനിലക്കാരാക്കി സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ്‌. എന്നാല്‍ അണിയറയില്‍ അരങ്ങേറുന്ന ഈ ഗൂഢാലോചന ഹാരിണ്‍സിനെ തൃപ്‌തിപ്പെടുത്താനുള്ളതാണെന്ന്‌ സംശയിക്കുന്നതായി ഭൂസമരസമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ എം.കെ കൃഷ്‌ണന്‍കുട്ടി പറയുന്നു. ആദ്യം പോലീസിനെയും പിന്നീട്‌ ട്രേഡ്‌ യൂണിയനുകളെയും ഉപയോഗിച്ച്‌ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഹാരിസണെ രക്ഷപ്പെടുത്താനാണ്‌ ഒത്തുതീര്‍പ്പ്‌ നാടകത്തിനൊരുങ്ങുന്നതെന്നാണ്‌ അദ്ദേഹം പറയുന്നു. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്‌ എന്ന മുദ്രാവാക്യത്തെ അട്ടിമറിക്കാനാണ്‌ സി.പി.എം പട്ടികജാതി കണ്‍വെന്‍ഷനടക്കം വിളിച്ചു ചേര്‍ത്തത്‌ എന്ന്‌ അദ്ദേഹം ആരോപിക്കുന്നു. ആര്‍ജ്ജവവും അടിസ്ഥാവുമുള്ള ഒരു സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാവില്ലെന്ന്‌ ചെങ്ങറയിലെ ഓരോരുത്തരുടെയും ഉള്ളിലുള്ള വിശ്വാസം വിളിച്ചു പറയുമ്പോഴും കേരളം ഭീതിയിലാണ്‌. ഏതു നിമിഷവും ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടിക്കുളളില്‍ കിടന്ന്‌ ചെങ്ങറ സമരഭൂമി പിടയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കമ്യൂണിസ്റ്റ്‌ ഫാഷിസത്തിന്റെ ഇരുമ്പു മറ


മഴ തോര്‍ന്നു. സമയം എട്ടുമണിയായി. പതിവു പ്രാര്‍ത്ഥനക്കായി കൗണ്ടറിലേക്ക്‌ ആളുകള്‍ എത്തിത്തുടങ്ങി. ദുരിതക്കയത്തില്‍ മുങ്ങിനിവരാനാവാതെ പിടയുമ്പോഴും തങ്ങള്‍ക്ക്‌ ആകെയുള്ള ആശ്വാസം ഈ പ്രാര്‍ത്ഥനയാണെന്ന്‌ ഗൗരിക്കുട്ടി പറയുന്നു. അംബേദ്‌കറുടെയും അയ്യങ്കാളിയുടെയും ശ്രീബുദ്ധന്റെയും ചിത്രങ്ങള്‍ക്കു മുന്നില്‍ നിലവിളക്ക്‌ കൊളുത്തി. എല്ലാവരും ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥനാഗീതങ്ങള്‍ ആലപിച്ചു. ആദിയും അന്തവും നീ തന്നെയല്ലയോഈ ഭൂവിലാശ്രയം മറ്റില്ല ദൈവമേ...കാലവും കാവലും നീ തന്നെയല്ലയോകാലത്തിന്‍ മാറ്റവും നീ തന്നെയല്ലയോ...കൈകള്‍ കൂപ്പി ഉള്ളില്‍ തട്ടിയാണ്‌ ഓരോരുത്തരും പ്രാര്‍ത്ഥനക്ക്‌ അണി നിരന്നത്‌. സെലീന പ്രക്കാനവും രാജേഷുമാണ്‌ ഈ പ്രാര്‍ത്ഥനാഗീതം രചിച്ചത്‌. ചാരുകേശി രാഗത്തില്‍ സമരഭൂമിയിലെ മനുവാണ്‌ സംഗീതമൊരുക്കിയത്‌. പ്രാര്‍ത്ഥന കഴിഞ്ഞ്‌ നാലാം കൗണ്ടറിലേക്ക്‌ പോകാനൊരുങ്ങുമ്പോഴാണ്‌ ഒരിടത്ത്‌ പുരുഷന്മാര്‍ കൂടി നില്‍ക്കുന്നത്‌ കണ്ടത്‌. ഒരു കടുവാ ചിലന്തിയെ ജീവനോടെ പിടികൂടി ചൂടിക്കയറില്‍ കെട്ടിയിട്ട്‌ കളിപ്പിക്കുകയാണ്‌ ചിലര്‍. ഉഗ്രവിഷമുള്ള ജീവിയാണ്‌ കടുവാചിലന്തിയെന്ന്‌ അവിടെയുള്ളവര്‍ പറയുന്നു. ഭയരഹിതമായി കിടന്നുറങ്ങാനാവാത്ത വിധം ഇത്തരം ജീവികള്‍ ഇവിടെ നിരവധിയാണ്‌. അട്ട കടിച്ച കാലിലെ ചോര ഇല കൊണ്ട്‌ തുടച്ചുകളഞ്ഞ്‌ ഒരാള്‍ ഞങ്ങള്‍ക്കടുത്ത്‌ വന്ന്‌ അട്ടയെ കാണിച്ചു. പിന്നെ കണ്ടത്‌ കുറെ കാലുകളായിരുന്നു. നിറയെ അട്ട കടിച്ച കാലുകളുമായി കുറേ പേര്‍. കുടിക്കാന്‍ ചോരയില്ലാഞ്ഞിട്ട്‌ അട്ടകള്‍ പോലും തങ്ങളെ പ്രാകുന്നുണ്ടാകുമെന്ന്‌ ഒരാള്‍ തമാശ പറഞ്ഞു. സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടന്നിട്ടും ഇവരെന്താണ്‌ ഒട്ടും കൂസലില്ലാതെ നില്‍ക്കുന്നതെന്ന ഞങ്ങളുടെ സംശയത്തിന്‌ വിജയന്റെ വാക്കുകള്‍ മറുപടിയായി. "ഞങ്ങളുടേത്‌ ദ്രാവിഡ രക്തമാണ്‌്‌. ആര്യന്മാരുടെ അധിനിവേശകാലത്ത്‌ വിവിധ ദ്രാവിഡ ജനതകള്‍ സഹിച്ച ത്യാഗത്തിന്റെ ചരിത്രമൊന്നും ഞങ്ങളെ തിന്നാനൊരുങ്ങുന്ന പോലീസിനും ഗുണ്ടകള്‍ക്കും അറിയില്ല. പച്ച ജീവനോടെ ഞങ്ങളെ പാടവരമ്പുകളില്‍ ഇട്ട്‌ അതിന്റെ മുകളില്‍ ചേറു വെച്ച്‌ മടയടയ്‌ക്കുന്ന കാലമുണ്ടായിരുന്നു. ചിത്രവധമെന്ന പേരില്‍ അതിക്രൂരമായ ശിക്ഷകളാണ്‌ ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ ഏറ്റുവാങ്ങിയത്‌. അഞ്ചാണ്ട്‌ മാത്രം ആയുസ്സുള്ള മുഖ്യമന്ത്രിക്കോ പോലീസിനോ സി.പി.എം ഗുണ്ടകള്‍ക്കോ സവര്‍ണമേധാവികള്‍ അന്നു ഞങ്ങളുടെ കാരണവന്മാരെ ശിക്ഷിച്ചതിന്റെ നൂറിലോന്ന്‌ ശിക്ഷ നല്‍കാനാവില്ല. ആ ഞങ്ങളെയാണ്‌ വിദേശബന്ധം, മോഷണക്കൂട്ടങ്ങളെ മണ്ണെണ്ണയൊഴിച്ചു കത്തിക്കും എന്നൊക്കെ പറഞ്ഞ്‌ വിരട്ടാന്‍ നോക്കുന്നത്‌." അദ്ദേഹം രോഷാകുലനായി. കൊടിയ മര്‍ദ്ദനങ്ങളെയും നീതിനിഷേധത്തെയും സഹനത്തിലൂടെ നേരിടാനാണ്‌ സമരസമിതിയുടെ തീരുമാനം. പുറത്ത്‌ ഉപരോധമേര്‍പ്പെടുത്തിയവരേക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ അകത്തുണ്ടായിട്ടും ഇവര്‍ പ്രകോപിതരായിട്ടില്ല. സമരക്കാരെന്നു തോന്നിക്കുന്ന കറുത്ത തൊലിയുള്ളവരെല്ലാം കോന്നി മുതല്‍ സമരഭൂമി വരെയുള്ള വഴികളില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക്‌ ഇരയായവരാണ്‌. ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട്‌ കെണിയിലകപ്പെടുത്തിയിരിക്കുകയാണ്‌ ഇവരെ. പട്ടിണി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്‌ എന്നറിയാത്തവരാണ്‌ പട്ടിണിക്കിട്ടാലെങ്കിലും സമരക്കാര്‍ പുറത്തുവരുമെന്ന മൂഢസ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നതെന്ന്‌ ഇവര്‍ പറയുന്നു. പാപപങ്കിലമായ പണമുണ്ടെങ്കില്‍ ആരെയും വിലക്കെടുക്കാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ചെങ്ങറ ചരിത്രത്തില്‍ എഴുതപ്പെട്ടു കഴിഞ്ഞു എന്നാണ്‌ സമര ഭൂമിയിലെ കവിയായ രവികുമാര്‍ പറയുന്നത്‌. ഒരിക്കല്‍, പുറത്തു പോയ സമരഭടന്മാരെ കോന്നി ടൗണില്‍ ജീപ്പില്‍ വന്ന ഗുണ്ടകള്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ വെച്ച്‌ മര്‍ദ്ദിച്ചതായും കുളിക്കാന്‍ പോയ നാലു സ്‌ത്രീകളെ പോലീസ്‌ വേഷത്തില്‍ വന്ന ഗുണ്ടകള്‍ പിടിച്ചുകൊണ്ടു പോയി ഒരു ദിവസം തടവില്‍ വെച്ച്‌ ക്രൂരമായി പീഢിപ്പിച്ചതായും പറയപ്പെടുന്നു. ഉത്തരേന്ത്യയില്‍ സവര്‍ണ ഫാഷിസ്റ്റുകള്‍ കയ്യടക്കിവെച്ച ചില ഗ്രാമങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നതായി കേള്‍ക്കാറുണ്ട്‌. എന്നാല്‍ ഒരു കാലത്ത്‌ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന്‌ വിശേഷിപ്പിക്കുകയും പിന്നീട്‌ സാധുജന വിമോചനവും സാമൂഹ്യ നവോത്ഥാനവും നടന്നു എന്ന്‌ നമ്മള്‍ അഭിമാനിക്കുകയും ചെയ്യുന്ന കേരളത്തില്‍ എന്തിന്റെ പേരിലായാലും ശരി; ഇത്തരം സംഭവങ്ങള്‍ നടന്നു എന്നത്‌ അപമാനമാണ്‌. എന്നിട്ടും ജാള്യതയില്ലാതെ മലയാളിയുടെ സാംസ്‌കാരിക നായകന്മാര്‍ ഞെളിഞ്ഞു നടക്കുന്നുണ്ട്‌ എന്നതും അപഹാസ്യം. ഇത്രയധികം പ്രകോപനമുണ്ടായിട്ടും തങ്ങള്‍ അക്രമത്തിന്റെ പാത സ്വീകരിക്കാത്തത്‌ സമരഭൂമിയിലെ സഹനജീവിതം നല്‍കിയ മനക്കരുത്ത്‌ കൊണ്ടാണെന്ന്‌ ഇവര്‍ പറയുന്നു. കാറ്റിനെയും മഞ്ഞിനെയും വെയിലിനെയും മഴയെയും ചെറുത്ത്‌ നില്‍ക്കുന്ന പ്ലാസ്റ്റിക്‌ കൂരകളുടെ നനഞ്ഞ മണ്‍തറകളില്‍ നിന്നാണ്‌ സമരത്തിന്റെ ഊര്‍ജ്ജം ഉല്‍പാദിപ്പിച്ചത്‌. ഗുജറാത്തിലും ഒറീസ്സയിലും ഹൈന്ദവ ഫാഷിസ്റ്റുകള്‍ ചെയ്‌തതെന്തോ അതേ രീതിശാസ്‌ത്രമാണ്‌ ചെങ്ങറയില്‍ കമ്യൂണിസ്‌റ്റ്‌ ഫാഷിസം പ്രയോഗിക്കുന്നത്‌. വികലധാരണകള്‍ സൃഷ്ടിച്ച്‌ ദരിദ്രരെ ദരിദ്രര്‍ക്കു നേരെ തിരിച്ചു വിടുക എന്നത്‌ ഫാഷിസം എക്കാലത്തും പ്രയോഗിക്കുന്ന തന്ത്രമാണ്‌. മുതലാളിമാര്‍ക്കു വേണ്ടി കമ്യൂണിസ്റ്റുകാര്‍ തന്നെ തൊഴിലാളികളെ ഉപയോഗിച്ച്‌ നവ പ്രത്യയശാസ്‌ത്ര ദാസ്യത്തിന്റെ വേരു പടര്‍ത്തുകയാണ്‌ ചെങ്ങറയില്‍. മൗനം കൊണ്ട്‌ കേരളത്തിലെ സാംസ്‌കാരിക ശക്തികളില്‍ പലതും അതിനു കൂട്ടു നില്‍ക്കുന്നു. മൗനം ഫാഷിസത്തിന്റെ ലക്ഷണമാണ്‌. ഫാഷിസം സര്‍വ്വനാശത്തിന്റെ വിത്തും. സ്റ്റാലിനിസ്റ്റ്‌ റഷ്യയുടെ മാതൃകയിലുള്ള ഇരുമ്പ്‌ മറ തീര്‍ത്ത്‌ കമ്യൂണിസ്റ്റ്‌ ഫാഷിസം ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറം ലോകമറിയാതിരിക്കാനുള്ള നിതാന്തജാഗ്രതയിലാണിപ്പോള്‍. മുഖ്യാധാരാ മാധ്യമങ്ങളും ഈ മൗനത്തില്‍ പങ്കുചേരുന്നതോടെ ചിത്രം പൂര്‍ണമാകുന്നു. നാലാം കൗണ്ടറിലാണ്‌ ഏറ്റവുമധികം ആദിവാസികള്‍ താമസിക്കുന്നത്‌. അവിടെയെത്തിയപ്പോള്‍ വിവിധ കുടിലുകളില്‍ നിന്നായി ആളുകള്‍ ഇറങ്ങി വന്ന്‌ ഞങ്ങള്‍ക്ക്‌ ചുറ്റും കൂടി. സമരഭൂമിയിലെ കവിയായ രവി സ്വന്തം രചനയായ നാടന്‍പാട്ട്‌ ഞങ്ങള്‍ക്കായി പാടി. തന്താനേ താനേ തന തന്താനം താന തന്താനേ താനേ തന തന്താനം താനകാഹളമൂതുക പൈങ്കിളിയേ നല്ലവീരചരിതം പാടുക നീളാഹ നയിക്കുന്ന ഭൂസമരത്തിന്റെ കീര്‍ത്തനം ചൊല്ലുക പൈങ്കിളിയേ.. ....തെക്കു തെക്കേ ഒരു ദേശമുണ്ടേ വെങ്ങാനൂരെന്ന ദേശമുണ്ടേആ കരയില്‍ നിന്നുയര്‍ന്നേ അയ്യങ്കാളി എന്ന നാഥന്‍....സ്‌ത്രീകളടക്കമുള്ള ജനക്കൂട്ടം പതുക്കെ കൂടിവരുകയും കൈകളില്‍ താളമിട്ട്‌ രവിയുടെ പാട്ട്‌ ഏറ്റുചൊല്ലുകയും ചെയ്‌തു. കുട്ടികള്‍ വളരെ ഉച്ചത്തിലാണ്‌ പാട്ടുപാടിയത്‌. ഭക്തിഗാനങ്ങള്‍ എഴുതിയിരുന്ന രവി സമരഭൂമിയിലെത്തിയ ശേഷം സമരഗീതങ്ങള്‍ എഴുതി മറ്റുള്ളവര്‍ക്ക്‌ പാടിക്കേള്‍പ്പിക്കുന്ന തിരക്കിലായി. ചങ്ങനാശ്ശേരിക്കാരനായ ഇദ്ദേഹം തോട്ടക്കാട്‌ ഗവ. ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ്സുവരെ പഠിച്ചതാണ്‌. സാധുജനത്തിന്റെ രോദനം കേള്‍ക്കാത്തരാക്ഷസര്‍ വാണിടും കേരളത്തില്‍ദ്രാവിഡവര്‍ഗ്ഗത്തിന്റെ ജന്മമൊടുക്കുവാന്‍ ആവില്ല നിങ്ങള്‍ക്ക്‌ ജന്മികളേ...സമ്പന്ന വര്‍ഗ്ഗത്തിന്‍ വായ്‌മൊഴി കേട്ടിനി വേണ്ടേ വേണ്ടിനി സംവരണം...... ഹാരിസണ്‍ കൈവശം വൊച്ചൊരു ഭൂമിയില്‍ ധീരരായ്‌ കേറി കൊടിയുയര്‍ത്തിആ കൊടിക്കൂറയ്‌ക്ക്‌ ചുറ്റും മുഴങ്ങുന്നുഎസ്‌.വി.എസ്‌.വി സിന്ദാബാദ്‌...സമരഭൂമിയിലുള്ളവര്‍ക്ക്‌ ആവേശം പകരുന്ന രചനകളാണ്‌ രവിയുടേത്‌. ഇടവേളകളില്‍ എല്ലാവരും കൂടിയിരുന്ന്‌ ഇത്തരം പാട്ടുകള്‍ പാടും. വിശപ്പിനും ദുരിതങ്ങള്‍ക്കുമിടയില്‍ സമരക്കാര്‍ക്ക്‌ അല്‍പ്പം ആശ്വാസം പകരുന്നത്‌ ഈ നിമിഷങ്ങളാണ്‌.

Tuesday, September 9, 2008

കൊല്ലാക്കൊലയുടെ ജനകീയ ജനാധിപത്യം


ചാറ്റല്‍ മഴയുടെ നാരുകള്‍ പതിയെ വീഴാന്‍ തുടങ്ങിയ നേരത്താണ്‌ ഞങ്ങള്‍ മൂന്നാം കൗണ്ടര്‍ ലക്ഷ്യമാക്കി നടന്നത്‌. കുറെ നേരം മഴ നനഞ്ഞിട്ടാണ്‌ അവിടെയെത്തിയത്‌. പൊടുന്നനെ മഴ ശക്തമായി. കൗണ്ടറിനടുത്ത്‌ കെട്ടിയുണ്ടാക്കിയ പന്തലിലേക്ക്‌ വേഗം കയറി നിന്നു. ഒരുപക്ഷേ കേരളം കണ്ടതില്‍ വെച്ച്‌ ഏറ്റവും ശക്തമായ വിപ്ലവം നടത്താനൊരുങ്ങുന്ന ചെങ്ങറ സമര ഭൂമിയില്‍ എവിടെയും വിപ്ലവത്തിന്റെ അപ്പോസ്‌തലന്മാരായി അറിയപ്പെടുന്നവരുടെ ചിത്രങ്ങളില്ല എന്നത്‌ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ സംബന്ധിച്ചിടത്തോളം അത്ഭുതപ്പെടുത്തുന്ന കാര്യമാണ്‌. പന്തലിനു തൊട്ടടുത്ത്‌ ആരാധ്യരായ നേതാക്കളുടെ ചിത്രങ്ങളുമായി പ്രത്യേക മണ്ഡപം തന്നെയുണ്ട്‌. അവിടെ വിപ്ലവത്തിന്റെ ആചാര്യന്മാരായി ഭരണപക്ഷം കൊട്ടിഘോഷിക്കുന്ന കാറല്‍ മാര്‍ക്‌സിന്റെയോ ലെനിന്റെയോ ചെ ഗുവേരയുടേയോ ചിത്രമില്ല. എ.കെ.ജി, പി.കൃഷ്‌ണപ്പിള്ള, ഇ.എം.എസ്‌ എന്നിവരുടെ ചിത്രമില്ല. പകരം അധ: സ്ഥിതന്റെ വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അംബേദ്‌കറിന്റെയും അയ്യങ്കാളിയുടെയും ചിത്രങ്ങളുണ്ട്‌. ശ്രീബുദ്ധനുണ്ട്‌. ആറു കൗണ്ടറുകളിലും മഞ്ഞപുതച്ച്‌ ഇത്തരം ചിത്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. മഴ പെയ്‌തു കൊണ്ടിരിക്കെ സെക്രട്ടറി സെലീന പ്രക്കാനത്തോട്‌ സമരഗതിയെപ്പറ്റിയും സമരത്തോടുള്ള അംഗങ്ങളുടെ പ്രതീക്ഷയെക്കുറിച്ചും സംസാരിച്ചു. പ്രീഡിഗ്രി വരെ പഠിച്ച പെണ്‍കുട്ടിയാണ്‌ സെലീന. സമരത്തിന്റെ സവിശേഷതയില്‍ അവരുടെ നേതൃത്വവും പ്രസക്തമാണ്‌. " ഉപരോധം നടത്തുന്ന തൊഴിലാളികളെപ്പോലെ ഞങ്ങളും കൂലിവേലക്കാരാണ്‌. വലിയ കൃഷിയിടമോ കൊട്ടാരങ്ങളോ ഉള്ള ആരും ഇവിടെയില്ല. ഓഗസ്‌റ്റ്‌ മൂന്നിന്‌ മനുഷ്യത്വരഹിതമായ ഉപരോധം തീര്‍ക്കുന്നതു വരെ ഞങ്ങളും പണിക്കു പോയിരുന്നു. പിന്നെ പട്ടിണി സഹിക്കാതായപ്പോഴാണ്‌ റബ്ബര്‍ മരങ്ങളെ തൊട്ടത്‌. ഇപ്പോള്‍ ഞങ്ങളെ പട്ടിണിക്കിട്ട്‌ ഇഞ്ചിഞ്ചായി കൊല്ലാക്കൊല ചെയ്യാനാണ്‌ ശ്രമിക്കുന്നത്‌. എന്നാലെങ്കിലും കാടിറങ്ങിപ്പോകും എന്നായിരിക്കും ഉപരോധക്കാരുടെ പ്രതീക്ഷ. ഒന്നുകില്‍ ഭൂമി കിട്ടണം. അല്ലെങ്കില്‍ മരണത്തോടെയല്ലാതെ ഞങ്ങളെ ഇവിടെ നിന്നിറക്കാമെന്ന്‌ ആരും വിചാരിക്കണ്ട." അവര്‍ നിലപാട്‌ വ്യക്തമാക്കി. പോലീസ്‌ സഹായം തേടിയില്ലേ എന്ന ചോദ്യത്തിന്‌ ഒരു ചിരിയായിരുന്നു മറുപടി. പോലീസുകാര്‍ക്ക്‌ മാന്യതയുണ്ടായിരുന്നെങ്കില്‍ ഈ ഉപരോധക്കാര്‍ക്ക്‌ കൂട്ടുനില്‍ക്കുമായിരുന്നോ എന്ന്‌ അവര്‍ തിരിച്ചു ചോദിച്ചു. അപ്പോള്‍ സെലീനയുടെ കൊച്ചുമോള്‍ വന്ന്‌ അമ്മയുടെ സാരിയില്‍ പിടിച്ച്‌ നിന്നു. സമരക്കാര്‍ക്കെതിരെ തൊഴിലാളികളും ഹാരിസണ്‍സ്‌ ലിമിറ്റഡും ഭരണപക്ഷവും ഉയര്‍ത്തുന്ന ആരോപണങ്ങളെപ്പറ്റി ഏറെ നേരം സംസാരിച്ചു. ഇവിടെ സമരക്കാര്‍ ചാരായം വാറ്റുന്നതായും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതായും കമ്പനി ആരോപിച്ചിരുന്നു. സെലീന കൗണ്ടറില്‍ തൂക്കിയിട്ടിരിക്കുന്ന മദ്യ നിരോധിത മേഖല എന്നെഴുതിയ ബോര്‍ഡിലേക്ക്‌ വിരല്‍ചൂണ്ടി. മദ്യം കഴിക്കുന്ന ഒരാളെയും സമരഭൂമിയിലേക്ക്‌ കയറ്റരുതെന്നാണ്‌ ളാഹ ഗോപാലന്റെ നിര്‍ദ്ദേശമെന്ന്‌ അവര്‍ പറഞ്ഞു. മദ്യപാനികളായ പലരും സമരഭൂമിയിലെ ചിട്ടയായ ജീവിതത്തിലൂടെ അത്‌ നിര്‍ത്തിയിട്ടുണ്ടെന്ന്‌ സെലീന അഭിമാനത്തോടെ പറഞ്ഞു. തോട്ടത്തിനപ്പുറത്ത്‌ താമസിക്കുന്ന സമരാംഗമല്ലാത്ത സ്‌ത്രീ അപ്പോള്‍ പശുവിനെ മേയ്‌ക്കാനായി അതുവഴി വന്നു. പുറത്തുള്ളവരെ ഒരുകാരണവശാലും ഇവര്‍ സമരഭൂമിയുടെ അകത്തേക്ക്‌ കയറ്റാറില്ലെന്നായിരുന്നു ഞങ്ങളുടെ ധാരണ. സമരക്കാരല്ലാത്ത പുറത്തുള്ളവര്‍ അകത്തേക്കു വന്നാലും തങ്ങള്‍ പുറത്തേക്ക്‌ പോകുമ്പോഴും ഈ നാട്ടുകാര്‍ക്കോ ഉപരോധത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ക്കോ ഒരു കറിവേപ്പിലയുടെ ഉപദ്രവം പോലും ചെയ്യാറില്ലെന്ന്‌ വിജയന്‍ മോതിരവയല്‍ പറഞ്ഞു. എന്നിട്ടും അവര്‍ തങ്ങള്‍ക്ക്‌ ചെയ്യുന്ന ദ്രോഹങ്ങള്‍ക്ക്‌ കണക്കില്ലെന്നു പറഞ്ഞ്‌ അയാള്‍ നെടുവീര്‍പ്പിട്ടു. സ്വയം സമരം നിര്‍ത്തി ഒഴിഞ്ഞു പോകാന്‍ സന്നദ്ധരായവരെ പോലും നേതാക്കള്‍ നിര്‍ബന്ധിച്ചു പിടിച്ചു നിര്‍ത്തുന്നു എന്നായിരുന്നു മറ്റൊരു ആരോപണം. അതും തെറ്റാണെന്ന്‌ സെലീന സമര്‍ത്ഥിച്ചു." ഇവിടെയുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞു പോകാം. ആരും തടസ്സം നില്‍ക്കില്ല. ളാഹ ഗോപാല്‍ജി തന്നെ വിട്ടുപോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ പോകാമെന്ന്‌ പലതവണ പറഞ്ഞതാണ്‌. ഞാന്‍ പറയുന്നത്‌ സത്യമല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ ഇവിടെയുള്ള ആരോടു വേണമെങ്കിലും ഇക്കാര്യം ചോദിക്കാം." അവര്‍ പറഞ്ഞു. ചെങ്ങറ ഭൂസമരത്തിനെതിരെ ഉപരോധസമരത്തിലേര്‍പ്പെട്ടിരിക്കുന്ന തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും സ്വന്തമായി ഭൂമിയില്ലാത്തവരാണെന്ന കാര്യം സത്യമാണ്‌. അവരെപ്പറ്റി 2008 ഓഗസ്‌റ്റ്‌ 14ന്‌ ദേശാഭിമാനി പത്രം ഇങ്ങനെ എഴുതിയിരിക്കുന്നു: ഇവിടെയുള്ള തൊഴിലാളികളില്‍ 99 ശതമാനത്തിനും ഒരു സെന്റു ഭൂമി പോലും സ്വന്തമായിട്ടില്ല. ഭൂരിപക്ഷം പേരും പട്ടികജാതിക്കാരാണ്‌. ദിവസവും ജോലി ചെയ്‌തു കിട്ടുന്നത്‌ 108 രൂപയാണ്‌. മൂന്നും നാലും കുടുംബങ്ങളായി ലയങ്ങളിലാണ്‌ കഴിയുന്നത്‌. ചിലര്‍ ലയത്തിനും പുറത്ത്‌ ചെറിയ എടുപ്പ്‌ കെട്ടി അതിലും കഴിയുന്നു. തൊഴിലാളികളുടെ ദുരിതം കയ്യേറ്റക്കാരുടേതിനേക്കാള്‍ എത്രയോ കടുത്തതാണ്‌." ഇക്കാര്യം സമരസമിതി നിഷേധിക്കുന്നില്ല. ഒരു മനുഷ്യായുസ്സു മുഴുവന്‍ വിയര്‍പ്പൊഴുക്കി ഹാരിസണ്‍സിന്റെ തൊഴിലാളികളായി ജീവിച്ചവര്‍ക്ക്‌ സ്വന്തമായി ഭൂമിയില്ലെങ്കില്‍ ആരാണ്‌ അതിന്റെ ഉത്തരവാദിയെന്ന്‌ അവര്‍ തിരിച്ചു ചോദിക്കുന്നു. ഈ തൊഴിലാളികളുടെ ചോരയും വിയര്‍പ്പുമാണ്‌ ഹാരിസണ്‍സിന്റെ സമ്പാദ്യത്തിന്റെ അടിത്തറ. അപ്പോള്‍ ഹാരിസണ്‍സിന്റെ തൊഴിലാളികള്‍ക്ക്‌ ഭൂമിയില്ലെങ്കില്‍ അവര്‍ ഹാരിസണ്‍സ്‌ തന്നെയാണ്‌ അതിന്റെ ഉത്തരവാദികള്‍. വിപ്ലവകരമെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഭൂപരിഷ്‌കരണങ്ങളില്‍ നിന്ന്‌ തോട്ടം മേഖലയെ ഒഴിവാക്കിയത്‌ കുത്തകകള്‍ക്ക്‌ ഭൂമിക്കു മേലുള്ള അവകാശം നിലനിര്‍ത്താനും തൊഴിലാളി ചൂഷണം തുടരാനുമുള്ള ഉപരിവര്‍ഗ്ഗ താല്‍പര്യത്തിന്റെ പേരിലായിരുന്നു. 45,000 തോട്ടം തൊഴിലാളികള്‍ പീരുമേട്ടില്‍ പട്ടിണി കിടന്നതും വേളാങ്കണ്ണിയെന്ന പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ യൂണിഫോമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്‌തതും സ്വന്തം ഭര്‍ത്താക്കന്മാരുടെ അനുവാദത്തോടെ തോട്ടം തൊഴിലാളികളുടെ സ്‌ത്രീകള്‍ക്ക്‌ വേശ്യാവൃത്തിക്ക്‌ പോകേണ്ടി വന്നതും ളാഹ ഗോപാലന്‍ മൂലമാണോ എന്നാണ്‌ ഇവര്‍ ചോദിക്കുന്നത്‌. കുത്തകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത്‌ തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യുക എന്നതാണ്‌ ചെങ്ങറ സമരം നല്‍കുന്ന മുദ്രാവാക്യം. ഉപരോധം നടത്തുന്ന തോട്ടം തൊഴിലാളികളും ഈ സമരത്തോടൊപ്പം നില്‍ക്കുകയാണ്‌ വേണ്ടത്‌. ശരിയായ ഡിമാന്റും ശരിയായ സമരനേതൃത്വവും തങ്ങളുടേതാണെന്നും തലയെണ്ണി പണം പിരിക്കുന്ന തൊഴിലാളി നേതാക്കളില്‍ നിന്ന്‌ ഇതുവരെ കിട്ടാത്ത നീതി ഇനി പ്രതീക്ഷിക്കേണ്ടെന്നും സമരസമിതി തോട്ടം തൊഴിലാളികളോടു പറയുന്നു. ജനകീയ ജനാധിപത്യമെന്ന വിപ്ലവ മുദ്രാവാക്യവുമായി അധികാരസോപാനങ്ങള്‍ താണ്ടിയവരാണ്‌ പാവപ്പെട്ട മനുഷ്യരെ പട്ടിണിക്കിട്ട്‌ കൊല്ലാക്കൊല ചെയ്യുന്നതിന്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. സഹജീവിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതാണ്‌ ഇവര്‍ പറഞ്ഞ ജനകീയ ജനാധിപത്യമെന്ന്‌ ഇപ്പോള്‍ കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. അധികാരം കൈയില്‍ കിട്ടിയാല്‍ ആരെയും കൊല്ലാമെന്ന്‌ ഇവിടെയുള്ള ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നു. അതും ചിത്രവധം. ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണെങ്കില്‍ പിന്നെ കൊല എളുപ്പമായി. സെലീനയുടെ തൊണ്ടയിടറുന്നു. കണ്ണീരു വറ്റിയവരാണ്‌ ഇവിടെയുള്ളവരില്‍ പലരും. ഞണ്ടിനും തേളിനും സിംഹവാലന്‍ കുരങ്ങിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നു പറഞ്ഞ്‌ തൊണ്ട കീറി കരയാറുള്ള പല സാംസ്‌കാരിക നായകന്മാരെയും പച്ചമനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെപ്പറ്റി സംസാരിക്കാന്‍ ചെങ്ങറയില്‍ കണ്ടില്ല. പരിഷ്‌കൃത സമൂഹമെന്ന്‌ അഹങ്കരിക്കുന്നവര്‍ നല്‍കിയ മുറിവുകളുടെ നീറ്റലുമായി കരച്ചിലടക്കാന്‍ പാടുപെട്ട്‌ ഈ പാവങ്ങള്‍ നില്‍ക്കുമ്പോള്‍ സാംസ്‌കാരിക കേരളം ഓര്‍ക്കുന്നു. ഉണ്ടായിരുന്നു; നമുക്ക്‌ സുകുമാര്‍ അഴീക്കോടിനെപ്പോലെയുള്ള ചില സാംസ്‌കാരിക നായകന്മാര്‍.