Thursday, February 2, 2023

മായ്ച്ചു കളയാനാവില്ല,

ആ രക്തക്കറ 


ഷെരീഫ് സാഗർ



അരി വാങ്ങുവാൻ ക്യൂവിൽ

ത്തിക്കിനില്ക്കുന്നു ഗാന്ധി;

അരികേ കൂറ്റൻ കാറി-

ലേറി നീങ്ങുന്നു ഗോഡ്‌സേ.

എൻ.വി കൃഷ്ണവാര്യർ എഴുതിയ ഗാന്ധിയും ഗോഡ്‌സെയും എന്ന കവിതയിലെ വരികളാണ്. ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങളെല്ലാം ഇപ്പോഴും ദാരിദ്ര്യ രേഖക്കു താഴെയാണ്. ജീവൻ നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ്. എന്നാൽ ഗോഡ്‌സെ എവിടെയാണ്? ഗോഡ്‌സെ കാറിൽ രാജ്യം ചുറ്റുന്നു. അത് വെറുമൊരു കാറല്ല. കവിയുടെ ഭാവനയിൽത്തന്നെ അതൊരു കൂറ്റൻ കാറാണ്. വംശീയാധികാരത്തിന്റെയും ആധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും പ്രതീകമായ കൂറ്റൻ കാർ. 

എങ്ങനെയാണ് മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എന്ന അമ്പരപ്പിക്കുന്ന ചോദ്യവുമായി വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ ഒരു സ്‌കൂൾ രംഗത്തുവന്നിരുന്നു. ചരിത്രത്തെ വക്രീകരിക്കാനും ചരിത്ര പുരുഷന്മാരെ പരിഹസിക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു അത്. ഗാന്ധിജി ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തയ്യാറായ ആൾക്കൂട്ടം മുന്നിലുള്ള കാലമാണിത്. അത്രത്തോളം ചരിത്രം വക്രീകരിക്കപ്പെടുന്ന കാലത്ത് ജനുവരി 30ന്റെ പ്രസക്തി വർദ്ധിക്കുന്നു. 

വെറുപ്പിന്റെ കറുത്ത ചെളി ഹൃദയത്തിൽ അടിഞ്ഞ ഒരു ഹിന്ദുത്വ ഭീകരനാണ് ഗാന്ധിയെ വെടിവെച്ചുകൊന്നത്. ഗോഡ്‌സെ ഒരു മതഭ്രാന്തൻ മാത്രമായിരുന്നില്ല. ഹിന്ദുത്വ ഫാസിസത്തിന്റെ പ്രതിരൂപമായിരുന്നു. ഇന്ത്യാ രാജ്യത്ത് ഇന്നും ഫാസിസത്തിന്റെ ഊർജ്ജദായകങ്ങളിൽ ഒന്നായി ഗോഡ്‌സെ വിലസുന്നു. ഗാന്ധിജി വെടിയേറ്റ് മരിച്ചപ്പോൾ മധുരം വിതരണം ചെയ്തവർ രാജ്യം ഭരിക്കുന്ന ഇന്ത്യയിൽ ഗാന്ധി അരിക്കുവേണ്ടി തിക്കിത്തിരക്കി ക്യൂ നിൽക്കുമ്പോൾ, ഗോഡ്‌സെ കൂറ്റൻ കാറിലേറി നീങ്ങുന്നു. 

ഗാന്ധിജിക്കെതിരെ ആദ്യത്തെ വധശ്രമമായിരുന്നില്ല അത്. 1934ൽ പൂനെയിൽ വെച്ചാണ് ആദ്യത്തെ വധശ്രമം. ഗാന്ധിയുടെ വാഹനത്തിന് നേരെ ബോംബെറിഞ്ഞ് കൊണ്ടായിരുന്നു അത്. 1944ൽ മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ പഞ്ചഗണയിൽ നടന്ന രണ്ടാമത്തെ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഗോഡ്‌സെ നേരിട്ടെത്തി നടത്തിയതായിരുന്നു ഈ അക്രമം. നെഹ്‌റുവിന്റെ വേഷത്തിൽ വന്ന് വാൾ വലിച്ചൂരിയ ഗോഡ്‌സെക്കൊപ്പം ഗോപാൽ ഗോഡ്‌സെയും നാരായൺ ആപ്‌തെയുമുണ്ടായിരുന്നു. ഇവരുടെ ഗൂഢാലോചനകൾക്ക് ആണ്ടുകളുടെ പഴക്കമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം. മുഹമ്മദലി ജിന്നയുമായി സംഭാഷണത്തിന് ഒരുങ്ങുമ്പോഴായിരുന്നു മൂന്നാമത്തെ വധശ്രമം. ഗോഡ്‌സെ തന്നെയാണ് വില്ലൻ. ആയുധവുമായി വന്ന ഗോഡ്‌സെയെ പോലീസ് തടഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു. 1946ൽ പൂനെയിലേക്കുള്ള യാത്രക്കിടെ തീവണ്ടിയുടെ പാളം തെറ്റിച്ച് ഗാന്ധിയെ കൊല്ലാനും ശ്രമം നടന്നു. ഒരു പാറയിൽ തട്ടിയപ്പോൾ തീവണ്ടി വേഗം കുറച്ചതിനാൽ അപകടം ഒഴിവായി. 1948 ജനുവരി 20നായിരുന്നു അടുത്ത ശ്രമം. ബോംബെറിഞ്ഞ് ആളുകളെ ഭയപ്പെടുത്തിയ ശേഷം ഗാന്ധിയെ കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ അത് വിജയിക്കില്ലെന്ന് കണ്ടതോടെ സംഘം സ്ഥലം വിട്ടു. 

ഗോഡ്‌സെ ലക്ഷ്യം കണ്ടത് 1948 ജനുവരി 30 വെള്ളിയാഴ്ചയാണ്. 1948 ജനുവരി 30ന് അതിരാവിലെ കർക്കറെ, ആപ്‌തെ, നാഥുറാം വിനായക് ഗോഡ്‌സെ എന്നിവർ പഴയ ഡൽഹി റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ വിശ്രമ മുറിയിലെത്തി. അവിടെനിന്ന് കുളിച്ചൊരുങ്ങി ഒരു വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് പ്രാതൽ കഴിച്ചു. മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത ഗോഡ്‌സെ സസ്യാഹാരം മാത്രമേ കഴിച്ചിരുന്നുള്ളൂ. പ്രാതലിന് ശേഷം മുറിയിൽ തിരിച്ചെത്തി ഗാന്ധിയെ കൊല്ലാനുള്ള അവസാന വട്ട ഗൂഢാലോചന നടത്തി. മൂന്നു കാലുള്ള ക്യാമറ സംഘടിപ്പിച്ച് ക്യാമറാ തുണികൊണ്ട് മൂടി അതിന്റെ പിന്നിൽനിന്ന് വെടിയുതിർക്കാം എന്നായിരുന്നു ഒരു അഭിപ്രായം. മുസ്‌ലിം സ്ത്രീകൾ അണിയുന്ന പർദ്ദ ധരിക്കാമെന്നായിരുന്നു ആപ്‌തെയുടെ ഉപായം. അത് കൊള്ളാമെന്നു പറഞ്ഞ് ആപ്‌തെയും കർക്കറെയും പർദ്ദ വാങ്ങാൻ ചാന്ദ്‌നി ചൗക്കിലേക്ക് പോയി. പർദ്ദ വാങ്ങി അവർ തിരിച്ചെത്തി. അത് അണിഞ്ഞു നോക്കിയെങ്കിലും തോക്ക് പുറത്തെടുക്കാൻ പ്രയാസമാകുമെന്ന് പറഞ്ഞ് ഗോഡ്‌സെ ആ പദ്ധതി വേണ്ടെന്നു വെച്ചു. പിടിക്കപ്പെട്ടാൽ ഈ വേഷം അപമാനമാണെന്നും ഗോഡ്‌സെ പറഞ്ഞു. 

അതിനു ശേഷം ബിർല ക്ഷേത്രത്തിനു പിറകിലുള്ള കാട്ടിലെത്തി ഇറ്റാലിയൻ ബരേറ്റ ബിസ്റ്റളെടുത്ത് മരത്തിലേക്ക് വെടിയുതിർത്ത് പരീക്ഷിച്ചു. ചാരനിറത്തിലുള്ള സൈനിക വേഷമണിഞ്ഞ് ഒരു കാക്കി തൊപ്പിയും ധരിച്ച് പുറപ്പെടാനൊരുങ്ങി. ഇന്ത്യാ ഗേറ്റിനടുത്തുനിന്ന് വാങ്ങിയ നിലക്കടല കൊറിച്ച് വൈകുന്നേരം 4.45ന് ഒരു കുതിര വണ്ടിയിൽ അവർ ബിർല മന്ദിരത്തിലേക്ക് തിരിച്ചു. അഞ്ചു മണിയോടെ മന്ദിരത്തിൽ പ്രവേശിച്ചു. ആപ്‌തെയും കർക്കറെയും ജനക്കൂട്ടത്തിൽ അലിഞ്ഞു. 

ഗാന്ധിയുടെ വരവിനായി നാഥുറാം വിനായക് ഗോഡ്‌സെ കാത്തിരുന്നു. സമയം 5.15. അല്പം വൈകിയതിനാൽ പുൽത്തകിടി കുറുകെ കടന്ന് ഗാന്ധിജി പ്രാർത്ഥനാ വേദിയിലേക്ക് വേഗത്തിൽ നടന്നു. ബാപ്പുജി ബാപ്പുജി എന്ന് ആൾക്കൂട്ടത്തിൽനിന്ന് മർമ്മരമുയർന്നു. നാഥുറാം ഗോഡ്‌സെ ബരേറ്റ പിസ്റ്റൾ പാന്റിന്റെ പോക്കറ്റിൽ മറച്ചുപിടിച്ചു. ഗാന്ധി തൊട്ടുമുന്നിലെത്തിയ ഉടൻ പിസ്റ്റൾ കൈകളിൽ ഒതുക്കിവെച്ച് നമസ്‌തേ ബാപ്പുജി എന്നു പറഞ്ഞ് വന്ദിച്ചു. മനുവും ആഭയും ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഇപ്പോൾത്തന്നെ വൈകിയിരിക്കുന്നു എന്ന് പറഞ്ഞ് അവർ ഗോഡ്‌സെയെ തടഞ്ഞു. എന്നാൽ ഇടതു കൈ കൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റിയ ഗോഡ്‌സെ വലതുകൈയിലിരിക്കുന്ന പിസ്റ്റൾ കൊണ്ട് മൂന്നു തവണ വെടിയുതിർത്തു. ഉന്നം തെറ്റാതെ ഗാന്ധിയുടെ നെഞ്ചിൽത്തന്നെ വെടിയുണ്ടകൾ തറച്ചു. ഹേ റാം, ഹേ റാം എന്ന് ഉച്ചരിച്ച് കൈ കൂപ്പിക്കൊണ്ട് ഗാന്ധി നിലംപതിച്ചു. 

ഏതൊരു മണ്ണിനു വേണ്ടിയാണോ ജീവൻ ഉഴിഞ്ഞുവെച്ച് പോരാടിയത്, അതേ മണ്ണ് ഗാന്ധിയുടെ രക്തം കൊണ്ട് ചുവന്നു. ഗാന്ധിയെ കൊന്നത് ഹിന്ദുത്വ ഭീകരനായ ബ്രാഹ്മണനാണ്. ഗോഡ്‌സെയാണ്. ഇത് നിരന്തരം ഓർമപ്പെടുത്തുക എന്നതും പുതിയ കാലത്തെ രാഷ്ട്രീയ പ്രവർത്തനമാണ്. ആ രക്തക്കറ മായ്ച്ചുകളയാൻ സംഘ്പരിവാറിന് കഴിയില്ല. മതേതര ഇന്ത്യ ആ രക്തസാക്ഷിത്വം ഓർമിച്ചുകൊണ്ടേയിരിക്കും. വംശീയാധികാരത്തിനു വേണ്ടി കരുക്കൾ നീക്കുന്നവരെ ആ രക്തക്കറ വേട്ടയാടിക്കൊണ്ടിരിക്കും.

Monday, November 2, 2020

കേരളത്തിൽ സംവരണ അട്ടിമറി നടന്നതെങ്ങനെ? - sagar talks

റോക്കറ്റ് വേഗത്തിലാണ് കേരളത്തിൽ ഇടതുമുന്നണി സർക്കാർ സാമ്പത്തിക സംവരണമെന്ന പേരിട്ട് മുന്നോക്ക സംവരണം നടപ്പാക്കിയത്. യഥാർത്ഥത്തിൽ കേരളത്തിൽ സംഭവിച്ചത് മുന്നോക്ക ഹിന്ദുക്കളിലെ സമ്പന്നർക്കുള്ള സംവരണമാണ്. സവർണ സമ്പന്നരെ കൂടുതൽ മുന്നിലെത്തിക്കുകയും സംവരണ വിഭാഗത്തിൽപെട്ടവരെ കൂടുതൽ പിന്നിലേക്ക് ചവിട്ടിത്താഴ്ത്തുകയാണ് സർക്കാർ ചെയ്തത്. വിശദമായി അറിയാം.

Thursday, October 18, 2012

മലാലയെ പേടിക്കുന്നവര്‍

ആന്‍ ഫ്രാങ്ക് ഒരു പെണ്‍കുട്ടിയായിരുന്നു. ജര്‍മ്മന്‍ ജൂത കുടുംബത്തിലെ ഓട്ടോ ഫ്രാങ്കിന്റെയും എഡിത് ഫ്രാങ്കിന്റെയും രണ്ടു മക്കളില്‍ ഇളയത്. നാസിപ്പടയുടെ കൊടും ക്രൂരതകള്‍ക്കെതിരെ ഒളിവു കാലത്ത് ആന്‍ ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകള്‍ നശീകരണ തത്വശാസ്ത്രങ്ങളുടെ നെഞ്ചു കലക്കുന്നതാണ്. തോക്കിന്‍ മുനയില്‍ നിശബ്ദമാക്കപ്പെടുന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രതീകമായിരുന്നു അവള്‍. അപാര സുഗന്ധത്തോടെ വിടരാനൊരുങ്ങും മുമ്പ് ഇരടിക്കളയപ്പെട്ട പൂവ്. ജമ്മു കാശ്മീരിലെ റജൗറി ജില്ലയിലും ഒരു പെണ്‍കുട്ടിയുണ്ട്. പേര് റുക്‌സാന കൗസര്‍. സ്വന്തം വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ ആറു പാക് അനുകൂല തീവ്രവാദികളെ അവരുടെ കൈയില്‍നിന്നു തന്നെ തോക്ക് പിടിച്ചു വാങ്ങി നേരിട്ട ധീരവനിത. രാജ്യം അവളെ ധീരതയ്ക്കുള്ള അവാര്‍ഡും പൊലീസില്‍ ജോലിയും നല്‍കി ആദരിച്ചു. ഇനിയൊരു പെണ്‍കുട്ടി മലാലയാണ്. പാക്കിസ്താനിലെ സ്വാത് താഴ്‌വരയില്‍ താലിബാന്‍ ഭീകരതയെ പേടിച്ചിരിക്കാതെ സ്‌കൂളില്‍ പോകാന്‍ കൊതിച്ച പെണ്‍കുട്ടി. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ താലിബാന്റെ കല്‍പനകള്‍ക്കെതിരെ അവള്‍ ഡയറിക്കുറിപ്പുകളിലൂടെ പ്രതികരിച്ചു. വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് വാക്കിലും വരിയിലും സാന്നിധ്യമായി. നിരവധി വേദികളിലും ചാനലുകളിലും മനുഷ്യാവകാശത്തിനു വേണ്ടി വാദിക്കാന്‍ അവളെത്തി. ‘ഗുല്‍ മകായ്’ എന്ന പേരില്‍ ബിബിസി ഉറുദുവില്‍ അവളുടെ ഡയറിക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. സമാധാനത്തിനുള്ള കുട്ടികളുടെ അന്താരാഷ്ട്ര പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പേടിക്കേണ്ടവര്‍ക്ക് ഇത്രയൊക്കെ മതിയായിരുന്നു. സ്‌കൂള്‍ ബസ്സില്‍നിന്ന് വലിച്ചിറക്കി ആ കൊച്ചു കിളിക്കുഞ്ഞിനെ വെടിവെച്ചിട്ടു. അക്ഷരം പഠിക്കണമെന്നു പറഞ്ഞതായിരുന്നു ഈ കുട്ടി ചെയ്ത ‘അനിസ്‌ലാമിക പ്രവര്‍ത്തനം’. തലച്ചോറിനാണ് ക്ഷതമേറ്റത്. നേര്‍ത്ത ശ്വാസത്തില്‍ ആ ജീവന്‍ മരണത്തിലേക്കും ജീവിതത്തിലേക്കുമല്ലാത്ത നൂല്‍പാലത്തില്‍. അവളുടെ ജീവനു വേണ്ടി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു മനുഷ്യര്‍ പ്രാര്‍ത്ഥനയിലാണ്. നിഷ്‌കളങ്കയായ ഈ ബാലികയെ കൊന്നിട്ട് ഏത് ഇസ്‌ലാമിനെ സ്ഥാപിക്കാനാണ് തീവ്രവാദികള്‍ ശ്രമിച്ചതെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. പാക്കിസ്താനിലെയും ഇന്ത്യയിലെയും വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും മലാല ചൂടേറിയ വിഷയമാണ്. ഇവിടങ്ങളില്‍ ഉന്നയിക്കപ്പെടുന്ന ചില ചോദ്യങ്ങള്‍ മലാലയെ ഭയപ്പെടുന്നത് താലിബാന്‍ മാത്രമല്ലെന്ന് വ്യക്തമാക്കുന്നു. മലാലയെ ഇത്രമേല്‍ ആഘോഷിക്കേണ്ടതുണ്ടോ എന്നതാണ് അതിലൊന്ന്. ഈ പെണ്‍കുട്ടി പാക്കിസ്താനില്‍ പാശ്ചാത്യ സംസ്‌കാരം പ്രചരിപ്പിക്കാന്‍ വന്നവളാണെന്നും ഇവള്‍ക്ക് കിട്ടിയ ശിക്ഷ അര്‍ഹിച്ചതു തന്നെയാണെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. മലാലക്ക് നല്‍കുന്ന വാര്‍ത്താ പ്രാധാന്യം അമേരിക്കന്‍ സഖ്യ സേനയുടെ അധിനിവേശവുമായി ബന്ധപ്പെട്ട ക്രൂരതകളെ ചെറുതാക്കുമെന്നും ഈ ആക്രമണം ഇസ്‌ലാമിനെതിരായ വാളായി ഉപയോഗിക്കാന്‍ അമേരിക്ക ആസൂത്രണം ചെയ്തതായിരിക്കാമെന്നും ഇവര്‍ പറയുന്നു. പ്രവാചകനെ അവഹേളിക്കുന്ന ‘ഇന്നസെന്റ്‌സ് ഓഫ് മുസ്‌ലിംസ്’ എന്ന സിനിമ ലോകമെമ്പാടും കലാപങ്ങള്‍ ഉണ്ടാക്കിയത് കെട്ടടങ്ങുന്ന നേരത്ത് ഇസ്‌ലാം ഭീകരത അവസാനിച്ചിട്ടില്ല എന്ന പ്രതീതി ജനിപ്പിക്കുന്നതിന് സാമ്രാജ്യത്വം കണ്ടുപിടിച്ച വിദ്യയാണിതെന്നു കഷ്ടപ്പെട്ട് പറയാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇറാഖിലേക്കുള്ള സഖ്യസേനയുടെ അധിനിവേശം, ഫലസ്തീനില്‍ ഇസ്രാഈല്‍ സൈന്യം ചെയ്യുന്ന ക്രൂരതകള്‍, കാശ്മീരിലും മണിപ്പൂരിലും ഇന്ത്യന്‍ സേനയുടെ സാധാരണക്കാര്‍ക്കു നേരെയുള്ള അക്രമം, അഫ്ഗാന്റെ മലമടക്കുകളില്‍ ചിന്തിയ മുസ്‌ലിം രക്തം എന്നിത്യാദി വിശേഷങ്ങള്‍ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയും പകരം മലാലയെ വെടിവെച്ചതു പോലുള്ള താലിബാന്‍ കൃത്യങ്ങള്‍ക്ക് പ്രാധാന്യമേറുകയും ചെയ്യുന്നത് പാശ്ചാത്യ ഗൂഢാലോചനയാണെന്ന് വാദിക്കുന്നവരും കുറവല്ല. താലിബാനോടുള്ള സ്‌നേഹം കൊണ്ടല്ല, അമേരിക്കയോടുള്ള വെറുപ്പുകൊണ്ട് എന്ന ന്യായത്തില്‍ ഉസാമ ബിന്‍ ലാദനെയും താലിബാനെയുമൊക്കെ അണച്ചുപിടിക്കാന്‍ അതിവിരുത് കാട്ടുന്നവരുടെ വെപ്രാളങ്ങള്‍ കാണുമ്പോള്‍ മലാലയെ പേടിക്കുന്നത് താലിബാന്‍ മാത്രമല്ലെന്ന് ഉറപ്പ്. അഫ്ഗാന്‍ താലിബാനും തഹ്‌രീകെ താലിബാനും സ്‌കൂള്‍ ആക്രമിക്കുന്നതും കത്തിച്ചുകളയുന്നതും ആദ്യത്തെ സംഭവമല്ല. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതോടൊപ്പം പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളുകളെയും അധ്യാപകരെയും ആക്രമിക്കുന്നത് ഇക്കൂട്ടരുടെ സ്ഥിരം പരിപാടിയാണ്. അഫ്ഗാനിസ്ഥാന്‍ മാത്രമല്ല, പാക്കിസ്താനും ഈ ക്രൂര കൃത്യങ്ങള്‍ക്ക് ഇരയാകുന്നുണ്ട് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മലാല. നേര്‍ത്ത ജീവനെങ്കിലും ആ ശരീരത്തില്‍ ബാക്കിയുള്ളതു കൊണ്ട് അവള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നു മാത്രം. ശൂദ്രന്‍ വേദം കേട്ടാല്‍ അവന്റെ കാതില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ പ്രാകൃത നിയമം തന്നെയാണ് ഇക്കാര്യത്തിലെ താലിബാന്‍ വേദാന്തവും. ശൂദ്രന്‍ വേദം അഭ്യസിച്ചാല്‍ തങ്ങളുടെ തരികിടയൊന്നും നടക്കില്ലെന്ന് ഉറപ്പുള്ള ബ്രാഹ്മണ്യത്തിന്റെ അതേ വിചാരം, വികാരം. നാസി ജര്‍മ്മനിയും ഫാഷിസ്റ്റ് ഇറ്റലിയും അടിച്ചേല്‍പ്പിച്ച മസ്തിഷ്‌കത്തെ പിടികൂടുക എന്ന തന്ത്രം. അതിനെതിരായ എല്ലാ ചെറുത്തുനില്‍പുകളെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ തീവ്രവാദികള്‍ (ഈ പ്രയോഗത്തിന് മതമോ ദേശമോ വംശമോ ഇല്ല) അരിഞ്ഞു കളയുക തന്നെ ചെയ്യും. എന്നാല്‍, ഇരവാദം, സാമ്രാജ്യത്വ വിരുദ്ധത എന്നീ ഓമനപ്പേരുകളുണ്ടെങ്കില്‍ ചെറുത്തുനില്‍പ്പെന്ന പേരില്‍ എന്തു തോന്ന്യാസവും കാണിക്കാം എന്ന ന്യായത്തെ മനുഷ്യ സ്‌നേഹികളൊന്നും അംഗീകരിക്കാന്‍ പോകുന്നില്ല. സാമ്രാജ്യത്വത്തിന് വരയ്ക്കാനുള്ള ചുമരുണ്ടാക്കുകയും ആ ചുമര് തകര്‍ക്കപ്പെടാതെ സംരക്ഷിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് സാമ്രാജ്യത്വം തന്നെ സൃഷ്ടിച്ചെടുത്ത ഈ തീവ്രവാദ ഗ്രൂപ്പുകള്‍ എക്കാലവും ശീലിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഇതിനു സമാനമായി ഫാഷിസത്തിന് വരച്ചു പഠിക്കാനുള്ള ചുമരുണ്ടാക്കുന്ന തിരക്കിലാണ് ചിലര്‍. ആ ചുമര് തകരാന്‍ പാടില്ലെന്ന വേവലാതിയില്‍നിന്നാണ് മലാലയെപ്പോലുള്ള ഭീകര വിരുദ്ധ വാര്‍ത്തകളെ ഇവര്‍ക്ക് ഭയപ്പെടേണ്ടി വരുന്നത്. മലാല വാര്‍ത്തയാകുന്നതില്‍ ആര്‍ക്കാണ് നഷ്ടം എന്ന ചോദ്യത്തില്‍ തന്നെ അതിന്റെ ഉത്തരങ്ങളുണ്ട്. ഇസ്‌ലാമിന് ഈ ഭീകര ഗ്രൂപ്പുകള്‍ വരുത്തിവെച്ച നഷ്ടങ്ങള്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ നഷ്ടങ്ങളെ പെരുപ്പിക്കുമ്പോള്‍ എണ്ണാതെ പോയിക്കൂടെന്ന് വിശ്വാസികള്‍ തിരിച്ചറിയണം. വിദ്യാഭ്യാസത്തില്‍നിന്നു വിഘടിച്ചുനില്‍ക്കുക എന്നത് മുഖ്യധാരയില്‍നിന്നുള്ള സാമൂഹികമായ വിഘടനമാണ്. സ്വയം അന്യവല്‍ക്കരിക്കപ്പെടാനും അന്തര്‍മുഖത്വത്തിലൂടെ അന്യരെ വെറുക്കാനുമല്ലാതെ ഈ വിട്ടുനില്‍ക്കല്‍ ഗുണം ചെയ്യില്ല. അറിവും തിരിച്ചറിവും നേടുന്നവരെ വിഘടന വാദത്തിനും ആരോടെന്നില്ലാതെ തോക്കേന്തുവാനും കിട്ടില്ലെന്ന ബോധ്യമാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തിരിയാന്‍ തീവ്രവാദികളെ പ്രേരിപ്പിക്കുന്നത്. മലാലയെ പേടിക്കുന്നവര്‍ മനുഷ്യരെ പേടിക്കുന്നവരാണ്. മനുഷ്യന് ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങളെയും അവര്‍ ഭയപ്പെടുന്നു. സ്‌കൂളില്‍ പോകരുതെന്നും വിദ്യ അഭ്യസിക്കരുതെന്നും അവര്‍ പറയുന്നു. ചിന്തിക്കരുതെന്നും പ്രസംഗിക്കരുതെന്നും അവര്‍ ആജ്ഞാപിക്കുന്നു. പാട്ടു പാടരുതെന്നും ചിത്രം വരയ്ക്കരുതെന്നും അവര്‍ തിട്ടൂരമിറക്കുന്നു. വെളിച്ചം കടക്കാത്ത ഇരുട്ടുമുറികളായി മനുഷ്യ മനസ്സുകള്‍ മാറണമെന്നും അന്യന്റെ രക്തം ചിന്തുവാനല്ലാത്ത ചിന്തകളൊന്നും അവിടെ ഉണ്ടാകരുതെന്നും അവര്‍ കൊതിക്കുന്നു. എല്ലാ നശീകരണ പ്രത്യയശാസ്ത്രങ്ങളുടെയും ഉള്ളടക്കം അതു മാത്രമാണ്. സമാധാനത്തിന്റെ ദിവ്യ വചനങ്ങളൊന്നും അവരുടെ ആമാശയത്തിന് ദഹിക്കില്ല. അതെല്ലാം പൊയ്‌വചനങ്ങളാണെന്ന് അവര്‍ ആണയിടും. ഇസ്‌ലാമിന്റെ പേരില്‍ തികച്ചും ഇസ്‌ലാമിക വിരുദ്ധമായ ആയുധങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടുന്നതുവഴി സാമ്രാജ്യത്വവും ഫാഷിസവും ആഗ്രഹിക്കുന്ന പെയിന്റും ബ്രഷും നല്‍കി അവര്‍ക്ക് വരയ്ക്കാനുള്ള ക്യാന്‍വാസൊരുക്കും. മണ്ണില്‍നിന്നും മനസ്സില്‍നിന്നും ഇവറ്റകളെ ആട്ടിപ്പായിക്കാനുള്ള ഇടപാടു നടത്തിയില്ലെങ്കില്‍ പോരാളികളുടെ വീരപരിവേഷത്തില്‍ ഇനിയും ഉസാമ ബിന്‍ലാദന്മാര്‍ അവതരിക്കാതിരിക്കില്ല. താലിബാന്‍ ഭീഷണി മൂലം അടച്ചിട്ട സ്‌കൂളിനെപ്പറ്റി എഴുതിയ ജനുവരി 14 ബുധനാഴ്ചത്തെ ഡയറിക്കുറിപ്പ് മലാല ഇങ്ങനെ അവസാനിപ്പിക്കുന്നു: ”എന്നെങ്കിലുമൊരിക്കല്‍ സ്‌കൂള്‍ തുറക്കുമെന്ന് എനിക്ക് തോന്നി. മടങ്ങുന്ന സമയത്ത് വെറുതെയൊന്ന് തിരിഞ്ഞു നോക്കി, ഇനിയൊരിക്കലും എന്റെ സ്‌കൂളിലേക്ക് വരാന്‍ കഴിയില്ലെന്ന സങ്കടത്താല്‍”….

Tuesday, September 6, 2011

ഹസാരെ അപഹരിച്ച ഇന്ത്യയും ഹസാരെയെ തോല്‍പ്പിച്ച ഇന്ത്യയും

പൗരനിസ്സഹകരണം, നിസ്സഹകരണപ്രസ്ഥാനം, സത്യഗ്രഹം എന്നിവ നാം ഉപേക്ഷിക്കണം. സ്വേച്ഛാ ഭരണത്തില്‍ അവയ്‌ക്ക്‌ കുറച്ചൊക്കെ ന്യായീകരണം ഉണ്ടായിരിക്കാം. പക്ഷേ, ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിന്‌ ഭരണഘടനാനുസൃതമായ മാര്‍ഗങ്ങളുള്ള സ്ഥിതിയില്‍ സത്യഗ്രഹവും മറ്റും അരാജകത്വത്തിന്റെ വ്യാകരണമാണ്‌. എത്രവേഗം അവ ഉപേക്ഷിക്കുന്നുവോ അത്രയും നമുക്ക്‌ നല്ലത്‌. പൗരന്മാര്‍ മഹാനായ ഒരു മനുഷ്യന്റെ കാല്‍ക്കല്‍പോലും സ്വാതന്ത്ര്യം അടിയറ വെക്കരുത്‌. തങ്ങളുടെ സ്ഥാപനങ്ങളെ അട്ടിമറക്കാന്‍ അയാളെ സഹായിച്ചേക്കാവുന്ന തരത്തില്‍ വിശ്വസിച്ച്‌ അംഗീകാരങ്ങള്‍ നല്‍കിക്കളയരുത്‌. (കോണ്‍സ്‌റ്റിറ്റിയുവന്റ്‌ അസംബ്ലി പിരിയുന്നതിന്റെ തലേന്ന്‌ 1949 നവംബര്‍ 25ന്‌ ബി.ആര്‍. അംബേദ്‌കര്‍ നടത്തിയ പ്രസംഗം)

എഴുപത്തിനാലുകാരനായ ഒരു വൃദ്ധനെ മുന്നില്‍നിര്‍ത്തി പതാക പറത്തിക്കളിക്കുന്ന കുറെ കുട്ടികളുടെ ചിത്രം വെച്ച്‌ ഇന്ത്യയിലും മുല്ലപ്പൂ മൊട്ടിട്ടുവെന്നാണ്‌ വിദേശമാധ്യമങ്ങളില്‍ പലതും പ്രചരിപ്പിച്ചത്‌. ജനാധിപത്യത്തിന്റെ ഉദയത്തിനുവേണ്ടി വിപ്ലവങ്ങള്‍ അരങ്ങേറുന്ന കാലത്താണ്‌ ദേശീയ പതാകയുമേന്തി അരാഷ്ട്രീയ യൗവനം ജനാധിപത്യത്തെ മുള്‍മുനയില്‍ നിര്‍ത്തുമെന്ന്‌ കുറെ നാളുകളായി ഭീഷണിപ്പെടുത്തിയത്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം അഭിമുഖീകരിക്കുന്ന അരാഷ്ട്രീയ അര്‍ബുദത്തിന്റെ നേര്‍ക്കാഴ്‌ച. വ്യവസ്ഥയെ അട്ടിമറിക്കാനുള്ള രക്തരഹിത സന്ദേശവുമായി ഒരു സ്വാതന്ത്ര്യദിനം തന്നെയാണ്‌ അന്നാ ഹസാരെ തെരഞ്ഞെടുത്തത്‌. ബ്രിട്ടീഷ്‌ രാജിന്റെ നുകത്തില്‍നിന്ന്‌ തോളെടുത്ത്‌ മാറ്റി ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്‌ രാജ്യം നടന്നടുത്ത ഓര്‍മ്മദിവസം. കേവലം യാദൃശ്ചികമാണിതെന്ന്‌ ജനാധിപത്യവാദികള്‍ വിശ്വസിക്കുന്നില്ല. ആഗോളീകരണത്തിന്റെ ഉച്‌ഛിഷ്ടങ്ങളില്‍ അഭിരമിക്കുന്ന മൂന്നാം ലോകരാജ്യത്തെ യൗവ്വനം അരാഷ്ട്രീയമായ ഒരു ഉത്സവം കിട്ടിയതിന്റെ ആഘോഷത്തിലുമായിരുന്നു.
ആരാണ്‌ ഹസാരെ എന്നതിനെപ്പറ്റി ആഴത്തിലുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചിരിക്കുന്നു എന്നതാണ്‌ ആകെയുള്ള ആശ്വാസം. അതൊരു വ്യക്തി മാത്രമല്ലെന്ന്‌ തീര്‍ച്ചയായിരിക്കുന്നു. പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തക അരുന്ധതി റോയിയുടെ അഭിപ്രായപ്രകടനങ്ങള്‍കൂടി വന്നതോടെ ഹസാരെയെ സംബന്ധിച്ച ചര്‍ച്ചകള്‍ ദേശീയ രാഷ്ട്രീയത്തില്‍ ചൂടുപിടിച്ചിരിക്കുകയാണ്‌. മുപ്പത്തിഏഴില്‍ ജനിച്ചു. ഏഴാം ക്ലാസ്സുവരെ പഠിച്ചു. സൈന്യത്തില്‍ ചേര്‍ന്നു. അവിടെ നിന്ന്‌ പോന്ന ശേഷം ഗ്രാമത്തിലെ ക്ഷേത്രം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി. മദ്യപസംഘങ്ങളെ ഹസാരെ തന്നെ ക്രൂരമായി മര്‍ദ്ദിച്ച്‌ നിയമം കൈയിലെടുത്തു. അന്നാ കുടിവെള്ളപദ്ധതി, ധാന്യ ബാങ്ക്‌ തുടങ്ങി ഗ്രാമത്തെ സ്വയം പര്യാപ്‌തമാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പത്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നല്‍കി ബി.ജെ.പി സര്‍ക്കാര്‍ ആദരിച്ചു. റലേഗാന്‍ സിദ്ധി-ഗ്രാമത്തിന്റെ ആത്മകഥ (മേരാ ഗാവ്‌ മേരാ തീര്‍ത്ഥ്‌) എന്ന പുസ്‌തകമെഴുതി. രാഷ്ട്രീയക്കാരെ ഗ്രാമത്തില്‍നിന്ന്‌ അകറ്റിയ കഥ കൂടിയാണിത്‌. രാഷ്ട്രീയത്തേക്കാള്‍ മികച്ചത്‌ ഏകാധിപത്യമാണെന്ന സന്ദേശം നല്‍കുന്ന കഥ. അരാഷ്ട്രീയവാദത്തിലേക്ക്‌ ആളുകളെ ആകര്‍ഷിക്കുന്ന പുസ്‌തകം.
25 വര്‍ഷമായി അന്നായുടെ സ്വന്തം ഗ്രാമത്തില്‍ സഹകരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പോ ഗ്രാമസഭയോ നടക്കുന്നില്ല എന്നതും ഹസാരെയുടെ മറ്റൊരു മുഖത്തെ വ്യക്തമാക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ 2ജി സ്‌പെക്ട്രം കേസ്‌ ദേശീയരാഷ്ട്രീയത്തില്‍ കലങ്ങിത്തുടങ്ങുന്ന നേരത്താണ്‌ അന്നാ ഹസാരെ അഴിമതിക്കെതിരായ പോരാട്ടവുമായി രംഗത്തെത്തുന്നത്‌. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട്‌ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്തവും പുറത്തുവന്ന പശ്ചാത്തലമായിരുന്നു ഇത്‌. കോര്‍പ്പറേറ്റ്‌ മാധ്യമങ്ങള്‍ക്ക്‌ തങ്ങളുടെ കൈകള്‍ പരിശുദ്ധമാണെന്ന്‌ വിളിച്ചുപറയാനുള്ള അവസരം കൂടിയായി അന്നാ ഹസാരെയുടെ സമരം. അഴിമതിക്കെതിരായ ഹസാരെ സമരത്തിന്‌ അതിശയോക്തി കലര്‍ന്ന പ്രാധാന്യമാണ്‌ ദേശീയ മാധ്യമങ്ങള്‍ നല്‍കിയത്‌. പലപ്പോഴും ആള്‍ദൈവങ്ങളുടെ സ്‌പോണ്‍സേഡ്‌ പരിപാടി അവതരിപ്പിക്കുന്നതുപോലെ വാര്‍ത്താചാനലുകളില്‍ ഇതേ ദൃശ്യങ്ങള്‍ മാത്രമായി. ഹസാരെയുടെ ഗാന്ധി തൊപ്പി സമരത്തിന്‌ ദേശീയവികാരത്തിന്റെ ഉന്ത്‌ നല്‍കി. തൊപ്പിവില്‍പ്പനക്കാരും കൊടിവില്‍പ്പനക്കാരും ലാഭം കൊയ്‌തു. ഈ തരംഗത്തിന്റെ ചുഴിയില്‍ സര്‍ക്കാര്‍ പ്രതിനിധികളും വീണുപോയി. ലോക്‌പാല്‍ ബില്‍ നിയമമാക്കാമെന്ന്‌ ഉറപ്പ്‌ കിട്ടിയതോടെ തുടക്കത്തില്‍ ഹസാരെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഭാരതത്തിലും മുല്ലപ്പൂ വിപ്ലവമെന്ന്‌ മാധ്യമങ്ങള്‍ ആഘോഷിച്ചു. പൗരപ്രതിനിധികള്‍ (മന്ത്രിമാര്‍ ആരുടെ പ്രതിനിധികളാണ്‌ എന്ന ചോദ്യം വെറുതെ) നിര്‍ദേശിച്ച കാര്യങ്ങള്‍ നിര്‍ബന്ധമായും ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ്‌ ഹസാരെ ടീം വാശി പിടിച്ചത്‌. ലോക്‌പാല്‍ ചര്‍ച്ചകള്‍ പല തവണ അലസിപ്പിരിഞ്ഞു. താന്‍ ഡ്രാഫ്‌റ്റ്‌ ചെയ്‌ത ബില്ല്‌ തന്നെ അവതരിപ്പിക്കണമെന്ന ഭീഷണിയുമായി രണ്ടാമങ്കം തുടങ്ങി. കേന്ദ്രം കുലുങ്ങി. സമരത്തിന്‌ വീട്ടില്‍നിന്ന്‌ ഇറങ്ങുംമുമ്പേ അറസ്റ്റ്‌. മാധ്യമങ്ങളും പ്രതിപക്ഷവും അതില്‍പ്പിടിച്ച്‌ ആഘോഷം പെരുപ്പിച്ചു. വീണുകിട്ടിയ അറസ്റ്റില്‍ ഹസാരെ ടീമും ആഹ്ലാദിച്ചു. സമരം വീണ്ടും തുടങ്ങിയതോടെ മാധ്യമപ്രവര്‍ത്തകര്‍ പൊടിപ്പും ഞൊറികളുമായി അവതരണം ഭംഗിയാക്കി. ക്യാമറ കാണുമ്പോഴേക്കും അന്നാ ആരാധകര്‍ ഇരമ്പിയെത്തുന്നതെല്ലാം ആവേശത്തിന്റെ കണക്കില്‍പ്പെടുത്തി. ബി.ജെ.പി കേന്ദ്രങ്ങളില്‍നിന്ന്‌ ലോറികളില്‍ ആളെ ഇറക്കുമതി ചെയ്യുന്നതും ദിവസം കഴിയുന്തോറും സമരത്തിന്‌ പിന്തുണ കുറയുന്നതും വാര്‍ത്തയായില്ല. നരേന്ദ്ര മോഡിയുടെ പിന്തുണയും ഫാഷിസ്റ്റുകളുടെ ആശീര്‍വാദവും ചര്‍ച്ചയായില്ല. ആയിരങ്ങളെ ചാനലുകള്‍ ലക്ഷങ്ങളാക്കി അവതരിപ്പിക്കുന്നതിന്റെ രാസവിദ്യയും ഇന്ത്യ കണ്ടു. മുഴങ്ങിക്കേട്ടത്‌ വന്ദേമാതരവും, ഭാരത്‌ മാതാ കീ ജയ്‌ വിളികളും മാത്രം. സമരപ്പന്തലില്‍ റംസാന്‍ വ്രതത്തിന്റെ പുണ്യദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന യാതൊന്നും ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ക്കായില്ല. ഒരു പെണ്‍കുട്ടിയെ നോമ്പുതുറപ്പിച്ച്‌ ആഘോഷിച്ചതൊഴികെ. സമരത്തിന്‌ ചെലവഴിക്കുന്ന കോടിക്കണക്കിന്‌ രൂപയുടെ ഫണ്ടിംഗിനെപ്പറ്റി ആരും മിണ്ടിയില്ല. പണം മുടക്കിയ കോടീശ്വരന്മാരുടെ താല്‍പര്യമെന്തായിരുന്നുവെന്നും അന്വേഷണമുണ്ടായില്ല.
ഹസാരെ അപഹരിച്ചത്‌ ഇന്ത്യയുടെ പൊതുബോധത്തെയായിരുന്നു. രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ ഏര്‍പ്പെടേണ്ട യൗവനത്തെയായിരുന്നു. ലോകത്തെ ഏറ്റവും ദീര്‍ഘവും സൂക്ഷ്‌മവുമായ ഭരണഘടനയുടെ അസ്‌തിത്വത്തെയായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ആയിരുന്നു. രാഷ്ട്രത്തിന്റെ സുസ്ഥിരതയെ ആയിരുന്നു. രാഷ്ട്രീയക്കാരെല്ലാം കള്ളന്മാരാണെന്ന പൊതുബോധം സൃഷ്ടിച്ച്‌ അരാഷ്ട്രീയതയെ അരക്കിട്ടുറപ്പിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌.
അരാഷ്ട്രീയതയുടെ തണുത്ത മണ്ണില്‍ വേരോട്ടം കിട്ടുന്നത്‌ ഫാഷിസത്തിനാണ്‌. ഹസാരെയുടെ പിന്നില്‍ ചരടുവലി നടത്തുന്നവര്‍ ആഗ്രഹിക്കുന്നതും രാജ്യത്തെ ഈയൊരു അന്തരീക്ഷത്തിലേക്ക്‌ വലിച്ചടുപ്പിക്കാനാണ്‌. കറയില്ലാത്ത സംഘ്‌പരിവാര്‍ അനുഭാവവും ഗാന്ധിത്തൊപ്പിയും. ചുരുങ്ങിയ അര്‍ത്ഥത്തില്‍ ഹസാരെയുടെ വിചിത്രരൂപം ഇതാണ്‌. ഫാഷിസം ഗാന്ധിയെ വെടിവെച്ചാണ്‌ കൊന്നതെങ്കില്‍ അഭിനവ ഫാഷിസ്റ്റുകള്‍ ഗാന്ധിയായി വേഷമിട്ട്‌ ഗാന്ധിസത്തെ കശാപ്പ്‌ ചെയ്യുകയാണ്‌.
എല്ലാ രാഷ്ട്രീയക്കാരെയും പടിക്കുപുറത്താക്കി അധികാരവും ചെങ്കോലും ആരെ ഏല്‍പ്പിക്കണമെന്നാണ്‌ ഈ അരാഷ്ട്രീയ ബുദ്ധിജീവികള്‍ പറയുന്നത്‌. അഴിമതിയുടെ ചെളിക്കുണ്ടില്‍നിന്ന്‌ രാഷ്ട്രീയ വ്യവസ്ഥിതിയെ മോചിപ്പിക്കാന്‍ കച്ചകെട്ടേണ്ടത്‌ ഈ വിധമാണോ...? ഗ്യാലറിയിലിരുന്ന്‌ അടിക്കെടാ ഒഴിയെടാ എന്നു പറയുന്നവന്റെ ആവേശത്തിലാണ്‌ നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളും. ഇറങ്ങിക്കളിക്കാന്‍ ആര്‍ജ്ജവമില്ലാത്തവന്റെ അനാവശ്യ ജല്‍പനങ്ങള്‍ ജനാധിപത്യത്തിന്‌ എക്കാലത്തും ഭീഷണിയാണെന്ന്‌ രാഷ്ട്രബോധമുള്ളവര്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. മണിപ്പൂരിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ 10 വര്‍ഷമായി നിരാഹാരമിരിക്കുന്ന ഇറോം ശര്‍മ്മിളയുടെ സവിധത്തിലേക്ക്‌ ജനങ്ങളും മാധ്യമങ്ങളും ഇരച്ചു ചെല്ലാത്തതെന്താണെന്നുകൂടി ഈ സാഹചര്യത്തില്‍ ചിന്തിക്കാവുന്നതാണ്‌. കോര്‍പ്പറേറ്റുകളെയും സ്‌പോണ്‍സര്‍മാരെയും അവര്‍ക്ക്‌ പരിചയമില്ല. അറിയുന്നത്‌ കൊല്ലാനടുക്കുന്ന പട്ടാളക്കാരെ. ഞങ്ങളെയും ബലാത്സംഗം ചെയ്യൂ എന്ന്‌ വിളിച്ചുപറഞ്ഞ്‌ പട്ടാളനിയമത്തിനെതിരെ സമരം ചെയ്‌ത വീട്ടമ്മമാരെ.
രാജ്യം നേരിടുന്ന ഭീഷണികളില്‍ ഏറെ പ്രാധാന്യമുള്ള അഴിമതിയെ തുടച്ചുനീക്കാന്‍ ലോക്‌പാല്‍ ബില്‍ അപര്യാപ്‌തമാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. അതൊരു ശാശ്വത പരിഹാരമല്ലെന്നും. എന്നാല്‍ ഹസാരെയെ എതിര്‍ക്കുന്നവരെല്ലാം കള്ളന്മാരാണെന്ന രീതിയിലാണ്‌ ആരവങ്ങള്‍. ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ അഴിമതിക്കാരനുണ്ട്‌. നികുതി അടയ്‌ക്കുമ്പോള്‍ സര്‍ക്കാരിനെ പറ്റിക്കുന്നതാണ്‌ ഇതിന്റെ ഏറ്റവും ചെറിയ രൂപം. വീട്ടുകരം, വെള്ളക്കരം, ആഢംബരനികുതി, ആധാരത്തിലെ വിലകുറച്ച്‌ കാണിക്കല്‍, കച്ചവടസ്ഥാപനങ്ങളിലെ രണ്ടുതരം ബില്ല്‌ തുടങ്ങി നൂറായിരം പ്രത്യക്ഷ നികുതിയിനങ്ങളില്‍ അറിഞ്ഞും അറിയാതെയും സര്‍ക്കാരിനെ പറ്റിക്കുന്നവരാണ്‌ അഴിമതിക്കെതിരെ വീരസ്യം പറയുന്നവര്‍. കാര്യം നേടാന്‍ വില്ലേജ്‌ ഓഫീസിലെ ക്ലര്‍ക്കിനും പോലീസുകാരനും ഉളുപ്പില്ലാതെ കൈക്കൂലി കൊടുക്കുന്നവനും അറിഞ്ഞു തരുന്നതിനെ കൈക്കൂലിയെന്ന്‌ വിളിക്കാനാവില്ലെന്ന്‌ ന്യായം പറയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്ള നാട്ടില്‍ വിപ്ലവത്തിന്റെ കൊലവിളി തുടങ്ങേണ്ടത്‌ സ്വന്തം മനസ്സാക്ഷിയില്‍നിന്നാണ്‌. നാം ശീലിച്ച അഴുക്കുകളില്‍നിന്നാണ്‌. മേല്‍തട്ടില്‍നിന്നല്ല. നേതൃശൂന്യതയില്‍ നെട്ടോട്ടമോടുന്ന ബി.ജെ.പിക്ക്‌ കിട്ടിയ കച്ചിത്തുരുമ്പാണ്‌ ഹസാരെ. പ്രധാനമന്ത്രിയായി പോലും അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടാന്‍ സാധ്യതയുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. ഹസാരെ അപഹരിച്ച ഇന്ത്യ അരാഷ്ട്രീയതയുടെ ഉണ്ണാക്കന്മാരുടേതായിരുന്നെങ്കില്‍ ഹസാരെയെ തോല്‍പ്പിച്ച ഇന്ത്യയാണ്‌ യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ യശസ്സിനെ ഉയര്‍ത്തിക്കാട്ടുന്നത്‌. അത്‌ ഹസാരെയെ ഭയപ്പെട്ട ഭരണകൂടമല്ല. ഹസാരെയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന്‌ തുറന്നു പ്രഖ്യാപിച്ച വിഭാഗങ്ങളായിരുന്നു. ഒന്നാം സമരത്തിന്‌ തുടക്കത്തില്‍ പിന്തുണ നല്‍കിയ പലരെയും പിന്നീട്‌ കാണാതിരുന്നതിന്റെ കാരണവും ഈ ജനാധിപത്യബോധമായിരുന്നു. ആത്മാഭിമാനമുള്ളതുകൊണ്ട്‌ പിന്മാറുകയാണെന്നും പാര്‍ലമെന്റിന്റെ അഭ്യര്‍ത്ഥന മാനിക്കാത്ത സമരത്തെ പിന്തുണക്കില്ലെന്നും സ്വാമി അഗ്നിവേശ്‌ തുറന്നുപറഞ്ഞു. സന്തോഷ്‌ ഹെഗ്‌ഡെയും ദളിത്‌, ക്രിസ്‌ത്യന്‍ നേതാക്കളും സമരത്തിനെതിരെ രംഗത്തെത്തി. എല്ലാ സമൂഹങ്ങളെയും സമരത്തില്‍ ഉള്‍പ്പെടുത്താത്തത്‌ സംശയം ജനിപ്പിക്കുന്നതായും വര്‍ഗീയതക്കെതിരെ ഹസാരെ ഒന്നും ഉരിയാടാത്തതും ദല്‍ഹി ഇമാം സയ്യിദ്‌ അഹമ്മദ്‌ ബുഖാരി തുറന്നടിച്ചു. അഴിമതിക്കെതിരെ ഇന്ത്യ കാമ്പയിനിലെ പ്രമുഖ അഗങ്ങളെല്ലാം സമരം ബഹിഷ്‌കരിച്ചു. രാജ്യത്ത്‌ നിലനില്‍ക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ മറികടക്കാനുള്ള നീക്കം ക്രിസ്‌ത്യന്‍ സമുദായം അനുവദിക്കില്ലെന്ന്‌ ദല്‍ഹി ആര്‍ച്ച്‌ ബിഷപ്പ്‌ വിന്‍സെന്റ്‌ കോണ്‍സെസാവോ വ്യക്തമാക്കി. ഓള്‍ ഇന്ത്യ മുസ്‌്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌, ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍, ദാറുല്‍ ഉലൂം ദയൂബന്ദ്‌ തുടങ്ങിയ സംഘടനകളും ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. 24 മണിക്കൂറും ലൈവ്‌ നല്‍കിയ ഇന്ത്യയിലെ കോര്‍പ്പറേറ്റ്‌ മാധ്യമങ്ങളൊഴിച്ചുള്ള മഹാഭൂരിപക്ഷം ഈ ജനാധിപത്യവിരുദ്ധ സമരത്തിലെ കാപട്യത്തെ തിരിച്ചറിഞ്ഞു. ഇതായിരുന്നു ഹസാരെയെ തോല്‍പ്പിച്ച ഇന്ത്യ.

Saturday, April 23, 2011

അണ്ണാ ഹസാരെയുടെ വിജയവും ഇറോം ശര്‍മ്മിളയുടെ കാത്തിരിപ്പും








അണ്ണാ ഹസാരെ ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടര്‍ന്ന മുല്ലപ്പൂവായിരുന്നില്ല. കാലങ്ങളാല്‍ ഉരുക്കിയെടുത്ത ഗാന്ധിയന്‍ ചിന്തയുടെ തപം ആ വാക്കിലും നോക്കിലുമുണ്ടായിരുന്നു. രാഷ്ട്രീയരംഗത്തെ അഴിമതിക്കഥകള്‍ കണ്ടും കേട്ടും മടുത്ത കോടിക്കണക്കിന്‌ ഇന്ത്യക്കാര്‍ക്ക്‌ രണ്ടാം ഗാന്ധിയെ ലഭിച്ച ആഹ്ലാദം. സ്വത്വചിന്തകളുടെ കാലം കഴിഞ്ഞെന്നും പ്രായോഗികരാഷ്ട്രീയത്തിന്റെ നിഘണ്ടുവില്‍ ഒത്തുതീര്‍പ്പുകള്‍ക്കല്ലാതെ സമരത്തിന്‌ പ്രസക്തിയില്ലെന്നും കരുതിയിരുന്ന അരാഷ്ട്രീയ ബുദ്ധിജീവികളെപ്പോലും തെരുവിലിറക്കിയ സമരം. അഴിമതിയില്ലാത്ത രാജ്യം സ്വപ്‌നം കാണുന്ന ഭാരതീയന്റെ അത്യാഗ്രഹത്തിന്റെ ബലത്തിലാണ്‌ ഹസാരെയുടെ സമരം വിജയിച്ചത്‌. എന്നാല്‍, കേന്ദ്രമന്ത്രി കപില്‍ സിബലിനെ വിമര്‍ശിക്കുന്നതിനിടെ നരേന്ദ്രമോഡിയുടെ ഗ്രാമവികസനത്തെ പ്രശംസിച്ചത്‌ അണ്ണാ ഹസാരെയുടെ ജനപ്രീതിക്ക്‌ ഇടിച്ചിലുണ്ടാക്കിയിരിക്കുകയാണ്‌. ഭാരതത്തിന്റെ മതേതര മനസ്സിനെ ക്രൂരമായി മുറിവേല്‍പ്പിച്ച മോഡിയുടെ മോടികൂട്ടലുകള്‍ കപടമാണെന്ന്‌ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്‌ സാധിക്കാതെപോയി എന്നത്‌ മതേതര വിശ്വാസികളെ അത്ഭുതപ്പെടുത്തുന്നു.
ഇന്ത്യ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക്‌ എടുത്തെറിയപ്പെട്ട നാല്‍പതുകളിലാണ്‌ ഹസാരെയുടെ കുട്ടിക്കാലം. മഹാരാഷ്ട്രയിലെ അഹമ്മദ്‌ നഗര്‍ ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിന്റെ സന്തതി. പഠിക്കേണ്ട കാലത്ത്‌ പൂക്കള്‍ വിറ്റ്‌ ഉപജീവനം. 1962ല്‍ ഇന്ത്യ- ചൈന യുദ്ധകാലത്ത്‌ ട്രക്ക്‌ ഡ്രൈവറായി സൈന്യത്തില്‍. സമ്പാദ്യമെല്ലാം ഗ്രാമത്തിന്റെ വികസനത്തിന്‌ നീക്കിവെച്ചു. ഗാന്ധിയന്‍ മാതൃകയില്‍ ഗ്രാമത്തെ പുനരുദ്ധരിച്ചു. കൃഷിയും ജലസേചനവുമൊരുക്കി. കിഷന്‍ബാബു റാവു ഹസാരെ അണ്ണാ ഹസാരെയായി. വിവരാവകാശ നിയമം നടപ്പില്‍ വരുന്നതിന്‌ പ്രക്ഷോഭം നയിച്ചു. 1991ല്‍ അഴിമതി വിരുദ്ധ ജനകീയപ്രക്ഷോഭം മഹാരാഷ്ട്രയിലെങ്ങും വേരുപിടിച്ചു. 90ല്‍ പത്മശ്രീയും 92ല്‍ പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചു.
ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ഏപ്രില്‍ 5 മുതല്‍ അദ്ദേഹം ആരംഭിച്ച സമരത്തിന്‌ രാജ്യമൊന്നാകെ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. നാടെങ്ങും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ പ്രകടനങ്ങള്‍ നടന്നു. ഇന്റര്‍നെറ്റിലെ സൗഹൃദ വെബ്‌സൈറ്റുകളില്‍ ഹസാരെയെ പിന്തുണച്ച്‌ ലക്ഷങ്ങള്‍ രംഗത്തുവന്നു. കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാര്‍ അനുഭാവത്തോടെയാണ്‌ സമരത്തെ പരിഗണിച്ചത്‌. അണ്ണാ ഹസാരെയുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച സര്‍ക്കാര്‍ അടുത്ത സമ്മേളനത്തില്‍ ലോക്‌പാല്‍ ബില്‍ അവതരിപ്പിക്കുമെന്ന്‌ ഉറപ്പു നല്‍കിയതോടെ ഏപ്രില്‍ 9ന്‌ സമരം അവസാനിപ്പിച്ചു.
ഹസാരെയുടെ ഈ വിജയത്തെ ആഘോഷിക്കുമ്പോള്‍ രാജ്യം മറന്നുപോകുന്ന ഒരു പേരുണ്ട്‌. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിളയുടേത്‌. ഇന്ത്യയിലെ മനുഷ്യസ്‌നേഹികള്‍ മാത്രമല്ല, ലോകത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഏറ്റെടുക്കുകയും പ്രചാരം കൊടുക്കുകയും ചെയ്‌ത സമരമാണ്‌ ഇറോം ശര്‍മ്മിളയുടേത്‌. കവയത്രി. സാമൂഹികപ്രവര്‍ത്തക, മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളിലെല്ലാം ലോകമറിയുന്നവള്‍. ഗാന്ധിയന്‍ മാതൃകയിലുള്ള നിരാഹാര സമരം തന്നെ. എന്നിട്ടും അണ്ണാ ഹസാരെ ഊതിവിട്ട കൊടുങ്കാറ്റ്‌ എന്തുകൊണ്ട്‌ ഇറോം ശര്‍മ്മിളയുടെ കാര്യത്തില്‍ സംഭവിക്കുന്നില്ല എന്ന അന്വേഷണത്തിലാണ്‌ മനുഷ്യാവകാശപ്രവര്‍ത്തകര്‍. അഴിമതി എല്ലാവരെയും ബാധിക്കുന്ന കാര്യമാകുന്നതുകൊണ്ടോ..? മണിപ്പൂരിലെ മനുഷ്യാവകാശലംഘനങ്ങള്‍ ആ ജനതെയ മാത്രം ബാധിക്കുന്ന കാര്യമായതുകൊണ്ടോ? അണ്ണാ ഹസാരെ ഗാന്ധിയനായി പേരെടുത്ത ആളായതുകൊണ്ടോ? ആ ജീവന്റെ വില ഇറോം ശര്‍മ്മിളക്ക്‌ ഇല്ലാത്തതുകൊണ്ടോ..?
ഇന്ത്യന്‍ സായുധ സേനക്ക്‌ മണിപ്പൂരില്‍ നല്‍കിയ പ്രത്യേക അധികാരങ്ങള്‍ക്കെതിരെ രണ്ടായിരാമാണ്ട്‌ നവംബര്‍ 4 മുതല്‍ ഈ പെണ്‍കുട്ടി സമരം ചെയ്യുന്നതിന്റെ പിന്നിലെ വികാരമെന്ത്‌? ചരിത്രത്തിലേക്ക്‌ ഒരു നടുക്കത്തോടെ തിരിഞ്ഞുനോക്കിയിട്ടല്ലാതെ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാവില്ല. 1958 ലാണ്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ ഈ നിയമം പാസ്സാക്കിയത്‌. പ്രശ്‌നബാധിത പ്രദേശങ്ങളെന്ന പേരില്‍ അരുണാചല്‍പ്രദേശ്‌, മിസോറാം, മണിപ്പൂര്‍, ആസ്സാം, നാഗാലാന്റ്‌, ത്രിപുര എന്നിവിടങ്ങളില്‍ സൈന്യത്തിന്‌ പ്രത്യേക അധികാരങ്ങള്‍ നല്‍കുന്നതായിരുന്നു നിയമം. പിന്നീട്‌ 1990ല്‍ ജമ്മു കാശ്‌മീരിനും ഈ നിയമം ബാധകമാക്കി. ആരെ എപ്പോള്‍ വേണമെങ്കിലും സൈന്യത്തിന്‌ അറസ്‌റ്റ്‌ ചെയ്യാം, തടവിലിടാം. സംശയത്തിന്റെ പേരില്‍ ഏതു വീട്ടിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം. അരിച്ചുപെറുക്കാം. ഈ അധികാരങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടായി. നിയമം അങ്ങനെയായതിനാല്‍ ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതി. സ്‌ത്രീകളുടെ മാനത്തിനും മനുഷ്യന്റെ ജീവനും വിലയില്ലാതായി. സ്വാഭാവികമായ പ്രതികരണങ്ങള്‍ പോലും ചോരപ്പുഴയൊഴുക്കി.
1972ലാണ്‌ ഈ സമരനായികയുടെ ജനനം. കവിതയെഴുതുന്ന ഒരു മണിപ്പൂരി പെണ്‍കുട്ടി. പത്രപ്രവര്‍ത്തനമാണ്‌ അവള്‍ തെരഞ്ഞെടുത്ത മേഖല. ഇംഫാല്‍ ഹ്യൂമണ്‍ റൈറ്റ്‌സ്‌ അലര്‍ട്ടില്‍ കോഴ്‌സിന്റെ ഭാഗമായി ഇറോം ശര്‍മ്മിള ഇന്റേണ്‍ഷിപ്പ്‌ ചെയ്‌തുകൊണ്ടിരിക്കെയായിരുന്നു ആ സംഭവം. ഒരു തണുത്ത നവംബര്‍ മാസത്തില്‍ മാലോമില്‍ ബസ്സു കാത്തു നില്‍ക്കുകയായിരുന്ന പത്തു പേരെ ഒരു കാരണവുമില്ലാതെ ആസ്സാം റൈഫിള്‍സ്‌ വെടിവെച്ചു കൊന്നു. രാജ്യം ഞെട്ടിയ കൂട്ടക്കൊല. കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ അവാര്‍ഡ്‌ നേടിയ സിനം ചന്ദ്രമാണി എന്ന പെണ്‍കുട്ടിയും കൂട്ടക്കൊലയില്‍ വെടിയുണ്ടയേറ്റു വാങ്ങി. മണിപ്പൂരിലും അയല്‍ സംസ്ഥാനങ്ങളിലും പിന്നീടുള്ള ദിവസങ്ങള്‍ സൈന്യത്തിനെതിരായ യുദ്ധത്തിന്റേതായിരുന്നു. ഈ കരിനിയമം എടുത്തുകളയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിന്‌ മരണം വരെ നിരാഹാരം കിടക്കാന്‍ തീരുമാനിക്കുന്നതോടെയാണ്‌ ഇറോം ശര്‍മ്മിള ശ്രദ്ധേയയാകുന്നത്‌. ആത്മഹത്യാശ്രമത്തിന്‌ കേസെടുത്ത പോലീസ്‌ മൂക്കില്‍ക്കൂടി ട്യൂബിട്ട്‌ ബലമായി ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുകയാണ്‌. എല്ലാ പ്രതികരണങ്ങളെയും നീര്‍ക്കുമിളകളാക്കി പത്തു വര്‍ഷമായി പോലീസ്‌ കസ്‌റ്റഡിയില്‍. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നക്‌സല്‍, ഉള്‍ഫ, മാവോയിസ്‌റ്റ്‌ തീവ്രവാദികള്‍ വേരുപിടിക്കുന്നത്‌ യാതനകളില്‍നിന്ന്‌ രക്ഷ പ്രതീക്ഷിക്കുന്ന സാധാരണക്കാരുടെ പിന്തുണയിലാണ്‌. മനോരമ ദേവിയെന്ന സ്‌ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത സൈനികര്‍ക്കെതിരെ ` ഞങ്ങളെയും ബലാത്സംഗം ചെയ്യൂ` എന്ന മുദ്രാവാക്യവുമായി സമരം ചെയ്‌ത 30 വീട്ടമ്മമാരെ 3 മാസമാണ്‌ പോലീസ്‌ ജയിലിലടച്ചത്‌.
ജന്തര്‍ മന്ദറിലെ സമരപ്പന്തല്‍ അണ്ണാ ഹസാരെയെ ചരിത്രസംഭവമാക്കിയെങ്കില്‍, ഇറോം ശര്‍മ്മിളയുടെ സമരത്തിന്‌ ഇപ്പോഴും വേണ്ടത്ര പൊതുജന പിന്തുണ ലഭിച്ചിട്ടില്ല. കാശ്‌മീരിലടക്കം മനുഷ്യാവകാശലംഘനങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ജനതയുടെ പ്രതീകമാണ്‌ ഇറോം ശര്‍മ്മിള. ആ സമരം ഒരു ദശകം പിന്നിട്ടിട്ടും ലോകം മുഴുവന്‍ ഏറ്റെടുത്തിട്ടും അനുകൂലമായി പ്രതികരിക്കാന്‍ ഭരണകൂടത്തിന്‌ ഇതുവരെ സാധിച്ചിട്ടില്ല എന്നത്‌ അണ്ണാഹസാരെയുടെ വിജയവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ മനുഷ്യസ്‌നേഹികളെ അമ്പരപ്പിക്കുന്നു. രാജ്യത്തിന്റെ വിഭവങ്ങളിലേക്ക്‌ കടന്നുകയറാന്‍ ആഗ്രഹിക്കുന്ന ഇടത്‌- വലത്‌ തീവ്രവാദികള്‍ക്ക്‌ ഊര്‍ജ്ജവും ഉത്തേജനവും നല്‍കാനല്ലാതെ ഈ മൗനം സഹായകമാവുകയില്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന്‌ പ്രധാനമന്ത്രി തന്നെ വിശേഷിപ്പിച്ച മാവോയിസം, നക്‌സലിസം, ഉള്‍ഫ തീവ്രവാദ വിഭാഗങ്ങളെ പശ്ചിമബംഗാളിലടക്കം പിന്തുണക്കുന്നത്‌ ആദിവാസികളും സാധാരണക്കാരുമാണ്‌. സായുധ പരിഹാരത്തിനുള്ള ആഹ്വാനങ്ങള്‍ എന്നതിനുമപ്പുറം പ്രശ്‌നങ്ങളെ വേരോടെ പിഴുതെറിയാന്‍ പര്യാപ്‌തമായ ചികിത്സകളൊന്നും ഇവിടങ്ങളില്‍ സംഭവിക്കുന്നില്ല. അണ്ണാ ഹസാരെയെ ഏറ്റെടുത്തവര്‍ രാജ്യത്ത്‌ ഇങ്ങനെയൊരു പെണ്‍കുട്ടികൂടി ഒരു പീഡിതജനതയുടെ പ്രതിനിധിയായി പരിഹാരത്തിന്‌ കാത്തിരിക്കുന്നുണ്ടെന്ന്‌ ഓര്‍ക്കുന്നത്‌ നന്ന്‌.

Saturday, November 6, 2010

ഒരു കമ്യൂണിസ്‌റ്റ്‌ വിരുദ്ധലേഖനം: സി.പി.എം മടങ്ങുന്നു, എങ്ങോട്ടെന്നില്ലാതെ

കമ്യൂണിസ്റ്റ്‌്‌ ഭരണത്താല്‍ റഷ്യ കടുത്ത ഭക്ഷ്യപ്രതിസന്ധിയെ നേരിടുന്ന കാലം. ദിവസവും ആയിരക്കണക്കിന്‌ പട്ടിണിക്കോലങ്ങള്‍ മരിച്ചുവീണുകൊണ്ടിരുന്നു. നിവൃത്തികെട്ട്‌ അവര്‍ അമേരിക്കയോട്‌ ഗോതമ്പ്‌ ചോദിച്ചു. കൊടുത്തില്ല. നിക്‌സണായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട്‌. കത്തിച്ചുകളയുകയോ കടലില്‍ താഴ്‌ത്തുകയോ ചെയ്യേണ്ടി വന്നാലും റഷ്യക്ക്‌ ഒരു മണി ഗോതമ്പു പോലും കൊടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. ഒടുവില്‍ കാനഡ കനിഞ്ഞു. കാനഡയില്‍നിന്ന്‌ ഗോതമ്പ്‌ കിട്ടിയ സന്തോഷത്തില്‍ നാട്ടിലെത്തിയ ക്രൂഷ്‌ചേവ്‌ ഒരു പ്രസംഗത്തിനിടെ ഇങ്ങനെ പറഞ്ഞു: സഖാക്കളേ, കാനഡയില്‍ കമ്യൂണിസം വളരുന്ന കാഴ്‌ച കണ്‍കുളിര്‍ക്കെ കണ്ടിട്ടാണ്‌ ഞാന്‍ വരുന്നത്‌. ഇങ്ങനെ പോയാല്‍ ആ രാജ്യം ഒരു കമ്യൂണിസ്‌റ്റ്‌ രാജ്യമായി മാറുമെന്ന കാര്യത്തില്‍ എനിക്ക്‌ യാതൊരു സംശയവുമില്ല. പ്രസംഗം കത്തിക്കയറിക്കൊണ്ടിരിക്കെ സ്റ്റേജിലേക്ക്‌ ഒരു സഖാവിന്റെ കുറിപ്പ്‌. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: അപ്പോള്‍ ഇനി നമുക്കെവിടെ നിന്ന്‌ ഗോതമ്പു കിട്ടും?
ഈ ചരിത്രം നേരാണെങ്കിലും അല്ലെങ്കിലും ചില സത്യങ്ങള്‍ വിളിച്ചുപറയുന്നു. കമ്യൂണിസ്റ്റ്‌ സമഗ്രാധിപത്യത്തിന്റെ നെഞ്ചെരിച്ചില്‍ അനുഭവിച്ച രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്കൊന്നും സമാധാനത്തോടെ ഉരുളയുരുട്ടി ഉണ്ണാനായിട്ടില്ല. കിഴക്കന്‍ ജര്‍മ്മനിയുടെയും, ചെക്കോസ്ലോവാക്യയുടെയും, യുഗോസ്ലാവിയയുടെയും ഏറ്റവുമൊടുവില്‍ അവശേഷിക്കുന്ന കമ്യൂണിസ്‌റ്റ്‌ തുണ്ടായ ക്യൂബയുടെയും സ്ഥിതി വ്യത്യസ്‌തമല്ല. കുരുടന്‍ ആനയെ കണ്ടപോലെയാണ്‌ കമ്യൂണിസ്‌റ്റുകാരന്റെ സ്ഥിതിവിവരണങ്ങള്‍. ഒരിക്കല്‍ ചക്കയിട്ടപ്പോള്‍ കിട്ടിയ മുയലിന്റെ കഥ പറഞ്ഞ്‌ എപ്പോഴും ചക്കയിട്ട്‌ ഒടുക്കം പ്ലാവില്‍ ഇടാന്‍ ചക്കയില്ലാത്ത അവസ്ഥ. എന്തിനും ഏതിനും പ്രത്യയശാസ്‌ത്രം വിളമ്പുന്ന വായകള്‍ അസ്‌ത്രങ്ങള്‍ ഒഴിഞ്ഞ ആവനാഴി പോലെയായി. ഒന്നും ഉരിയാടാനില്ല. പുതിയ കുപ്പിയിലേക്ക്‌ പകരാന്‍ പഴയ വീഞ്ഞുപോലുമില്ല. ഉണ്ടായിരുന്നത്‌ സാമ്രാജ്യത്വം നവ ലിബറലിസം സ്റ്റാലിനിസ്റ്റ്‌ ശൈലിയിലുള്ള വ്യതിയാനം തുടങ്ങി സാധാരണക്കാരന്റെ വായില്‍കൊള്ളാത്ത പ്രയോഗങ്ങളായിരുന്നു. ഈ തെരഞ്ഞെടുപ്പ്‌ ഫലത്തോടൊപ്പം അതൊന്നും കേള്‍ക്കാതിരുന്നത്‌ സാധാരണക്കാരെപ്പോലും ഞെട്ടിച്ചിട്ടുണ്ട്‌. പരാജയത്തെ ഇഴകീറി അവലോകനം ചെയ്‌തതിനുശേഷം തോറ്റതിനു കാരണം മറ്റവന്മാര്‍ വോട്ടു ചെയ്യാത്തതാണ്‌ എന്നുപറഞ്ഞ നായനാര്‍ ഫലിതമാണ്‌ ആവര്‍ത്തിക്കാവുന്ന ഒരേയൊരു ശരി. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ആരോടൊപ്പമായിരുന്നു എന്ന ചോദ്യത്തിന്‌ മനുഷ്യരായ മനുഷ്യരെല്ലാം ഒരൊറ്റ ഉത്തരം പറയുമ്പോള്‍ അവിടെയുമുണ്ട്‌ തെറിച്ചുനില്‍ക്കുന്ന ഒരാള്‍. സഖാവ്‌ പിണറായി വിജയന്‍.
എങ്ങനെ സ്‌കാന്‍ ചെയ്‌ത്‌ നോക്കിയിട്ടും കേരളമെങ്ങും അദ്ദേഹത്തിന്‌ കാണാനാവുന്നത്‌ ചുവപ്പു മാത്രം. ഫലമറിഞ്ഞു തുടങ്ങിയപ്പോള്‍തന്നെ പിണറായി കവടിയെടുത്ത്‌ ഹരിച്ചും ഗുണിച്ചും കൂട്ടിയും കിഴിച്ചും കണക്കുകൂട്ടിക്കൊണ്ടിരുന്നു. ഗണിച്ചു പറയാന്‍ ബഹുമിടുക്കനാണ്‌ താനെന്ന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പേ സഖാവ്‌ തെളിയിച്ചിട്ടുണ്ട്‌. ഒരു ചെറുചിരിയോടെ അദ്ദേഹം ഇക്കുറി ലീഗില്ലാത്ത പാര്‍ലമെന്റായിരിക്കും വരാന്‍ പോകുന്നത്‌ എന്ന തമാശ പൊട്ടിച്ചത്‌ ആരുമങ്ങനെ മറന്നുകാണില്ല. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പേ സഖാവ്‌ വി.എസ്സിനോടൊപ്പം പിണറായി ഗണിക്കാതെ തന്നെ മനക്കണക്കുകൂട്ടി പറഞ്ഞ കാര്യം മാത്രമാണ്‌ അച്ചട്ടായത്‌. ഈ തെരഞ്ഞെടുപ്പ്‌ സര്‍ക്കാരിനെ വിലയിരുത്തുന്നതായിരിക്കും എന്നതായിരുന്നു പ്രസ്‌താവന. വി.എസ്സിനോട്‌ ഈയിടെയൊന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ മറ്റൊരു കാര്യത്തിലും പിണറായി യോജിച്ചതായി കണ്ടിട്ടില്ല. ജനങ്ങള്‍ അസ്സലായി വിലയിരുത്തിയപ്പോഴാണ്‌ അദ്ദേഹം പിന്നെയും കവടി നിരത്തിയത്‌. ഗണിച്ചുണ്ടാക്കിയ കണക്കനുസരിച്ച്‌ മേല്‍ത്തട്ടും നെടുംതൂണുകളും ഇരുമ്പുമറയും ഇടിഞ്ഞുവീണെങ്കിലും അടിത്തറ ഭദ്രമാണെന്ന്‌ പിണറായി കണ്ടെത്തി. അടിക്കല്ല്‌ ഇളകിയിട്ടില്ലെങ്കില്‍പിന്നെ വോട്ടുകള്‍ എങ്ങോട്ടുപോയി എന്ന്‌ വിശദീകരിച്ചില്ല. കുറഞ്ഞത്‌ ആറു ശതമാനം വോട്ട്‌ മാത്രമാണെന്ന്‌ നെടുവീര്‍പ്പിട്ടുകൊണ്ട്‌ പറഞ്ഞു. ഉള്ളില്‍ കടുംചുകപ്പിന്റെ രാഷ്ട്രീയമുള്ള സി.പി.എമ്മുകാരുടെ വോട്ടുകള്‍ യു.ഡി.എഫിന്‌ കിട്ടിയെന്ന്‌ പിണറായി ഒരിക്കലും പറയില്ല. പിന്നെ ആര്‍ക്കാണ്‌ കച്ചവടത്തിന്‌ അറുത്തുനല്‍കിയ സി.പി.എം വോട്ടിന്റെ വിഹിതം കിട്ടിയതെന്ന്‌ വര്‍ഗീയ- തീവ്രവാദ കക്ഷികളായ ബി.ജെ.പിയും എസ്‌.ഡി.പി.ഐ.യും ജമാഅത്തെ ഇസ്‌്‌ലാമിയും തലകാട്ടിയ ഇടങ്ങളിലെ വോട്ടര്‍ പട്ടികയെടുത്ത്‌ പരിശോധിച്ചാല്‍ ബോധ്യമാകും.
മതേതരത്വത്തിനും സമാധാനത്തിനും വികസനത്തിനും ഊന്നല്‍ നല്‍കി ജനപക്ഷത്തുനിന്ന്‌ പ്രവര്‍ത്തിച്ച യു.ഡി.എഫിന്‌ സാധാരണക്കാരുടെ വോട്ട്‌ കിട്ടിയപ്പോള്‍ അത്‌ വര്‍ഗീയ ശക്തികളുടെ വോട്ടാണെന്ന്‌ പറയാന്‍ ധൈര്യപ്പെട്ടവരെ ജനങ്ങള്‍ ഭാവിയിലും കൈകാര്യം ചെയ്യുന്നത്‌ വ്യത്യസ്‌തമായ രീതിയിലായിരിക്കില്ല. വെളിച്ചം കയറിയാല്‍ കണ്ണു പുളിയ്‌ക്കുന്ന ഈയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷത്തുനിന്ന്‌ ജനങ്ങളെ വെല്ലുവിളിക്കുന്നതിന്‌ സി.പി.എം അതിരുകള്‍ നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൂടുതല്‍ വോട്ട്‌ കിട്ടി എന്നാണ്‌ പിണറായി പറയുന്നത്‌. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ആളെണ്ണം കൂടിയ കാര്യം പറയാന്‍ വിട്ടുപോയി.
യു.ഡി.എഫ്‌ വര്‍ഗീയതയെ കുത്തിയിളക്കിയാണ്‌ ജയിച്ചതെന്ന്‌ യാതൊരു ഉളുപ്പുമില്ലാതെ പറയുമ്പോള്‍ ഏത്‌ വര്‍ഗീയത എവിടുത്തെ വര്‍ഗീയത എന്ന്‌ വിശദീകരിക്കാനുള്ള ബാധ്യത സി.പി.എമ്മിനുണ്ട്‌. വൈകാരിക രാഷ്ട്രീയത്തിന്റെ വിത്തുകളുമായി കേരളം ഉഴാനിറങ്ങിയവരെ നിലം തൊടീക്കാന്‍ ജനങ്ങള്‍ സമ്മതിച്ചിട്ടില്ല. അവരുടെ കലപ്പകള്‍ ഈ മണ്ണിലൊന്നു പോറിയിട്ടുപോലുമില്ല. ഭൂരിപക്ഷ വര്‍ഗീയതയെയും ഫാഷിസത്തെയും വ്യാപിപ്പിക്കാനുള്ള കരാര്‍ ഏറ്റെടുത്ത്‌ ന്യൂനപക്ഷ വര്‍ഗീയതയെന്ന വിഷവിത്ത്‌ കൈയില്‍ പിടിച്ചിറങ്ങിയവര്‍ പുതിയ വഴികളെക്കുറിച്ച്‌ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. അവര്‍ ജയിച്ച പലയിടങ്ങളിലും സി.പി.എം മൂന്നാം സ്ഥാനത്താണ്‌. വോട്ടുകള്‍ ആകാശത്തേക്ക്‌ പറന്നില്ല. പാതാളത്തിലേക്ക്‌ ആണ്ടുപോയില്ല. പിന്നെ എവിടെ?. വര്‍ഗീയ ശക്തികളുടെ പെട്ടിയില്‍. പകരം ഇക്കൂട്ടര്‍ക്ക്‌ സി.പി.എമ്മിനെയല്ലാതെ മറ്റാരെ സഹായിക്കാനാവും?.
മലപ്പുറം പച്ചപ്പില്‍ കുളിച്ച്‌ വിജയാരവങ്ങളുയര്‍ത്തുന്ന വാര്‍ത്ത കണ്ടതും വി.എസ്‌ അച്യുതാനന്ദന്റെ ഉള്ളുകള്ളികളിലെ കാവിക്കള്ളി കത്തിയത്‌ ഉള്‍ക്കിടിലത്തോടെയാണ്‌ കേരളം കണ്ടത്‌. മുസ്‌്‌ലിംലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ മലപ്പുറത്ത്‌ വെറും പച്ചയല്ല ഇരട്ടിപ്പച്ചയാണെന്ന്‌ പ്രതികരിച്ചപ്പോള്‍ അതിനെ ഇരട്ടി വര്‍ഗീയത എന്നാണ്‌ സഖാവ്‌ വ്യാഖ്യാനിച്ചത്‌. മലപ്പുറം എന്ന പേര്‌ കേള്‍ക്കുമ്പോഴേ ഉള്ളില്‍ പത്തി വിടര്‍ത്താറുള്ള വിഷജന്തുവാണ്‌ വി.എസ്സിനെ ചതിച്ചത്‌. പരാജയത്തിന്റെ പൊരുള്‍ തേടി കമ്മിറ്റി കൂടുന്നതിനു മുമ്പ്‌ നേതാക്കളുടെ മനസ്സില്‍ പറ്റിപ്പിടിച്ചുകിടക്കുന്ന ഇത്തരം അഴുക്കുകളെക്കൂടി തിരിച്ചറിയേണ്ടതുണ്ട്‌. തെറ്റുതിരുത്തലും ചികിത്സയും നിശ്ചയിക്കുമ്പോള്‍ ഈയൊരു രോഗത്തെയും പരിഗണിക്കണം. സി.പി.എമ്മിനിത്‌ മടക്കയാത്രയുടെ കാലമാണ്‌. വര്‍ഗരഹിതസമൂഹത്തിന്റെ സൃഷ്‌ടിപ്പിനുശേഷം തൊഴിലാളി വര്‍ഗ സര്‍വാധിപത്യമെന്ന കിനാവുമായി പാവങ്ങളെ പറ്റിച്ചത്‌ മതിയാക്കാമെന്ന്‌ അവര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. രക്തസാക്ഷികളെയും പഴയപോലെ കിട്ടാനില്ല. പണമാണ്‌ പരമപ്രധാനമെന്ന നിഗമനത്തില്‍ നേതാക്കള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ്‌. ഭരണം കൈവിടുമെന്ന പ്രതീതി കൂടി ഉണ്ടായതോടെ ഈ പിടിച്ചു പറിക്ക്‌ ആക്കം കൂടാനാണ്‌ സാധ്യത. പ്രാദേശിക സര്‍ക്കാറുകളെപ്പോലെയാണ്‌ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റികള്‍ സ്വാധീനമുള്ള ഇടങ്ങളില്‍ അധികാരം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്‌. പണവും ആയുധവും അധികാരവും കൈയിലുണ്ടെങ്കില്‍ ആരെയും തറപറ്റിക്കാമെന്ന അഹങ്കാരത്തിന്‌ ലഭിക്കുന്ന തിരിച്ചടികളൊന്നും പാര്‍ട്ടിക്ക്‌ ക്ഷീണമുണ്ടാക്കിയിട്ടില്ലെന്നാണ്‌ പിണറായിയുടെ ഗവേഷണം.
ഭദ്രമായ അടിത്തറ കൂടി ഇളകട്ടെ, എന്നിട്ടാവാം നിലപാടുമാറ്റമെന്ന്‌ പറയാതെ പറയുന്നു പാര്‍ട്ടി സെക്രട്ടറി. അനിവാര്യമായ പതനത്തിലേക്ക്‌ പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൊണ്ടെത്തിക്കുന്നതിന്‌ ഏറ്റെടുത്ത കരാര്‍ ഭംഗിയായി പൂര്‍ത്തീകരിച്ചതിന്റെ ആഹ്ലാദവും ആ മുഖത്തു നിന്ന്‌ വായിച്ചെടുക്കാം. കേരളം എങ്ങനെ ചിന്തിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കമ്യൂണിസ്റ്റുകാര്‍ മാത്രമാണെന്ന ധാരണയും സി.പി.എമ്മിന്‌ വിനയായിട്ടുണ്ട്‌. പാര്‍ട്ടിക്കെതിരെ സംസാരിക്കുന്ന ബുദ്ധിജീവികള്‍ക്കെല്ലാം വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു എന്നാണ്‌ ആക്ഷേപം. വലതുപക്ഷ വ്യതിയാനം എന്നാല്‍ നരകത്തിലേക്കുള്ള വഴി എന്നാണ്‌ സി.പി.എം അര്‍ത്ഥമാക്കുന്നത്‌. ഈ അബദ്ധധാരണകളെയെല്ലാം തിരുത്തുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം.
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. മാറ്റത്തിന്‌ തടസ്സം സി.പി.എമ്മാണെങ്കില്‍ ആ സി.പി.എമ്മിനെ മാറ്റാനാണ്‌ ജനങ്ങളുടെ തീരുമാനം. ഈ സുതാര്യമായ സന്ദേശത്തെയാണ്‌ പിണറായി പിന്നെയും വളച്ചൊടിക്കുന്നത്‌. ബലിദാനികള്‍ സാക്ഷി. ഇപ്പോഴത്തെ സി.പി.എമ്മിന്റെ സുന്ദരമായ ഈ പതനത്തെ പാര്‍ട്ടിക്കുവേണ്ടി അവരും ആഗ്രഹിച്ചിരിക്കാം. കാര്യങ്ങള്‍ ഇങ്ങനെത്തന്നെ തുടര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ദയനീയമായ പരീക്ഷണങ്ങളിലൊന്നായി ചരിത്രം സി.പി.എമ്മിനെ വിലയിരുത്തും.

Wednesday, September 22, 2010

വോട്ട്‌ ബഹിഷ്‌കരണം പരിഹാരമല്ല

ഓരോ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമ്പോഴും സീറ്റ്‌ വിഭജനവും മുന്നണി തര്‍ക്കങ്ങളും പഴി പറച്ചിലുകളുമായി ആഘോഷം പൊടിപൊടിക്കും. ജനങ്ങളോ അവന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളോ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാതെ പോകാറുണ്ട്‌. അടിസ്ഥാന ജനവിഭാഗങ്ങള്‍ അഥവാ വോട്ട്‌ കുത്തേണ്ട ഭൂരിപക്ഷം ചിന്തിക്കുന്നത്‌ എന്താണെന്ന്‌ ചികഞ്ഞെടുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ മെനക്കെടാറില്ല. അതല്ലെങ്കില്‍ ആ ജനങ്ങളുടെ ചിന്തകളില്‍പോലും കക്ഷിരാഷ്ട്രീയത്തിന്‌ സ്വന്തം അജണ്ടകളുടെ സ്വാധീനം ഉറപ്പിച്ചെടുക്കാന്‍ സാധിക്കുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ പലയിടത്തായി പൊട്ടിപ്പുറപ്പെടുന്ന വോട്ട്‌ ബഹിഷ്‌കരണമെന്ന പുതിയ ഭീഷണിയെ ചെറുതായി കാണാനാവില്ല. ഇതൊരു ട്രെന്റായി മാറുകയും നിര്‍മാണ പ്രക്രിയകള്‍ക്ക്‌ ഇടങ്കോലിടുകയും ചെയ്യുമ്പോള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ശ്രദ്ധ തീര്‍ച്ചയായും ഈ വഴിക്ക്‌ തിരിയുന്നത്‌ നന്നായിരിക്കും. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാണ്‌ സംസ്ഥാനത്ത്‌ ജനകീയ സമരങ്ങളില്‍ പലതും രൂപമെടുക്കുന്നത്‌. രാഷ്ട്രീയക്കാര്‍ ജനങ്ങളില്‍നിന്ന്‌ അകലുകയോ ജനങ്ങള്‍ രാഷ്ട്രീയക്കാരില്‍നിന്ന്‌ അകലുകയോ ചെയ്യുമ്പോഴാണ്‌ ഇത്‌ സംഭവിക്കുന്നത്‌. കാരണം രണ്ടിലേതായാലും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്‌. ഞെളിയന്‍പറമ്പിലെയും ലാലൂരിലെയും ചക്കുംകണ്ടത്തിന്റെയും മാലിന്യപ്രശ്‌നങ്ങള്‍ മുതല്‍ ഹൈവേ വികസനത്തിനുവേണ്ടി കുടിയിറക്കപ്പെടുന്നവര്‍വരെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിക്കു പുറകില്‍ നിന്നുകൊണ്ടല്ല സമരം ചെയ്യുന്നത്‌. കിനാലൂരില്‍ കണ്ടതും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമായിരുന്നില്ല. നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതീക്ഷകള്‍ അവസാനിക്കുമ്പാഴുള്ള അതിജീവന മോഹമാണ്‌ നേതൃത്വമോ കാര്യമായ സംഘാടനമോ ഇല്ലാതെ തെരുവിലിറങ്ങാന്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും നിര്‍ബന്ധിതരാക്കുന്നത്‌. എല്ലാവിധത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളും പരാജയപ്പെടുമ്പാഴാവാം വികസനത്തിന്റെ ഇരകള്‍ തന്റെ ഉള്ളിലെ മനുഷ്യനെന്ന അസ്‌തിത്വത്തെ കുടഞ്ഞെടുക്കുന്നത്‌. സ്വന്തം കിടപ്പാടവും ജീവിക്കാനുള്ള സാഹചര്യവും ഇല്ലാതാകുമ്പോഴാണ്‌ അതിജീവനത്തിനുള്ള കുതറലുകള്‍ സംഭവിക്കുന്നത്‌. ചെങ്ങറയിലും അട്ടപ്പാടിയിലും വയനാട്ടിലും ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരങ്ങള്‍ വിരല്‍ചൂണ്ടുന്നതും മറ്റൊരു ദിശയിലേക്കല്ല. കൊട്ടിഘോഷിക്കപ്പെടുന്ന വികസനങ്ങളെല്ലാം കുമിളകളായി അവശേഷിക്കുകയും കുടിയിറക്കപ്പെടുന്നവര്‍ നെടുവീര്‍പ്പുകളുമായി കാലം കഴിക്കുകയും ചെയ്യുമ്പോള്‍ ആര്‍ക്കുവേണ്ടിയായിരുന്നു ഇതെല്ലാം എന്ന ചോദ്യം ബാക്കിയാവുന്നു. ചെങ്ങറ ഭൂസമരം അവസാനിപ്പിച്ചുകൊണ്ട്‌ മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പ്രഖ്യാപിച്ച പാക്കേജുകളും ഇപ്പോള്‍ നീര്‍ക്കുമിളകളായി മാറുകയാണ്‌. പട്ടയം കിട്ടിയവര്‍ കുടില്‍ വെക്കാന്‍ ചെല്ലുമ്പോള്‍ ഭൂമിയില്ലാത്ത അവസ്ഥ. സര്‍ക്കാര്‍ നല്‍കിയ ഭൂമി മറ്റാരുടേതോ ആണെന്നറിയുമ്പോള്‍ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ആദിവാസികള്‍ ആരെയാണ്‌ വിശ്വസിക്കേണ്ടത്‌? ചെങ്ങറയില്‍നിന്ന്‌ ഭൂമി കിട്ടുമെന്ന്‌ കരുതി അട്ടപ്പാടി മല കയറിയരില്‍ പലരും ദുരിതത്തിലാണ്‌. രണ്ടാം ഭൂ പ്രക്ഷോഭത്തിന്‌ ഇവിടെ ചെങ്ങറക്കാര്‍ വീണ്ടും ഒരുങ്ങിക്കഴിഞ്ഞു. അട്ടപ്പാടി കോട്ടത്തറ വില്ലേജിലുള്‍പ്പെട്ട നല്ലശിങ്കയിലെ 1819 നമ്പറിലുള്ള 25ഏക്കറോളം ഭൂമിയാണ്‌ സര്‍ക്കാര്‍ ചെങ്ങറയിലെ 55 കുടുംബങ്ങള്‍ക്ക്‌ പതിച്ചുനല്‍കിയത്‌. എന്നാല്‍ ഇതേ നമ്പറില്‍ 1999 ല്‍ 142 ആദിവാസി കുടുംബങ്ങള്‍ക്കും നേരത്തെ ഇവിടെ ഭൂമി നല്‍കിയിട്ടുണ്ട്‌. ആദിവാസികള്‍ക്ക്‌ നല്‍കിയ ഭൂമി ഏത്‌ ഭാഗത്താണെന്ന്‌ തീരുമാനിക്കാത്തതിനാല്‍ ചെങ്ങറക്കാര്‍ക്ക്‌ നല്‍കിയ ഭൂമി തങ്ങളുടേതാണെന്നവകാശപ്പെട്ട്‌ ആദിവാസികളും ഈ നമ്പറില്‍ ഭൂമിയുണ്ടെന്നവകാശപ്പെട്ട്‌ തമിഴ്‌്‌നാടുസ്വദേശികളും കാറ്റാടി കമ്പനിയുടമകളും പട്ടയവുമായി രംഗത്തെത്തുന്നു. എല്ലാവരുടെ കൈയിലുമുണ്ട്‌ പട്ടയം. ഇല്ലാത്തത്‌ ഭൂമിയാണ്‌. വാസയോഗ്യമല്ലാത്ത ആനത്താരയിലേക്ക്‌ ചെങ്ങറ പട്ടയ ഉടമകളെ മാറ്റാനാണ്‌ സര്‍ക്കാര്‍ ശ്രമം. ഇതില്‍ പ്രതിഷേധിച്ചാണ്‌ ചെങ്ങറ സമരക്കാര്‍ രണ്ടാം ഭൂപ്രക്ഷോഭത്തിനൊരുങ്ങിയത്‌. ആഘോഷങ്ങളോടെ വിതരണം ചെയ്‌ത പട്ടയവുമായി അട്ടപ്പാടിയിലെത്തിയപ്പോഴാണ്‌ സര്‍ക്കാര്‍ തങ്ങളെ ചതിച്ചുവെന്ന സത്യം അവര്‍ക്ക്‌ ബോധ്യമായത്‌. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലയിടങ്ങളിലായി പല തരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അരുക്കാക്കല്‍ പ്രക്രിയയാണ്‌. വികസനത്തിന്റെ ഇരകള്‍ എല്ലായിടത്തും ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നതാണ്‌ മറ്റൊരു വിരോധാഭാസം. പാവപ്പെട്ടവന്റെ വിയര്‍പ്പിന്‌ വില പറഞ്ഞ്‌ അധികാരസ്ഥാനങ്ങള്‍ പിടിച്ചടക്കിയവര്‍ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന്‌ അടിസ്ഥാന ജനവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ചെങ്ങറയില്‍ സമരം ചെയ്‌തവരെ ഹാരിസണ്‍സ്‌ കമ്പനി മുതലാളിയുടെ തോളോടൊപ്പം നിന്ന്‌ അടിച്ചൊതുക്കാനാണ്‌ സി.പി.എം ശ്രമിച്ചത്‌. ബ്രിട്ടീഷുകാരന്റെ കാലത്ത്‌ രൂപപ്പെടുത്തിയ ഭൂമി ഏറ്റെടുക്കല്‍ നിയമം (1894) തന്നെയാണ്‌ ഭേദഗതികളില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നത്‌ എന്ന കാര്യം മാത്രം മതി ഭരണകൂടങ്ങള്‍ ഭൂ പ്രശ്‌നത്തോട്‌ സ്വീകരിച്ചുവരുന്ന സമീപനത്തിന്റെ ആഴമളക്കാന്‍. വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ദയ, കാരുണ്യം തുടങ്ങിയ വികാരങ്ങള്‍ക്ക്‌ സ്ഥാനമില്ലെന്ന്‌ മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കല്‍ കേരളീയനെ പഠിപ്പിച്ചതാണ്‌. അവിടെയും പ്രതിസ്ഥാനത്ത്‌ പാവപ്പെട്ടവന്റെ പാര്‍ട്ടിയായിരുന്നു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്‌ കണക്ടിവിറ്റിക്കായി കുടിയിറക്കപ്പെട്ട മൂലമ്പള്ളി നിവാസികള്‍ക്ക്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാസയോഗ്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാറിനായില്ല എന്നത്‌ നമ്മുടെ പുനരധിവാസ പദ്ധതികളുടെ പരിഹാസ്യതയെ വിളിച്ചോതുന്നു. ഇടതുപക്ഷം വികസനത്തിനുവേണ്ടി ഇടിച്ചുനിരത്തിയ കണക്കില്‍ പശ്ചിമബംഗാളിലെ ഹൈവേ വികസനവും ഉള്‍പ്പെടും. അവിടെ കുടിയിറക്കപ്പെട്ട നൂറുകണക്കിനാളുകളാണ്‌ സകലതും നഷ്ടപ്പെട്ട്‌ ജീവിക്കാന്‍വേണ്ടി കേരളത്തില്‍ കൂലിപ്പണിക്കെത്തുന്നത്‌. വികസനത്തിന്റെ പേരില്‍ പശ്ചിമബംഗാളിലെ ഇടതുപക്ഷം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ്‌ മാവോ വാദികള്‍ക്ക്‌ അവിടെ വേരുറപ്പിക്കാന്‍ അവസരമൊരുക്കിയത്‌. സിംഗൂരിലും നന്ദിഗ്രാമിലും ഇടതുപക്ഷത്തിന്റെ വികസനനയങ്ങളുടെ രൗദ്രഭാവങ്ങളെ ലോകം കണ്ടു. ഒറീസയിലെയും ആന്ധ്രയിലെയും മധ്യപ്രദേശിലെയും പശ്ചിമബംഗാളിലെയും വികസനത്തിന്റെ ഇരകള്‍/ നഗരവല്‍ക്കരണത്തിന്റെ ഇരകള്‍ അക്രമത്തിന്റെ പാതയിലേക്ക്‌ വഴിമാറിക്കൊണ്ടിരിക്കുകയാണ്‌. രാഷ്ട്രീയക്കാര്‍ക്ക്‌ പകരം അവരെ സഹായിക്കുന്നത്‌ മാവോയിസ്‌റ്റുകളും നക്‌സലുകളുമാണെങ്കില്‍ ആരുടെ മേലാണ്‌ നമ്മള്‍ കുറ്റം ചാര്‍ത്തേണ്ടത്‌? രാഷ്ട്രത്തിന്റെ നട്ടെല്ല്‌ ജനങ്ങളാണെങ്കില്‍ ആ ജനങ്ങള്‍ക്കുവേണ്ടിയാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ രാഷ്ട്രീയക്കാര്‍ക്ക്‌ ബോധ്യമുണ്ടാവുകയും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കുകയും വേണം. ഞെളിയന്‍പറമ്പ്‌ മുതല്‍ ചക്കുംകണ്ടം വരെയുള്ള മാലിന്യപ്രശ്‌നങ്ങളിലും രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ശരിയായ ദിശയിലല്ല. ജീവിതം മാലിന്യത്തില്‍ മുങ്ങുമ്പോള്‍ വെള്ളപ്പൊക്കംപോലുള്ള ദുരന്തങ്ങള്‍ വരുന്ന പോലെ ഒരു പ്രദേശത്തെ ഉളളവനും ഇല്ലാത്തവനുമെല്ലാം ഇരകളാകുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മുനിസിപ്പാലിറ്റിയുടെ കൊള്ളരുതായ്‌മയാണ്‌ ഗുരുവായൂരിലെ മാലിന്യപ്രശ്‌നത്തെ രൂക്ഷമാക്കിയത്‌. മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണമെന്ന സാമാന്യനിയമത്തെ അട്ടിമറിച്ചുകൊണ്ടാണ്‌ ഗുരുവായൂര്‍ നഗരത്തിലെ മുന്നൂറോളം സ്ഥാപനങ്ങളില്‍നിന്ന്‌ മാലിന്യകൂമ്പാരം ചക്കുംകണ്ടം കായലിലേക്ക്‌ ഒഴുകുന്നത്‌. മാലിന്യമുണ്ടെങ്കില്‍ സംസ്‌കരണ പ്ലാന്റ്‌ ചക്കുംകണ്ടത്താവാം എന്നതാണ്‌ പദ്ധതി. എന്നാല്‍ നഗരത്തിന്റെ മലവും മൂത്രവും പേറാനുള്ളതല്ല തങ്ങളുടെ ഗ്രാമമെന്നാണ്‌ കുടിവെള്ളം മുട്ടിപ്പോയ ചക്കുംകണ്ടത്തുകാരുടെ വാദം. അവിടെയും രാഷ്‌ട്രീയഭേദമില്ലാതെ ജനങ്ങള്‍ തങ്ങളെ ബാധിക്കുന്ന പൊതുവികാരത്തിനുവേണ്ടി ഒന്നിക്കുന്നു. സ്ഥിരം പൊറാട്ടുനാടകങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്‌ മാലിന്യപ്രശ്‌നം പേറുന്ന പ്രദേശങ്ങളുടെ ദുരിതങ്ങളാണ്‌. പതിറ്റാണ്ടുകളുടെ സമരത്തിനൊടുവിലും അവര്‍ക്ക്‌ നീതി കിട്ടാതെയാവുന്നു. നിരവധി വേദനകള്‍ക്കൊടുവിലും കൊടുമയേറിയ മുറിവുകള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നു. ഇങ്ങനെ പോയാല്‍ നഗരവല്‍കരണത്തിന്റെ ഇരകളെ മനുഷ്യരെന്ന കണക്കെടുപ്പില്‍ നിന്നുപോലും അകറ്റുന്ന കാലം വിദൂരമല്ലെന്ന്‌ ചക്കംകണ്ടവും ഞെളിയന്‍പറമ്പും ലാലൂരുമെല്ലാം മനുഷ്യസ്‌നേഹികളെ ഭയപ്പെടുത്തുകയാണ്‌. രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ അരാഷ്ട്രീയവാദികളാവുന്നു എന്ന്‌ വിലപിച്ചിട്ട്‌ കാര്യമില്ല. പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരവും പരിഹാരം ലളിതവുമാണ്‌. എന്നാല്‍ പരിഹാരവും ഗുരുതരമാണ്‌ എന്ന മട്ടിലാണ്‌ പ്രചാരണം നടക്കുന്നത്‌. പരിഹാരം ഏതെങ്കിലും മാഫിയക്ക്‌ എതിരാവുമ്പോഴാണ്‌ ഗുരുതരമാകുന്നത്‌. തെരഞ്ഞെടുപ്പില്‍ പങ്കാളികളാവില്ല എന്ന ഇക്കൂട്ടരുടെ പ്രഖ്യാപനം അതിലേറെ അപകടം പിടിച്ചതാണ്‌. ജനാധിപത്യപ്രക്രിയയില്‍നിന്ന്‌ പുറംതിരിഞ്ഞുനിന്നാല്‍ പ്രശ്‌്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വിശ്വാസം ശരിയല്ല. രാഷ്ട്രീയകക്ഷികളുടെയും ഭരണകൂടത്തിന്റെയും കണ്ണുതുറപ്പിക്കാതെ ഏതെങ്കിലും വിധത്തിലുള്ള പരിഹാരം സാധ്യമാകും എന്നു വിചാരിക്കുന്നത്‌ ജനാധിപത്യനിഷേധവും അബദ്ധവുമാണ്‌. ജനങ്ങള്‍ക്ക്‌ സര്‍വാധിപത്യമുള്ള ഒരു രാജ്യത്ത്‌ ചില കോക്കസുകളുടെയും മാഫിയകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ മേല്‍ക്കൈ ലഭിക്കുന്നതെങ്കില്‍ അതിനെ പ്രതിരോധിക്കേണ്ടത്‌ ജനാധിപത്യപ്രക്രിയയില്‍നിന്ന്‌ വിഭജിച്ചുനിന്നിട്ടല്ല. അതില്‍ പങ്കെടുത്തുകൊണ്ടാണ്‌. വോട്ട്‌ ബഹിഷ്‌കരണമെന്ന ഭീഷണി വരുന്നതോടെ രാഷ്ട്രീയക്കാര്‍ ആ ഭാഗത്തേക്ക്‌ തിരിഞ്ഞുനോക്കാത്ത അവസ്ഥ സംഭവിക്കുകയും പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളായി തന്നെ അവശേഷിക്കുകയും ചെയ്യും. വികസനത്തിന്റെ ഇരകള്‍ സാധാരണപൗരന്മാരുടെ കൂടെനിന്നുകൊണ്ടും അവരുടെ പിന്തുണ നേടിക്കൊണ്ടും സമരം തുടരുകയാണ്‌ വേണ്ടത്‌. ജീവിതത്തില്‍നിന്ന്‌ തങ്ങളെ അകറ്റുന്ന ശക്തികള്‍ക്കെതിരെ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ ഉറവിടങ്ങളെ ഉപയോഗിച്ച്‌ പോരാടാന്‍ സാധിക്കണം. അതിനുമപ്പുറത്തുള്ള പിടച്ചിലുകള്‍ ഫലം ചെയ്യില്ലെന്നാണ്‌ ചരിത്രം പഠിപ്പിക്കുന്നത്‌. ജനാധിപത്യത്തില്‍നിന്ന്‌ വിട്ടുനില്‍ക്കുമ്പോള്‍ ജീവിതത്തില്‍നിന്നുതന്നെയാണ്‌ വിട്ടുനില്‍ക്കുന്നതെന്ന്‌ കരുതണം. വികസനത്തിന്റെ ഇരകള്‍ പുതിയ വഴികള്‍ തേടുകയാണ്‌. ഒരു തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക്‌ യാതൊരു രൂപവും കിട്ടിയിട്ടില്ല. ആ രൂപം നിശ്ചയിച്ചുകൊടുക്കേണ്ടത്‌ മനുഷ്യസ്‌നേഹമുള്ള രാഷ്ട്രീയപ്രവര്‍ത്തകരുടെ ബാധ്യതയാണ്‌. പ്രതിരോധങ്ങള്‍ ജനാധിപത്യസഹജമാകുമ്പോള്‍ പരിഹാരത്തിലും ആ ഉദ്ദേശ്യശുദ്ധി പ്രതിഫലിക്കും.

Monday, July 12, 2010

ഒരു ദിവസം എത്രപേരെ കൊല്ലാം?...

ഒറ്റ വെട്ടിന്‌ പിളര്‍ത്താവുന്ന സാമുദായിക ഇഴയടുപ്പമല്ല കേരളത്തിന്റേത്‌. വെട്ടിയവനും വെട്ട്‌ കൊണ്ടവനും അതറിയാം. തൊടുപുഴയില്‍ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈ അറുത്തെടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനെ വീണ്ടും നിന്ദിക്കുകയാണ്‌ അക്രമികള്‍ ചെയ്‌തത്‌. ഇസ്‌്‌ലാം ശുദ്ധമതമാണെന്നും അത്‌ ലോകസമാധാനം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും വിശ്വസിക്കുന്ന കോടിക്കണക്കിന്‌ മുസ്‌്‌ലിംകളുടെ ഹൃദയങ്ങളിലേക്കുകൂടിയാണ്‌ ഇസ്‌്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ ചിന്തുന്ന ചോരക്കറ പടരുന്നത്‌.
മതത്തെ പിന്നെയും പിന്നെയും മുറിവേല്‍പ്പിക്കാനാണ്‌ ഇറക്കുമതി ചെയ്‌ത ന്യായവാദങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ള കേരളത്തിലെ തീവ്രവാദസ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ പലപ്പോഴായി ശ്രമിച്ചുവരുന്നത്‌.ടി.ജെ ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകനെ മാത്രമല്ല, പടച്ചവനെയും അധിക്ഷേപിക്കുന്നു. മതത്തില്‍ വിശ്വസിക്കുന്നവരെയും വിശ്വസിക്കാത്തവരെയും ഒരുപോലെ വേദനിപ്പിച്ച സംഭവം. ആത്മരോഷത്താല്‍ മതേതര ജനത പ്രതികരിച്ചതിന്റെ ഫലമായി അധ്യാപകനെതിരെ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സ്വീകരിക്കാവുന്ന നടപടികളെല്ലാം ഉണ്ടായി. എന്നിട്ടരിശം തീരാഞ്ഞിട്ടാവാം ആയുധമെടുത്ത്‌ പെരുമാറിയതെന്ന്‌ ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത്‌ ശരിയല്ല. എത്രമേല്‍ അരിശപ്പെടാവുന്ന തെറ്റു ചെയ്‌തവനെയും നിയമത്തിനു വിട്ടുകൊടുക്കുന്നതാണ്‌ ജനാധിപത്യത്തിന്റെ ശരി. അതിനപ്പുറം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റ്‌. അങ്ങനെ ചെയ്യുന്നത്‌ നിയമപാലകരാണെങ്കിലും അവരെ വെറുതെ വിടാന്‍ പാടില്ലെന്നാണ്‌ പാലക്കാട്ടെ കസ്റ്റഡി മരണമടക്കമുള്ള സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്‌. മതവിശ്വാസത്തിനും പ്രബോധനത്തിനും പ്രചാരണത്തിനും വേണ്ടുവോളം സ്വാതന്ത്ര്യമുള്ള രാജ്യമാണെന്ന ധാരണയില്‍ അനുകൂലസാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്ന വിധ്വംസകശക്തികളാണ്‌ ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്കുള്ള മണ്ണൊരുക്കുന്നത്‌. പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ ഇതാണു ലോകമെന്ന വികാരത്തില്‍ അടിപ്പെട്ട ഇക്കൂട്ടര്‍ ഇതര രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ അളവിനെപ്പറ്റിയൊന്ന്‌ പഠിക്കണം. കണ്ണിലും കരളിലും മതഭ്രാന്തിന്റെ തിമിരം ബാധിച്ചിട്ടില്ലെങ്കില്‍ കിട്ടിയ സ്വാതന്ത്ര്യത്തെ നിര്‍മാണത്തിനുവേണ്ടി ഉപയോഗിക്കാന്‍ അവര്‍ക്ക്‌ സാധിച്ചേക്കാം.
സാമുദായിക സൗഹാര്‍ദ്ദത്തിന്റെ വിളവെടുപ്പ്‌നിലമെന്നാണ്‌ കേരളത്തെ അഭിമാനത്തോടെ വിശേഷിപ്പിക്കാവുന്ന സാമൂഹ്യനിര്‍വചനം. ഇസ്‌്‌ലാമിന്റെ സംരക്ഷകര്‍ എന്ന കപടനാട്യത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കുവേണ്ടി പണിയെടുക്കുന്നു എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുന്നത്‌ ഇവിടെയാണ്‌. മുസ്‌്‌ലിം വിരുദ്ധശക്തികള്‍ അവസരം ലഭിക്കുമ്പോഴെല്ലാം ഇസ്‌്‌ലാമില്‍ ആരോപിക്കാന്‍ ആഗ്രഹിക്കുന്ന കാടത്തത്തിന്റെ രീതിശാസ്‌ത്രത്തെ അവര്‍ക്കുവേണ്ടി ഭംഗിയായി അവതരിപ്പിച്ച്‌ വിജയിപ്പിക്കുക എന്ന ദൗത്യമാണ്‌ ഇസ്‌്‌ലാമിന്റെ പേരില്‍ ഏതാനും വര്‍ഷങ്ങളായി ഉയിര്‍ത്തുവന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചുപോരുന്നത്‌. വാര്‍ത്ത മുസ്‌്‌ലിം നാമധാരികള്‍ക്കെതിരാകുമ്പോള്‍ ഇസ്‌്‌ലാമിനെ ഒന്നടങ്കം കടിച്ചുകീറാനുള്ള ആര്‍ത്തിയോടെ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും തെമ്മാടിത്തം കാട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതും ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളാണ്‌. ഇസ്‌്‌ലാമിക വിരുദ്ധശക്തികളില്‍നിന്ന്‌ അച്ചാരം വാങ്ങിയിട്ടെന്ന പോലെ ആത്മാര്‍ത്ഥമായും ആസൂത്രിതമായും ഇവര്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നു.
ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത അവിശ്വാസികളോട്‌ പുഞ്ചിരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുമാണ്‌ പ്രവാചകന്‍ ചെയ്‌തത്‌. തന്നെ വധിക്കാന്‍ വാളൂരിയവന്‌ മാപ്പ്‌ കൊടുത്തതും ഇതേ പ്രവാചകന്‍. വിട്ടുവീഴ്‌ചയാണ്‌ വിജയമെന്ന്‌ തിരുനബി ലോകത്തെ പഠിപ്പിച്ചു. നടന്നുപോകുമ്പോള്‍ ചപ്പുചവറുകള്‍ ദേഹത്തേക്ക്‌ വലിച്ചെറിയുന്ന പെണ്‍കുട്ടി അസുഖബാധിതയായപ്പോള്‍ അവളെ സന്ദര്‍ശിച്ച്‌ രോഗശമനത്തിനായി പ്രാര്‍ത്ഥിച്ച പ്രവാചകന്‍, വിഷം പുരട്ടിയ വാളുമായി കൊല്ലാന്‍ വന്ന ഉമൈറുബ്‌്‌നു വഹബിനും അയാളെ നിയോഗിച്ച സ്വഫാനുബ്‌്‌നു ഉമയ്യക്കും മാപ്പു നല്‍കി വിട്ടയച്ച കാരുണ്യദൂതന്‍, മക്കാവിജയാനന്തരം തനിക്കുമുന്നില്‍ പ്രതികാരം ഭയന്ന്‌ നില്‍ക്കുന്നവരോട്‌ ` ഇന്ന്‌ നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല, നിങ്ങള്‍ക്ക്‌ പോകാം. നിങ്ങള്‍ സ്വതന്ത്രരാണ്‌ എന്നു വിസ്‌മയിപ്പിച്ച ഭരണാധികാരി, ജൂതന്റെ മൃതദേഹത്തോടും എഴുന്നേറ്റ്‌ നിന്ന്‌ ആദരവു പ്രകടിപ്പിച്ച മനുഷ്യസ്‌നേഹി... പ്രവാചകന്റെ മധുരപ്രതികാരങ്ങള്‍ക്ക്‌ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഉദാഹരണങ്ങളുണ്ട്‌. പ്രതിക്രിയയില്‍ പരിഹാരമുണ്ടെന്ന സാന്ദര്‍ഭികവ്യാഖ്യാനത്തെ അടര്‍ത്തിയെടുത്ത്‌ വാളെടുക്കാന്‍ ന്യായം രചിക്കുന്നവര്‍ കാണാതെപോകുന്ന ചരിത്രമാണിത്‌. ഈ വിവരംകെട്ടവരുടെ കത്തിമുനയില്‍നിന്ന്‌ പ്രവാചകനെയും മതത്തെയും മോചിപ്പിക്കാനുള്ള ശ്രമത്തിന്‌ പണ്ഡിതന്മാര്‍ മുന്‍കൈയെടുക്കണം. ഇവരെ ന്യായീകരിക്കാനായി ഐക്യവേദിയുമായി രംഗത്തിറങ്ങുന്നവര്‍ അപകടപ്പെടുത്തുന്നത്‌ ഇസ്‌്‌ലാമിന്റെ പാരമ്പര്യത്തെയാണ്‌. മൗനത്തിന്റെ വാല്‍മീകത്തില്‍നിന്ന്‌ പണ്ഡിതപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നാല്‍ കേരളത്തിന്റെ ഇടനെഞ്ചിലേക്ക്‌ ഈ തീവ്രവാദികള്‍ കൊത്തിത്തരുന്നത്‌ കാലത്തിനും മായ്‌ക്കാനാവാത്ത മുറിവുകളാവും. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ഒറ്റക്കെട്ടായി ചെറുത്ത പാരമ്പര്യമുള്ള മണ്ണാണിത്‌. ആ പൈതൃകത്തെ പൊന്നുപോലെ കാക്കാന്‍ ന്യൂനപക്ഷത്തിനും ബാധ്യതയുണ്ട്‌. മുഹമ്മദ്‌ എന്ന പേരുവെച്ച്‌ മോഷണത്തിനും ബലാത്സംഗത്തിനും കൊലപാതകത്തിനും പിടിക്കപ്പെടുന്നവര്‍ അപമാനിക്കുന്ന ഇസ്‌്‌ലാമിനെയോര്‍ത്ത്‌ ഇവിടെയാര്‍ക്കും വികാരം വ്രണപ്പെടാറില്ല. അവരെ കൊല്ലാനോ കൈ വെട്ടാനോ ആരും പോകാറില്ല.താലിബാന്‍ മോഡല്‍ നടപ്പാക്കാനിറങ്ങുന്നവര്‍ ആര്‍ക്കും പതിച്ചുനല്‍കിയിട്ടില്ലാത്ത സ്വന്തം മനസ്സാക്ഷിയോട്‌ ഇത്തിരിനേരം സംസാരിക്കുന്നത്‌ നന്നായിരിക്കും. സ്വന്തം സമുദായത്തിലുള്ളവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളെ ന്യായീകരിക്കേണ്ട ഒരു ബാധ്യതയും മുസ്‌്‌ലിമിനില്ലെന്ന്‌ തെറ്റു ചെയ്‌തിട്ട്‌ പിന്നീട്‌ വിലപിക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്‌. പ്രവാചകന്‍ ലോകത്തിന്‌ പഠിപ്പിച്ച ജീവിതവ്യവസ്ഥയുടെ, ഉറച്ച നിലപാടുകളുടെ കൈകളാണ്‌ അധ്യാപകനെ വെട്ടിയവര്‍ മുറിച്ചുമാറ്റാനോങ്ങിയത്‌.ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നിട്ടേ ഇല്ല എന്ന ഗവേഷണപുസ്‌തകവുമായി രംഗത്തുവന്നവരും ബ്ലോഗുകളിലൂടെയും മറ്റും പ്രവാചകനെയും ഇസ്‌ലാമിനെയും നിരന്തരം അവഹേളിക്കുന്നവരും കേരളത്തിലുണ്ട്‌. ഇങ്ങനെയുള്ളവരെ കൊല്ലാനിറങ്ങിയാല്‍ ഒരു ദിവസം ശരാശരി എത്രപേരെ കൊല്ലേണ്ടിവരും? യുക്തിവാദികളും നിരീശ്വരവാദികളും ദൈവത്തിന്റെ സാധുതയെത്തന്നെ ചോദ്യം ചെയ്യുന്നു. ഏകദൈവത്തിലും ത്രിത്വത്തിലും കോടിക്കണക്കിന്‌ ദൈവങ്ങളിലും വിശ്വസിക്കുന്നവര്‍ ഇന്ത്യയിലുണ്ട്‌. ഇവരെല്ലാം പരസ്‌പരം കായികമായി നേരിടാനൊരുങ്ങിയാല്‍ ഈ രാജ്യത്തിന്റെ അവസ്ഥയെന്താകും? ബഹുസ്വരതയോട്‌ സഹിഷ്‌ണുതയോടെ പെരുമാറുമ്പോഴാണ്‌ വിശ്വാസത്തെയും രാജ്യത്തെയും സ്‌നേഹിക്കാനാവുക.
നമുക്ക്‌ വേണ്ടത്‌ വെട്ടിമുറിക്കാനുള്ള കോടാലികളല്ല. തുന്നിച്ചേര്‍ക്കാനുള്ള സൂചിയും നൂലുമാണ്‌. നശിപ്പിക്കാന്‍ എളുപ്പമാണ്‌. നിര്‍മാണമാണ്‌ പ്രയാസം. പുതിയ തലമുറ ഒന്നും നിര്‍മ്മിക്കേണ്ട. കാരണവന്മാര്‍ സൂക്ഷിക്കാനേല്‍പിച്ച സൗഹൃദത്തിന്റെ കണ്ണുകള്‍ ഉള്ളിടങ്ങളില്‍ പരിക്കുപറ്റാതെ കാത്തുവെച്ചാല്‍മതി. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തന്റെ മതവിചാരമെന്ന ബോധമുണ്ടായാല്‍മതി. പ്രയോഗത്തിലും പ്രചാരത്തിലും മതവികാരം എന്ന വാക്ക്‌ മതവിചാരം എന്നാക്കി മാറ്റണം. വികാരങ്ങള്‍ വ്രണപ്പെടുക എളുപ്പമാണ്‌. വിചാരമാണ്‌ വേണ്ടത്‌. വിചാരം വിവേകത്തിന്‌ വഴിമാറുമ്പോള്‍ വികാരം അവിവേകങ്ങള്‍ക്കാണ്‌ വഴിമരുന്ന്‌ പാകുന്നത്‌. തനിക്കുള്ള അതേ വികാരം മറ്റു മതവിശ്വാസികള്‍ക്കുമുണ്ട്‌ എന്ന ബോധവും നല്ലതാണ്‌.അമിതമായി വികാരം കൊള്ളേണ്ടിവരുമ്പോള്‍ നില്‍ക്കുന്ന തറയുടെ ചരിത്രമെന്താണെന്നും ജനിപ്പിച്ച തലമുറയുടെ നിലനില്‍പ്പുകളുടെ ആധാരമെന്താണെന്നും പഠിക്കാനുള്ള ഉള്‍ക്കരുത്ത്‌ കാണിക്കണം. ഏതാനും വൃത്തികെട്ട ചെറുപ്പക്കാരുടെ പിച്ചാത്തി കണ്ടാല്‍ ചോര്‍ന്നുപോകാനുള്ളതല്ല പിന്‍തലമുറ പകര്‍ന്ന അതിജീവനത്തിന്റെ ഊര്‍ജ്ജമെന്ന ബോധ്യം നമ്മെ കൂടുതല്‍ കരുതലുള്ളവരാക്കും.

Saturday, December 26, 2009

മഅ്‌ദനി: ആത്മരോഷത്തിന്റെ ആ പഴയ പോസ്‌റ്റ്‌ വീണ്ടും




നമ്മുടെ പൈതൃകങ്ങളെ ഈ വൈകൃതങ്ങള്‍ക്ക്‌ വിട്ടുകൊടുക്കരുത്‌


ഇന്ന്‌: പൊന്നുമക്കളേ, ഞാന്‍ ബോംബ്‌ വെച്ചിട്ടില്ല. എന്റെ ഭാര്യ ബസ്സ്‌ കത്തിച്ചിട്ടില്ല. അവള്‍ മണിയെ ഒളിപ്പിച്ചിട്ടില്ല. തടിയന്റവിട നസീര്‍ ഇത്ര വലിയ ഭീകരനാകുമെന്ന്‌ കരുതിയിട്ടില്ല. ഈ സമുദായത്തെ തീവ്രവാദത്തിന്റെ പേരില്‍ എത്ര വേണമെങ്കിലും വേട്ടയാടിക്കോളൂ. എന്നെയും കുടുംബത്തെയും വെറുതെ വിടണേ. ഞാന്‍ കാരണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ നരകിച്ചു ചത്താലും വേണ്ടീല. ഞങ്ങളുടെ രക്ഷക്കു നിരാഹാരം കടക്കാന്‍ നിങ്ങളും വരണേ. മതം സമാധാനമാണ്‌. ശാന്തിയാണ്‌ മക്കളേ... ജയിലില്‍ കിടക്കാന്‍ മനസ്സില്ലെങ്കില്‍ നിങ്ങള്‍ അതിരുവിട്ട്‌ കളിക്കരുതേ. എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണേ മക്കളേ.... പ്രസംഗിക്കണേ മക്കളേ........


അന്ന്‌: ഹമ്പടാ.......അങ്ങനെ, ആത്മസംയമനത്തിന്റെ താരാട്ടുപാടി കേരള മുസ്‌്‌ലിംകളെ ഉറക്കിക്കിടത്താന്‍ ശിഹാബ്‌ തങ്ങള്‍ നോക്കണ്ടാ. കൊച്ചു കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുളള ഈ ഒറ്റക്കാലില്‍ വേച്ചുവേച്ച്‌ നടക്കുന്ന വിനീതന്‍ അതിനു സമ്മതിക്കില്ല മക്കളേ.. മതം സമാധാനത്തിനു വേണ്ടിയാണെന്ന്‌ പറയുന്നവരുടെ വിവരക്കേടുകള്‍ കേട്ട്‌ വഴി തെറ്റരുത്‌ മക്കളേ... അവര്‍ നിങ്ങളെ ജീവിതത്തിന്റെ നേരമ്പോക്കുകളില്‍ തളച്ചിടാനുളള പരിപാടിയിലാണ്‌. അവര്‍ക്ക്‌ നിങ്ങളെ ഉപയോഗിച്ച്‌ പളളികളുണ്ടാക്കണം. മദ്രസ്സകളുണ്ടാക്കണം. മതപ്രഭാഷണങ്ങള്‍ നടത്തണം. യത്തീംകുട്ടികളെ വളര്‍ത്തണം. ജീവിതത്തിന്റെ വ്യവസ്ഥകളെപ്പറ്റി സംസാരിക്കണം. ഒരിക്കലും അതിനു നിന്നുകൊടുക്കരുത്‌ മക്കളേ... അവര്‍ നിങ്ങളെ ഉറക്കിക്കിടത്തുകയാണ്‌.

ജിഹാദിന്റെ വഴിയാണ്‌ ശരി. വാളെടുക്കണം. തല കൊയ്യണം. കൊല്ലാനും ചാകാനും തയ്യാറായി മാത്രം ഇസ്‌്‌ലാം മതത്തില്‍ നിലകൊണ്ടാല്‍ മതി. അല്ലാത്തവന്‍ യഥാര്‍ത്ഥ മുസ്‌്‌ലിമല്ല മക്കളേ... ഭൂരിപക്ഷത്തെ സൈ്വരം കെടുത്തണം. ചിതറിക്കിടക്കുന്ന അവരുടെ സ്വത്വത്തെ ഒന്നാക്കിക്കൊടുക്കാനുളള ബാധ്യത നമ്മളേറ്റെടുക്കണം. അങ്ങനെ നമ്മള്‍ വാളെടുത്തതിനു പകരമായി അവര്‍ വാളെടുക്കും. നമ്മള്‍ ബോംബ്‌ സ്‌ഫോടനം നടത്തി നിരപരാധികളെ കൊലപ്പെടുത്തിയതിനു പകരമായി അവര്‍ ബോംബെറിഞ്ഞ്‌ നമ്മുടെ പളളികള്‍ തകര്‍ക്കണം. നമ്മുടെ സമുദായത്തെ മുച്ചൂടും നശിപ്പിക്കണം. നമ്മുടെ ഭാര്യയും മക്കളും ബലാല്‍സംഗം ചെയ്യപ്പെടും. ശിരച്ഛേദം ചെയ്യപ്പെടും. ചിത്രവധം ചെയ്യപ്പെടും. എന്നാലും പിന്മാറരുത്‌. കൂടുതല്‍ കരുത്തോടെ ഭൂരിപക്ഷത്തെ അപായപ്പെടുത്താനുളള നടപടികളുമായി മുന്നോട്ടു പോകണം. ഇന്ത്യയിലെ ഓരോ ഹിന്ദുവും സംഘ്‌പരിവാര്‍ ഫാഷിസത്തിന്റെ വക്താവാകുന്നതുവരെ നാം വിശ്രമിക്കരുത്‌. ഇന്ത്യയിലെ അവസാനത്തെ മുസല്‍മാനും കൊല്ലപ്പെടുന്നതുവരെ നാം വിശ്രമിക്കരുത്‌.

നമ്മുടെ ഉമ്മയും പെങ്ങളും കണ്‍മുന്നില്‍ ബലാത്സംഗം ചെയ്യപ്പെടുന്നത്‌ കാണാതെ മരിക്കരുത്‌. ആ സുന്ദരസുരഭില നിമിഷങ്ങള്‍ക്കായി കാത്തിരിക്കണം. ഏതു നിമിഷവും അതു സംഭവിച്ചേക്കാമെന്ന കരുതല്‍ വേണം. അതിനു വേണ്ടിയുളള സകല പണികളും നമ്മള്‍ തന്നെ ചെയ്യണം. ജനാധിപത്യത്തെ തെല്ലും ഭയപ്പെടരുത്‌. അതിനകത്ത്‌ നിരവധി പഴുതുകളുണ്ടെന്ന്‌ എന്റെ ജയില്‍മോചനത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക്‌ ബോധ്യമായിട്ടുണ്ടാകുമല്ലോ. ഈ മണ്ണിനെ കുട്ടിച്ചോറാക്കാനുള കരാര്‍ ഏറ്റെടുത്ത വിശ്വസ്‌തരാണ്‌ നമ്മള്‍. എല്ലാം ചെയ്യുന്നത്‌ അല്ലാഹുവിന്റെ പേരിലാകണം. മതത്തെയും മതചിഹ്നങ്ങളെയും തീവ്രവാദത്തിനായി മാക്‌സിമം ഉപയോഗിക്കണം. മുടി നീട്ടിവളര്‍ത്തിയ സന്യാസിമാരെ കിട്ടുകയാണെങ്കില്‍ കൂടെ കൂട്ടാന്‍ മറക്കരുത്‌. കൂടെ സംഘ്‌പരിവാര്‍ ഏജന്റുമാരായ ഹിന്ദുക്കള്‍ വല്ലവരുമുണ്ടെങ്കില്‍ അവരെ നീണ്ട കുറി തൊടുവിച്ച്‌ കൂടെ നടത്തണം. പത്രസമ്മേളനത്തിലും സെമിനാറിലും ടി.വി ക്യാമറകള്‍ക്ക്‌ പിടിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടെയിരുത്തണം.

ഇസ്‌്‌ലാം ഭീകരതയുടെ മതമായി അറിയപ്പെടണം. സംഘ്‌പരിവാറിന്റെ എല്ലാവിധ സഹായവും നമ്മുടെ വിജയത്തിനു പിന്നിലുണ്ടാകും. ഭീകരഹിന്ദുത്വത്തിന്റെ പ്രിയപുത്രന്‍ ഈയിടെ എന്നെ വിശുദ്ധനാക്കി പ്രസംഗിച്ചത്‌ നിങ്ങളും കേട്ടുകാണുമല്ലോ. നമ്മളും അവരും തമ്മില്‍ അത്രയധികം ഇഴയടുപ്പമുണ്ടെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലായിക്കാണുമല്ലോ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്‌. ഇരകള്‍ ഇരകള്‍ എന്ന്‌ നാഴികക്കു നാല്‍പതു വട്ടം ഉരുവിട്ടുകൊണ്ടിരിക്കണം.

നേരത്തെ പറഞ്ഞിരുന്നത്‌ മാറ്റി മുസ്‌്‌ലിംകളാദി പിന്നാക്ക ജാതി ഇരകള്‍ എന്ന്‌ ഊന്നിപ്പറയണം. ഉന്മാദ രാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകാരെയും ഫാഷിസത്തെ അതേപോലെ അനുകരിക്കുന്ന സംഘ്‌പരിവാറിനെയും നമുക്ക്‌ കൂട്ടിനു കിട്ടും. ഇവര്‍ രണ്ടുകൂട്ടരും രാജ്യത്തെ അസ്ഥിരപ്പെടുത്തി അരാജകത്വം വരാന്‍ അമേരിക്കക്ക്‌ വിടുവേല ചെയ്യുന്നവരാണ്‌. അവരുടേതും നമ്മുടേതും ഒരേ ലക്ഷ്യമാണെന്ന്‌ ഈയിടെ മാത്രമാണ്‌ കൂടുതല്‍ തിരിച്ചറിയാന്‍ സാധിച്ചത്‌. കമ്യൂണിസ്‌റ്റുകളും ഫാഷിസ്റ്റുകളും ജനാധിപത്യ വിരുദ്ധര്‍. നമ്മളും അങ്ങനെ. അവര്‍ നിവൃത്തികേടുകൊണ്ട്‌ മാത്രം ഇന്ത്യയില്‍ ജനാധിപത്യത്തെ ഉപയോഗിക്കുന്നു. നമ്മളും അങ്ങനെ. അവര്‍ക്ക്‌ രണ്ടുകൂട്ടര്‍ക്കും രാജ്യത്തെ ശിഥിലീകരിക്കാനും പുരോഗതിയെ തടസ്സപ്പെടുത്താനുമുളള അജണ്ടകളുമുണ്ട്‌. നമ്മള്‍ക്കും അങ്ങനെ തന്നെ. അവനവന്റെ രാഷ്ട്രീയം പ്രയോഗിക്കാനും അടിച്ചേല്‍പ്പിക്കാനും ആയുധത്തിന്റെ മാര്‍ഗ്ഗമാണ്‌ കാലങ്ങളായി ഇവര്‍ സ്വീകരിച്ചു വരുന്നത്‌. നമ്മളും അങ്ങനെ തന്നെ. ഇനി നിങ്ങള്‍ പറയൂ. ബി.ജെ.പി വിട്ടവരും എന്‍.ഡി.എ ഏജന്റുകളും കൂട്ടിനു വന്ന മൂന്നാം മുന്നണിക്കും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കും ഒപ്പമല്ലാതെ ആര്‍ക്കൊപ്പമാണ്‌ നാം നില്‍ക്കേണ്ടത്‌ മക്കളൈ...

രാജ്യത്തെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ്സുകാരെയും രാജ്യസ്‌നേഹം ഈമാനിന്റെ ഭാഗമാണെന്ന്‌ പറയുന്ന മുസ്‌്‌ലിംലീഗുകാരെയും നമുക്ക്‌ വേണ്ടേ വേണ്ട മക്കളേ...വിഡ്‌ഢികളായ ചില ബുദ്ധിജീവികള്‍ നമ്മെ ചെറുത്തുനില്‍പ്പ്‌ പ്രസ്ഥാനമെന്ന്‌ കരുതിയിട്ടുണ്ട്‌. തല്‍ക്കാലം അതൊന്നും തിരുത്താന്‍ നില്‍ക്കണ്ട. മതേതര കക്ഷികളെന്ന്‌ അവകാശപ്പെടുന്നവരുടെ ഒപ്പം നിന്നും അവരുടെ അധികാരത്തിന്റെ അടുക്കളവഴി ഉപയോഗിച്ചും നമുക്ക്‌ അതിശീഘ്രം തീവ്രവാദം വളര്‍ത്തണം. ഒമ്പത്‌ കൊല്ലത്തെ ഗ്യാപ്പ്‌ ഒരിക്കലും അനുഭവപ്പെടരുത്‌. ആ ഒമ്പത്‌ കൊല്ലം തല പൊകഞ്ഞ്‌ ചിന്തിച്ചാണ്‌ ഈയൊരു വഴി തെളിഞ്ഞു വന്നത്‌. ഇനി ഒരു നിമിഷം പോലും പാഴാക്കാനില്ല മക്കളേ.. സാമ്രാജ്യത്വം ആഗ്രഹിക്കുന്നതു പോലെ രാജ്യത്തെ ശിഥിലീകരിക്കാനും അഖണ്ഡത തകര്‍ക്കാനും വേണ്ടിയാണ്‌ നമ്മളും സംഘ്‌പരിവാറും പലരൂപത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. ആ ലക്ഷ്യത്തിന്‌ കരുത്ത്‌ പകരണം. മതത്തെ ഉപയോഗിച്ചല്ലാതെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ തകര്‍ക്കാനാവില്ലെന്ന്‌ സാമ്രാജ്യത്വത്തിന്‌ നന്നായി അറിയാവുന്നതാണ്‌. ഉളളിന്റെ ഉളളിലൂടെ അങ്ങനെ ചെയ്യുമ്പോഴും കോണ്‍ഗ്രസും ലീഗുമാണ്‌ സാമ്രാജ്യത്വത്തിന്റെ പാദസേവകരെന്ന്‌ നമ്മള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. ദിവസത്തില്‍ പത്തു നേരമെങ്കിലും ഫലസ്‌തീന്‍, ഫലസ്‌തീന്‍ എന്ന്‌ പറഞ്ഞുകൊണ്ടിരിക്കണം. മുസ്‌്‌ലിംകളെ വൈകാരികമായി ഉദ്ദീപിപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ല വഴിയില്ല. സംവരണം, പട്ടിണി നിര്‍മ്മാര്‍ജ്ജനം, ദാനധര്‍മ്മം തുടങ്ങിയ വാക്കുകളൊന്നും ഉച്ചരിച്ചു പോകരുത്‌. മൗലികമായി അതൊന്നുമല്ല മുസ്‌്‌ലിംകള്‍ക്ക്‌ വേണ്ടത്‌ മക്കളേ. അവര്‍ക്ക്‌ സദ്ദാം ഹുസൈനും ഇറാഖും ഫലസ്‌തീനും ധാരാളം. മുസ്‌്‌ലിംകള്‍ ക്ഷുഭിതരാകും. വോട്ടുകള്‍ ധാരധാരയായി ഒഴുകിയെത്തും.

മുസ്‌്‌ലിംലീഗിന്റെ സമാധാനത്തിന്റെ രാഷ്ട്രീയവും പുരോഗതിക്കുവേണ്ടിയുളള രാഷ്ട്രീയവും, മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുളള രാഷ്ട്രീയവും നമുക്ക്‌ വേണ്ടേ വേണ്ട. മുസ്‌്‌ലിംലീഗ്‌ തകര്‍ന്നാലേ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകരുകയുളളൂ. അതിനു വേണ്ടിയാണ്‌ കൊല്ലത്ത്‌ കിടന്നിരുന്ന ഞാന്‍ വയ്യാത്ത കാലും വെച്ച്‌ മലപ്പുറത്തേക്ക്‌ വീണ്ടും വേച്ചു വന്നത്‌. കേരളത്തില്‍ മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും മുസ്‌്‌ലിംകളുളള ജില്ലയാണ്‌ എന്റെ കൊല്ലം. മലപ്പുറത്തുകാര്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ കഴിഞ്ഞുകൂടുമ്പോള്‍ കൊല്ലം ജില്ലയിലെ മുസ്‌്‌ലിംകളില്‍ ഭൂരിഭാഗവും പട്ടിണിപ്പാവങ്ങളാണ്‌. അവിടുത്തെ സമുദായത്തെ സമുദ്ധരിക്കാതെ ഞാന്‍ ഈ പണി ചെയ്യുന്നത്‌ എന്തിനാണെന്ന്‌ ഇനിയും വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. എന്തൊക്കെ സംഭവിച്ചാലും മുസ്‌്‌ലിംകളേ നിങ്ങള്‍ പേടിക്കേണ്ട. ഇവിടെ നിന്ന്‌ എല്ലാവരും ചേര്‍ന്ന്‌ ആട്ടിപ്പായിക്കുകയാണെങ്കില്‍ നമ്മെ സ്വീകരിക്കാന്‍ ബ്രൂണെ സുല്‍ത്താനുണ്ട്‌. ബഹ്‌്‌റൈനിലെ രാജാവുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്തുളള സഊദി അറേബ്യയുണ്ട്‌ മക്കളേ...


വാല്‍ക്കഷ്‌ണം: രാഷ്‌ട്രീയപ്പാര്‍ട്ടിയുണ്ടാക്കി മയപ്പെടാനുള്ള മുന്നൊരുക്കത്തിലാണ്‌ മറ്റൊരു തീവ്രവാദപ്രസ്ഥാനമായ എന്‍.ഡി.എഫ്‌. എത്ര മയപ്പെട്ടാലും നട്ടുനനച്ച ചെടിക്ക്‌ എന്തൊക്കെ മാറ്റപ്പേരിട്ടാലും നിങ്ങള്‍ക്കും ഇനി രക്ഷയില്ല. നട്ട കാഞ്ഞിരത്തെ ഓറഞ്ചുചെടിയെന്ന്‌ വിളിച്ചതുകൊണ്ട്‌ കാഞ്ഞിരം കാഞ്ഞിരമല്ലാതായി മാറില്ലെന്ന്‌ കൈമ, വൈമ, പിന്നീട്‌ എന്‍.ഡി.എഫ്‌, പിന്നീട്‌ പോപ്പുലര്‍ ഫണ്ട്‌, ഇപ്പോള്‍ എസ്‌.ഡി.പി.ഐ എന്നിങ്ങനെ പലപേരില്‍ അറിയപ്പെടുന്ന സിമി-ജമാത്ത്‌്‌ ഉല്‍പ്പന്നത്തിന്‌ ഇനിയെങ്കിലും ബോധ്യമാവുമെന്നു കരുതുന്നു. മഅ്‌ദനിക്കുവേണ്ടി പറഞ്ഞ മേല്‍ സൂചകങ്ങളൊക്കെയും ഇക്കൂട്ടര്‍ക്കും ബാധകം. അന്തവും കുന്തവുമില്ലാതെ താല്‍ക്കാലിക ലാഭം മാത്രം നോക്കി ജീവിക്കുന്ന നാം ഈ സംഘടനകള്‍ക്ക്‌ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന സഹായങ്ങള്‍ നമ്മെ തന്നെ തിരിഞ്ഞുകൊത്തുന്ന ദിവസം വരുമെന്ന്‌ മറക്കാതിരിക്കുക.

കളമശ്ശേരിയില്‍ ബസ്സ്‌ കത്തിച്ചത്‌ തന്റെ ജയില്‍മോചനം സംഭവിക്കരുതെന്ന്‌ ആഗ്രഹിച്ചവരാണെന്ന്‌ അബ്‌്‌ദുന്നാസര്‍ മഅ്‌ദനി പലവട്ടം പറഞ്ഞതാണ്‌. അദ്ദേഹം അത്‌ പറഞ്ഞത്‌ ഉള്ളു നീറുന്ന വേദനയോടെയാവണം. എന്തെന്നാല്‍, അങ്ങനെ ആഗ്രഹിച്ച വ്യക്തി തന്റെ ഭാര്യ സൂഫിയ തന്നെയായിരുന്നു എന്ന്‌ പോലീസും കോടതിയും സാക്ഷികളും പറയുന്നതിനു മുമ്പേ അറിഞ്ഞത്‌ മഅ്‌ദനി തന്നെയാവും. ജയില്‍മോചനത്തിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ട നേരത്തായിരുന്നു ഈ ദുരന്തമെന്നും അത്‌ തന്റെ കേസിനെ ബാധിച്ചെന്നും ചാനല്‍ ചര്‍ച്ചകളില്‍ മഅ്‌ദനി തന്നെ സമ്മതിച്ചതാണ്‌. സൂഫിയയുടെ നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും നടന്ന ഈ ബസ്സ്‌ കത്തിക്കലിനു പിന്നില്‍ പി.ഡി.പിക്കാരല്ല എന്ന്‌ വരുത്തിത്തീര്‍ക്കാന്‍ മഅ്‌ദനിയും ബുദ്ധിജീവികളും അന്ന്‌ നിരത്തിയ ന്യായം ഇതായിരുന്നു. അത്‌ അവര്‍ തന്നെയാണ്‌ ചെയ്‌തതെന്ന്‌ തീര്‍ച്ചയായപ്പോള്‍ ഇതേ കൂട്ടര്‍ അതേ ചാനലുകളില്‍ അടവു മാറ്റി. അങ്ങനെ ചെയ്‌തെങ്കില്‍ അത്‌ വിചാരണ കൂടാതെ ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ഒരു പാവം സ്‌ത്രീയുടെ തത്രപ്പാട്‌ എന്നായിരുന്നു ഇക്കൂട്ടരുടെ മലക്കം മറിയുന്ന വിശദീകരണം. അങ്ങനെ ചെയ്‌തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന്‌ കൂട്ടിച്ചേര്‍ക്കാനും അല്ലെങ്കിലും രാഷ്ട്രീയക്കാര്‍ എത്രയോ ബസ്സ്‌ കത്തിച്ചിട്ടും അതൊന്നും ഇത്ര പുകിലായില്ലല്ലോ എന്നു ചോദിക്കാനും ഈ ആസ്ഥാന പണ്ഡിതന്മാര്‍ മറന്നില്ല. മഅ്‌ദനിക്കുവേണ്ടി എത്ര ലക്ഷം മുടക്കാനും പ്രമാണിമാര്‍ തയ്യാറായിരുന്ന കാലത്ത്‌ അദ്ദേഹം പുറത്തിറങ്ങിയാല്‍ അത്‌ തങ്ങളുടെ പണപ്പിരിവിനെ ബാധിക്കുമെന്ന്‌ പി.ഡി.പി നേതാക്കള്‍ ചിന്തിച്ചിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.

Wednesday, September 16, 2009

ബി.ജെ.പിയുടെ സ്വന്തം ശരശയ്യ

പാക്കിസ്‌താന്റെ രാഷ്ട്രപിതാവ്‌ മുഹമ്മദലി ജിന്ന വിഭജനത്തിന്റെ പാപം പേറേണ്ടവനല്ലെന്ന്‌ ഉറക്കെ വിളിച്ചു പറഞ്ഞ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ്‌ ജസ്വന്ത്‌സിംഗിന്റെ പുസ്‌തകം പത്താം പതിപ്പും പിന്നിട്ട്‌ റെക്കോര്‍ഡ്‌ വില്‍പ്പനയിലാണ്‌. റമസാന്‍ മാസത്തിനു ശേഷം അദ്ദേഹം പാക്കിസ്‌താന്‍ സന്ദര്‍ശിക്കുന്നതോടെ പുസ്‌തകവില്‍പ്പനയുടെ സര്‍വ്വകാല റെക്കോര്‍ഡുകള്‍ തകരുമെന്നാണ്‌ വൃത്താന്തങ്ങള്‍. പുസ്‌തകം നിരോധിക്കാന്‍ തിടുക്കം കൂട്ടിയ ഗുജറാത്തിലും വില്‍പ്പന കുതിച്ചുയരുന്നു.
ബി.ജെ.പിയെപ്പറ്റി പറഞ്ഞതിലുമപ്പുറം പറയാനുണ്ട്‌ എന്നതാണ്‌ ജസ്വന്തിനെ പ്രസക്തനാക്കുന്നത്‌. ഓപ്പറേഷന്‍ പരാക്രം, കാണ്ടഹാര്‍, കാര്‍ഗില്‍ യുദ്ധം, ബംഗ്ലാദേശിലേക്ക്‌ ബി.എസ്‌.എഫ്‌ ജവാന്മാര്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടതാണ്‌. എല്ലാറ്റിനും പിന്നില്‍ ബാബരി മസ്‌്‌ജിദ്‌ തകര്‍ക്കുന്നതിനു മുമ്പ്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇടനെഞ്ച്‌ ചതച്ചരച്ച്‌ രഥയാത്ര നടത്തി, തന്റെ കുരുട്ടുബുദ്ധിയെ സ്വയം പ്രഖ്യാപിച്ച അഡ്വാനിയുടെ ഒളിയജണ്ടകളുണ്ടായിരുന്നു എന്നാണ്‌ ജസ്വന്തിന്റെ പുനരാഖ്യാനം. ഏറ്റവുമൊടുവില്‍ ആണവ കരാറുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ട്‌ തേടിയപ്പോള്‍ പണത്തിനു പകരം വോട്ട്‌ എന്ന നാടകവുമായി പാര്‍ലമെന്റിനെ അശുദ്ധമാക്കിയതിനു പിന്നിലും അഡ്വാനിയുടെ അളിഞ്ഞ ബുദ്ധി ഒളിഞ്ഞിരിപ്പുണ്ട്‌ എന്നാണ്‌ ഔട്ട്‌ ലുക്ക്‌ ന്യൂസ്‌ മാഗസിന്‍ പ്രതിനിധി സാബാ നഖ്‌വിക്കു നല്‍കിയ അഭിമുഖത്തില്‍ ജസ്വന്ത്‌ വെളിപ്പെടുത്തുന്നത്‌.
അഞ്ചു വര്‍ഷം ഗവേഷണം നടത്തിയ ശേഷം, ഇന്ത്യന്‍ ചരിത്രകാരന്മാര്‍ മൂടിവെച്ച സത്യങ്ങളെ പൊളിച്ചെഴുതി എന്നതായിരുന്നു ജസ്വന്ത്‌സിംഗ്‌ ചെയ്‌ത കുറ്റം. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കും മുമ്പ്‌ ആരും ആ പുസ്‌തകം വായിച്ചിരുന്നില്ല എന്നത്‌ ഒരു തമാശയാണ്‌. ബി.ജെ.പിയുടെ പരമപ്രധാനിയായ അഡ്വാനിക്കെതിരെ ജസ്വന്തിന്റെ ആവനാഴിയില്‍ വിഷാസ്‌ത്രങ്ങളുണ്ട്‌ എന്ന്‌ ഉറപ്പായിട്ടും ആ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കി എന്നത്‌ മറ്റൊരു തമാശ.
രാജ്യതാല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ ഒരു നേതാവായി നിലകൊള്ളാന്‍ അഡ്വാനി യോഗ്യനല്ല എന്ന്‌ പറയുന്നത്‌ അദ്ദേഹത്തോടൊപ്പം തോളുരുമ്മി നടന്ന ഒരാളാകുമ്പോള്‍ നമുക്ക്‌ വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. ജസ്വന്ത്‌ അത്‌ പറഞ്ഞുകഴിഞ്ഞിരിക്കുന്നു.
പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കപ്പെട്ട ശേഷം ജസ്വന്ത്‌ വെളിപ്പെടുത്തുന്ന കാര്യങ്ങളെ ചുരുക്കിയെടുത്താല്‍ ഇങ്ങനെ വായിക്കാവുന്നതാണ്‌: " അഡ്വാനിക്ക്‌ നേതാവിനു വേണ്ട ഒരു ഗുണവുമില്ല. മാത്രവുമല്ല, അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും മഹാ അബദ്ധങ്ങളുമായിരുന്നു. ഉരുക്കുമനുഷ്യന്‍ എന്ന്‌ പാര്‍ട്ടി വിശേഷിപ്പിക്കുന്ന അഡ്വാനിജിയുടെ ബലഹീനതകളെപ്പറ്റി രഹസ്യമായി ബി.ജെ.പി നേതാക്കളോട്‌ ചോദിച്ചാല്‍ അവര്‍ നിങ്ങളുടെ ചെവിയില്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷേ, അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ അതാണ്‌ സത്യം. ഒരു കാര്യത്തിലും ഉറച്ച തീരുമാനമെടുക്കാന്‍ അഡ്വാനിക്ക്‌ കഴിയാറില്ല. കാണ്ടഹാറിനെപ്പറ്റി പറയേണ്ടി വരുമ്പോള്‍ എനിക്കാകെ നാണക്കേടാകുന്നു. വിമാനം റാഞ്ചിയ തീവ്രവാദികളുടെ ഇഷ്ടത്തിന്‌ തുള്ളാനുള്ള തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റേത്‌ തന്നെയായിരുന്നു. മന്ത്രിസഭയുടെ ഒറ്റക്കെട്ടായ തീരുമാനപ്രകാരമാണ്‌ ആ സംഭവം നടന്നത്‌. എന്നിട്ടും അതേപ്പറ്റി അറിഞ്ഞില്ലെന്ന്‌ പറയാന്‍ അപാരമായ കാപട്യം അനിവാര്യമാണ്‌. ജോര്‍ജ്ജ്‌ ഫെര്‍ണാണ്ടസിനോടും ബ്രജേഷ്‌ മിശ്രയോടും അടല്‍ജിയോടും ചോദിച്ചാല്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാകും.
അഡ്വാനിയോട്‌ എനിക്ക്‌ സഹതാപം മാത്രമേയുള്ളൂ. എങ്ങനെയെങ്കിലും പ്രധാനമന്ത്രിയായാല്‍ മതി എന്ന മോഹമാണ്‌ അദ്ദേഹത്തെ ഈ അവസ്ഥയിലെത്തിച്ചത്‌. അതിനുള്ള കരുക്കള്‍ നീക്കുന്നതിനിടെ തെറ്റുകള്‍ മാത്രം സംഭവിച്ചു. പണത്തിനു പകരം വോട്ട്‌ എന്ന തന്ത്രമായിരുന്നു അതില്‍ ഏറ്റവും രസകരം. ആ നാടകത്തിനു പിന്നില്‍ പൂര്‍ണമായും അഡ്വാനിയുടെ കരങ്ങളായിരുന്നു. ലോക്‌്‌സഭയില്‍ പണം ഉയര്‍ത്തിക്കാട്ടി മാധ്യമശ്രദ്ധ നേടാനുള്ള തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു. പുസ്‌തകവിവാദത്തിനു ശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ച എന്നോട്‌ അതേപ്പറ്റി ഒരക്ഷരം ഉരിയാടാന്‍ അഡ്വാനി തയ്യാറായില്ല.
ബംഗ്ലാദേശിലേക്ക്‌ ബി.എസ്‌.എഫിനെ നിയോഗിച്ച സംഭവം മറ്റൊരു അബദ്ധമായിരുന്നു. ഒരു തെറ്റായ ഫോട്ടോഗ്രാഫ്‌ ആയിരുന്നു അതിന്റെ പിന്നില്‍. നമ്മുടെ ജവാനെ കൊന്ന്‌ മുളയില്‍ കെട്ടിത്തൂക്കി നടക്കുന്നതായിരുന്നു ചിത്രം. സത്യത്തില്‍ മുറിവേറ്റ ജവാനെ ഉടന്‍ ഡോക്ടറുടെ അടുത്തെത്തിക്കാന്‍ സഹായിക്കുകയായിരുന്നു ബംഗ്ലാദേശിലെ ഗ്രാമവാസികള്‍ ചെയ്‌തത്‌. അതിന്റെ സത്യാവസ്ഥ ബോധ്യമാകാതെയുള്ള എടുത്തുചാട്ടമായിരുന്നു അന്ന്‌ സംഭവിച്ചത്‌. അതുപോലെ പാക്കിസ്‌താനില്‍ നിന്നുള്ള വലിയ ഷെല്ലാക്രമണങ്ങളോടെയാണ്‌ കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നത്‌. ആ സമയത്ത്‌ ആര്‍മി ചീഫ്‌ അവിടെ ഇല്ലായിരുന്നു. അദ്ദേഹം പോളണ്ടിലോ മറ്റോ ആയിരുന്നു. ഏറ്റവും വലിയ ഇന്റലിജന്റ്‌സ്‌ വീഴ്‌ചയാണ്‌ കാര്‍ഗിലില്‍ സംഭവിച്ചത്‌.
കറാച്ചിയില്‍ ജനിച്ച അഡ്വാനി അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ മുഹമ്മദലി ജിന്നയെ കണ്ടിരിക്കാമെന്നാണ്‌ ഞാന്‍ കരുതുന്നത്‌. പാക്‌ സന്ദര്‍ശന വേളയില്‍ ജിന്നയെക്കുറിച്ച്‌ അഡ്വാനി നടത്തിയ പ്രസ്‌താവനകള്‍ക്കു പിന്നില്‍ ഈ ബന്ധമായിരിക്കണം. എന്നാല്‍ ജിന്നയെ സംബന്ധിച്ച അഭിപ്രായത്തില്‍ എനിക്കും അദ്ദേഹത്തിനും രണ്ടു വീക്ഷണങ്ങളാണുള്ളത്‌. അയോധ്യ സംഭവത്തില്‍ കുറ്റാരോപിതനായതിന്റെ കുറവ്‌ നികത്താനും മുസ്‌്‌ലിംകളുമായി ബന്ധം സ്ഥാപിക്കാനുമാണ്‌ അഡ്വാനിജി അന്ന്‌ മലക്കം മറിച്ചില്‍ നടത്തിയതെന്ന്‌ കരുതുന്നു. ഞാന്‍ ജനിച്ചത്‌ രാജസ്ഥാനിലാണ്‌. ബഹുസ്വര സംസ്‌കാരത്തെ ഞാന്‍ വിശ്വസിക്കുന്നു. രജപുത്രന്മാര്‍ പന്നിയിറച്ചി കഴിക്കില്ലെന്ന്‌ നിങ്ങള്‍ക്കറിയാമോ? ജെയ്‌സല്‍മറിലെ മുസ്‌്‌ലിംകള്‍ മാംസം ഭക്ഷിക്കാറില്ലെന്നും. പൊഖ്‌്‌റാനിനടുത്തുള്ള ഒരു ദേവാലയത്തെ ഹിന്ദുക്കള്‍ റാം ദിയോറ എന്നു വിളിക്കുമ്പോള്‍ മുസ്‌്‌ലിംകള്‍ റംസാ പീര്‍ എന്നു വിളിക്കുന്നു. ഇതെല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ സ്ഥലകാലങ്ങള്‍ക്കനുസരിച്ച വൈവിധ്യങ്ങളാണ്‌.
ജിന്നയെപ്പറ്റി കൂടുതല്‍ അറിയാന്‍ നേരത്തെത്തന്നെ എനിക്ക്‌ ആഗ്രഹമുണ്ടായിരുന്നു. വിഭജനത്തിന്റെ ഉത്തരവാദി എന്ന നിലക്ക്‌ ഒരു മനുഷ്യനെ മാത്രമായി ക്രൂശിക്കുമ്പോള്‍ അതേപ്പറ്റി കൂടുതലറിയാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. നേരത്തെ എന്റെ പുസ്‌തകത്തിന്‌ "ഇന്ത്യ-1947, മുറിവേറ്റ സ്വാതന്ത്ര്യം, മുഹമ്മദലി ജിന്ന- ഹിന്ദു മുസ്‌്‌ലിം ഐക്യത്തിന്റെ രാജദൂതനായ പാക്കിസ്‌താന്റെ ഖാഇദെ അഅ്‌സം" എന്നായിരുന്നു പേര്‌ തീരുമാനിച്ചിരുന്നത്‌. ഈ പേര്‌ വളരെ നീണ്ടുപോയെന്ന്‌ പ്രസാധകന്‍ പറഞ്ഞു. പിന്നീടാണ്‌ 'ജിന്ന: ഇന്ത്യ-വിഭജനം-സ്വാതന്ത്ര്യം' എന്നാക്കി ചുരുക്കിയത്‌. ദ്വിരാഷ്ട്രവാദ സിദ്ധാന്തത്തിന്റെ ആത്മസത്തയെ ഞാന്‍ ഈ പുസ്‌തകത്തില്‍ ചോദ്യം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്നു. മുസ്‌്‌ലിംകള്‍ക്ക്‌ മറ്റൊരു രാഷ്ട്രം വേണമെന്ന ജിന്നയുടെ വാദത്തെ ഈ പുസ്‌തകത്തില്‍ ന്യായീകരിച്ചിട്ടില്ല. ഞാന്‍ പറഞ്ഞത്‌ മുസ്‌്‌ലിംകളുടെ പക്ഷത്ത്‌ നിന്ന്‌ അവരുടെ വേദന മനസ്സിലാക്കണമെന്നാണ്‌. അവര്‍ക്ക്‌ വിഭജനം കൊണ്ട്‌ എന്തു നേട്ടമാണുണ്ടായത്‌? കോണ്‍ഗ്രസിനെ ഹിന്ദു പാര്‍ട്ടി എന്ന്‌ വിളിച്ച ജിന്ന ഇന്ത്യയിലെ മുസ്‌്‌ലിം ന്യൂനപക്ഷത്തെക്കുറിച്ച്‌ ബോധവാനായിരുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ ഭാഗം വ്യക്തമായിരുന്നു. വിഭജനത്തെ ഒരു ഘട്ടത്തില്‍ എതിര്‍ക്കേണ്ടി വന്നത്‌ ജിന്നയുടെ മതേതര മനസ്സിനെയാണ്‌ വെളിപ്പെടുത്തുന്നത്‌. ഇന്ത്യയിലെ നേതാക്കന്മാര്‍ക്ക്‌ അക്കാലത്ത്‌ ഉണ്ടായിരുന്നതിനേക്കാള്‍ ജനാധിപത്യബോധം ജിന്നക്കുണ്ടായിരുന്നു എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌."
ബി.ജെ.പിയിലെ പ്രതിസന്ധി വാസ്‌തവത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയാണ്‌. അധികാരത്തിനു വേണ്ടി എന്തു നാടകവും കളിക്കാമെന്ന അബദ്ധധാരണയും ജനാധിപത്യബോധങ്ങളെ അപഹസിക്കലുമാണ്‌ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയത്‌. ചോദ്യത്തിന്‌ കോഴ വാങ്ങിയവര്‍ കോണ്‍ഗ്രസ്‌ വോട്ടിന്‌ കോഴ കൊടുത്തു എന്ന്‌ പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്ന്‌ അവര്‍ ധരിച്ചു പോയി. സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനലിനെ കൂട്ടുുപിടിച്ച്‌ നാടകത്തിന്‌ ദൃശ്യരൂപം മെനഞ്ഞുണ്ടാക്കാന്‍ ശ്രമിച്ചെങ്കില്‍ അവസാനഘട്ടത്തില്‍ അതും പാളിപ്പോയി. സുഹൈല്‍ കുല്‍ക്കര്‍ണിയെന്ന പരിചയസമ്പത്തില്ലാത്ത വ്യക്തിയെ നാടകത്തിന്റെ ചുമതല ഏല്‍പ്പിച്ചതാണ്‌ ഏറ്റവും വലിയ വങ്കത്തമായതെന്ന്‌ ജസ്വന്ത്‌ തന്നെ സൂചിപ്പിക്കുന്നുണ്ട്‌. താന്‍ കോഴ വാങ്ങാന്‍ പോവുകയാണെന്ന്‌ ചാനല്‍ പ്രതിനിധിയോട്‌ പറഞ്ഞിട്ടാണ്‌ അദ്ദേഹം അങ്ങനെ ചെയ്‌തത്‌. രഹസ്യകാമറ കൊണ്ട്‌ അത്‌ പകര്‍ത്തണമെന്നും തെര്യപ്പെടുത്തി. കുല്‍ക്കര്‍ണിയാണ്‌ ഈ ഓപ്പറേഷനു പിന്നിലെ ബുദ്ധിയെന്ന്‌ പാര്‍ലമെന്റിന്റെ അന്വേഷണകമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട്‌ ഉപസംഹരിക്കുമ്പോള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കുല്‍ക്കര്‍ണി പറയുന്നത്‌ ഇതിന്റെ ബുദ്ധികേന്ദ്രം ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവാണെന്നും അദ്ദേഹത്തിന്റെ പേര്‌ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നുമാണ്‌. അത്‌ അഡ്വാനിയാണെന്ന്‌ ജസ്വന്ത്‌ മറയില്ലാതെ പറയുന്നു. ഇങ്ങനെയൊരു പദ്ധതി അവതരിപ്പിച്ചപ്പോള്‍ ഒറ്റ ബി.ജെ.പി നേതാവും അതിനെ എതിര്‍ത്തില്ലെന്നു മാത്രമല്ല വേണ്ട പിന്തുണ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി. കുല്‍ക്കര്‍ണിയാണ്‌ ഇതിന്‌ ഏറെ വിയര്‍പ്പൊഴുക്കിയതെന്ന്‌ പണം ഉയര്‍ത്തിക്കാട്ടാന്‍ ഒപ്പം നിന്ന സുഹൈല്‍ ഹിന്ദുസ്ഥാനി വെളിപ്പെടുത്തുന്നു. തന്റെ വിശ്വസ്‌തന്‍ സഞ്‌ജീവ്‌ സക്‌സേനക്ക്‌ സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അമര്‍സിംഗ്‌ പണം കൈമാറി എന്നാണ്‌ സുഹൈല്‍ ഹിന്ദുസ്ഥാനി തുടക്കത്തില്‍ മൊഴി നല്‍കിയത്‌. എന്നാല്‍ സി.എന്‍.എന്‍ പ്രതിനിധിയെ പുറത്ത്‌ നിര്‍ത്തി അമര്‍സിംഗിനെ കാണാന്‍ പോയ സംഘത്തിന്റെ ഉദ്ദേശ്യം ഒരു അദ്ദേഹത്തിന്റെ കൈയില്‍നിന്ന്‌ ശുപാര്‍ശക്കത്ത്‌ വാങ്ങുക എന്നതായിരുന്നു. പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടാനുള്ള പണം വന്നത്‌ എവിടെ നിന്നെന്ന്‌ ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഈ ഓപ്പറേഷനില്‍ ഇടപെടരുതെന്ന തന്റെ ഉപദേശം അഡ്വാനി ചെവിക്കൊണ്ടില്ലെന്നാണ്‌ ജസ്വന്ത്‌ പറയുന്നത്‌. പ്രധാനമന്ത്രിയാകാന്‍ കിട്ടുന്ന അവസരത്തെ വെറുതെ കളയാനില്ലെന്ന ഭാവമായിരുന്നു അദ്ദേഹത്തിനെന്ന്‌ വ്യക്തം. ആ സംഭവത്തോടെ ബി.ജെ.പിയുടെ ധാര്‍മ്മികതയുടെ നട്ടെല്ല്‌ തകര്‍ന്നു. ആരോപണവിധേയരായ അമര്‍ സിംഗ്‌, അഹമ്മദ്‌ പട്ടേല്‍ എന്നിവര്‍ക്കെതിരെ ബലമുള്ള ഒരു തെളിവും ഹാജരാക്കാന്‍ ബി.ജെ.പിക്ക്‌ ഇന്നേവരെ സാധിച്ചിട്ടില്ല.
ബി.ജെ.പിയുടെ പ്രത്യയശാസ്‌ത്രം ജനാധിപത്യ ഇന്ത്യയുടെ നല്ലനടപ്പിന്‌ അനുചിതമാണെന്ന്‌ തെളിയിക്കുന്ന കിടിലന്‍ സംഭവങ്ങളാണ്‌ ഈയിടെ അരങ്ങേറിയത്‌. നമ്മുടെ ജനാധിപത്യ സംസ്‌കാരത്തെ ഊതിക്കാച്ചിയെടുക്കാന്‍ ഇത്തരം അനുഭവങ്ങള്‍ പാഠമാകുമെന്ന്‌ പ്രതീക്ഷിക്കാം. സ്വയം തീര്‍ത്ത ശരശയ്യയില്‍ മലര്‍ന്നുകിടക്കുകയാണ്‌ ഇപ്പോള്‍ ബി.ജെ.പിയും അതിന്റെ നേതാക്കളും. അങ്ങനെ കിടക്കുന്നതും പോരാഞ്ഞ്‌ ഒരു കാര്യവുമില്ലാതെ ആരെയൊക്കെയോ തുപ്പാനും ശ്രമിക്കുന്നുണ്ട്‌. മലര്‍ന്നുകിടന്ന്‌ തുപ്പുന്നവന്റെ മുഖത്തേക്ക്‌ വീഴുന്നത്‌ ഏതായാലും മഴച്ചാറ്റലാവില്ല എന്നുറപ്പ്‌.
(ഒൗട്ട്‌ലുക്ക്‌ വാരികയോട്‌ കടപ്പാട്‌)

Sunday, August 2, 2009

ഓഗസ്‌റ്റ്‌ ഒന്ന്‌; രാത്രി


എന്തെല്ലാമോ വീര്‍പ്പുമുട്ടലുകളായിരുന്നു ആ നേരത്ത്‌. തങ്ങളുടെ ഭാര്യാസഹോദരന്‍ മരിച്ചതായി നേരത്തെ അറിഞ്ഞിരുന്നു. എട്ടു മണിയായതോടെ ഡസ്‌കില്‍ തിരക്ക്‌ ഏറി വന്നു. പേജുകള്‍ ചെയ്‌ത്‌ തീര്‍ക്കാനും വാര്‍ത്തകള്‍ ശേഖരിക്കാനുമുള്ള വെപ്രാളങ്ങള്‍.

എട്ടേ മുക്കാലിന്‌ ഡസ്‌ക്‌ ചീഫ്‌ നജീബ്‌ കാന്തപുരത്തിന്‌ ഫോണ്‍ വന്നു. നമ്മുടെ തങ്ങള്‌ പോയി... നജീബ്‌ക്കാന്റെ മുഖം വിവര്‍ണമായി. ആദ്യനിമിഷങ്ങളില്‍ വല്ലാത്തൊരു അന്ധാളിപ്പായിരുന്നു. എന്നെ നോക്കി ഒരു സൂചന തന്നു. മനസ്സില്‍ തീ കോരിയിട്ട പോലെയൊരു പൊള്ളല്‍. മരിച്ചത്‌ തങ്ങളുടെ അളിയനാണെന്ന്‌ പറഞ്ഞ്‌ സ്വയം സമാധാനിക്കുമ്പോഴും നെഞ്ചില്‍ പിടപ്പുണ്ടായിരുന്നു. കേട്ടത്‌ ശരിയായ വാര്‍ത്തയാവരുതേ എന്ന്‌ കരച്ചിലടക്കി പ്രാര്‍ത്ഥിച്ചു. പിന്നെ ഫോണ്‍കോളുകളുടെ പ്രവാഹമായി. കേട്ടറിഞ്ഞ വാര്‍ത്ത ഉറപ്പിക്കാനും കൂടുതല്‍ വിവരങ്ങളറിയാനുമായി നിലക്കാത്ത ഫോണുകള്‍. നാട്ടില്‍ നിന്നും പലരും വിളിച്ചു. മറുപടി പറയാന്‍ പലപ്പോഴും വാക്കുകള്‍ കിട്ടിയില്ല. അപ്പോഴേക്കും വാര്‍ത്താ ചാനലുകളില്‍ തല്‍സമയ സംപ്രേഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഞെട്ടലില്‍ നിന്ന്‌ ഉടന്‍ മുക്തരായ ഞങ്ങള്‍ ജോലിയില്‍ സജീവമായി.


എത്ര ഇഷ്ടമുള്ളവര്‍ വിട്ടുപോയാലും ഡസ്‌്‌കിലാണെങ്കില്‍ ഒന്നു കരയാന്‍ പോലുമാകാത്ത വിധി പത്രപ്രവര്‍ത്തകരുടേത്‌ മാത്രമായിരിക്കും. അവര്‍ എല്ലാം ഉള്ളിലൊതുക്കി പിറ്റേന്നത്തെ പേജുകള്‍ ഭംഗിയാക്കാന്‍ വേണ്ടി ജോലി ചെയ്യണം. ഞങ്ങളും അങ്ങനെ ചെയ്‌തു. ടൈറ്റില്‍ താഴ്‌്‌ത്തിവെച്ച്‌ പത്രത്തിനു മുകളിലായി എഴുതിക്കെട്ടി. വിളക്കണഞ്ഞു. ഒന്നാം പേജില്‍തന്നെ എഡിറ്റോറിയല്‍. ഞങ്ങള്‍ അനാഥരായി. നജീബ്‌്‌ക്ക പറഞ്ഞുതന്ന വരികള്‍ ടൈപ്പ്‌ ചെയ്യുമ്പോള്‍ എന്റെ കൈകള്‍ വിറച്ചില്ല. ചില വരികളില്‍ കരള്‍ വിറച്ചു. കരച്ചില്‍ വന്നു. ലൈബ്രറിയില്‍ ചെന്ന്‌ പഴയ പടങ്ങള്‍ തപ്പിത്തിരച്ചിലായി പിന്നെ. അപൂര്‍വ്വ ചിത്രങ്ങള്‍ തുന്നിവെച്ച്‌ ഞാനും ഷാഫിയും ഒരു മണിക്കൂരിനുള്ളില്‍ രണ്ടു പേജുകള്‍ ചെയ്‌തു. ആ മഹാപ്രവാഹം. ചിത്രസ്‌മൃതികള്‍. അതിനിടെ സമൂഹത്തിന്‍രെ വിവിധ ഇടങ്ങളില്‍ നിന്ന്‌ അനുശോചനങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. പിന്നെയെല്ലാം പെട്ടെന്ന്‌ നടന്നു. രണ്ട്‌ മണിക്കൂറിനകം മറ്റു വാര്‍ത്തകളെല്ലാം മാറ്റിവെച്ച്‌ പത്രം തയ്യാറായി. പിന്നെ പത്രം പ്രിന്റ്‌ ചെയ്യുന്നതുവരെയുള്ള കാത്തിരിപ്പ്‌. വിവരമറിഞ്ഞ്‌ എത്തിയ പലരും കിലോമീറ്ററുകള്‍ക്കപ്പുറത്തുവെച്ച്‌ മയ്യിത്ത്‌ കാണാനാവാതെ മടങ്ങിയിരിക്കുന്നു. പത്രക്കെട്ടുകളുമായി രണ്ടു വണ്ടികളില്‍ ഞങ്ങള്‍ പുറപ്പെട്ടു. വഴിയിലുടനീളം പകല്‍പോലെ തിരക്ക്‌. പാണക്കാട്ടേക്ക്‌ അടുക്കാനാവില്ലെന്ന്‌ ഉറപ്പായപ്പോള്‍ നേരെ ചന്ദ്രികയിലേക്ക്‌ പോയി. പിന്നെ പത്രക്കെട്ടുകളുമായി വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക ഹാളിലേക്ക്‌. അപ്പോള്‍ സമയം നാലുമണി.മയ്യിത്ത്‌ കുളിപ്പിച്ചുകഴിഞ്ഞാല്‍ ടൗണ്‍ഹാളിലേക്ക്‌ പൊതുദര്‍ശനത്തിന്‌ എത്തുമെന്ന പ്രതീക്ഷയില്‍ അവിടെ ജനം തിങ്ങിനിറഞ്ഞിരിക്കുന്നു. നേരിയ ചാറ്റല്‍മഴ പെയ്‌തുകൊണ്ടിരുന്നു.


മഴ കൊണ്ട്‌ നില്‍ക്കുന്ന ചിലര്‍. കുടയുമായി ചിലര്‍. കാത്തിരിപ്പുമായി ഉറക്കമൊഴിച്ച്‌ റോഡരികില്‍ കിടക്കുന്നവര്‍. പത്രക്കെട്ട്‌ പുറത്തെടുത്ത ഓര്‍മ്മ മാത്രമേയുള്ളൂ. ചാനല്‍ക്കണ്ണുകള്‍. കണ്ണടച്ച്‌ തുറക്കും മുമ്പ്‌ ആളുകള്‍ പൊതിഞ്ഞു. പത്രം തീര്‍ന്നു. മുസ്‌്‌ലിംലീഗ്‌ രാഷ്ട്രീയവുമായി എന്നെ അടുപ്പിച്ചത്‌ ശിഹാബ്‌ തങ്ങളുടെ സൗമ്യനേതൃത്വവും മതേതര നിലപാടുകളുമായിരുന്നു. ഒരേസമയം എങ്ങനെ നല്ല മുസ്‌്‌ലിമും ബഹുമുഖ സമൂഹത്തിലെ അന്തസ്സുള്ള മനുഷ്യനുമായി ജീവിക്കാമെന്ന പ്രത്യയശാസ്‌ത്രത്തെ ഞാന്‍ തൊട്ടറിഞ്ഞു. എം.എസ്‌.എഫിന്റെ സജീവപ്രവര്‍ത്തകനായി. മുസ്‌്‌ലിംലീഗുകാരനായി. മുസ്‌്‌ലിമാണെന്ന്‌ പറയാന്‍ പോലും മടിക്കുന്നവരുടെ മുന്നില്‍ മുസ്‌്‌ലിംലീഗുകാരനാണെന്ന്‌ അഭിമാനത്തോടെ ഉറപ്പിച്ചു പറഞ്ഞു. ചരിത്രത്തില്‍ ഇന്നേവരെ പൊതുസമൂഹം ഒരു മുസ്‌്‌ലിംലീഗുകാരനു നേരെയും സംശയത്തിന്റെ കുന്തമുനയെറിഞ്ഞിട്ടില്ല എന്നതാണ്‌ ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തിലെ മുസ്‌്‌ലിംകള്‍ നേടിയെടുത്ത അഭിമാനകരമായ അസ്‌തിത്വം. രാഷ്ട്രീയ ഇസ്‌്‌ലാമിന്റെ ആളുകള്‍ ഹൈജാക്ക്‌ ചെയ്യാന്‍ പഠിച്ച പണിയെല്ലാം പയറ്റിയിട്ടും മുസ്‌്‌ലിംലീഗിന്റെ നയങ്ങളിലോ നിലപാടുകളിലോ വെള്ളം ചേര്‍ക്കാന്‍ ശിഹാബ്‌ തങ്ങള്‍ ഒരുമ്പെട്ടില്ല. ആ മൗനത്തിന്‌ കാരിരുമ്പിന്റെ കരുത്തും ആ പുഞ്ചിരിയില്‍ കാവല്‍മാലാഖയുടെ വശ്യതയുമുണ്ടായിരുന്നു.കോഴിക്കോട്ടേക്ക്‌ തിരിച്ചുവരുമ്പോള്‍ മനസ്സുനിറയെ നീറ്റല്‍. നേരം വെളുത്തുതുടങ്ങി.

Sunday, June 21, 2009

ബീമാപ്പള്ളി കേരളത്തില്‍ തിരുവന്തപുരം ജില്ലയിലാണ്‌










കൊമ്പന്‍ ഷിബു എന്നാണ്‌ അയാളുടെ പേര്‌. സ്ഥലത്തെ പ്രധാന പിരിവുകാരന്‍. വെറും ഗുണ്ടയല്ല മുന്തിയ ഇനം ഗുണ്ട തന്നെയാണെന്ന്‌ പേരില്‍തന്നെ എഴുതിവെച്ചിട്ടുണ്ട്‌. കഞ്ചാവ്‌ വില്‍പ്പനക്കാരന്‍ കൂടിയായിരുന്ന ഇയാള്‍ ചെറിയ തുറയില്‍ നിന്ന്‌ മദ്യപിച്ചെത്തി ബീമാപ്പള്ളിയില്‍ പ്രശ്‌നമുണ്ടാക്കിയതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ മേഖല തിരിച്ച്‌ ഗുണ്ടാപിരിവ്‌ നടത്തുന്ന സംഘങ്ങള്‍ വിലസുന്നതായി നമുക്കറിയാം. എന്നാല്‍ കേരളത്തിലെ കൊമ്പന്‍ ഷിബുവിനെ ജനങ്ങള്‍ കൈകാര്യം ചെയ്‌തു. തുടര്‍ന്ന്‌ ബീമാപ്പള്ളി സ്വദേശികളുടെ വള്ളവും വലയും ഷിബുവിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടകള്‍ കത്തിച്ചു. ഇതില്‍ പ്രകോപിതരായ പ്രദേശത്തെ ഒരു വിഭാഗം ചെറുപ്പക്കാര്‍ ചെറിയതുറ ഭാഗത്തേക്ക്‌ പോയി. ഇവിടെയുളള ആളുകളുമായി കല്ലേറ്‌ നടന്നതിനെത്തുടര്‍ന്ന്‌ പോലീസ്‌ സംഘം മുന്നറിയിപ്പൊന്നുമില്ലാതെ വെടിവെക്കുകയായിരുന്നു. കടപ്പുറത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കും വെടിയേറ്റു. ബീമാപ്പള്ളി സ്വദേശികളായ അഹ്‌്‌മദ്‌ സലീം (50), ബാദുഷ (35), സെയ്‌തലവി (24), അബ്ദുല്‍ഹക്കീം (27) എന്നിവര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ 37 പേരെയാണ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പരിക്കേറ്റ രണ്ടു പേര്‍ കൂടി പിന്നീട്‌ മരണത്തിന്‌ കീഴടങ്ങി. സംഭവ സ്ഥലത്ത്‌ നിരോധനാജ്ഞയോ പോലീസ്‌ നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല. ജനം പിന്തിരിഞ്ഞ്‌ ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പോലീസ്‌ വെടിവെപ്പ്‌ തുടര്‍ന്നു. വെടിയുണ്ടകള്‍ തീരുന്നതു വരെ തുടര്‍ച്ചയായി 30 റൗണ്ട്‌ വെടിയുതിര്‍ത്തുവെന്നാണ്‌ പ്രാഥമികവിവരം. കേരളത്തിലെ മനുഷ്യസ്‌നേഹികളെ അമ്പരപ്പിച്ചു കളഞ്ഞു ആ വെടിവെപ്പ്‌. വെടിയേറ്റു വീണവരെയും പോലീസ്‌ വെറുതെ വിട്ടില്ല. പിന്നാലെ പാഞ്ഞു വന്ന്‌ തോക്കിന്റെ പുറം പാത്തി കൊണ്ട്‌ പൊതിരെ തല്ലി. വെടിവെപ്പിനു ശേഷമാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. ഗുണ്ടാ നേതാവ്‌ ഷിബുവിന്റെ അക്രമങ്ങള്‍ തടയണമെന്ന്‌ ബീമാപ്പള്ളി ജമാഅത്ത്‌ പ്രസിഡണ്ട്‌ എന്‍.വി അസീസും വാര്‍ഡ്‌ കൗണ്‍സിലറും മുസ്‌്‌ലിംലീഗ്‌ നേതാവുമായ ബീമാപ്പള്ളി റഷീദും നേരത്തെ കലക്ടറോട്‌്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ നിസ്സംഗത നടിച്ചു.
അക്രമം നടത്തിയ ഷിബുവിനെ ദിവസങ്ങള്‍ക്കു ശേഷമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ജമാഅത്ത്‌ പ്രതിനിധികളെ ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷനില്‍ തടഞ്ഞുവെക്കാനുള്ള കൂര്‍മ്മബുദ്ധിയും പോലീസ്‌ കാണിച്ചു. ഇതെല്ലാം സംഭവിച്ചത്‌ കേരളത്തില്‍ തന്നെ. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ, തിരുവനന്തപുരത്ത്‌. മെയ്‌ 17നാണ്‌ സംഭവം നടന്നത്‌. തെരഞ്ഞെടുപ്പ്‌ ഫലം വന്നതിന്റെ പിറ്റേ ദിവസം. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടതിന്റെ അരിശം പാവങ്ങളുടെ നെഞ്ചത്ത്‌ തീര്‍ത്തതാണെന്ന്‌ ദോഷൈകദൃക്കുകള്‍ പറയുന്നതല്ല. അതില്‍ കഴമ്പുണ്ടാകാമെന്ന്‌ സ്ഥിതിവിവരങ്ങളും വിവരണങ്ങളും ഉറക്കെ വിളിച്ചു പറയുന്നു. ചെറിയതുറയില്‍ കൊല്ലപ്പെട്ടത്‌ പാവങ്ങളായിരുന്നു. അന്നത്തെ അന്നത്തിനു വേണ്ടി കാറ്റിനെയും കടലിനെയും അതിജീവിക്കുന്നവര്‍. ഒരു ഇസത്തിനും വേണ്ടിയായിരുന്നില്ല അവരുടെ രക്തസാക്ഷിത്വം. അതുകൊണ്ട്‌ തന്നെ അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ആളുകളുണ്ടായില്ല. മുസ്‌്‌ലിംലീഗ്‌ ഒഴികെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ വിഷയം കാര്യമായി ഏറ്റെടുത്തതുമില്ല. ബീമാപ്പള്ളിയില്‍ ചങ്ങലക്ക്‌ ഭ്രാന്ത്‌ പിടിച്ചു. തുരുതുരാ പൊട്ടുന്ന മരണശബ്ദങ്ങള്‍ കേട്ട്‌ ഓടുന്നതിനിടെ പിറകു വശത്താണ്‌ പലര്‍ക്കും വെടിയേറ്റത്‌. യുദ്ധമുഖത്തെന്ന പോലെയായിരുന്നു പോലീസിന്റെ പെരുമാറ്റം. ഒരു കാരണവുമില്ലാതെ നിരപരാധികളെ കൊല്ലുന്നതിന്റെ വിറയലൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ഏതോ ഉന്നത കേന്ദ്രത്തില്‍ നിന്ന്‌ നിര്‍ദ്ദേശം ലഭിച്ച പോലെ എല്ലാം തിടുക്കത്തിലായിരുന്നു. വെടിവെപ്പിനു മുമ്പ്‌ പാലിക്കേണ്ട സാമാന്യ നിയമങ്ങള്‍ പോലും അവര്‍ക്ക്‌ ബാധകമായിരുന്നില്ല. എന്തു വലിയ പ്രശ്‌നമുണ്ടായാലും ടിയര്‍ഗ്യാസ്‌, ജലപീരങ്കി, ലാത്തിച്ചാര്‍ജ്ജ്‌ തുടങ്ങിയ ക്രിയകള്‍ കഴിഞ്ഞാല്‍ മഷിയിട്ടു നോക്കിയാല്‍ പോലും ആ പരിസരത്ത്‌ ആരെയും കാണില്ല. ലാത്തിച്ചാര്‍ജ്ജ്‌ ഒഴികെയുള്ള കാര്യങ്ങള്‍ നടന്നു കഴിയുമ്പോഴേക്ക്‌ സാമാന്യജനം പിരിഞ്ഞു പോവുകയാണ്‌ പതിവ്‌. എന്നാല്‍ ചെറിയതുറയില്‍ ഇപ്പറഞ്ഞ നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ജനക്കൂട്ടത്തിലേക്ക്‌ വെടിവെക്കേണ്ടി വന്നാല്‍ മുട്ടിനു താഴെയായിരിക്കണമെന്ന നിയമവും പാലിച്ചില്ല. കൊല്ലാന്‍ പറഞ്ഞയച്ചവന്റെ കണക്കുകൂട്ടലുകള്‍ വലുതായിരുന്നുവെന്ന്‌ പരിക്കേറ്റവരുടെ കണക്ക്‌ പരിശോധിച്ചാല്‍ മനസ്സിലാകും. ഭൂരിഭാഗം പേര്‍ക്കും വെടിയേറ്റുള്ള പരിക്കാണ്‌ എന്നത്‌ കൊല്ലേണ്ട കണക്ക്‌ മരണസംഖ്യയേക്കാള്‍ കൂടുതലായിരുന്നു എന്നതിന്റെ തെളിവാണ്‌. കൊല്ലപ്പെട്ട ആറു പേരുടെയും വെടിയേറ്റ പരിക്കുകള്‍ മാരകമായിരുന്നു. (വെടിയേറ്റു മരിച്ചത്‌ നാലു പേര്‍ മാത്രം എന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ കണക്ക്‌. പത്രങ്ങളും നാടായ നാടും ഒന്നിച്ച്‌ പറഞ്ഞാലും ഉദ്യോഗസ്ഥര്‍ എഴുതിയത്‌ അപ്പടി ശ്വാസം വിടാതെ വായിക്കുക എന്നത്‌ ഈ മന്ത്രിസഭയുടെ ഒരു നടപ്പുശീലമാണ്‌.)പോലീസ്‌ കെട്ടിയുണ്ടാക്കിയ കഥകളുടെ പിന്നാലെയായിരുന്നു പിന്നീട്‌ മാധ്യമങ്ങളും പൊതുസമൂഹവും. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനാണ്‌ വെടിവെച്ചത്‌ എന്നായിരുന്നു ഒരു കഥ. അങ്ങനെയൊരു സംഘര്‍ഷത്തിനുള്ള വകുപ്പൊന്നും അവിടെയുണ്ടായിരുന്നില്ല എന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു പൊതുപ്രശ്‌നത്തിനു വേണ്ടി ഒന്നിച്ച അവര്‍ എങ്ങനെയാണ്‌ പരസ്‌പരം ചേരിതിരിയുക എന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടില്ല. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്‌ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ്‌ മറ്റൊരു കഥ. അങ്ങനെയൊരു സാധ്യത ചെറിയതുറയില്‍ ഇല്ലെന്ന്‌ പള്ളി അധികാരികള്‍ തന്നെ പിന്നീട്‌ വിശദീകരിക്കുകയുണ്ടായി. മുസ്‌്‌ലിംകളും ക്രിസ്‌ത്യാനികളും അത്രയേറെ സൗഹൃദത്തില്‍ കഴിയുന്ന പ്രദേശമാണിത്‌. ഇമ്മാതിരി തട്ടുപൊളിപ്പന്‍ വിശദീകരണങ്ങളൊന്നും ഏല്‍ക്കാതെ വന്നപ്പോഴാണ്‌ ആക്രമിക്കാന്‍ വന്ന ജനക്കൂട്ടത്തിനെതിരെ സ്വയരക്ഷാര്‍ത്ഥം പോലീസ്‌ വെടിവെക്കുകയായിരുന്നു എന്ന കഥ ഉരുത്തിരിഞ്ഞ്‌ വന്നത്‌. അങ്ങനെ സ്വയരക്ഷാര്‍ത്ഥം പോലീസ്‌ നേരത്തെ വെടിവെച്ചു തുടങ്ങിയിരുന്നെങ്കില്‍ ഇന്ന്‌ ഒരൊറ്റ സി.പി.എമ്മുകാരനും ജീവനോടെ ഉണ്ടാകുമായിരുന്നില്ല. അക്രമസമരങ്ങള്‍ നടത്തി പോലീസിനെതിരെ ഏറ്റവുമധികം യുദ്ധത്തിന്‌ മുറവിളികൂട്ടിയ വിഭാഗം ഏതായിരുന്നു എന്ന ചോദ്യത്തിന്‌ ചാനല്‍ സ്റ്റുഡിയോ ലൈബ്രറികളിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്‌ മുമ്പുള്ള ചില ദൃശ്യങ്ങള്‍ ചികഞ്ഞാല്‍ മതി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ്‌ കോടതി വരാന്തകളിലായിരുന്നു ഇടതു സ്ഥാനാര്‍ത്ഥികളില്‍ മിക്കവരും. പലരും പിടികിട്ടാപ്പുള്ളികള്‍. ജാമ്യം കിട്ടാനുള്ള നെട്ടോട്ടം. എല്ലാം ജനം കാണുന്നുണ്ട്‌ എന്ന്‌ ഫലം വന്നപ്പോള്‍ ബോധ്യമായി. ജനക്കൂട്ടത്തിന്റെ ആക്രമണം മൂലം സ്വന്തം യൂണിഫോം ഒന്ന്‌ ചുളിഞ്ഞു പോയ പോലീസിനെയെങ്കിലും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ എഫ്‌.ഐ.ആര്‍ കഥകളെഴുതുന്ന ഡിപ്പാര്‍ട്ട്‌മെന്റിന്‌ ഇന്നേവരെ സാധിച്ചിട്ടില്ല. ഇതൊരു ക്രിമിനല്‍ ബുദ്ധിയുള്ള മിടുക്കന്റെ കളിയായിരുന്നു എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കള്ളനും പോലീസും കളി. പോലീസ്‌ എന്നാല്‍ ഭരിക്കുന്ന ഏമാന്‍ പറയുന്നത്‌ അപ്പടി വിഴുങ്ങുകയും കാഞ്ചി വലിക്കാന്‍ പറഞ്ഞാല്‍ വലിക്കുകയും ചെയ്യുന്ന സാധുക്കളാണെന്ന്‌ വിശ്വാസിക്കാം. കള്ളനാര്‌ എന്നതു മാത്രമാണ്‌ ഇനി പിടികിട്ടാനുള്ളത്‌. അവന്റെ ഉദ്ദേശ്യമെന്തായിരുന്നു എന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്‌. വെടിവെപ്പുവേളയില്‍ ഹാജരായിരുന്ന പോലിസ്‌ ഉദ്യോഗസ്ഥരുടെ പങ്കിനോടൊപ്പം സംഭവസ്ഥലത്തു നിന്നു വിട്ടുനിന്ന ഉന്നത പോലിസ്‌ ഉദ്യോഗസ്ഥരുടെ വിവരവും പ്രത്യേകം അന്വേഷിക്കണം. തെരഞ്ഞെടുപ്പ്‌ ഫലം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള തത്രപ്പാടില്‍ ഉന്നതവൃത്തങ്ങള്‍ നല്‍കിയ നിര്‍ദ്ദേശാനുസരണമാണ്‌ വെടിവെപ്പ്‌ നടന്നതെന്ന്‌ സംശയിക്കപ്പെടുന്നുണ്ട്‌. നന്ദിഗ്രാമില്‍ ഒരു പ്രത്യേക സമുദായം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത്‌ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ കെമിക്കല്‍ ഹബ്ബ്‌ പണിയാനായി 14 പേരെ വെടിവെച്ചു കൊന്ന അതേ സി.പി.എമ്മാണ്‌ കേരളവും ഭരിക്കുന്നത്‌ എന്ന കാര്യമോര്‍ക്കുമ്പോള്‍ ഭയപ്പെടാതെ വയ്യ. വര്‍ഗ്ഗീയവികാരം ഇളക്കി വിടാതിരിക്കാനാണ്‌ വാര്‍ത്തക്ക്‌ പ്രാധാന്യം കൊടുക്കാതിരുന്നത്‌ എന്ന ഒരു മുടന്തന്‍ ന്യായമാണ്‌ നിശ്ശബ്ദതക്കുള്ള കാരണമായി മാധ്യമങ്ങള്‍ വിശദീകരിച്ചത്‌. അത്‌ കുറ്റകരമായ മൗനമായിരുന്നു എന്ന്‌ സമ്മതിക്കാന്‍ ആര്‍ക്കും ചങ്കൂറ്റമില്ല. നിശ്ശബ്ദത അടക്കി വാഴുന്നിടത്ത്‌ നീതിനിഷേധമുണ്ടാകുമെന്നത്‌ പൊതുനിയമമാണ്‌. മൗനം ഫാഷിസത്തിന്റെ ലക്ഷണമാണ്‌. ഇതൊന്നും അറിയാത്തവരല്ല നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍. ഇങ്ങനെ ന്യായീകരിക്കുന്ന വിഭാഗം തന്നെയാണ്‌ മാറാട്‌ എട്ട്‌ ഹിന്ദു സഹോദരന്മാര്‍ ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ദിവസങ്ങളോളം ആ ഭീകര ദൃശ്യങ്ങള്‍ വെട്ടിമാറ്റാതെ ടി.വി സ്‌ക്രീനില്‍ നിലനിര്‍ത്തിയത്‌. അന്നൊന്നും ഇല്ലാതിരുന്ന എന്ത്‌ മാധ്യമധര്‍മ്മമാണ്‌ ഇക്കാര്യത്തില്‍ നിര്‍വ്വഹിച്ചതെന്ന്‌ വ്യക്തമാക്കപ്പെടേണ്ടതുണ്ട്‌. മാന്യമഹാ ദേഹികളും ദേഹങ്ങളുമായ നമ്മുടെ സാംസ്‌കാരിക നായകന്മാരും ബീമാപ്പള്ളി കണ്ടില്ല. അത്‌ തിരുവനന്തപുരത്താണെന്ന്‌ അവര്‍ക്കറിയില്ല. മിണ്ടിയില്ല, ഒരെണ്ണവും. അവര്‍ക്ക്‌ വേറെയും വിഷയങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചിരിയായിരുന്നു പ്രധാന പ്രശ്‌നങ്ങളിലൊന്ന്‌. ചാനലുകളും പത്രങ്ങളും ആഘോഷിക്കാന്‍ വിട്ടു പോയില്ല. അതു ചര്‍ച്ചക്കെടുത്തില്ലെങ്കില്‍ നമ്മുടെ സാംസ്‌കാരികബോധങ്ങള്‍ അപകടത്തിലാവുമെന്ന പ്രതീതിയായിരുന്നു കുറേ ദിവസങ്ങളില്‍. കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കിയതു കൊണ്ടു മാത്രം അവസാനിപ്പിക്കാവുന്ന കേസല്ല ബീമാപ്പള്ളി വെടിവെപ്പ്‌. അത്‌ ഒരു ജനവിഭാഗത്തെയൊന്നാകെ അരക്ഷിതബോധത്തിലേക്ക്‌ ഉന്തിയിടാവുന്ന നെറികേടാണ്‌. പോലീസിലും ഉദ്യോഗസ്ഥ വൃന്ദത്തിലും ചില കരുതല്‍ നടപടികള്‍ അനിവാര്യം. ഉന്നതന്മാരുടെ താല്‍ക്കാലിക നോട്ടങ്ങള്‍ വിദൂരകാലത്തേക്കുള്ള പ്രത്യാഘാതങ്ങള്‍ക്ക്‌ കാരണമായേക്കാം എന്ന്‌ ഇനിയെന്നാണ്‌ നമ്മുടെ പോലീസും ഭരണകൂടവും മനസ്സിലാക്കുക?. പൊതുബോധങ്ങള്‍ സ്വരൂപിക്കുന്നതിലും മലയാളിക്ക്‌ മാറാന്‍ നേരമായിരിക്കുന്നു. അത്‌ മാധ്യമങ്ങള്‍ക്കും സാംസ്‌കാരികനായകന്മാര്‍ക്കും മാത്രം വിട്ടു കൊടുക്കേണ്ട പ്രക്രിയയല്ല. അല്ലെങ്കിലും കേരളത്തിലെ മനുഷ്യരെ ആര്‍ക്കു വേണം.? അവന്‍ ഉച്ചയ്‌ക്ക്‌ വെക്കാന്‍ അരിയില്ലാതെ ഉച്ചത്തില്‍ കരഞ്ഞാലും ഉഗാണ്ടയിലെ പട്ടിണി മരണങ്ങളെപ്പറ്റി നമുക്ക്‌ ചര്‍ച്ചാ സംഗമങ്ങള്‍ സംഘടിപ്പിക്കാം. ആരോ അയച്ച ഇ മെയില്‍ സന്ദേശത്തിന്റെ പേരില്‍ അവനെ അറസ്റ്റു ചെയ്‌ത്‌ തീവ്രവാദിപ്പട്ടമണിയിച്ചാല്‍ വസീറിസ്ഥാനിലെ ഗോത്രമേഖലകളില്‍ താലിബാന്‍ സ്വരുക്കൂട്ടുന്ന ആര്‍.ഡി.എക്‌സിന്റെയും എ.കെ-47ന്റെയും ഞെട്ടിക്കുന്ന കണക്കുകള്‍ നിരത്തി നമുക്ക്‌ അവന്‍ ജനിച്ച കുലത്തെ ഒന്നടങ്കം തീവ്രവാദികളാക്കുകയോ യഥാര്‍ത്ഥത്തിലുള്ള ഉറവിടങ്ങളെ അന്വേഷിക്കാതിരിക്കുകയോ ചെയ്യാംേ. അറിയാതെയൊരു വണ്ടി മുട്ടി പൂച്ചയോ പട്ടിയോ ചത്താല്‍ അന്നത്തെ വാര്‍ത്താ വിശകലനത്തിന്റെ മുക്കാല്‍ മണിക്കൂറും മൃഗങ്ങളോട്‌ എന്തിനീ ക്രൂരത എന്ന വിഷയത്തില്‍ കൊച്ചി സ്‌റ്റുഡിയോയിലും കോഴിക്കോട്ടും സാംസ്‌കാരിക നായകന്മാരെ ഇരുത്താം. കേരളത്തില്‍ പോലീസ്‌ വെടിവെപ്പോ കൂട്ടബലാത്സംഗമോ കലാപങ്ങളോ മനുഷ്യാവകാശലംഘനമോ സംഭവിക്കട്ടെ. നമുക്ക്‌ അബൂഗുറൈബിന്റെ ഇരുട്ടറകളില്‍ അമേരിക്കന്‍ പട്ടാളം ഇറാഖി തടവുകാരെ പീഡിപ്പിക്കുന്നതിനെപ്പറ്റിയും ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുന്നതിനെപ്പറ്റിയും ആണവ കരാറിനെപ്പറ്റിയും മാത്രം സംസാരിക്കാം. വിഷയദാരിദ്ര്യം ഒട്ടും ഇല്ലാതിരുന്നിട്ടും അന്താരാഷ്ട്ര കാര്യങ്ങളില്‍ വ്യാകുലപ്പെടുന്നതിന്റെ നൂറില്‍ അര അംശം പോലും മൂക്കിന്‍ തുമ്പത്തെ ഈച്ചയെ ആട്ടാന്‍ ഉപയോഗിക്കുന്നില്ല എന്നത്‌ ഒരുപക്ഷേ കേരളത്തിലെ കപട ജ്ഞാനികളുടെ മാത്രം പ്രത്യേകതയായിരിക്കും. രാജ്യാന്തര വര്‍ത്തമാനങ്ങളേക്കാള്‍ നമ്മെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌. അതു നമുക്കറിയാഞ്ഞിട്ടല്ല. വെടിയുണ്ടയും വിരിമാറും പ്രസംഗിക്കുന്ന നമ്മുടെ മഹാമനീഷികള്‍ സ്വന്തം നെഞ്ചിനു നേര്‍ക്ക്‌ അതു വന്നേക്കും എന്നു തോന്നുന്ന നിമിഷം പിന്മാറിക്കളയുന്നു. അല്ലെങ്കില്‍ മിണ്ടാതിരിക്കുന്നു. അതു തന്നെയാണ്‌ ബീമാപ്പള്ളി വെടിവെപ്പിനു ശേഷവും സംഭവിച്ചത്‌. അത്‌ തലസ്ഥാനത്താണ്‌. ഭരിക്കുന്നവന്റെ ചുണ്ടിനു താഴെയാണ്‌. ചീപ്പ്‌ പോപ്പുലാരിറ്റിക്ക്‌ വേണ്ടിയാണെങ്കിലും സാംസ്‌കാരിക നായകന്മാര്‍ പട്ടികളെപ്പോലെ അലഞ്ഞു നടക്കുന്ന ഇടത്തിലാണ്‌. എന്നിട്ടും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഈ അരും കൊലക്കെതിരെ ഒരിറ്റ്‌ കണ്ണീരു വീഴ്‌ത്താനോ കവിതയെഴുതാനോ ഒരു മനുഷ്യസ്‌നേഹിയെയും കണ്ടില്ല.

Saturday, April 4, 2009

പൊന്നുമക്കളേ, അരുത്‌... (മഅ്‌ദനി പറയട്ടെ)



അങ്ങനെ, ആത്മസംയമനത്തിന്റെ താരാട്ടുപാടി കേരള മുസ്‌്‌ലിംകളെ ഉറക്കിക്കിടത്താന്‍ ശിഹാബ്‌ തങ്ങള്‍ നോക്കണ്ടാ. കൊച്ചു കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുളള ഈ ഒറ്റക്കാലില്‍ വേച്ചുവേച്ച്‌ നടക്കുന്ന വിനീതന്‍ അതിനു സമ്മതിക്കില്ല മക്കളേ.. മതം സമാധാനത്തിനു വേണ്ടിയാണെന്ന്‌ പറയുന്നവരുടെ വിവരക്കേടുകള്‍ കേട്ട്‌ വഴി തെറ്റരുത്‌ മക്കളേ... അവര്‍ നിങ്ങളെ ജീവിതത്തിന്റെ നേരമ്പോക്കുകളില്‍ തളച്ചിടാനുളള പരിപാടിയിലാണ്‌. അവര്‍ക്ക്‌ നിങ്ങളെ ഉപയോഗിച്ച്‌ പളളികളുണ്ടാക്കണം. മദ്രസ്സകളുണ്ടാക്കണം. മതപ്രഭാഷണങ്ങള്‍ നടത്തണം. യത്തീംകുട്ടികളെ വളര്‍ത്തണം. ജീവിതത്തിന്റെ വ്യവസ്ഥകളെപ്പറ്റി സംസാരിക്കണം. ഒരിക്കലും അതിനു നിന്നുകൊടുക്കരുത്‌ മക്കളേ... അവര്‍ നിങ്ങളെ ഉറക്കിക്കിടത്തുകയാണ്‌. ജിഹാദിന്റെ വഴിയാണ്‌ ശരി. വാളെടുക്കണം. തല കൊയ്യണം. കൊല്ലാനും ചാകാനും തയ്യാറായി മാത്രം ഇസ്‌്‌ലാം മതത്തില്‍ നിലകൊണ്ടാല്‍ മതി. അല്ലാത്തവന്‍ യഥാര്‍ത്ഥ മുസ്‌്‌ലിമല്ല മക്കളേ... ഭൂരിപക്ഷത്തെ സൈ്വരം കെടുത്തണം. ചിതറിക്കിടക്കുന്ന അവരുടെ സ്വത്വത്തെ ഒന്നാക്കിക്കൊടുക്കാനുളള ബാധ്യത നമ്മളേറ്റെടുക്കണം. അങ്ങനെ നമ്മള്‍ വാളെടുത്തതിനു പകരമായി അവര്‍ വാളെടുക്കും. നമ്മള്‍ ബോംബ്‌ സ്‌ഫോടനം നടത്തി നിരപരാധികളെ കൊലപ്പെടുത്തിയതിനു പകരമായി അവര്‍ ബോംബെറിഞ്ഞ്‌ നമ്മുടെ പളളികള്‍ തകര്‍ക്കണം. നമ്മുടെ സമുദായത്തെ മുച്ചൂടും നശിപ്പിക്കണം. നമ്മുടെ ഭാര്യയും മക്കളും ബലാല്‍സംഗം ചെയ്യപ്പെടും. ശിരച്ഛേദം ചെയ്യപ്പെടും. ചിത്രവധം ചെയ്യപ്പെടും. എന്നാലും പിന്മാറരുത്‌. കൂടുതല്‍ കരുത്തോടെ ഭൂരിപക്ഷത്തെ അപായപ്പെടുത്താനുളള നടപടികളുമായി മുന്നോട്ടു പോകണം. ഇന്ത്യയിലെ ഓരോ ഹിന്ദുവും സംഘ്‌പരിവാര്‍ ഫാഷിസത്തിന്റെ വക്താവാകുന്നതുവരെ നാം വിശ്രമിക്കരുത്‌. ഇന്ത്യയിലെ അവസാനത്തെ മുസല്‍മാനും കൊല്ലപ്പെടുന്നതുവരെ നാം വിശ്രമിക്കരുത്‌. നമ്മുടെ ഉമ്മയും പെങ്ങളും കണ്‍മുന്നില്‍ ബലാത്സംഗം ചെയ്യപ്പെടുന്നത്‌ കാണാതെ മരിക്കരുത്‌. ആ സുന്ദരസുരഭില നിമിഷങ്ങള്‍ക്കായി കാത്തിരിക്കണം. ഏതു നിമിഷവും അതു സംഭവിച്ചേക്കാമെന്ന കരുതല്‍ വേണം. അതിനു വേണ്ടിയുളള സകല പണികളും നമ്മള്‍ തന്നെ ചെയ്യണം. ജനാധിപത്യത്തെ തെല്ലും ഭയപ്പെടരുത്‌. അതിനകത്ത്‌ നിരവധി പഴുതുകളുണ്ടെന്ന്‌ എന്റെ ജയില്‍മോചനത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക്‌ ബോധ്യമായിട്ടുണ്ടാകുമല്ലോ. ഈ മണ്ണിനെ കുട്ടിച്ചോറാക്കാനുളള കരാര്‍ ഏറ്റെടുത്ത വിശ്വസ്‌തരാണ്‌ നമ്മള്‍. എല്ലാം ചെയ്യുന്നത്‌ അല്ലാഹുവിന്റെ പേരിലാകണം. മതത്തെയും മതചിഹ്നങ്ങളെയും തീവ്രവാദത്തിനായി മാക്‌സിമം ഉപയോഗിക്കണം. മുടി നീട്ടിവളര്‍ത്തിയ സന്യാസിമാരെ കിട്ടുകയാണെങ്കില്‍ കൂടെ കൂട്ടാന്‍ മറക്കരുത്‌. കൂടെ സംഘ്‌പരിവാര്‍ ഏജന്റുമാരായ ഹിന്ദുക്കള്‍ വല്ലവരുമുണ്ടെങ്കില്‍ അവരെ നീണ്ട കുറി തൊടുവിച്ച്‌ കൂടെ നടത്തണം. പത്രസമ്മേളനത്തിലും സെമിനാറിലും ടി.വി ക്യാമറകള്‍ക്ക്‌ പിടിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടെയിരുത്തണം. ഇസ്‌്‌ലാം ഭീകരതയുടെ മതമായി അറിയപ്പെടണം. സംഘ്‌പരിവാറിന്റെ എല്ലാവിധ സഹായവും നമ്മുടെ വിജയത്തിനു പിന്നിലുണ്ടാകും. ഭീകരഹിന്ദുത്വത്തിന്റെ പ്രിയപുത്രന്‍ ഈയിടെ എന്നെ വിശുദ്ധനാക്കി പ്രസംഗിച്ചത്‌ നിങ്ങളും കേട്ടുകാണുമല്ലോ. നമ്മളും അവരും തമ്മില്‍ അത്രയധികം ഇഴയടുപ്പമുണ്ടെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലായിക്കാണുമല്ലോ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്‌. ഇരകള്‍ ഇരകള്‍ എന്ന്‌ നാഴികക്കു നാല്‍പതു വട്ടം ഉരുവിട്ടുകൊണ്ടിരിക്കണം. നേരത്തെ പറഞ്ഞിരുന്നത്‌ മാറ്റി മുസ്‌്‌ലിംകളാദി പിന്നാക്ക ജാതി ഇരകള്‍ എന്ന്‌ ഊന്നിപ്പറയണം. ഉന്മാദ രാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകാരെയും ഫാഷിസത്തെ അതേപോലെ അനുകരിക്കുന്ന സംഘ്‌പരിവാറിനെയും നമുക്ക്‌ കൂട്ടിനു കിട്ടും. ഇവര്‍ രണ്ടുകൂട്ടരും രാജ്യത്തെ അസ്ഥിരപ്പെടുത്തി അരാജകത്വം വരാന്‍ അമേരിക്കക്ക്‌ വിടുവേല ചെയ്യുന്നവരാണ്‌. അവരുടേതും നമ്മുടേതും ഒരേ ലക്ഷ്യമാണെന്ന്‌ ഈയിടെ മാത്രമാണ്‌ കൂടുതല്‍ തിരിച്ചറിയാന്‍ സാധിച്ചത്‌. കമ്യൂണിസ്‌റ്റുകളും ഫാഷിസ്റ്റുകളും ജനാധിപത്യ വിരുദ്ധര്‍. നമ്മളും അങ്ങനെ. അവര്‍ നിവൃത്തികേടുകൊണ്ട്‌ മാത്രം ഇന്ത്യയില്‍ ജനാധിപത്യത്തെ ഉപയോഗിക്കുന്നു. നമ്മളും അങ്ങനെ. അവര്‍ക്ക്‌ രണ്ടുകൂട്ടര്‍ക്കും രാജ്യത്തെ ശിഥിലീകരിക്കാനും പുരോഗതിയെ തടസ്സപ്പെടുത്താനുമുളള അജണ്ടകളുമുണ്ട്‌. നമ്മള്‍ക്കും അങ്ങനെ തന്നെ. അവനവന്റെ രാഷ്ട്രീയം പ്രയോഗിക്കാനും അടിച്ചേല്‍പ്പിക്കാനും ആയുധത്തിന്റെ മാര്‍ഗ്ഗമാണ്‌ കാലങ്ങളായി ഇവര്‍ സ്വീകരിച്ചു വരുന്നത്‌. നമ്മളും അങ്ങനെ തന്നെ. ഇനി നിങ്ങള്‍ പറയൂ. ബി.ജെ.പി വിട്ടവരും എന്‍.ഡി.എ ഏജന്റുകളും കൂട്ടിനു വന്ന മൂന്നാം മുന്നണിക്കും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കും ഒപ്പമല്ലാതെ ആര്‍ക്കൊപ്പമാണ്‌ നാം നില്‍ക്കേണ്ടത്‌ മക്കളൈ... രാജ്യത്തെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ്സുകാരെയും രാജ്യസ്‌നേഹം ഈമാനിന്റെ ഭാഗമാണെന്ന്‌ പറയുന്ന മുസ്‌്‌ലിംലീഗുകാരെയും നമുക്ക്‌ വേണ്ടേ വേണ്ട മക്കളേ...വിഡ്‌ഢികളായ ചില ബുദ്ധിജീവികള്‍ നമ്മെ ചെറുത്തുനില്‍പ്പ്‌ പ്രസ്ഥാനമെന്ന്‌ കരുതിയിട്ടുണ്ട്‌. തല്‍ക്കാലം അതൊന്നും തിരുത്താന്‍ നില്‍ക്കണ്ട. മതേതര കക്ഷികളെന്ന്‌ അവകാശപ്പെടുന്നവരുടെ ഒപ്പം നിന്നും അവരുടെ അധികാരത്തിന്റെ അടുക്കളവഴി ഉപയോഗിച്ചും നമുക്ക്‌ അതിശീഘ്രം തീവ്രവാദം വളര്‍ത്തണം. ഒമ്പത്‌ കൊല്ലത്തെ ഗ്യാപ്പ്‌ ഒരിക്കലും അനുഭവപ്പെടരുത്‌. ആ ഒമ്പത്‌ കൊല്ലം തല പൊകഞ്ഞ്‌ ചിന്തിച്ചാണ്‌ ഈയൊരു വഴി തെളിഞ്ഞു വന്നത്‌. ഇനി ഒരു നിമിഷം പോലും പാഴാക്കാനില്ല മക്കളേ.. സാമ്രാജ്യത്വം ആഗ്രഹിക്കുന്നതു പോലെ രാജ്യത്തെ ശിഥിലീകരിക്കാനും അഖണ്ഡത തകര്‍ക്കാനും വേണ്ടിയാണ്‌ നമ്മളും സംഘ്‌പരിവാറും പലരൂപത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. ആ ലക്ഷ്യത്തിന്‌ കരുത്ത്‌ പകരണം. മതത്തെ ഉപയോഗിച്ചല്ലാതെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ തകര്‍ക്കാനാവില്ലെന്ന്‌ സാമ്രാജ്യത്വത്തിന്‌ നന്നായി അറിയാവുന്നതാണ്‌. ഉളളിന്റെ ഉളളിലൂടെ അങ്ങനെ ചെയ്യുമ്പോഴും കോണ്‍ഗ്രസും ലീഗുമാണ്‌ സാമ്രാജ്യത്വത്തിന്റെ പാദസേവകരെന്ന്‌ നമ്മള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. ദിവസത്തില്‍ പത്തു നേരമെങ്കിലും ഫലസ്‌തീന്‍, ഫലസ്‌തീന്‍ എന്ന്‌ പറഞ്ഞുകൊണ്ടിരിക്കണം. മുസ്‌്‌ലിംകളെ വൈകാരികമായി ഉദ്ദീപിപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ല വഴിയില്ല. സംവരണം, പട്ടിണി നിര്‍മ്മാര്‍ജ്ജനം, ദാനധര്‍മ്മം തുടങ്ങിയ വാക്കുകളൊന്നും ഉച്ചരിച്ചു പോകരുത്‌. മൗലികമായി അതൊന്നുമല്ല മുസ്‌്‌ലിംകള്‍ക്ക്‌ വേണ്ടത്‌ മക്കളേ. അവര്‍ക്ക്‌ സദ്ദാം ഹുസൈനും ഇറാഖും ഫലസ്‌തീനും ധാരാളം. മുസ്‌്‌ലിംകള്‍ ക്ഷുഭിതരാകും. വോട്ടുകള്‍ ധാരധാരയായി ഒഴുകിയെത്തും. (ഈ ഗുഡ്‌ ഐഡിയ മലപ്പുറത്തും പൊന്നാനിയിലും വേവിക്കാന്‍ സാധിക്കുമെന്ന്‌ ഈ വിനീതന്‍ സി.പി.എമ്മുകാര്‍ക്ക്‌ രഹസ്യമായി പറഞ്ഞു കൊടുത്തിട്ടുണ്ട്‌.)മുസ്‌്‌ലിംലീഗിന്റെ സമാധാനത്തിന്റെ രാഷ്ട്രീയവും പുരോഗതിക്കുവേണ്ടിയുളള രാഷ്ട്രീയവും, മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുളള രാഷ്ട്രീയവും നമുക്ക്‌ വേണ്ടേ വേണ്ട. മുസ്‌്‌ലിംലീഗിനെ തകര്‍ക്കുകയാവണം നമ്മുടെ പ്രഥമ ലക്ഷ്യം. അത്‌ തകര്‍ന്നാലേ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകരുകയുളളൂ. അതിനു വേണ്ടിയാണ്‌ കൊല്ലത്ത്‌ കിടന്നിരുന്ന ഞാന്‍ വയ്യാത്ത കാലും വെച്ച്‌ മലപ്പുറത്തേക്ക്‌ വീണ്ടും വേച്ചു വന്നത്‌. കേരളത്തില്‍ മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും മുസ്‌്‌ലിംകളുളള ജില്ലയാണ്‌ എന്റെ കൊല്ലം. മലപ്പുറത്തുകാര്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ കഴിഞ്ഞുകൂടുമ്പോള്‍ കൊല്ലം ജില്ലയിലെ മുസ്‌്‌ലിംകളില്‍ ഭൂരിഭാഗവും പട്ടിണിപ്പാവങ്ങളാണ്‌. അവിടുത്തെ സമുദായത്തെ സമുദ്ധരിക്കാതെ ഞാന്‍ ഈ പണി ചെയ്യുന്നത്‌ എന്തിനാണെന്ന്‌ ഇനിയും വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. എന്തൊക്കെ സംഭവിച്ചാലും മുസ്‌്‌ലിംകളേ നിങ്ങള്‍ പേടിക്കേണ്ട. ഇവിടെ നിന്ന്‌ എല്ലാവരും ചേര്‍ന്ന്‌ ആട്ടിപ്പായിക്കുകയാണെങ്കില്‍ നമ്മെ സ്വീകരിക്കാന്‍ ബ്രൂണെ സുല്‍ത്താനുണ്ട്‌. ബഹ്‌്‌റൈനിലെ രാജാവുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്തുളള സഊദി അറേബ്യയുണ്ട്‌ മക്കളേ...
വാല്‍ക്കഷ്‌ണം: ഇതൊക്കെയാണ്‌ തനിനിറം. നമ്മുടെ പൈതൃകങ്ങളെ ഈ വൈകൃതങ്ങള്‍ക്ക്‌ വിട്ടുകൊടുക്കരുത്‌. കൂടുതല്‍ വെളിപ്പെടാനിരിക്കുന്നു.
എന്‍.ഡി.എഫുമായി യു.ഡി.എഫ്‌ ഏതെങ്കിലും വിധത്തില്‍ കരാറോ രഹസ്യധാരണയോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതു മതേതര സമാഹത്തോട്‌ ചെയ്യുന്ന കൊടുംപാതകം തന്നെ. പി.ഡി.പിയും എന്‍.ഡി.എഫ്‌ എന്ന തീവ്രവാദ സംഘനയേക്കാള്‍ വ്യത്യസ്‌തമല്ലെന്ന്‌ കൂട്ടത്തില്‍ ചേര്‍ക്കട്ടെ. മേല്‍ സൂചകങ്ങളൊക്കെയും ഇരകൂട്ടര്‍ക്കും ബാധകം. അന്തവും കുന്തവുമില്ലാതെ താല്‍ക്കാലിക ലാഭം മാത്രം നോക്കി ജീവിക്കുന്ന നാം ഈ സംഘടനകള്‍ക്ക്‌ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന സഹായങ്ങള്‍ നമ്മെ തന്നെ തിരിഞ്ഞുകൊത്തുന്ന ദിവസം വരുമെന്ന്‌ മറക്കാതിരിക്കുക.

Wednesday, January 28, 2009

ജൂതലോബിയെ ഒബാമക്ക്‌ ചെറുക്കാനാവില്ല

ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വാക്കുകളായിരുന്നു അത്‌. അല്‍ അറബിയ്യ ചാനലിന്‌ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ ബരാക്‌ ഹുസൈന്‍ ഒബാമ പറഞ്ഞു: അമേരിക്ക നിങ്ങളുടെ ശത്രുവല്ലെന്ന സന്ദേശമാണ്‌ മുസ്‌്‌ലിം ലോകത്തോട്‌ എനിക്ക്‌ പറയാനുളളത്‌. മുസ്‌്‌ലിം രാജ്യങ്ങളോടുളള നിലപാടുകളില്‍ അമേരിക്കക്ക്‌ തെറ്റു പറ്റിയിട്ടുണ്ട്‌. പക്ഷേ, ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അമേരിക്ക മുസ്‌്‌ലിം ലോകവുമായി പുലര്‍ത്തിയിരുന്ന ബന്ധം പുനരാരംഭിക്കാന്‍ യാതൊരു പ്രയാസവുമില്ല. പരസ്‌പര ബഹുമാനത്തിലും പരസ്‌പര സ്‌നേഹത്തിലും അധിഷ്‌ഠിതമായ ബന്ധമാണ്‌ മുസ്‌്‌ലിം ലോകവുമായി ഞാന്‍ ആഗ്രഹിക്കുന്നത്‌. മുന്‍ പ്രസിഡണ്ട്‌ ജോര്‍ജ്ജ്‌ ബുഷ്‌ നിരവധി തവണ അല്‍ അറബിയ്യ ചാനലിന്‌ അഭിമുഖം അനുവദിച്ചിരുന്നെങ്കിലും മുസ്‌്‌ലിംകളെ സ്‌നേഹത്തിലാക്കുന്ന വര്‍ത്തമാനം ഒരു അമേരിക്കന്‍ പ്രസിഡണ്ടില്‍ നിന്ന്‌ ഇതാദ്യമാണ്‌ കേള്‍ക്കുന്നത്‌. എന്നാല്‍, ഫലസ്‌തീന്റെ ആഭ്യന്തര സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒബാമ, സഖ്യകക്ഷി എന്ന നിലയില്‍ ഇസ്രാഈലിനെ കൈവിടാനാവില്ലെന്ന്‌ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത്‌ ശ്രദ്ധിക്കേണ്ട കാര്യമാണ്‌. ചരിത്രത്തില്‍ ചില അപൂര്‍വ്വതകള്‍ സംഭവിക്കാറുണ്ട്‌ എന്നതു നേരാണ്‌. ബരാക്‌ ഹുസൈന്‍ ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി അധികാരമേറ്റത്‌ അത്തരമൊരു അപൂര്‍വ്വതയാണെന്ന്‌ ലോകമാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുകയുണ്ടായി. സാമ്പത്തിക പ്രതിസന്ധിയുടെ നെല്ലിപ്പലകയും കടന്ന്‌ പരിതാപ പൂര്‍വ്വം മുന്നോട്ടിഴയുന്ന അമേരിക്കയുടെ രക്ഷകനായിട്ടാണ്‌ പലരും ഒബാമയെ അവതരിപ്പിച്ചത്‌. മുസ്‌്‌ലിം രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന പ്രസ്‌താവനയാണ്‌ നേരത്തെ തന്നെ ഒബാമയെ ലോകം ശ്രദ്ധിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്‌. കറുത്തവന്റെ ദുരിതഭൂമികയില്‍ വിമോചനത്തിന്റെ വെളിപാട്‌ കൊട്ടിപ്പാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ എന്ന മഹാപുരുഷന്റെ സ്വപ്‌നത്തിന്‌ ചിറകു കൊടുത്തു എന്നതും ഒബാമയെ ശ്രദ്ധേയനാക്കി. ചരിത്രത്തിലാദ്യമായി മുസ്‌്‌ലിം പശ്ചാത്തലമുളള ഒരാള്‍ അമേരിക്കന്‍ പ്രസിഡണ്ടാവുന്നു എന്നതാണ്‌ അദ്ദേഹത്തിന്റെ തൊലിക്കറുപ്പിനെപ്പോലും അപ്രസക്തമാക്കിയ മറ്റൊരു കാര്യം. അമേരിക്കയില്‍ കറുത്തവനും വെളുത്തവനും ഒബാമയുടെ കാര്യത്തില്‍ ഐക്യപ്പെട്ടു എന്നതിനേക്കാള്‍ ബുഷിന്റെ നയങ്ങളെ ജനങ്ങള്‍ വെറുത്തു എന്നു പറയുന്നതാവും ശരി. ഒരു യു.എസ്‌ നേതാവില്‍ നിന്ന്‌ ലോകം മുഴുവനും ആഗ്രഹിച്ച തീപ്പൊരി പ്രസംഗങ്ങളുമായി നാടായ നാടൊക്കെ അടക്കി വീഴ്‌ത്താനും ഒബാമക്കു സാധിച്ചു. ഗ്വാണ്ടനാമോ തടവറയുടെ ഇരുട്ടറകളില്‍ പീഡനമനുഭവിക്കുന്നവരെ ഉടന്‍ മോചിപ്പിക്കുമെന്നും തടവറ അടച്ചുപൂട്ടുമെന്നുമുള്ള പ്രഖ്യാപനം പ്രസിഡണ്ടിന്റ ധീരമായ തീരുമാനമായിരുന്നു. ചുമതലയേറ്റയുടന്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചു എന്നത്‌ വിശ്വാസ്യത കൂട്ടി. യുദ്ധ കുറ്റവിചാരണാ ട്രെബ്യൂണലില്‍ നടക്കുന്ന 21 കേസുകളുടെ വിചാരണ 120 ദിവസത്തേക്ക്‌ നിര്‍ത്തിവെക്കാനുളള തീരുമാനം പ്രസിഡണ്ടായി ചുമതലയേറ്റ്‌ മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു. ഗ്വാണ്ടനാമോയില്‍ ജയിലറും കോടതിയുമെല്ലാം ക്രൂരന്മാരായ യു.എസ്‌ സേനാ അംഗങ്ങളായിരുന്നു. അവര്‍ ആ നരകത്തില്‍ കാട്ടിക്കൂട്ടിയ കൊടിയ പീഡനങ്ങളെക്കുറിച്ച്‌ അവിടെ ജോലി ചെയ്‌തിരുന്ന ഒാഫീസര്‍ തന്നെ ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. ചുമതലയേറ്റ ഉടന്‍ ഇറാഖിലെയും അഫ്‌ഗാനിലെയും സൈനികമേധാവികളുമായി ഒബാമ ബന്ധപ്പെടുകയുണ്ടായി. അധിനിവേശം അവസാനിപ്പിച്ച്‌ ഇരു രാജ്യങ്ങളില്‍ നിന്നും പിന്‍വാങ്ങാനുളള സന്നദ്ധതയാണ്‌ പ്രസിഡണ്ട്‌ പ്രകടിപ്പിച്ചിട്ടുളളത്‌. സത്യപ്രതിജ്ഞ ചെയ്‌ത ശേഷം നടത്തിയ പ്രസംഗത്തില്‍ ഇറാഖ്‌ ഇറാഖികള്‍ക്ക്‌ നല്‍കുമെന്ന ഒബാമയുടെ വാക്ക്‌ സമാധാനപ്രേമികളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്‌. രാഷ്ട്രീയ-സാമ്പത്തിക വ്യവഹാരങ്ങളെ തിരുത്തിയെഴുതുവാന്‍ ഈ യുവ നേതാവിനു സാധിക്കുമെന്നാണ്‌ ലോകം പ്രതീക്ഷിക്കുന്നത്‌. ആ പ്രതീക്ഷകള്‍ അസ്ഥാനത്താവില്ലെന്നാണ്‌ ഒബാമ നല്‍കുന്ന സൂചനയും. എന്നാലും ചില എക്കശ്ശങ്കകള്‍ പ്രസിഡണ്ടിനെ വേട്ടയാടുന്നുണ്ടെന്ന്‌ വ്യക്തം. പ്രധാനമായും പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ ചുറ്റിപ്പറ്റിയാണ്‌ ഈ ആശങ്കയും ആശയക്കുഴപ്പവും സ്ഥിതി ചെയ്യുന്നത്‌. ഗാസയില്‍ കുഞ്ഞുമക്കളെ കൂട്ടക്കൊല ചെയ്‌ത്‌ ഇസ്രാഈല്‍ കാടന്‍ പട്ടാളം ഭീകരതാണ്ഡവമാടിയപ്പോള്‍ പ്രസിഡണ്ടായി നിയുക്തനായിരുന്ന ഒബാമ ഇസ്രാഈലിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ധൈര്യപ്പെട്ടില്ല എന്നത്‌ ശ്രദ്ധേയം. തന്റെ രംഗപ്രവേശത്തോടെതന്നെ അമേരിക്കയെ നിയന്ത്രിക്കുന്ന ജൂതലോബിയെ അസ്വസ്ഥമാക്കേണ്ടെന്നു കരുതിയാണ്‌ അദ്ദേഹം ഇങ്ങനെ ചെയ്‌തതെന്നു വിചാരിക്കാമെങ്കിലും വംശീയ വെറിയുടെ അസ്ഥിവാരത്തില്‍ പൊന്തിനില്‍ക്കുന്ന ജൂതപക്ഷം ഒബാമക്കെതിരെ ജാഗ്രതയിലാണെന്ന്‌ വ്യക്തം. നാസി ജര്‍മ്മനിയിലെ ഹോളോകാസ്‌റ്റിനു ശേഷം ലോകത്തെ മുഴുവന്‍ ജൂതന്മാരിലും നിറഞ്ഞു നില്‍ക്കുന്ന ഭയം ഇതുവരെ കൂടൊഴിഞ്ഞുപോയിട്ടില്ല. ജൂതന്മാരല്ലാത്തവരെയെല്ലാം ശത്രുപക്ഷത്ത്‌ നിര്‍ത്താനാണ്‌ അവര്‍ക്ക്‌ താല്‍പര്യം. ഹിറ്റ്‌ലറുടെ കൂട്ടക്കൊലയേക്കാള്‍ അവരെ ഭയപ്പെടുത്തുന്നത്‌ മുസ്‌്‌ലിം ലോകത്തിന്റെ മുന്നേറ്റമാണ്‌. ലോകത്തിന്റെ സകല മേഖലകളിലും ആധിപത്യം ചെലുത്തിയാലല്ലാതെ രക്ഷയില്ലെന്ന ചിന്ത ജൂതലോകത്ത്‌ കുടിയേറിയത്‌ ഹോളോകാസ്‌റ്റിനു ശേഷമാണ്‌. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ പീഡനപര്‍വ്വങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന്‌ പൂര്‍ണമായും മുക്തരാകാന്‍ ലോകത്തെ ജൂത വിഭാഗങ്ങള്‍ക്ക്‌ സാധിച്ചിട്ടില്ല. ഹിറ്റ്‌ലറുടെ ക്രൂരതക്ക്‌ പകരമെന്നോണം യൂറോപ്പ്‌, അവിഹിതമായി പതിച്ചുനല്‍കിയ ഇസ്രാഈല്‍ എന്ന ജാരസന്തതിയാണ്‌ അക്ഷരാര്‍ത്ഥത്തില്‍ ജൂതന്മാരുടെ ഭയത്തെ ഉദ്ദീപിപ്പിച്ചത്‌. ചുറ്റും അറബ്‌ രാഷ്ട്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നതാണ്‌ ആ ഭയത്തിന്‌ ആക്കം കൂട്ടിയത്‌. 15 മില്ല്യണ്‍ വരുന്ന ജൂതജനസംഖ്യയില്‍ 7 ദശലക്ഷവും അമേരിക്കയിലാണ്‌ എന്നതിനാല്‍ ആ ഭയത്തിന്റെ പ്രതിഫലനങ്ങളാണ്‌ ലോകം ഇതുവരെ കണ്ട അമേരിക്കന്‍ വിദേശനയത്തിന്റെ കാതല്‍. അമേരിക്കയിലെ സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലെ ജൂതസാന്നിദ്ധ്യം ഒഴിച്ചുകൂടാനാവാത്തതാണ്‌. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സഹായിക്കാന്‍ ജൂതന്മാര്‍ക്കു മാത്രമേ സാധിക്കൂ എന്ന മിഥ്യാബോധം ഒബാമയെയും പിടികൂടിയിട്ടുണ്ട്‌ എന്നാണ്‌ ഇസ്രാഈലിന്‌ അനുകൂലമായ നിലപാടില്‍ നിന്ന്‌ മനലസ്സിലാക്കാനാവുന്നത്‌. ഒരു ജൂതന്‌ പകരം 107 മുസ്‌്‌ലിംകള്‍ ലോകത്തുണ്ടായിട്ടും ഫലസ്‌തീനെതിരായ ജൂതധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്യാന്‍ ആണുങ്ങള്‍ ജനിച്ചിട്ടില്ല. കഴിഞ്ഞ 105 വര്‍ഷമായി 180 നോബല്‍ സമ്മാനങ്ങളാണ്‌ ജൂതനായി ജനിച്ചവര്‍ നേടിയത്‌. 100 കോടിയിലധികം വരുന്ന ലോക മുസ്‌്‌ലിംകളില്‍ നിന്ന്‌ 3 പേര്‍ മാത്രമാണ്‌ നോബല്‍ സമ്മാനത്തിന്‌ അര്‍ഹരായത്‌. ഈ കണക്കു മാത്രം മതിയാകും ലോകത്ത്‌ മുസ്‌്‌ലിംകളേക്കാള്‍ അപ്രമാദിത്യം നേടാന്‍ ന്യൂനാല്‍ ന്യൂനപക്ഷമായ ജൂതസമൂഹത്തിന്‌ സാധിച്ചിട്ടുണ്ടെന്ന്‌ തെളിയിക്കാന്‍. എന്നിട്ടും മുസ്‌്‌ലിം ലോകത്തെ ഭയത്തോടെയാണ്‌ ഇവര്‍ വീക്ഷിക്കുന്നത്‌. സ്‌റ്റേറ്റ്‌ സെക്രട്ടറിമാരായിരുന്ന ഹെന്‍ട്രി കിസിംഗര്‍, മെഡ്‌ലിന്‍ ആല്‍ബ്രൈറ്റ്‌, പ്രശസ്‌ത രാഷ്ട്രീയക്കാരന്‍ ബാരി ഗോള്‍ഡ്‌ വാട്ടര്‍, ട്രഷറി സെക്രട്ടറിയായിരുന്ന റോബര്‍ട്ട്‌ റൂബിന്‍ എന്നിവര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ജൂതതാല്‍പര്യത്തെ ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ്‌. വോള്‍ഫ്‌ ബ്ലിറ്റ്‌സര്‍ (സി.എന്‍.എന്‍), ബാര്‍ബറ വാള്‍ട്ടേഴ്‌സ്‌ (എ.ബി.സി ന്യൂസ്‌), കാതറിന്‍ ഗ്രഹാം (വാഷിംഗ്‌ടണ്‍ പോസ്‌റ്റ്‌), ഹെന്‍ട്രി ഗ്രെന്‍വാള്‍ഡ്‌ (ടൈം മാഗസിന്‍), ജോസഫ്‌ ലെല്‍യെല്‍ഡ്‌ (ന്യൂയോര്‍ക്ക്‌ ടൈംസ്‌), മാക്‌സ്‌ ഫ്രാന്‍ഡകല്‍ (ന്യൂയോര്‍ക്ക്‌ ടൈംസ്‌) തുടങ്ങിയവര്‍ മാധ്യമരംഗത്ത്‌ ജൂതസ്വാധീനമുറപ്പിക്കാന്‍ കിണഞ്ഞുശ്രമിച്ചവരാണ്‌. ഒബാമ ടീമിലെ മിക്കവരും ജൂതപക്ഷപാതികളാണ്‌ എന്നത്‌ പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ മുന്‍ പ്രസിഡണ്ടുമാരെപ്പോലെതന്നെ ഇരട്ടമുഖം സ്വീകരിക്കാന്‍ പ്രേരണയാകും. ഇറാഖിനെയും അഫ്‌ഗാനെയും പൂര്‍ണമായും വിട്ടുകളഞ്ഞാലും ലോകസമാധാനത്തിനു ഭീഷണിയായ ഇസ്രാഈലിനെതിരെ ചെറുവിരലനക്കാന്‍ ഈ ജൂതലോബിയുടെ കുതന്ത്രങ്ങള്‍ മൂലം ഒബാമക്ക്‌ സാധിക്കില്ല. ഏറ്റവും വലിയ അപകടം പതിയിരിക്കുന്നത്‌ ഹിലാരിയിലാണ്‌. കടുത്ത ജൂതപക്ഷപാതിയായ ഹിലാരി ക്ലിന്റണ്‍ വിദേശകാര്യ സെക്രട്ടറിയാകുന്നതോടെ അമേരിക്കയുടെ വിദേശനയം ജൂതന്മാര്‍ക്ക്‌ പൂര്‍ണമായും വിധേയപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വൈറ്റ്‌ ഹൗസില്‍ പകുതിയിലധികവും ജൂതന്മാരോ ജൂതദാസന്മാരോ ആണെന്നിരിക്കെ ജൂതവിരുദ്ധ നീക്കങ്ങളുടെ സാധ്യതകളെയെല്ലാം ഇല്ലായ്‌മ ചെയ്യാന്‍ ഈ സംഘത്തിനു സാധിക്കും. ഇനി ജൂതവിരുദ്ധ തീരുമാനങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ്‌ ശ്രമിക്കുന്നതെങ്കില്‍ ഒബാമയെ കാലാവധി പൂര്‍ത്തിയാക്കാന്‍ പോലും ജൂതലോബി അനുവദിക്കണമെന്നില്ല. അപ്രതീക്ഷിത ദുരന്തങ്ങളിലേക്കാവും ഈ വിപ്ലവകാരിയുടെ പോക്ക്‌. മാര്‍ട്ടിന്‍ ലൂഥറിന്റെയും ജോണ്‍ എഫ്‌. കെന്നഡിയുടെയും ദുരവസ്ഥ മറക്കാന്‍ മാത്രം ചരിത്രം പഠിക്കാത്തവനല്ല ഒബാമ. ലോകത്തിന്‌ പൊതുവെയും മുസ്‌്‌ലിം ലോകത്തിന്‌ പ്രത്യേകിച്ചും പ്രസംഗത്തില്‍ പ്രതീക്ഷ നല്‍കാന്‍ അദ്ദേഹത്തിന്‌ സാധിച്ചിട്ടുണ്ട്‌. അത്‌ പ്രവര്‍ത്തിയിലുണ്ടാകുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം.